Media
“മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു”, ഇല്ലാത്ത ചാരക്കേസ് ജനങ്ങളെ വിശ്വസിപ്പിച്ച മനോരമയുടെ ചില ഇക്കിളി വരികളിൽ ഒന്നാണിത്
“മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു.”
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ ഉപജാപക ശാലകളിൽ ഉരുത്തിരിഞ്ഞ
ISRO ചാരക്കേസ് മലയാളികളെ
216 total views, 1 views today

“മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു.”
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ ഉപജാപക ശാലകളിൽ ഉരുത്തിരിഞ്ഞ
ISRO ചാരക്കേസ് മലയാളികളെ വിശ്വസിപ്പിച്ച, എ ഗ്രൂപ്പിന്റെ തലതൊട്ടപ്പൻ ആയ മനോരമയുടെ ചില ഇക്കിളി വരികൾ ആണിത്. ഒരു ജീനിയസ് ആയ ശാസ്ത്രജ്ഞന്റെ ജീവിതവും ഒരു രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളും തകർത്ത ആ വ്യാജ വാർത്താ പരമ്പര പിന്നീട് മറ്റു പത്രങ്ങളും അന്നത്തെ പ്രതിപക്ഷവും ഏറ്റു പിടിച്ചു.തങ്ങളുടെ മാനസ പുത്രനെ അധികാരത്തിൽ ഏറ്റാൻ
മനോരമ ഉണ്ടാക്കിയ ആ ചാരക്കേസ് ഏറ്റു പാടിയ പാപഭാരം ഇന്ന് കോടതി വിധി പ്രകാരം ഉള്ള നഷ്ട പരിഹാര തുകയായ ഒരു കോടിയിൽ പരം രൂപ നമ്പി നാരായണന് കൈ മാറിയത്തിലൂടെ ഇടത് സർക്കാരിന് ഒരു പരിധി വരെ കഴുകി കളയാൻ കഴിഞ്ഞു. എന്നാല്‍ ഇന്നേ വരെ മനോരമ അദ്ദേഹത്തോട് ഒരു ഖേദ പ്രകടനം പോലും നടത്തിയിട്ടില്ല. മലയാള മാധ്യമ പ്രവർത്തന ചരിത്രത്തിലെ ആ കറുത്ത അദ്ധ്യായം വായിക്കുക. ചാരം മൂടാത്ത ചാരക്കഥ.
1. അല്‍പ്പം ചരിത്രം
1992 ല്‍ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറില്‍ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാന്‍സും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാര്‍ ഉറപ്പികാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാന്‍സ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാന്‍സിനും ആ കച്ചവടം നഷ്ടമായി.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് സീനിയര്‍, റഷ്യന്‍ പ്രസിഡണ്ട് യെല്സിന് എഴുതിയ ഭീഷണിക്കത്തില്‍, ഈ കരാര്‍ റദാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ ഭയന്ന റഷ്യന്‍ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.
നമ്പി നാരായണന് എന്ന ഐ എസ് ആര് ഒ യിലെ ഏറ്റവും സമര്‍ഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1992 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയര്‍ത്താന്‍ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങള്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്.
ഇനി പറയാന്‍ പോകുന്നത് എല്ലാവര്ക്കും അറിയാവുന്ന കുറച്ചു ചരിത്രമാണ്. ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായനണനെ 1994 ല്‍, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാലിക്കാരായ രണ്ടു ചാര വനിതകള്‍ക്ക് വിറ്റു എന്ന കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കില്‍, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവര്‍ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു.
2. പിന്നെ നടന്നത് നമ്പി നാരായണന് സാറിന്റെ തന്നെ വാക്കുകളില്‍.
1994 നവംബര്‍ 30-നാണ് ഒരു രാജ്യദ്രോഹിയുടെ വീട്ടിലേക്കെന്നപോലെ എന്റെ വീട്ടിലേക്ക് പൊലീസുകാര്‍ ഇരച്ചുകയറി. എന്നെ അറസ്റ്റ് ചെയ്തു. അവരൊന്നു ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ ഞാന്‍ സ്റ്റേഷനിലേക്ക് പോവുമായിരുന്നു. പക്ഷേ, ചില രംഗങ്ങള്‍ സൃഷ്ടിക്കാന്‍ മുന്‍കൂട്ടി ഉറപ്പിച്ചതുപോലെയാണ് വീട്ടിലേക്ക് പൊലീസ് എത്തിയത്. അറസ്റ്റ്ചെയ്ത് കൊണ്ടുപോവുമ്പോള്‍ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി; എന്റെ കുടുംബത്തെ. ആലംബം നഷ്ടപ്പെട്ട പോലെ എന്റെ ഭാര്യ തളര്‍ന്ന് നിലത്തേക്ക് വീഴുന്നു. ഞാനെന്ത് ചെയ്യാന്‍? അത്രയും വേദന അതിനു മുന്‍പൊരിക്കലും ഞാന്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മണിക്കൂറുകള്‍ക്ക് മുമ്പ്, ദിവസങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഞാനല്ല അപ്പോഴുള്ള ഞാന്‍. എന്നിലേക്ക് ഒരുതരം നിസ്സംഗത വന്ന് മൂടി. ഒന്നും ചെയ്യാന്‍ സാധിക്കാത്തവനിലേക്ക്, നിര്‍വാഹമില്ലാത്തവനിലേക്ക് പെയ്തിറങ്ങുന്ന വല്ലാത്തൊരു നിസ്സംഗത. ആ നിമിഷംതൊട്ട് ഞാന്‍ ചാരക്കേസിലെ പ്രതിയായി മാറുകയായിരുന്നു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അവിടെ ചോദ്യം ചെയ്യലൊന്നുമുണ്ടായിരുന്നില്ല. അവിടത്തെ പൊലീസുകാര്‍ ഡി.ഐ.ജി. ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് പറഞ്ഞു. ഒരു ദിവസം അവിടെ നിര്‍ത്തി. പക്ഷേ, അദ്ദേഹം വന്നതേയില്ല.
ഐ.എസ്.ആര്.ഒ ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിവിഷന് ബെഞ്ച്
എന്നെ അവര്‍ സ്റ്റേഷനില്‍ ഇരുത്തി. എന്തുകൊണ്ടോ ലോക്കപ്പിലേക്ക് വലിച്ചെറിഞ്ഞില്ല. എസ്.ഐ. യുടെ റൂമിന് മുന്നിലുള്ള ഒരു തടിബെഞ്ചില്‍ രാത്രി ഇരിക്കാന്‍ അനുവദിച്ചു. രാത്രിയില്‍ എപ്പോഴോ മയങ്ങി എന്ന് തോന്നുന്നു. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍. പൂരിപ്പിക്കാനാകാത്ത സങ്കീര്‍ണമായ സമസ്യകള്‍. എന്നോട് വിശദീകരണങ്ങള്‍ തേടാത്ത പൊലീസുകാര്‍ ഫോണില്‍ക്കൂടി അവര്‍ക്ക് തോന്നിയതുപോലെ പല കാര്യങ്ങളും രാത്രിയില്‍ പത്രക്കാരോട് പങ്കുവെക്കുന്നുണ്ടായിരുന്നു. രാവിലെ പൊലീസുകാരന് പത്രം നിവര്‍ത്തിപ്പിടിച്ചപ്പോള്‍ കണ്ടു. എന്റെ ഫോട്ടോ. കൂടെ വലിയ വാര്‍ത്തയുമുണ്ട്. തങ്ങള്‍ പറഞ്ഞുകൊടുത്ത മസാലകള്‍ അച്ചടിമഷി പുരണ്ടതിന്റെ ആഹ്ലാദവുമായി ചില പൊലീസുകാര്‍ പത്രത്തിന് വേണ്ടി പിടിവലി കൂടി. നേരം പുലര്‍ന്നപ്പോള്‍ തന്നെ പത്രക്കാരെത്തി, ക്യാമറാ ഫ്ലാഷുകള്‍ മിന്നി.
പക്ഷേ, എനിക്ക്, എന്റെ ജിവിതത്തിന് സംഭവിച്ച നഷ്ടമോ എന്റെ രാജ്യത്തിന് സംഭവിച്ച നഷ്ടമോ ഒരിക്കലും ആരും വിലയിരുത്തിക്കണ്ടില്ല. സി.ബി.ഐ.ക്ക് കേസ് കൈമാറണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ശുപാര്‍ശ ചെയ്ത ദിവസമാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. അതിന് കാരണം എന്നെ പൊലീസ് അറസ്റ്റ് ചെയ്തില്ല എങ്കില്‍ ഒരു കള്ളക്കേസാണെന്ന് പ്രത്യക്ഷത്തില്‍ ബോധ്യമാവുന്ന ചാരക്കേസില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല എന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു.
ഈ കേസിന്റെ ഉള്ളടക്കം രാജ്യത്തിന്റെ പ്രമാദമായ രഹസ്യ ചോര്‍ച്ച സംബന്ധിച്ചതാണെന്ന് സ്ഥാപിക്കപ്പെടുന്നത് ഐ.ബി. ഇടപെടാന്‍ തുടങ്ങിയപ്പോഴാണ്. ആ സമയത്ത് ഐ.ബി. യുടെ ക്രാക് കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവിയായിരുന്ന രത്തന്‍ സെഗാളിന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ. എ.യുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1996 നവംബറില്‍ ഐ.ബി.ഡയറക്ടറായിരുന്ന അരുണ്‍ഭഗവത്, രത്തന്‍ സെഗാളിനെ വിളിച്ചുവരുത്തി അമേരിക്കന്‍ വനിതയായ ഒരു സി.ഐ.എ. ഏജന്റിനൊപ്പം ഒന്നിച്ച് താമസിച്ചും യാത്ര ചെയ്തും വിനോദിച്ചതിന്റെ വീഡിയോടേപ്പുകള്‍ കാണിച്ച് കൊടുക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തോട് സ്വയം വിരമിച്ചുപോവാന്‍ ഐ.ബി. ആവശ്യപ്പെടുകയും ചെയ്തു. ഈ വ്യക്തിയാണ് ചാരക്കേസിന്റെ സമയത്ത് മറിയം റഷീദയെ ‘കിടപ്പുമുറിയിലെ ട്യൂണ’യെന്ന് താരതമ്യം ചെയ്തുകൊണ്ടുള്ള വാര്‍ത്ത പത്രക്കാര്‍ക്ക് എത്തിച്ചു കൊടുത്തത്.
ഇന്ത്യ-റഷ്യ സഹകരണത്തോടെ ക്രയോജനിക് സാങ്കേതികവിദ്യ നമ്മുടെ രാജ്യത്തുണ്ടാവുന്നത് അമേരിക്കയ്ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. 935 കോടി രൂപയുടെ ക്രയോജനിക് റോക്കറ്റുകള്‍ വിദേശരാജ്യങ്ങള്‍ക്ക് വില്ക്കാന് നാസ പദ്ധതിയിടുന്ന കാലത്താണ് ഇന്ത്യ ആ സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ റഷ്യയുമായി 235 കോടി രൂപയുടെ കരാറില്‍ ഒപ്പിടുന്നത് എന്നത് മനസ്സിലാക്കണം. അമേരിക്കയുടെ കച്ചവട താത്പര്യത്തിന് വിഘാതമാവുന്ന ഈ കരാര്‍ നടപ്പിലാക്കാതിരിക്കുക എന്നത് അവരുടെ ആവശ്യമായിരുന്നു. ക്രയോജനിക് ടെക്നോളജി ഡയറക്ടറായിരുന്ന ഞാനും റഷ്യന്‍ ഗ്ലവ്കോസ്മോസിലെ ക്രയോജനിക് മേധാവി പ്രൊഫ. ദുനൈവും ഒപ്പുവെച്ച കരാറിനെപ്പറ്റി അമേരിക്ക അറിഞ്ഞപ്പോള്‍ ഔദ്യോഗികമായി തന്നെ അവര്‍ ഉടമ്പടി മരവിപ്പിക്കാന്‍ ഇടപെട്ടു. അമേരിക്കയെ ഭയന്ന് റഷ്യ കരാറില്‍നിന്ന് പിന്മാറി. പക്ഷേ, ഇന്ത്യയോട് നയതന്ത്രപരമായുള്ള ആത്മബന്ധത്തിന്റെ പേരില്‍ ക്രയോജനിക് യന്ത്രങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അതിന്റെ സാങ്കേതിക വിദ്യ എന്റെയും ശശികുമാറിന്റെയും തലച്ചോറിലായിരുന്നു ആലേഖനം ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ റോക്കറ്റുകള്‍ ക്രയോജനിക് സാങ്കേതികവിദ്യയുടെ മേന്മയോടെ ആകാശങ്ങള്‍ കീഴടക്കുമായിരുന്നു. രാജ്യദ്രോഹത്തിന്റെ, ചാരവേലയുടെ ആള്‍രൂപങ്ങള്‍ എന്ന ചാപ്പകുത്തി അവര്‍ ഞങ്ങളുടെ തലച്ചോറിനെ നിര്‍ജീവമാക്കി കളഞ്ഞു. രാജ്യത്തിന്റെ കുതിച്ചുചാട്ടത്തിന് തടയിട്ടുകളഞ്ഞു.
ഐ.എസ്.ആര്.ഒ.യില്‍ ജോലി ലഭിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. 25 സീറ്റാണ്. 30 അധ്യാപകര്‍. അവരെല്ലാം പ്രഗല്ഭരായ ശാസ്ത്രജ്ഞരാണ്. ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് മുന്‍പ് അവിടത്തെ അധ്യാപകനായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ദ്രവഇന്ധനം ഉപയോഗിച്ചുള്ള എന്ജിന് പ്രവര്‍ത്തനം പഠിച്ചത്. മികച്ച വിജയം നേടിയപ്പോള്‍ അമേരിക്കന്‍ പൗരത്വവും നാസയില്‍ ഉന്നത ജോലിയും മറ്റ് സൗഭാഗ്യങ്ങളും നല്‍കാമെന്ന വാഗ്ദാനം എനിക്ക് നേരെ വെച്ചുനീട്ടി. അതൊക്കെ വേണ്ടെന്ന് വെക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. എന്റെ മനസ്സില്‍ ഐ.എസ്.ആര്.ഒ.യും വിക്രം സാരാഭായിയുമായിരുന്നു നിറഞ്ഞ് തുളുമ്പിയിരുന്നത്. നാട്ടിലേക്ക് വന്നയുടന്‍തന്നെ ഇന്ത്യയുടെ ആദ്യത്തെ ദ്രവ ഇന്ധന റോക്കറ്റ് നിര്‍മിച്ചു. ചരിത്രത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ എന്നെയാണ് കുറച്ച് ചില്ലറയ്ക്ക് വേണ്ടി എന്റെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ കവര്ന്നുകടത്തിയവനായി ചിത്രീകരിച്ചത്. രാജ്യത്തിന്റെ അഭിമാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച എന്റെ നെഞ്ചില്‍ തൊഴിച്ചുകൊണ്ടാണ് ആരുടെയോ വാടക ഗുണ്ടകളെ പോലെ തോന്നിച്ച ചില പൊലീസുകാര്‍ രാജ്യദ്രോഹി എന്ന് വിളിച്ചത്.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് എന്നെ മര്‍ദിച്ചില്ല. പൊലീസ് സ്റ്റേഷനിലെ ബെഞ്ചില്‍ മയങ്ങിയുണരുമ്പോള്‍ എനിക്ക് എങ്ങോട്ടാണ് കാര്യങ്ങള്‍ മുന്നേറുന്നത് എന്നറിയില്ലായിരുന്നു. എന്ത് സംഭവിക്കുന്നു എന്നറിയാത്ത അവസ്ഥ. അറസ്റ്റ് ചെയ്ത് രണ്ടാമത്തെ ദിവസമാണ്. രാവിലെ ഒരു പൊലീസുകാരന് വല്ലാത്തൊരു വെറുപ്പോടെ നോക്കിക്കൊണ്ട് എന്റെ അരികിലേക്ക് വന്നു. എന്തിനാണെന്നെ നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ പെട്ടെന്ന് തല്ലാനോങ്ങിക്കൊണ്ട് എന്റെ നേരെ കുതിച്ചു. തൊട്ടുപോകരുത് എന്ന് ഉറക്കെ പറഞ്ഞ് ഞാന്‍ ബെഞ്ചില്‍ നിന്ന് എഴുന്നേറ്റു. അപ്പോഴേക്കും സ്റ്റേഷനിലെ എസ്.ഐ.യും മറ്റ് ചില പൊലീസുകാരും വന്ന് അയാളെ അവിടെനിന്ന് കൊണ്ടുപോയി. ഒരു പൊലീസുകാരന് കാപ്പി വേണോ എന്ന് ചോദിച്ചു. സിഗരറ്റ് വേണോ എന്ന് മറ്റൊരു കോണ്‍സ്റ്റബിള്‍ ചോദിച്ചു. ഉത്തരം പറഞ്ഞില്ല. ഒന്നും കഴിച്ചില്ല, കുടിച്ചില്ല, വലിച്ചില്ല. ഉച്ചയ്ക്ക് ഒരു മണിവരെ സ്റ്റേഷനിലെ ബെഞ്ചില്‍ ഇരുന്നു. ഉച്ചയ്ക്ക് വഞ്ചിയൂര്‍ കോടതിയിലേക്ക് കൊണ്ടുപോയി. കോടതി എന്നെ റിമാന്‍ഡ് ചെയ്തു.
പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വാഹനത്തില്‍ പൂജപ്പുരയിലേക്ക് കൊണ്ടുപോയി. ലാറ്റക്സിന്റെ ഗസ്റ്റ്ഹൗസിലേക്ക്.പൂജപ്പുര ഗസ്റ്റ് ഹൗസില്‍വെച്ച് ചില സിനിമകളില്‍ കാണുന്ന ഇടിയന്‍കര്‍ത്താമാരെ പോലുള്ള പൊലീസുകാര്‍ എന്നെ ഭീകരമായി മര്‍ദിച്ചു. ഒരു പോക്കറ്റടിക്കാരന് ലഭിക്കുന്ന പരിഗണന പോലും എനിക്ക് ലഭിച്ചില്ല. പൂജപ്പുര ഗസ്റ്റ് ഹൗസിലെ വെളിച്ചം അരിച്ചിറങ്ങുന്ന ഒരു മുറിയില്‍ അവരെന്നെ നിര്‍ത്തി. അവിടെ ലോക്കപ്പൊന്നും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആദ്യം സമാധാനിച്ചിരിക്കുകയായിരുന്നു. പക്ഷേ, എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ആ റൂമിലേക്ക് കയറിവന്ന നാലഞ്ച് പൊലീസുകാര്‍ എന്നെ കുടഞ്ഞെറിഞ്ഞു. ഞാനിന്നുവരെ കേട്ടിട്ടില്ലാത്ത അസഭ്യവര്‍ഷത്താല്‍ അവര്‍ എന്റെ കാതുകളെ മരവിപ്പിച്ചു. ഒരു പേപിടിച്ച തെരുവ് നായയെ കൊല്ലാനായി തല്ലുന്നത് പോലെ അവര്‍ എന്നെ ആക്രമിച്ചു. അവരുടെ കൈക്കരുത്തില്‍ എന്റെ ദേഹം ചുവന്നു തടിച്ചു. മുഖത്ത് നീരുവന്ന് വീര്‍ത്തു. പേരിന് മാത്രമായിരുന്നു ചോദ്യം ചെയ്യല്‍. കാരണം അവര്‍ക്ക് ശാസ്ത്രം എന്ന് പറഞ്ഞാല്‍ തെറിശാസ്ത്രമായിരുന്നു. അവര്‍ക്ക് വേണ്ടത് അവര്‍ പ്രതീക്ഷിക്കുന്ന, അവരുണ്ടാക്കിയെടുത്ത ഉത്തരങ്ങള്‍ മാത്രമായിരുന്നു. യൂണിഫോമിലല്ലാത്ത ആ ഉദ്യോഗസ്ഥര്‍ പൊലീസുകാരായിരുന്നോ, ഐ.ബി. ഉദ്യോഗസ്ഥരായിരുന്നോ, വാടകയ്ക്കെടുത്ത ഗുണ്ടകളായിരുന്നോ ഒന്നും എനിക്കറിയില്ല, ഇന്നും. സഹിക്കവയ്യാത്ത ഒരു ഘട്ടത്തില്‍ നിങ്ങളാരാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മര്‍ദനത്തിന്റെ പുതിയ സാങ്കേതിക വിദ്യകള്‍ അവര്‍ എന്നില്‍ പരീക്ഷിച്ചു.
തൊണ്ടയില്‍ വെള്ളമില്ല. കുടിച്ചിറക്കാന്‍ എന്നില്‍ ഉമിനീര് പോലുമുണ്ടായിരുന്നില്ല. ഒരു ഗ്ലാസ് വെള്ളത്തിന് യാചിച്ചു. ഒരു പൊലീസുകാരന് എന്നെ ചവിട്ടി നിലത്തിട്ടു. ഒരു തുള്ളിവെള്ളം പോലും നീ അര്‍ഹിക്കുന്നില്ല എന്ന് എന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പി. വീണിടത്ത് നിന്ന് കൈകള്‍കുത്തി എഴുന്നേല്ക്കാന് ശ്രമിച്ചു. കാലുകള്‍ക്ക് എന്നെ താങ്ങിനിര്‍ത്താന്‍ കഴിയുന്നില്ല. ഇരിക്കാന്‍ ഒരു കസേര തരുമോ? എന്റെ ചോദ്യം കേട്ട് വല്ലാത്തൊരു ഭാവത്തോടെ ഒരു പൊലീസുകാരന് എന്നോട് പറഞ്ഞു: ”ഈ രാജ്യത്ത് നിനക്കൊരു കസേരയില്ല. കാരണം നീയൊരു ചാരനാണ്. രാജ്യത്തെ വിറ്റുതിന്ന ഏറ്റവും നീചനായ മനുഷ്യന്.” ആ നിമിഷം വരെ ഇവരുടെ ചോദ്യം ചെയ്യലില്‍, എനിക്ക് നീതി നിഷേധിക്കുന്നതില്‍, എന്നെ തെറ്റിദ്ധരിക്കുന്നതില്‍, എന്നെ മോശക്കാരനാക്കി വ്യാഖ്യാനിക്കുന്നതില്‍, എന്നെ മര്‍ദിക്കുന്നതില്‍ ഞാന്‍ വേദനിച്ചിരുന്നു. പലപ്പോഴും ആത്മാവിന്റെ വേദന എന്റെ കണ്ണുകളിലൂടെ പൊട്ടിയൊഴുകിയിരുന്നു.
ചിലപ്പോഴൊക്കെ എന്നെക്കൊണ്ടാവുംപോലെ പ്രതിഷേധിച്ചിരുന്നു. ഇനി അതിന്റെ ആവശ്യമില്ല എന്ന് എനിക്ക് അപ്പോള്‍ ബോധ്യം വന്നു. ഇവര്‍ക്കാവശ്യം ഒരു ചാരനെയാണ്. ഒരു രാജ്യദ്രോഹിയെയാണ്. ഞാന്‍ അതാണോ എന്ന് തെളിയിക്കലല്ല, ഞാന്‍ അതാണെന്ന് സ്ഥാപിക്കുകയാണ്, വരുത്തി തീര്‍ക്കുകയാണ്, പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്റെ വേദനകള്‍ ഇല്ലാതായി. ഒരു തരം കരുത്തിലേക്ക് അപ്പോഴാണ് ഞാന്‍ ഉയര്‍ന്നത്. മനസ്സില്‍ വല്ലാത്തൊരു പ്രതിരോധശേഷി വന്ന് നിറഞ്ഞു. പിന്നീട് ഞാന്‍ കസേരയ്ക്ക് ചോദിച്ചില്ല, എനിക്കവരുടെ ദാഹജലവും ആവശ്യമില്ലായിരുന്നു. ഒരു ഭക്ഷണവും കഴിക്കാതെ, ചുണ്ടുനനയ്ക്കാന്‍ പോലും വെള്ളം ലഭിക്കാതെ, ഉറക്കവും ഉണര്‍ച്ചയും ഇല്ലാത്ത മണിക്കൂറുകള്‍ പിറകോട്ടോടി. പുതിയ പലരും എന്റെയരികിലേക്ക് വന്നു. പുതിയ രീതികളില്‍, ഈണങ്ങളില്‍ അസഭ്യവര്‍ഷങ്ങള്‍ നടത്തി. ഒരടിയോ ചവിട്ടോ ഉപഹാരമായി നല്കി. ജീവന് എന്നില്‍നിന്ന് അകന്ന് പോവുന്നത് പോലെ തോന്നിയ ഏതോ ഒരു നിമിഷത്തില്‍ ഒരു മനുഷ്യന് അരികിലേക്ക് വന്നു. വെള്ളം വേണോ എന്ന് ചോദിച്ചു. വേണ്ടെന്ന് തലകുലുക്കി. കുഴഞ്ഞുപോവുന്ന നാവുകൊണ്ട് അയാളോട് പറഞ്ഞു: ‘ഞാന്‍ ഈ രാജ്യത്ത് വെള്ളവും ഇരിപ്പിടവും ഇല്ലാത്തവനാണ്.’ ഒരു വിജയിയെ പോലെ അയാള്‍ ചിരിച്ചു. അത് നിങ്ങള്‍ സമ്മതിക്കുന്നു അല്ലേ? എന്ന് പറഞ്ഞുകൊണ്ട് എന്നെ നോക്കി. എന്റെ സങ്കടമുഖത്തില്‍ ഏറ്റവും ഭംഗിയുള്ള ഒരു ചിരി ഞാന്‍ വിരിയിച്ചു. ഞാന്‍ പോരാട്ടം തുടങ്ങുകയായിരുന്നു.
അപ്പോഴേക്കും ഞാന്‍ വല്ലാത്തൊരവസ്ഥയിലേക്ക് എത്തിയിരുന്നു. മരണം മുന്നിലെത്തി എന്ന് എനിക്ക് തോന്നി. ചുവരില്‍ ചാരി വെച്ച ഒരു റോക്കറ്റ് പോലെ, മരണത്തിനായുള്ള കൗണ്ട്ഡൗണ്‍ കേട്ട് ഞാന്‍ നിന്നു. നാവ് തൊണ്ടയ്ക്കുള്ളിലേക്ക് പിന്‍വാങ്ങി. കണ്ണുകള്‍ പ്രകാശത്തെ മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് നിശ്ചേതരായി. കാലുകളില്‍ ഓരോ നിമിഷവും വലുതാകുന്ന മന്ത് പോലെ നീര് കെട്ടി വീര്‍ത്തു. സിമന്റ് തറയുടെ തണുപ്പ് ഇരച്ച് മുകളിലേക്ക് കയറുന്നു. ശരീരത്തിലെ ചൂടിന്റെ അവസാനത്തെ കണികയും വിടപറഞ്ഞ് ഇറങ്ങിപ്പോകുന്നു. എനിക്ക് മനസ്സിലായി. അത് മരണത്തിന്റെ വരവാണ്. ഞാന്‍ ഒരു ചാരനായി മരിക്കാന്‍ പോകുന്നു. നാളെ എന്റെ മകന് അറിയപ്പെടുക ചാരന്റെ മകനെന്നാവും. എന്റെ ഭാര്യയെ നോക്കി ലോകം പരിഹസിക്കും. എന്റെ കൊച്ചുമക്കളെ കൂട്ടുകാര്‍ കളിയാക്കും. ചാരന്, ചാരന്. പാടില്ല. അത് പാടില്ല. ഉടലില്‍ അവശേഷിക്കുന്ന ജീവന്റെ അവസാനത്തെ കണികയെ പോകാന്‍ അനുവദിക്കാതെ ഞാന്‍ ഇറുകെ പിടിച്ചു. എനിക്ക് മരിക്കാന്‍ പറ്റില്ല. എനിക്കീ മേല്‍വിലാസത്തില്‍ മരിക്കാന്‍ പറ്റില്ല. അപ്പോഴേക്കും ഞാന്‍ കുഴഞ്ഞ് വീണിരുന്നു. ബോധം മുഴുവന്‍ ചോര്‍ന്ന് പോയിരുന്നില്ല. അതിനെ അങ്ങനെ ഒളിച്ചോടാന്‍ ഞാന്‍ സമ്മതിച്ചില്ല. എന്റെ അരികിലേക്ക് ആരൊക്കെയോ ഓടിവന്നു. ആരോ അടുത്തുള്ള ആസ്പത്രിയില്‍നിന്ന് ഒരു ഡോക്ടറെ കൊണ്ടുവന്നു. ബാറ്ററി തീര്‍ന്ന റേഡിയോയില്‍നിന്ന് ശബ്ദം വലിഞ്ഞു കേള്‍ക്കുന്നതുപോലെ അവരുടെ സംസാരം എനിക്കറിയാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍ പരിശോധനക്കിടയില്‍ അവിടെയുള്ള മറ്റുദ്യോഗസ്ഥരോട് സംസാരിക്കുന്നുണ്ട്. പൂജപ്പുര കൃഷ്ണ ക്ലിനിക്കിലെ ഡോ. സുകുമാരനാണ്. എന്റെ ശരീരത്തില്‍ ഇനിയൊന്ന് തലോടിയാല്‍ എന്റെ ജീവന് ഇല്ലാതാകും എന്ന് ഡോക്ടര്‍ അവരോട് ആവര്‍ത്തിക്കുന്നു. ചത്തുപോയാല്‍ പൊല്ലാപ്പാവുമെന്ന് അവര്‍ ഭയത്തോടെ പിറുപിറുക്കുന്നത് എനിക്കും കേള്‍ക്കാമായിരുന്നു. പിന്നീടുള്ള രണ്ട് ദിവസം എനിക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നില്ല.
കിടപ്പില്‍നിന്ന് തലപൊക്കാന്‍ കരുത്ത് വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് സിബിമാത്യുവിനെ തിരക്കി. എന്റെ ആവശ്യപ്രകാരം അദ്ദേഹമെന്നെ കാണാനെത്തി. രണ്ട് മിനുട്ട് നേരത്തെ കൂടിക്കാഴ്ച! രണ്ട് സംഭാഷണങ്ങള്‍. ”മിസ്റ്റര്‍ നമ്പി നാരായണന് താങ്കള്‍ ഇത് ചെയ്യരുതായിരുന്നു.” ഞാന്‍ തിരികെ അദ്ദേഹത്തോട് ചോദിച്ചു; ”ഞാനിത് ചെയ്യുമെന്ന് സര് കരുതുന്നുണ്ടോ?” സിബിമാത്യു എന്നോട് മറുപടിയൊന്നും പറഞ്ഞില്ല. മടങ്ങിപ്പോയി. ആ ഇരുട്ടുമുറിയില്‍ എനിക്കൊരു കസേര അനുവദിച്ചു. എന്നെ ചോദ്യം ചെയ്യുകയാണ്. മുറിയുടെ മധ്യഭാഗത്ത് ഒരു കസേരയില്‍ ഒരു ടെലിഫോണ്‍ വെച്ചിട്ടുണ്ട്. എന്നെ ഇടിച്ച ഇടിയന് കര്‍ത്താമാര്‍ പോയി ആ ഫോണ്‍ പരിശോധിക്കുന്നു. ഫോണിന്റെ റിസീവറില്‍ ഘടിപ്പിച്ച മൈക്രോഫോണുകളിലൂടെ അവര്‍ എന്റെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി. അവരോട് സഹതാപം തോന്നി. ലോകത്തിലെ ഏറ്റവും ആധുനിക ടെക്നോളജികള്‍ കാണാനും പഠിക്കാനും കഴിഞ്ഞ ഒരു ശാസ്ത്രജ്ഞനായ എന്നെ അവര്‍ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതില്‍ ഞാന്‍ ആത്മാര്‍ഥമായും സഹതപിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലും യുക്തി മാറി നിന്നു. ഒരു കാര്യം മനസ്സിലായി. പോക്കറ്റടിക്കാരനോട് കട്ടെടുത്ത പേഴ്സ് എവിടെ ഒളിച്ചുവെച്ചു എന്ന് ചോദിക്കുന്നതില്‍ നിന്നുപരിയായി അവര്‍ക്ക് എന്നോട് ഒന്നും ചോദിക്കാന്‍ ഇല്ലായിരുന്നു. ഒന്നും. അത് കഴിഞ്ഞപ്പോള്‍ സി.ബി.ഐ.ക്ക് കൈമാറി.
ഡിസംബര്‍ അഞ്ചിനാണ് എന്നെ പള്ളിപ്പുറത്തെ ഗസ്റ്റ്ഹൗസില്‍ എത്തിച്ച് സി.ബി.ഐ.ക്ക് കൈമാറുന്നത്. അന്ന് അവര്‍ എന്നെ ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയിലേതുപോലെയായിരുന്നില്ല അവരുടെ സമീപനം. ഒരു മനുഷ്യനാണ് എന്ന പരിഗണന അവര്‍ നല്കി. ശാസ്ത്രജ്ഞന് എന്നതിന്റെ അര്‍ഥവും അവര്‍ക്ക് അറിയാമായിരുന്നു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി. എന്റെ റിമാന്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുപോയി. അവിടെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കിയശേഷം അവിടെനിന്ന് കസ്റ്റഡിയില്‍ വാങ്ങി മദ്രാസിലെ മല്ലികായിലെ സി.ബി.ഐ. ക്യാമ്പിലേക്ക് കൊണ്ടുപോയി. രാജധാനി എക്സ്പ്രസ്സില്‍ സി.ബി.ഐ. ഉദ്യോഗസ്ഥരുടെ കൂടെ മദ്രാസിലേക്ക് പോവുമ്പോള്‍ എന്റെ ജീവിതത്തെ ഒരു ഫ്ലാഷ്ബാക്ക് പോലെ ഓര്‍ത്തെടുക്കുകയായിരുന്നു. ഒരാഴ്ചമുമ്പ് വരെ ഞാന്‍ എന്റെ രാജ്യത്തിന് ആരായിരുന്നു? ഇപ്പോള്‍ ഞാന്‍ ആരാണ്? ഒരാളുടെ ജീവിതത്തിലും ഇത്തരം ഒരു ദുരന്തം ഉണ്ടാവരുത്.
1966 സപ്തംബര്‍ മുതല്‍ 1994 നവംബര്‍ വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലത്തെ എന്റെ ജീവിതം വീടിന് വേണ്ടിയായിരുന്നില്ല. ഭാര്യക്കും മക്കള്‍ക്കും വേണ്ടിയായിരുന്നില്ല. എന്റെ രാജ്യത്തിന് വേണ്ടിയായിരുന്നു. ഭാര്യയോടും മക്കളോടുമൊപ്പം ചെലവഴിച്ചതിനേക്കാളേറെ സമയം ഞാന്‍ എന്റെ പ്രൊഫഷണല്‍ ലൈഫിന് വേണ്ടി മാറ്റിവെച്ചു. രാജ്യത്തിന്റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍ ജീവിച്ചു. പ്രയത്നിച്ചു. 28 വര്‍ഷത്തെ ഔദ്യോഗിക ജീവിതം കൊണ്ട് നേടിയതെല്ലാം ഇവിടെ തകര്‍ന്നുവീണിരിക്കുന്നു. ഇനി എനിക്കൊരു സ്വപ്നവും കാണാന്‍ സാധിക്കില്ല. എന്നെ അവര്‍ കൊന്നിരിക്കുന്നു. സര്‍ഗാത്മകമായ ശാസ്ത്രീയാന്വേഷണങ്ങള്‍ക്കുള്ള എന്റെ തലച്ചോറിന്റെ ചോദനയെ അവര്‍ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കിയിരിക്കുന്നു.
മല്ലികായിലെ സി.ബി.ഐ. ഓഫീസ് ഒരു പഴയ കൊട്ടാരമാണ്. ഹൈടെക് സുരക്ഷാസംവിധാനങ്ങളുള്ള ഒരു സ്ഥലം. ഡിസംബര്‍ ഏഴാം തീയതി മുതല്‍ ഞാന്‍ സി.ബി.ഐ. കസ്റ്റഡിയിലായിരുന്നു. വലിയ കാര്‍ക്കശ്യതകളൊന്നുമില്ലാത്ത ഒരിടം. കോട്ടമതിലുകള്‍ ചുറ്റുമുണ്ട്. വല്ലാത്തൊരന്തരീക്ഷം. രാജീവ്ഗാന്ധിയുടെ കൊലപാതകക്കേസിലെ പ്രതികളെ ചോദ്യം ചെയ്തതും മല്ലികായില്‍ വെച്ചാണ്. കാര്ത്തികേയന്, അരുണ്‍ഭഗത്ത് എന്നീ സി.ബി.ഐ. ഓഫീസര്‍മാരാണ് ഇവിടെ എന്നെ ചോദ്യം ചെയ്തത്. പള്ളിപ്പുറത്തെ ഗസ്റ്റ്ഹൗസിലെ ക്യാമ്പില്‍ വെച്ച് ചോദ്യം ചെയ്യല്‍ ആരംഭിക്കുമ്പോള്‍ തന്നെ സി.ബി.ഐ.ക്ക് മാന്യമായ ഒരു രീതിയുണ്ടായിരുന്നു. തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് പ്രദര്‍ശിപ്പിച്ച് പരിചയപ്പെടുത്തിക്കൊണ്ടാണ് അവര്‍ എന്നോട് സംസാരിച്ചത്. സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുന്ന വിവരവും മുന്‍കൂട്ടി എന്നോട് പറഞ്ഞിരുന്നു. അവര്‍ക്ക് സത്യമായിരുന്നു അറിയേണ്ടിയിരുന്നത്.
കേരളത്തിലെ പൊലീസ് എന്നോട് ചോദിച്ച ഒരു ചോദ്യം പോലും സി.ബി.ഐ. ആവര്‍ത്തിച്ചില്ല. എന്തിനാണ് ചാരപ്പണി ചെയ്തത്? എത്രരൂപ കിട്ടി? എവിടെവെച്ച് കിട്ടി? എന്തൊക്കെയാണ് കൈമാറിയത്? എന്നീ ചോദ്യങ്ങളില്‍ മാത്രമാണ് കേരള പൊലീസ് ഊന്നിയത്. പൊലീസിന് ഈ കാര്യം നടന്നോ, ഇങ്ങനെയൊരു രഹസ്യകൈമാറ്റത്തിന് സാധ്യത ഉണ്ടോ? പ്രസക്തിയുണ്ടോ എന്നതൊന്നും അറിയേണ്ടിയിരുന്നില്ല. അങ്ങനെ ചോദ്യം ചെയ്യാന്‍ മാത്രം വിവേകവും വിവരവുമുള്ള ആരും പൊലീസ് സംഘത്തിലുണ്ടായിരുന്നില്ല. എന്നെ അടിച്ചവര്‍ തന്നെയാണ് ചോദ്യം ചെയ്തത് എന്നതില്‍നിന്ന് അവരുടെ നിലവാരം അളക്കാന്‍ സാധിക്കും. പക്ഷേ, സി.ബി.ഐ.ക്ക് മുന്‍വിധിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, അവര്‍ അതീവഗൗരവത്തോടെയാണ് ഈ കേസിനെ സമീപിച്ചത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ വിജയരാമറാവു, പി.എം. നായര്‍, എം.എല്‍. ശര്‍മ, പി.സി. ശര്‍മ, അശോക് കുമാര്‍, സകേ്സന എന്നീ ആറ് ഐ.പി.എസ്. ഓഫീസര്‍മാര്‍ ഒരുമിച്ച് വരുന്നുണ്ട്. ഒരു മേശയ്ക്ക് ചുറ്റും ഇവര്‍ ഇരുന്ന് ചോദ്യം ചെയ്യുകയാണ്. കുറ്റം ചെയ്തവന് ആണെങ്കില്‍ അപ്പോള്‍ പിടിക്കപ്പെടും. ഒന്നും ഒളിച്ചുവെക്കാന്‍ സാധിക്കില്ല. അവര്‍ക്ക് അറിയാത്ത വിഷയങ്ങളൊന്നുമില്ല. സാങ്കേതിക മേഖലകളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ട്. ശാസ്ത്രം നന്നായി കൈകാര്യം ചെയ്യുന്നു. യുക്തിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു. അവര്‍ക്ക് കൃത്യമായ മറുപടി ആവശ്യമുണ്ട്. അതിലൂടെയാണ് അവര്‍ സത്യത്തെ ചികഞ്ഞെടുക്കുന്നത്. ഞാന്‍ പറയുന്നത് അവര്‍ക്ക് മനസ്സിലായി. എന്റെ നിരപരാധിത്വവും. മല്ലികായിലെ സി.ബി.ഐ. കസ്റ്റഡിയില്‍നിന്ന് കൊണ്ടുപോയത് തിരികെ എറണാകുളത്തേക്ക്. കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സബ്ജയിലില്‍. ഒരു ദിവസം. അടുത്ത ദിവസം അവിടെനിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഏഴാം നമ്പര്‍ സെല്ലില്‍.
പുറംലോകത്തെക്കാള്‍ നല്ലതായിരുന്നു വിയ്യൂരിലെ ജയിലനുഭവങ്ങള്‍. പുറത്ത് ഞാന്‍ ചാരനായിരുന്നു. പത്രങ്ങള്‍ എഴുതിപിടിപ്പിച്ച നുണകള്‍ വിശ്വസിച്ച് എന്നെ പരിഹസിക്കാന്‍, എനിക്കെതിരെ ആക്രോശിക്കാന്‍ കൂടിയ ആള്‍ക്കൂട്ടമായിരുന്നു എവിടെയും. പക്ഷേ, ജയിലിനകത്ത് മിക്കവര്‍ക്കും ചാരക്കേസ് കള്ളക്കേസാണെന്ന് അറിയാമായിരുന്നു. ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും ഇത് കള്ളക്കേസാണെന്ന് മനസ്സിലായിരുന്നു. അതിനാല്‍ വളരെ നല്ല രീതിയിലാണ് അവര്‍ പെരുമാറിയത്. മനുഷ്യത്വത്തോടെ. വിയ്യൂര്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പുറത്ത് വാര്‍ത്തകളുടെ ഭൂകമ്പമുണ്ടാവുന്നുണ്ട്. പക്ഷേ, ജയിലില്‍ ന്യൂസ് പേപ്പര്‍ തരില്ലായിരുന്നു. ശിവാനന്ദന് എന്ന അസിസ്റ്റന്റ് ജയിലറാണ് ആ സമയത്ത് കരുണയോടെ ഇടപെട്ടത്. ഓരോ ദിവസവും എന്റെ കേസിനെ പറ്റിയുള്ള വാര്‍ത്തകളുടെ വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞുതരും. സെല്ലിനകത്തേക്ക് നോക്കി ശിവാനന്ദന് എന്നെ ആശ്വസിപ്പിക്കും. വിഷമിക്കരുത് എന്ന് ആവര്‍ത്തിക്കും. അത്തരത്തിലുള്ള ആശ്വാസങ്ങള്‍ മരുഭൂമിയില്‍ കിട്ടുന്ന നീരുറവ പോലെയായിരുന്നു. ഗോപാലകൃഷ്ണന്, ബാലകൃഷ്ണന് എന്നീ ജയിലര്‍മാരും ഓര്‍മയില്‍ നിറയുന്നുണ്ട്. അവരൊക്കെ നന്മ ചുരത്തിയ മനുഷ്യരായിരുന്നു.
ജയിലില്‍ ശിക്ഷിക്കപ്പെട്ട പലരെയും പരിചയപ്പെട്ടിട്ടുണ്ട്. വിയ്യൂര്‍ ജയിലിലേക്ക് കയറുമ്പോള്‍ റിപ്പര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയെ യാദൃച്ഛികമായി കണ്ടു. അദ്ദേഹം എന്നെ പേരുചൊല്ലി വിളിച്ചു. ഞാന്‍ അദ്ഭുതപ്പെട്ടുനില്ക്കുമ്പോള് അയാള്‍ പറഞ്ഞു: ”വാര്‍ത്തകള്‍ വായിച്ചപ്പോള്‍ മനസ്സിലായി സാറിനെ അവര്‍ കുടുക്കിയതാണ് എന്ന്. സാറ് പേടിക്കേണ്ട സത്യം എന്നായാലും പുറത്ത് വരും.” ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയില്‍ നിന്നുള്ള സാന്ത്വനം കേട്ട് തരിച്ചുനിന്നു പോയി.
ജയിലില്‍നിന്ന് പരിചയപ്പെട്ട ആന്റണിയെയും മറക്കാന്‍ സാധിക്കില്ല. ഒരു ജീവപര്യന്തം തടവുകാരന്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതാണ്. ആന്റണി നന്നായി പാടും. യേശുദാസിന്റെ അതേ സ്വരമാണ്.
3. ഇനി നമ്മള് ചിന്തിക്കേണ്ടത്
എങ്ങനെ നമുക്ക് പറയാന്‍ കഴിയും, ഈ കേസ് അന്നത്തെ കൊണ്ഗ്രെസ്സിലെ ചില നേതാക്കളും, മാധ്യമ സിന്‍ഡിക്കെറ്റും ചേര്‍ന്ന് ആളിക്കത്തിച്ചതിനു പിന്നിലെ ഉദ്യേശ്യം കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് വഴക്ക് മാത്രമായിരുന്നു എന്ന്.??
എങ്ങനെ ആ ഒരു വീക്ഷണകോണിലൂടെ മാത്രം ഈ കേസ് നമുക്ക് പരിഗണിക്കാന്‍ പറ്റും. ഇത് ഒരു രാജ്യദ്രോഹ പ്രവര്‍ത്തിയാണ്. മുംബൈ ഭീകരാക്രമാനത്തിലെ അജ്മല്‍ കസബോ, അല്ലെങ്കില്‍ പാരലമെന്റ്റ് ആക്രമണത്തിലെ അഫ്സല് ഗുരുവോ ചെയ്തത് പോലെ തന്നെയുള്ള ഒരു രാജ്യദ്രോഹം. രാജ്യത്തിന് എതിരെയുള്ള യുദ്ധം.സി ഐ ഐ എന്ന അമേരിക്കന്‍ ചാര സംഘടനയാണ് ഈ കള്ളക്കേസ് ഉണ്ടാക്കിയതിനു പിന്നില്‍ എന്നും, കേരളപോലിസിലെ ചിലരും, ഐ ബി യിലെ ചിലരും മലയാള മാധ്യമലോകവും അവരുടെ പിണിയാളുകളായാണ് പ്രവര്‍ത്തിച്ചത് എന്നും ചില ആരോപണങ്ങള്‍ ഇതോടകം നമ്മള് കേട്ടതാണ്. ഈ ചാരക്കേസ് മൂലം കേരളത്തില്‍ ഏറ്റവും ഗുണമുണ്ടായ മറ്റൊരു കൂട്ടര്, അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ രാജിവയ്പ്പിച്ച എ ഗ്രൂപ്പ് കൊണ്ഗ്രെസ്സും, മുഖ്യമന്ത്രി ആയ ആന്റണിയുമാണ്. അപ്പോള്‍, ഇത്രയും വലിയ ഒരു രാജ്യദ്രോഹ കുറ്റത്തില്‍ എന്താണ് ഇവരുടെ ഒക്കെ പങ്ക്.?
ആൻറണി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി എന്നതാണു ഇതിലെ ഏറ്റവും വലിയ തമാശ.
ഈ കേസില്‍, ആന്റണിക്ക് പങ്കില്ല എന്ന് ഉമ്മന്‍ചാണ്ടിയും, ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല എന്ന് മനോരമയും പരസ്പരം പറഞ്ഞാല്‍, തീരുന്നതാണോ ഇവരുടെയൊക്കെ പങ്ക്. അല്ലെങ്കില്‍ ചാരക്കേസ് ചാരം മൂടി എന്ന് ഹസണോ, ചെന്നിത്തലയോ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞാല്‍ തീരുന്നതാണോ ഇത്ര ഗുരുതരമായ ഒരു രാജ്യദ്രോഹ കേസ്. അങ്ങിനെയെങ്കില്‍ ആര്‍ക്കും നമ്മുടെ രാജ്യത്തിഎതിരെ എന്തും ചെയ്തിട്ട് നാളെ പത്ര സമ്മേളനം വിളിച്ചു കൂട്ടി ഈ കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ല, ഇതിവിടെ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ !!!നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയെ തകര്‍ക്കാന്‍ വിദേശ ശക്തികളും, അവരുടെ പണം പറ്റിയ മലയാള മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും ( സിന്‍ഡികേറ്റ്) കൂടി ചെയ്ത ഒരു വലിയ രാജ്യദ്രോഹകുറ്റം ഇങ്ങനെ കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഉപോല്‍പ്പന്നം മാത്രമായി തള്ളിക്കളയാനും, നിസാര വല്ക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്താല്‍ അത് നമ്മള് നമ്മുടെ രാജ്യത്തോടും, നമ്പി നാരായണന് എന്ന മഹാ ശാസ്ത്രജ്ഞാനോടും ചെയ്യുന്ന ദ്രോഹമായിരിക്കും .
217 total views, 2 views today