കമൽ കെ എം സംവിധാനം ചെയ്ത പട , അനീതികൾക്കെതിരെ ഉറച്ച ശബ്ദമാകുകയാണ്. ജിതിൻ ജോർജ് തയ്യാറാക്കിയ ആസ്വാദനം വായിക്കാം
ജിതിൻ ജോർജ്
1996ൽ അന്നത്തെ സർക്കാർ ആദിവാസി ഭൂനിയമത്തിൽ കൊണ്ടുവന്ന ഭേദഗതിക്കെതിരായി നാല് യുവാക്കൾ അന്നത്തെ പാലക്കാട് കളക്ടർ ആയിരുന്ന ഡബ്ല്യു. ആർ. റെഡ്ഢിയെ മണിക്കൂറുകളോളം കളക്ടർ ഓഫിസിൽ ബന്ദിയാക്കിയ കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് കമൽ കെ എം ഒരുക്കിയ ‘പട’.അയ്യങ്കാളി പടയെന്ന സംഘടന ആയിരുന്നു ഈ ഓപ്പറേഷൻ നടത്തിയത്.ആദ്യമേ പറഞ്ഞു കൊള്ളട്ടെ, തീവ്ര ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കൽ സ്റ്റാണ്ടിനോടൊ അവരുടെ രാഷ്ട്രീയത്തോടൊ അവരുടെ സാമൂഹ്യ ഇടപെടലിനോടോ ഒരു സമൂഹ്യജീവി എന്ന നിലയിലോ, ജനാധിപത്യ ബോധമുള്ള ഒരു പൗരനെന്ന നിലയിലോ തീർത്തും യോജിക്കുന്നില്ല.എന്നാൽ അവരുടെ ആവശ്യങ്ങളിൽ ന്യായമുണ്ടെന്ന ചിന്ത ഉണ്ട് താനും.
ഈ പൊളിറ്റിക്കൽ ചിന്തകൾ സിനിമ ചർച്ചയാകുമ്പോൾ വീണ്ടും ഉയർന്നു വന്നേക്കാം.പക്ഷെ ഇവിടെ ഒരു സിനിമ എന്ന നിലയിൽ മാത്രമാണ് പടയെ വിലയിരുത്തുന്നത്.ആ ആസ്‌പെക്ടിൽ അടുത്തകാലത്ത് മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും ഗംഭീരമായ സിനിമാറ്റിക് എസ്‌പീരിയൻസ് ആണ് പട.ഒരു നടന്ന സംഭവത്തെ, മസാലകൾ ചേർക്കാതെ സത്യസന്ധമായി അവതരിപ്പിക്കുമ്പോൾ അതിൽ ഡോകുമെന്ററി സ്വഭാവം കടന്നു വരാനുള്ള സാധ്യതകൾ ഏറെയാണ്.എന്നാൽ ആ പരിമിതിയെ വളരെ കൂളായി തള്ളിക്കളയുകയാണ് പട.ഏറ്റവും പെര്ഫെക്റ്റായ റൈറ്റിംഗ് സ്‌കില്ലിനുള്ള പെര്ഫെക്ട് ഉദാഹരണമാണ് പട…
ഒരൊറ്റ അനാവശ്യ സീൻ പോലുമില്ലാതെ, വളരെ കൃത്യമായി അളന്നു കുറിച്ചുള്ള സ്ക്രീൻപ്ലെ. വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും ഉൾക്കൊണ്ട് കൊണ്ടുള്ള മേക്കിങ്. ഒപ്പം കഥാപാത്രങ്ങളുടെ പെര്ഫെക്ട് കാസ്റ്റിംഗ്.
കളക്ടർ ഓഫിസിൽ പരാതി ബോധിപ്പിക്കാനെത്തുന്ന ഒരു പ്രായമായ ചേട്ടൻ വരെ പെര്ഫെക്ട് കാസ്റ്റിംഗ് ആൻഡ് പെർഫോമൻസ്.പടയിലെ അംഗങ്ങളായി എത്തിയ കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ, ജോജു എന്നിവരുടെ തകർപ്പൻ പെർഫോമൻസ്.തരികിട വേഷങ്ങളും സിനിമകളും വിട്ടുള്ള കുഞ്ചാക്കോ ബോബന്റെ മാറിയ തിരഞ്ഞെടുപ്പ് മലയാളത്തിന് സമ്മാനിക്കുന്നത് നല്ലൊരു നടനെ മാത്രമല്ല, നല്ല സിനിമകൾ കൂടെയാണ്.അയാളത്തിനൊരു കയ്യടി അര്ഹിക്കുന്നുമുണ്ട്.ഇന്ദ്രൻസ്, പ്രകാശ് രാജ്, സലിം കുമാർ തുടങ്ങി ചെറിയ വേഷത്തിൽ എത്തിയവർ വരെ ഗംഭീര പ്രകടനമാണ്.കളക്ടർ ആയി വേഷമിട്ട ചെങ്ങായിയും പക്കാ പെര്ഫെക്ട്.തിരക്കഥയുടെയും സംവിധാനത്തിന്റെയും പെർഫോമൻസിന്റെയും ബലത്തിൽ ഒരു യഥാർത്ഥ സംഭവത്തെ ചിത്രീകരിച്ചു കൊണ്ട് ചില യാഥാർഥ്യങ്ങൾ ചിത്രീകരിക്കുകയാണ് പട.
എത്ര കണ്ണടച്ചാലും യാഥാർഥ്യങ്ങൾ മാറുന്നില്ലല്ലോ.ആദിവാസി സമൂഹത്തിനായി, അവരുടെ ക്ഷേമത്തിനായി നമ്മുടെ സിസ്റ്റവും പൊലിറ്റിക്‌സും എന്ത് ചെയ്തു എന്ന ചോദ്യമാണ് പട ഉന്നയിക്കുന്നത്. സിനിമയിൽ തന്നെ പറയുന്നത് പോലെ അവരുടെ ഉദ്ദേശശുദ്ധി ന്യായമായത് കൊണ്ട് തന്നെ അത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ചുരുക്കത്തിൽ പട കാണേണ്ട, കണ്ടിരിക്കേണ്ട ചിത്രമാണ്.അതിന്റെ കണ്ടന്റും അതിന്റെ മേക്കിങ്ങും കാലികപ്രസക്തവുമാണ്.ഒരു സംവിധായകന്റെ സിനിമയെന്ന് നിസംശയം പറയാവുന്ന, അടുത്ത കാലത്ത് തിയേറ്ററിൽ പൂർണമായും സംതൃപ്തി തന്ന ഒരു ഗംഭീര അനുഭവമാണ് വ്യക്തിപരമായി എനിക്ക് പട.
നബി : ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ മിച്ചം മാത്രമായത് കൊണ്ടാണോ എന്നറിയില്ല, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് വൻ ദൈർഘ്യ
ത്തിലായിരുന്നു. താങ്ക്സ് നോട്ട് ഒക്കെ അത്രയും സമയമെടുത്ത് കാണിച്ച് പ്രേക്ഷകരെ മുഷിപ്പിക്കുന്ന ഇടപാട് സംവിധായകർ ഉപേക്ഷിക്കണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്… !!!