Literature
സ്വാമിവിവേകാനന്ദന്റെ ജീവിതവും മരണത്തിലെ ദുരൂഹതകളും
മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ്
267 total views, 1 views today

Jinish Kunjilikkattil
സ്വാമിവിവേകാനന്ദന്റെ ജീവിതവും മരണത്തിലെ ദുരൂഹതകളും
മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ് സന്യാസം എന്നാണ് ആ വരികൾകൊണ്ട് പറയാനുദ്ദേശിച്ചത്. സന്യാസത്തിന്റെ കഠിനതരമായ വഴികളിലൂടെ നടന്നിരുന്ന ഒരു യോഗിയുടെ ഓർമ ദിവസമായിരുന്നു ജൂലൈ 4. വിവേകാനന്ദൻ ഓർമയായിട്ട് 119 വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു . പക്ഷേ ഒരു നൂറ്റാണ്ടിന് മുൻപ് അദ്ദേഹം ഉയർത്തിവിട്ട ആശയങ്ങളും,പ്രബോധനങ്ങളും ഇപ്പോഴും ലോകം മുഴുവൻ തിളങ്ങി നിൽക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.
1893 ല് ചിക്കാഗോയില് നടന്ന ലോകമത പാര്ലമെന്റിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ലോകപ്രശസ്തനായ വേദാന്തിയായ ഒരു സന്യാസി എന്നതിനപ്പുറം ആ മഹാമനീഷിയെ അടുത്തറിയാൻ എല്ലാവരും ശ്രമിച്ചിട്ടുണ്ടോ എന്നു സംശയമാണ്. വിവേകാനന്ദനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ,വിവരണങ്ങളും ഇന്ന് ലഭ്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ധ്യായങ്ങളായി വന്നപ്പോൾ മുതൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ‘വിവേകാനന്ദൻ:സന്യാസിയും മനുഷ്യനും’ എന്ന പംക്തി. എം പി വീരേന്ദ്രകുമാറായിരുന്നു അതി ബൃഹത്തായ ആ ലേഖനങ്ങൾ എഴുതിയിരുന്നത്. പിന്നീട് അവ മാതൃഭൂമി പുസ്തകമാക്കി ഇറക്കുകയും ചെയ്തു.
പണ്ഡിതനും,പരമ ഭക്തനുമായിരുന്ന ദുർഗ്ഗപ്രസാദ് ദത്ത, അദ്ദേഹത്തിന്റെ ഭാര്യ ശ്യാമസുന്ദരിക്കും അവരുടെ ഒരാൺകുഞ്ഞിനുമൊപ്പം കൽക്കത്ത പട്ടണത്തിലെ സിംലാ ഗ്രാമത്തിൽ താമസിച്ചിരുന്നു. ഭൗതിക ജീവിതത്തിൽ വിരക്തി തോന്നിയ ദുർഗ്ഗപ്രസാദ് ദത്ത ഭാര്യയെയും , അഞ്ചു വയസ്സുള്ള മകനെയും വിട്ട് ഒരു ദിവസം വീട് വിട്ടിറങ്ങിപ്പോയി. ദത്തയുടെ മകന്റെ പേര് ബിശ്വനാഥ് ദത്ത എന്നായിരുന്നു. കാലം പോകേ ഉന്നത വിദ്യാഭ്യാസം നേടിയ ആ മകൻ കൽക്കത്ത ഹൈക്കോടതിയിൽ അറ്റോർണി ജനറലായി ഉയർന്നു വന്നു. സമയമായപ്പോൾ അയാൾ ഭുവനേശ്വരിദേവിയെ വിവാഹം ചെയ്തു. ബിശ്വനാഥ് ദത്ത- ഭുവനേശ്വരിദേവി ദമ്പതിമാരുടെ മകനാണ് നരേന്ദ്രനാഥ് എന്ന സാക്ഷാൽ വിവേകാനന്ദൻ.
വേദാന്തവും,യോഗയും പോലുള്ള ഭാരതീയ ദർശനങ്ങളെ വിദേശ രാജ്യങ്ങളിൽ വേണ്ടവിധം പ്രചരിപ്പിച്ച മഹാ മനീഷിയിയാണ് വിവേകാനന്ദൻ എന്ന് നമുക്കറിയാം. അതിമനോഹരമായ പ്രസംഗ ശൈലിയുടെ ഉടമയും, അത്യഗാധമായ ശാസ്താവബോധവുമുള്ളയാളായിരുന്നു അദ്ദേഹം . അദ്ദേഹം കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. അതിമനോഹരമായി പാടുകയും, സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധനുമായിരുന്നു അദ്ദേഹം.നാടകാഭിനയ രംഗത്തും അദ്ദേഹം ഭാവമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവർത്തകനായിരുന്ന ത്രിലോക്നാഥ് സന്യാലിന്റെ സംഗീത നാടകമായ നവവൃന്ദാവനത്തിൽ അഭേദാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നരേന്ദ്രനാഥാണ് . വിവേകാനന്ദൻ എന്ന പേരു സ്വീകരിക്കുന്നതിനും വളരെ മുൻപായിരുന്നു ഈ സംഭവം. തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സംഗീതത്തെ അധികരിച്ച് സംഗീത കല്പതരു എന്നൊരു പുസ്തകം ബംഗാളിയിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.പക്ഷെ ആധ്യാത്മിക ദാർശനിക പ്രഭാഷണങ്ങളിലൂടെ ചിരപ്രതിഷ്ട നേടിയ വിവേകാനന്ദന്റെ സംഗീതോപാസന അതർഹിക്കുന്നവിധം ശ്രദ്ധിക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
സ്വാഭാവികമായും വിവേകാനന്ദന്റെ ജീവിതം പറയുമ്പോൾ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും , പത്നി ശാരദാദേവിയെയും കുറിച്ചും പറയാതിരിക്കാനാകില്ലല്ലോ. ശിഷ്യനെ ശരിയായ ദിശയിൽ വഴിനയിച്ചുവിടുകയും ,സ്വഭാവ രുപീകരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട് ആ ഗുരുനാഥൻ. ഋതുമതിയായിരുന്ന സമയത്തു അന്നത്തെ ആചാരമനുസരിച്ചു ഭർത്താവിനുള്ള ഭക്ഷണം പാകം ചെയ്യാതിരുന്ന ശാരദാദേവിയോട് നിന്റെ ശരീരത്തിൽ ഏതുഭാഗത്താണ് അശുദ്ധിയുള്ളത്?
ശുദ്ധിയും,അശുദ്ധിയുമൊക്കെ മനസ്സിലാണ് അതിനപ്പുറത്തു അശുദ്ധിയില്ല! എന്ന് പറഞ്ഞ അത്രയും യുക്തിബോധവും, വിശാലമനസ്കതയും ഉണ്ടായിരുന്ന ഗുരുദേവന്റെയും,തക്കൂർ മണിഎന്ന് പേരുണ്ടായിരുന്ന അവരുടെ പത്നി പിന്നീട് ശാരദാദേവിയായ കഥയും വിശദമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ അത്രയും ഉജ്ജ്വലമായ ജീവിതമായിരുന്നുവല്ലോ 1920 ജൂലൈ 31നു സമാധിയായ ശാരദാദേവിയും നയിച്ചത്.നിങ്ങൾക്ക് മനഃശാന്തി വേണമെങ്കിൽ മറ്റുള്ളവരിൽ കുറ്റം കാണാതിരിക്കുക.അതിനു പകരം നിങ്ങളുടെ പോരായ്മകളെ കുറിച്ചറിയുക.ആ വാക്കുകളിലുണ്ട് ഏറെയൊന്നും വിദ്യാഭ്യാസമില്ലാത്ത പ്രപഞ്ചസത്യം ഉൾകൊള്ളാൻ കഴിഞ്ഞ അവരുടെ വ്യക്തിത്വത്തിന്.
ആധ്യാത്മികതയ്ക്ക് സിദ്ധിപ്രകടനവുമായി യാതൊരു ബന്ധവുമില്ല എന്ന് വിവേകാനന്ദൻ പറഞ്ഞിരുന്നു.അത്തരത്തിലുള്ള പ്രകടനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതുമില്ല. അത്ഭുതങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തെ രൂപപ്പെടുത്തരുതെന്നും ശ്വാശ്വത സിദ്ധാന്തങ്ങളിലെ സത്യത്തെയാണ് കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നുമാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. അടിസ്ഥാനരഹിതമായ ധാരണകളെയോ അബദ്ധജടിലമായ സിദ്ധാന്തങ്ങളെയോ അടിസ്ഥാനമാക്കി ഒരിക്കലും അഭിപ്രായരൂപീകരണം നടത്തരുതെന്ന് വിവേകാനന്ദനും പറഞ്ഞിട്ടുണ്ട്. വിവേകാനന്ദനെ ശ്രീബുദ്ധൻ സ്വാധീനിച്ചിരുന്നുവെന്നു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത അദ്ധ്യായങ്ങളിലായി പരാമർശിക്കപ്പെട്ട ഇവരുടെ അഭിപ്രായങ്ങളിലെ സാമ്യതയെ ഇവിടെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.
വിശ്വവിഖ്യാത എഴുത്തുകാരൻ ടോൾസ്റ്റോയിയെ സ്വാധീനിച്ച വ്യക്തി കൂടിയായിരുന്നു വിവേകാനന്ദൻ. വിവേകാനന്ദ സർവസ്വത്തിലെ മിക്ക ഭാഗങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ടെന്ന് ടോൾസ്റ്റോയിയുടെ കുറിപ്പുകളിൽ പരാമർശമുണ്ട്. ഒരു മനുഷ്യ സ്നേഹിയെന്നതിലുപരി ഒരു സ്ത്രീപക്ഷവാദികൂടിയായിരുന്നു വിവേകാനന്ദൻ.ഇന്ത്യയിൽ രണ്ടു വലിയ തിന്മകളുണ്ട്, ഒന്ന് സ്ത്രീകളെ അവഹേളിക്കുന്നത് ,മറ്റൊന്ന് ജാതിയുടെ പേരിൽ മനുഷ്യരെ അടിച്ചമർത്തുന്നത്, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കാൻ ആർക്കും കഴിയില്ല എന്നതുകൊണ്ട് സഹജീവികളോടുള്ള നമ്മുടെ ധാർമിക ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. വിധവകളുടെ കണ്ണീരൊപ്പാനും അനാഥർക്കൊരു റൊട്ടിക്കഷ്ണം പോലും നൽകാനും കഴിയാത്ത ഒരു ദൈവത്തിലോ മതത്തിലോ താൻ വിശ്വസിക്കുന്നില്ല എന്നൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. ദാർശനിക മതപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം.
വിവേകാനന്ദന്റെ ജീവിതത്തിലെ വഴിത്തിരുവായിരുന്ന സംഭവമായിരുന്നല്ലോ ഷിക്കാഗോയിൽ നടത്തിയ പ്രഭാഷണം.എല്ലാ ശ്രോതാക്കളിലും മതിപ്പുളവാക്കാൻ അദ്ദേഹത്തിന്റെ ആ ഒറ്റ പ്രസംഗത്തിനു കഴിഞ്ഞു. ഭാരതത്തിന്റെ ശക്തി രാജ്യതന്ത്രജ്ഞതയിലോ , സൈനികശക്തിയിലോ, വ്യവസായിക പുരോഗതിയിലോ അല്ല എന്നും അടിസ്ഥാനപരമായി ആത്മീയതയിലാണ് അത് കുടികൊള്ളുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ആത്മീയത മാത്രമല്ല ,രോഗശാന്തി പ്രവർത്തനമടക്കമുള്ള മാനവിക ദൗത്യങ്ങളും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു കടുത്തവെല്ലുവിളികളെ സ്വയമേറ്റെടുത്തുകൊണ്ട് കൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് എന്ന മഹാമാരിക്കെതിരെ നടത്തിയ സ്വാമിജി നടത്തിയ പ്രവർത്തനങ്ങൾ.
വിവേകാനന്ദനെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മിക പിതാവ് എന്ന് വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്. ഇന്ത്യാചരിത്രത്തിന്റെ ഗതിമാറ്റിയ ചർക്കയുപയോഗിച്ചുള്ള നൂൽനൂൽക്കൽ യജ്ഞം എങ്ങനെയാണ് മനസ്സിൽ രൂപംകൊള്ളാനിടയായതെന്നു ഒരിക്കൽ മഹാതമാ ഗാന്ധിയോട് ചോദിച്ചപ്പോൾ സ്വാമി വിവേകാനന്ദനിൽ നിന്ന് എന്നാണദ്ദേഹം മറുപടി പറഞ്ഞത്.നേതാജിയിലും ,ഗാന്ധിജിയിലും ഊർജ്ജം പകർന്ന സന്യാസിയായിരുന്നു അദ്ദേഹം. നെഹ്രുവിലും വിവേകാന്ദന ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ Discovery of India എന്ന പുസ്തകത്തിൽ കാണാം.
അടുത്തുവരാനിരിക്കുന്ന മുന്നേറ്റം പുതിയ യുഗത്തിന്റെ നാന്ദി കുറിക്കുന്നതായിരിക്കും.അതുണ്ടാകുക റഷ്യയിൽ നിന്നോ ,ചൈനയിൽ നിന്നോ ആയിരിക്കും എന്ന സ്വാമിജിയുടെ പ്രവചനം റൊമെയ്ൻ റോലാങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1917 മാർച്ചിലായിരുന്നുവല്ലോ റഷ്യൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ആ വിപ്ലവം പല രാജ്യങ്ങൾക്കും വഴികാട്ടിയായി എന്നത് പിന്നീട് ചരിത്രം.
ജീവിതത്തിലെ സംഘർഷഭരിതയമായ സമസ്യകൾ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അന്തമില്ലാത്ത പ്രതീക്ഷകളാണെന്നു സ്വാമി വിവേകാനന്ദൻ എഴുതിയിട്ടുണ്ട്.സന്യാസത്തിന് ഒരു ഉപജീവനമാർഗ്ഗം എന്നതിൽ കവിഞ്ഞു മറ്റു യാതൊരു പ്രാധാന്യവും കല്പിക്കാത്തവരെക്കുറിച്ചു അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. അന്ധവിശ്വാസിയാകുന്നതിനേക്കാൾ നല്ലത് നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത് .1894 മാർച്ചിൽ സ്വാമി രാമകൃഷ്ണാനന്ദയ്ക്കെഴുതിയ ഒരു കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, വിശക്കുന്ന വയറിനു മതം നല്ലതല്ല.ആ പാവങ്ങൾ മൃഗതുല്യമായ ജീവിതം നയിക്കുന്നത് കേവലം അജ്ഞത കൊണ്ടാണ്. എനിക്ക് ഇവിടെ ഭക്ഷണം നൽകാൻ കഴിയാത്ത ഒരീശ്വരൻ സ്വർഗ്ഗത്തിൽ നിത്യാനന്ദം നൽകുമെന്ന് വിശ്വസിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു
മതത്തിന്റെ അനുമതിയോടുകൂടി സാമ്പത്തികവ്യവസ്ഥകളനുസരിച്ചു സൃഷ്ടിക്കപ്പെട്ടവയാണ് സാമൂഹികനിയമങ്ങൾ. മതത്തിനു പറ്റിയ ഭീകരമായ തെറ്റ് സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടതാണ്. സാമൂഹിക പരിഷ്കാരം മതത്തിന്റെ കാര്യമല്ല എന്ന് മതം നിഷ്കർഷിക്കുകയും സ്വയം അതിൽ ഇടപെടുകയും ചെയ്യുക വഴി വലിയ കാപട്യവും, വഞ്ചനയുമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത് എന്നദ്ദേഹം ആരോപിച്ചു.
ഒരു മധുരഭാഷിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുപ്പത്തിമൂന്നു കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. കാവ്യാത്മകത കുടികൊള്ളുന്ന പ്രഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാനാവാത്ത ചില പ്രത്യേക ഭാവങ്ങളാണ് കവിതകളായി പരിണമിച്ചത്. kaali the Mother എന്ന കവിത നേതാജിയെയും, അരബിന്ദോവിനേയും ആകർഷിച്ചിരുന്നതായി പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ആദ്യകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കവിതയായിരുന്നു In Search of God എന്ന കവിത. തുടക്കക്കാലത്തു ദൈവത്തെ കണ്ടിട്ടുണ്ടോ എന്നദ്ദേഹം പലരോടും അന്വേഷിച്ചു നടന്നിരുന്നതായി പറയപ്പെടുന്നുണ്ടല്ലോ. അത്തരം അനുഭവങ്ങൾ ഈ കവിത രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കാണണം.
സ്വാമിജിയുടെ ആത്മമിത്രവും ,പ്രിയശിഷ്യനുമായിരുന്ന ഖേത്രി മഹാരാജാവ് അജിത്സിംഗ് അസുഖബാധിതനായി കിടക്കുന്ന നേരത്തു അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടെഴുതിയ ഒരു കവിതയാണ് Hold on yet a while, braveheart എന്ന കവിത.1895 ലെ വസന്തകാലത്തു ന്യൂയോർക്കിൽ വച്ച് എഴുതിയ My play is done, തൗസൻട് ഐലൻഡ് പാർക്കിൽ വച്ച് ആ വർഷം തന്നെയെഴുതിയ song of sannyasin, എന്നീ കവിതകളിൽ നിസ്സഹായനായ മനുഷ്യൻ നേരിടുന്ന നിരാശയും,വ്യഥയും അസഹ്യതയുമൊക്കെ പ്രതിഫലിക്കുന്നുണ്ട്.സമാന ആശയങ്ങൾ തന്നെയാണ് No one to blame എന്ന കവിതയിലും.കർമ്മബന്ധങ്ങളിലകപ്പെട്ട മനുഷ്യന്റെ നിസ്സഹായാവസ്ഥ അതിൽ വരച്ചു ചേർത്തിട്ടുണ്ട് കവി. പ്രിയ ശിഷ്യ സിസ്റ്റർ ക്രിസ്റ്റീനുള്ള സന്ദേശ കവിതയായിരുന്നു To an early violet.1898 ജൂലൈ 4ന് കാശ്മീരിൽ വച്ചെഴുതിയ To the Fourth of July എന്ന കവിത അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന വാർഷിക ദിനത്തിൽ ആലപിക്കനാനായി രചിച്ചതായിരുന്നു.കാശ്മീരിൽ വച്ച് തന്നെ അതെ വർഷം തന്നെയെഴുതിയ മറ്റൊരു കവിതയാണ് Angels Unawares.പ്രശസ്ത കവി മിൽട്ടന്റെ രചനാരീതിയുമായി സാമ്യമുള്ള ഒരു കവിതയാണിത്.
തന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെതു പോലെ ലളിതമായ ഭാഷയോടായിരുന്നു വിവേകാനന്ദന്റെയും ആഭിമുഖ്യം.താൻ സംസാരിക്കുന്നതും,എഴുതുന്നതും, കേൾക്കുന്നവരുടെയും, വായിക്കുന്നവരുടെയും മനസ്സിലെത്തണം എന്ന കാര്യത്തിൽ അദ്ദേഹം ഒരു വിട്ടു വീഴചയും ചെയ്തില്ല. അദ്ദേഹത്തിന്റെ പല കവിതകളും ഉദാത്തഭാവനകളും,ബിംബങ്ങളുമൊക്കെകൊണ്ട് സമ്പന്നമാണ്,അവയെല്ലാം പഠനാർഹവുമാണ്.
വിവേകാനന്ദന്റെ ആരാധകനായിരുന്നു കവി കുമാരനാശാൻ. 1898ലാണ് കുമാരനാശാൻ ഉപരിപഠനാർത്ഥം കൽക്കത്തയിലെത്തിചേർന്നത്. രണ്ടു വർഷത്തോളം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. 1900 ൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. ആ കാലയളവിലെപ്പോഴെങ്കിലും അദ്ദേഹത്തിന് വിവേകാനന്ദനെ നേരിട്ടു കാണാൻ കഴിഞ്ഞിരുന്നുവോ എന്നറിഞ്ഞുകൂടാ. സ്വന്തം സമുദായത്തിൽ നിലനിന്നിരുന്ന അടിമത്ത മനോഭാവത്തിനെതിരെ പോരാടാൻ പ്രേരണയായത് സ്വാമിജിയായിരുന്നു.ആശാന്റെ നേതൃത്വത്തിൽ ആരംഭിച്ച S.N.D.P യോഗത്തിന്റെ മുഖപത്രത്തിന് വിവേകോദയം എന്നാണ് പേരിട്ടത്.വിവേകാനന്ദന്റെ അതിഗംഭീര രചനയായ രാജയോഗം വിവർത്തനം ചെയ്തത് കുമാരനാശാനാണ്.1911 ൽ അതിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടു.നാലു വർഷത്തിനു ശേഷം 1915 ൽ രണ്ടാം ഭാഗവും പുറത്തുവന്നു.
മലയാളത്തിൽ നിരവധി കവിതകൾ വിവേകാനന്ദനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ‘നരേന്ദ്രന്റെ പ്രാർത്ഥന’,പി കുഞ്ഞിരാമൻ നായരുടെ ‘വിവേകാനന്ദപാറയിൽ’,ഒ .എൻ .വി യുടെ മാതൃദർശനം,വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിവേകാനന്ദൻ,സുഗതകുമാരിയുടെ എനിക്കു രണ്ടാളെ ഗുരുക്കന്മാർ എന്ന കവിതകൾ സ്വാമിജിയെ കുറിച്ചുള്ളതാണ്.
നിരന്തരമായ ,വിശ്രമമില്ലാത്ത യാത്രകളും ,പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാക്കി. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുവാനുള്ള ഒരു കാരണം അദ്ദേഹമകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1902 മാർച്ച് 4 ന് സിസ്റ്റർ നിവേദിതക്കു ബനാറസ്സിൽ നിന്നുമയച്ച കത്തിനെ അധികരിച്ചാണ് ഇത്തരമൊരു നിരീക്ഷണം. തന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനായി പണം കണ്ടെത്തുന്നതിന് അദ്ദേഹം അക്ഷീണപ്രയത്നത്തിലായിരുന്നുവല്ലോ.
1902 ലൈ 4 ന് വിവേകാനന്ദൻ സമാധിയായി.ശ്രീരമകൃഷ്ണറെ മരണ സർട്ടിഫിക്കറ്റ് പല ഗവേഷകരും കണ്ടിട്ടുണ്ട്.എന്നാൽ വിവേകാനന്ദന്റെ മരണ സർട്ടിഫിക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ?
വിശ്വപ്രസിദ്ധനായിരുന്ന വിവേകാനന്ദന്റെ സംസ്കാരക്രിയകൾ July 5 ന് വൈകുന്നേരത്തോടെ അവസാനിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചരമത്തെ കുറിച്ച് പിറ്റേന്ന് ഒരുപത്രവും പ്രസിദ്ധീകരിച്ചില്ല.മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചെമ്പരത്തിപ്പൂ പോലെ ചുവന്നിരുന്നു.മൂക്കിൽ നിന്നും,വായിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.തലച്ചോറിൽ രക്തം കട്ടപിടിച്ചതാണെന്നു മരണകാരണമെന്ന് ഡോക്ടർ ബിപിൻ ബിഹാരി ഘോഷും,അതല്ല ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർ മജൂംദാറും ഉറപ്പിച്ചു പറഞ്ഞു. മരണ കാരണത്തിലെ ഈ ദുരൂഹത കൃത്യമായ ഒരു ഉത്തരം നൽകുന്നില്ല.
അദ്ദേഹത്തിന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങളെകുറിച്ചും മേൽസൂചിപ്പിച്ച സംശയങ്ങളെല്ലാം ശങ്കർ തന്റെ പുസ്തകമായ The monk as man the unknown life of swami vivekananda എന്ന പുസ്തകത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. എന്താണ് സത്യം ? സ്വാമി വിവേകാനന്ദന്റെ മരണം സ്വാഭാവിക മരണമായിരുന്നുവോ അതോ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ? മരണാന്തരം നടന്ന അത്തരം സംഭവങ്ങൾ സംശയമുണർത്തുന്നതാണ്.
വെറും 39 വർഷവും ,5 മാസവും ,24 ദിവസവും മാത്രം ജീവിച്ചിരുന്ന വിവേകാനന്ദൻ ഏറെ യാതനകൾ അനുഭവിച്ച തനറെ ‘അമ്മ ഭുവനേശ്വരിദേവിയോടുള്ള ഊഷ്മള ബന്ധത്തെകുറിച്ചു പുസ്തകത്തിൽ വിവരണമുണ്ട്. അമ്മയുടെ പ്രിയപുത്രൻ ബിലു മരിക്കുമ്പോൾ ആ അമ്മയ്ക്ക് പ്രായം അറുപത്തിയൊന്ന്.മരിക്കുന്നതിന് മൂന്നു വർഷം മുൻപ് ഖേത്രി മഹാരാജാവ് അജിത് സിംഗിന് അമ്മയെക്കുറിച്ചുള്ള ആവലാതികൾ നിറഞ്ഞതും, അമ്മയെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടുള്ളതുമായ ഒരു കത്തിലെ വരികളോടെയാണ് വിവേകാന്ദനെ കുറിച്ചുള്ള ഈ പുസ്തകം അവസാനിക്കുന്നത്.
ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനവർഷം 1896 എന്ന് തെറ്റായാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ജനനം 1836 ലായിരുന്നു. അതുപോലെ ‘നരേന്ദ്രന്റെ പൗരുഷവും ഉത്സാഹവും തടയുന്നതിന് എന്ന് തുടങ്ങുന്ന അഞ്ചു വരി നീളമുള്ള വാചകങ്ങൾ തൊട്ടടുത്ത പാരഗ്രാഫിൽ അതെ പോലെ ആവർത്തിക്കുന്നുണ്ട് (പുറം 110,111). ’പത്മാസനസ്ഥിതനായി നിൽക്കുമ്പോൾ എന്ന 759 ആമത്തെ പേജിലെ വാചകവും അല്പം ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്.
വിവേകാനന്ദന്റെ ജീവിച്ചിരുന്ന അക്കാലത്തെ സാമൂഹ്യ അവസ്ഥകളെയും , വ്യവസ്ഥകളെയും കുറിച്ചുമൊക്കെ ചിലതെങ്കിലും മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നുണ്ട്.ഈശ്വരഭക്തിയുടെ പേരിൽ മതഭ്രാന്തിന്റെയും ,മത തീവവ്രവാദത്തിന്റെയും പിടിയലകപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്.അതുകൊണ്ടു തന്നെ വീണ്ടും വായിക്കപ്പെടുകയും, ചർച്ചചെയ്യപ്പെടണ്ടതും കൂടിയാണ് വിവേകാനന്ദൻ ഉണർത്തി വിട്ട ആശയധാരകൾ.
268 total views, 2 views today