മലയാളം കണ്ട ഏറ്റവും പ്രശസ്തരായ തിരക്കഥാകൃത്തുക്കളിൽ ഒരാളും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കുറച്ചുകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. വർഷങ്ങളായി സിനിമയുടെ തിരക്കുകളിൽ നിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രിയിൽ വച്ചായിരുന്നു.. അദ്ദേഹം നല്ലൊരു എഴുത്തുകാരനും പ്രഭാഷകനും കൂടിയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടിയ ജോൺ പോൾ കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സിനിമയിൽ സജീവമായപ്പോൾ ആ ജോലി രാജിവച്ചു. പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.
1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.
തന്റെ കലാപരവും സാഹിത്യപരവുമായ കഴിവുകൾക്ക് അനവധി അവാർഡുകൾ കൈപ്പറ്റുകയുണ്ടായി. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അദ്ദേഹം ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു. മായാ സ്മൃതി , ഓർമ്മകളുടെ ചാമരം , ഓർമ്മവിചാരം , ഉത്തരം തേടുന്നവൻ്റെ അശാന്തി, കാലത്തിനു മുമ്പേ നടന്നവർ എന്നിവയാണ് കൃതികൾ.