Jithesh Mangalath ന്റെ കുറിപ്പ്
ആ നാല് ചുമരുകൾക്കുള്ളിൽ അവരുടെ കോമ്പിനേഷൻ രംഗങ്ങളിലെ സഹതാരങ്ങൾ ആരൊക്കെയാണെന്നു നോക്കൂ.ഒരു മൂളൽ കൊണ്ടു പോലും നടുക്കമുളവാക്കാൻ കഴിയുന്ന,തുളച്ചു കയറുന്ന ശബ്ദമുള്ള നരേന്ദ്രപ്രസാദ്.ഹാസ്യത്തിന്റെ അനന്തമായ സാധ്യതകളൊക്കെയും തരാതരം പോലെ വിനിയോഗിക്കുന്ന സാക്ഷാൽ ജഗതി ശ്രീകുമാർ.ഇമ്മാക്യുലേറ്റ് ടൈമിംഗിനാൽ ഞെട്ടിപ്പിക്കുന്ന ജനാർദ്ദനൻ.തമാശയുടെ കാര്യത്തിൽ മറ്റൊരാൾക്കും പിറകിൽ നിൽക്കാത്ത ജയറാം.പരിമിതമായ സ്ക്രീൻ ടൈം പോലും വിദഗ്ധമായി ഉപയോഗിക്കാനറിയാവുന്ന വിജയരാഘവൻ.പിന്നെ വിന്റേജ് രഘുനാഥ് പലേരി ചിത്രങ്ങളിലെ കറ്റാസ്ട്രോഫിക് ഡോൺ പറവൂർ ഭരതനും.പക്ഷേ കുലപതികളെയൊക്കെയും അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കുകയായിരുന്നു മീന.
മറ്റൊരാൾക്കും അവരോടൊന്ന് മുട്ടിനിൽക്കാൻ പോലും പറ്റാത്തത്ര ഫോമിലായിരുന്നു ആ ചിത്രത്തിലവർ. ചുമ്മാതങ്ങ് സീൻ സ്വന്തമാക്കുകയുമായിരുന്നില്ല ആ അഭിനേത്രി.കിട്ടുന്നതിനെ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചു കൊടുക്കുകയായിരുന്നു അവർ.ചിലപ്പോഴൊക്കെ “ആബ്സല്യൂട്ട് ഡിസ്ഡെയിൻ”എന്നു വരെ വിശേഷിപ്പിക്കാവുന്ന ശൈലിയിലാണ് മീന സഹതാരങ്ങളെ ഡോമിനേറ്റ് ചെയ്തിരുന്നത്.”പോടാ,പോയി തൂങ്കെടാ” എന്ന് ജഗതിയോട് പറയുന്ന ഫ്രെയിമിൽ ശരിക്കും ജഗതി അവർക്കു മുമ്പിൽ ഫേയ്ഡ് ഔട്ടായിപ്പോകുന്നുണ്ട്.ചുമ്മാതല്ല അയാളവരോട് “നിങ്ങളെന്തു തള്ളയാണ് തള്ളേ”എന്ന് അൽഭുതപ്പെടുന്നത്.ചോറുണ്ണാൻ വന്നിരിക്കുന്ന പുരുഷകേസരിമാർക്ക് കിണ്ണത്തിൽ കഞ്ഞിയും, കടിക്കാനൊരു ചുട്ട മുളകും കൊടുക്കുന്ന ഒരു രംഗമുണ്ട്. നിവൃത്തികേടിന്റെയവസാനം അവരൊരു വിപ്ലവത്തിന് തുടക്കമിടുകയായിരുന്നു ആ പ്രവൃത്തിയിലൂടെ.’കടമ’കളെ ഒരു ദാക്ഷിണ്യവുമില്ലാതെ അവർ പുറന്തള്ളുകയാണ്.മീനയെ നോക്കി മുളക് കടിച്ച് പല്ലിറുമുന്ന നരേന്ദ്രപ്രസാദിനോട് ഒരു കൂസലുമില്ലാതെ അവർ തുറന്നടിക്കുന്നുണ്ട്”വിതയ്ക്കാനും,കൊയ്യാനും മാത്രമല്ല തിന്നാനും വേണം യോഗം”എന്ന്.അതു പറയുന്നതിൽ നിന്ന് സോ കോൾഡ് കുലസ്ത്രീ ബോധങ്ങളൊന്നും തന്നെ അവരെ തടയുന്നുമില്ല.
അതവിടം കൊണ്ടവസാനിക്കുന്നുമില്ല.മക്കളുടെ കല്യാണക്കാര്യം ഭർത്താവിനോട് പറയുമ്പോൾ അയാൾ മറുപടി പറയുന്നതിങ്ങനെയാണ് “അവരവർക്കിഷ്ടമുള്ള ആരെയെങ്കിലും കെട്ടികൊണ്ടുവന്ന് ഞാനും അച്ഛനപ്പൂപ്പന്മാരും ചേർന്നുണ്ടാക്കിയ സൽപ്പേരു കളയുന്നതു കാണണമല്ലേ നിനക്ക്?”.ആ ചോദ്യത്തെ തകർത്തു കളയുന്നുണ്ട് മീന ഒരൊറ്റ മറുപടിയിലൂടെ “സൽപേര്! ആ സൽപ്പേരാണ് എന്റെ രണ്ടു കാലിലും നീരായി നിൽക്കുന്നത്” .ആദ്യവാക്കിന് അവർ കൊടുക്കുന്ന ഊന്നലിലാണ് മീന ആ രംഗം സ്വന്തം അക്കൗണ്ടിലേക്കെഴുതിച്ചേർക്കുന്നത്.
അത്രയേറെ പുച്ഛം അവർ അയാളുടെ പാട്രിയാർക്കിയൽ ബോധത്തിനു നേരെ ചൊരിയുന്നുണ്ട്.”സ്നേഹിക്കാൻ ഒരു മരുമകളെ എനിക്ക് തരാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളെ ഒരു തന്തയായും,മക്കളെന്നു പറയുന്ന ആ കോന്തന്മാരെ മക്കളായും കണ്ടിട്ട് എനിക്കെന്തു കാര്യം?”എന്ന് ഭർത്താവിന്റെ മുഖത്തു നോക്കി ചോദിക്കുന്ന എത്ര സ്ത്രീകഥാപാത്രങ്ങളെ നമ്മൾ തൊണ്ണൂറുകളിൽ കണ്ടുമുട്ടിയിട്ടുണ്ട്?!തന്റെയാവശ്യം തുറന്നുപറയുന്നതിൽ മടിയേതും കാണിക്കാതിരുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ മീനയുടേത്.പവിഴം ഗർഭിണിയാണെന്നറിയുമ്പോഴുളള വേവലാതിക്കിടയിലും സ്വതസിദ്ധമായ മൂർച്ചയോടെ അവർ ഭർത്താവിനോട് ചോദിക്കുന്നുണ്ട്”ഇനി അവളെങ്ങാനും നിങ്ങടെ പേരു പറയുമോന്നാ എന്റെ സംശയം” ഹാ,ആബ്സല്യൂട്ട് റിപ്പർ🔥
മീന മലയാളം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും അണ്ടർറേറ്റഡായ സ്വഭാവ അഭിനേത്രിയായിരുന്നു; മേലേപറമ്പിൽ ആൺവീട്ടിലെ അവരുടെ കഥാപാത്രം അക്കാലത്തെ ക്ലീഷേ അമ്മ മാതൃകകളെ പൊളിച്ചെഴുതിയ വേഷവും.മിസ്സിംഗ് ദി ലെജൻഡ് ❤️