Riyas Pulikkal
വരാഹരൂപമില്ലാത്ത കാന്താര, ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കും. തൈക്കുടത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നിയിട്ടാണ് ഹൈക്കോടതി ഈ നടപടിയെടുത്തത് എന്നെങ്കിലും തൈക്കുടത്തെ തെറിപറയുന്നവർ മനസ്സിലാക്കിയാൽ നന്നായിരിക്കും. പിന്നെ, “നല്ലൊരു സിനിമയെ നശിപ്പിക്കുന്നേ” എന്ന് രോദിക്കുന്നവരോടാണെങ്കിൽ, അക്കാര്യം ആദ്യം മനസ്സിലാക്കേണ്ടതും ഒത്തുതീർപ്പാക്കേണ്ടിയിരുന്നതും കാന്താരയുടെ അണിയറപ്രവർത്തകർ തന്നെയായിരുന്നു എന്ന് ഉണർത്തുന്നു. തൈക്കുടം പഴയ പാട്ടുകൾ “കോപ്പിയടിച്ചിട്ടല്ലേ” ഈ നിലയിൽ എത്തിയത് എന്നാണെങ്കിൽ ഫെയർയൂസും കോപ്പിറൈറ്റ് ഇൻഫ്രിഡ്ജ്മെന്റും തമ്മിലുള്ള വ്യത്യാസമെങ്കിലും നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
https://youtu.be/gH_RYRwVrVM
അതായത്; ഒറിജിനൽ ക്രിയേറ്റേഴ്സിന് ക്രെഡിറ്റ് വെച്ചുകൊണ്ട്, സ്വന്തം സൃഷ്ടിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെയുള്ള കവർ, റീമിക്സ്, റീവെർബ്, അൺപ്ലഗ്ഡ്, റിക്രിയേറ്റഡ്, റീവിസിറ്റഡ്, റീലോഡഡ്, മാഷപ്പ് തുടങ്ങി ഗാനമേളകൾ വരെ ഇതിന്റെ പരിധിയിൽപ്പെടും. ഇനി അതിന്റെയൊക്കെ ഒറിജിനൽ ക്രിയേറ്റേഴ്സ് എന്നെങ്കിലും അതിന് റോയൽറ്റി വേണമെന്നോ പകർത്താൻ പാടില്ലെന്നോ പറഞ്ഞുവന്നാൽ അത് അനുസരിക്കേണ്ട ബാധ്യതയും ഫെയർയൂസ് ചെയ്യുന്നവർക്കുണ്ട്. അറിഞ്ഞിടത്തോളം വരാഹരൂപത്തിന്റെ “മാതൃ” വേർഷനായ നവരസത്തിന്റെ ഒറിജിനൽ ക്രിയേറ്റേഴ്സ് ആണ് തൈക്കുടം ബ്രിഡ്ജ്. അവർക്കൊരു ക്രെഡിറ്റ് കൊടുത്താൽ, അവരിൽ നിന്നും പകർപ്പവകാശം വാങ്ങിച്ചാൽ തീരാവുന്ന പ്രശ്നമാണ് “ഇത് ഞങ്ങളുടെ സ്വന്തം സൃഷ്ടിയാണ്” എന്ന് ബലംപിടിച്ചതിലൂടെ ഈ അവസ്ഥയിൽ എത്തിയത്. ഇനി, തൈക്കുടം വല്ലവരുടെയും പാട്ടുകൾ കോപ്പിയടിച്ചു പാടുന്നവർ എന്ന് സമ്മതിച്ചാൽ തന്നെ അവരുടെ ഒറിജിനൽ സോങ് വേറെ വല്ലവരും അടിച്ചുമാറ്റിയാൽ അത് “കോപ്പിയടി” അല്ലാതാവുന്നില്ല.
അവർ ഇതുവരെ സ്വന്തമായി പാട്ടുകളൊന്നും ചെയ്തിട്ടില്ല എന്ന ആക്ഷേപമാണെങ്കിൽ, നിങ്ങൾ ഈ “നല്ല സിനിമയെ കൊല്ലാതെ അതങ്ങ് വിട്ടുകൊടുത്തൂടെ?” എന്ന് കരയുന്ന നവരസം തന്നെ അവരുടെ സ്വന്തം സൃഷ്ടിയിലെ മികവിന്റെ വലിയ ഉദാഹരമാണ്. മലയാളികൾ നെഞ്ചോട് ചേർത്ത 96-ലെ പാട്ടുകൾ പോലും തൈക്കുടം ബ്രിഡ്ജിന്റെ സ്ഥാപകരിൽ ഒരാളായ ഗോവിന്ദ് വസന്തയുടേതാണെന്ന് അറിയുക. ഇനി, തൈക്കുടം പാടിയ പാട്ടുകൾ കോപ്പിയടിയാണെങ്കിൽ അതിന് അവകാശം പറഞ്ഞുവരേണ്ടതും അതിന്റെ ഒറിജിനൽ ക്രിയേറ്റേഴ്സ് ആണെന്ന് മനസ്സിലാക്കുക.
താൻ സംഗീതം ചെയ്ത പാട്ടുകൾ എവിടെ, ആര് പാടിയാലും തനിക്ക് റോയൽറ്റി കിട്ടണമെന്ന് വാദിച്ച സാക്ഷാൽ ഇളയരാജയുടെ മുന്നിൽ തന്നെ അദ്ദേഹത്തിന്റെ പാട്ടിന്റെ കവർ ചെയ്തു കൈയ്യടി വാങ്ങിച്ചവരാണ് തൈക്കുടം ബ്രിഡ്ജ്. എ.ആർ. റഹ്മാനൊക്കെ തൈക്കുടം ബ്രിഡ്ജ്, തന്റെ സ്വന്തം പാട്ടുകളുടെ മാഷപ്പ് അവതരിപ്പിക്കുന്നത് നേരിൽ കണ്ട് ആസ്വദിക്കുന്നതും കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ പാട്ടുകൾ പാടിയല്ലാതെ വളർന്നുവന്ന ഏത് ഗായകരാണ് ഇന്ത്യയിലുള്ളത്? അവരെയൊന്നും ആരുമെന്താ കോപ്പിയടിക്കാർ എന്ന് വിളിക്കാത്തത്? ഇതിന്റെയൊക്കെ ഉത്തരത്തിലുണ്ട് തൈക്കുടം ബ്രിഡ്ജ് എന്തുകൊണ്ടാണ് പലർക്കും അനഭിമതർ ആവുന്നത് എന്നതിനുള്ള വിശദീകരണം.
സ്വന്തം വീട്ടിലെ മുല്ലയുടെ മണം ആസ്വദിക്കണമെങ്കിൽ അത് അയൽവക്കത്തേക്ക് പറിച്ചുനട്ടാൽ മാത്രമേ സാധിക്കൂ എന്നാണെങ്കിൽ അതെന്തുമാത്രം പ്രഹസനമാണ്. കാന്താര പൂർണ്ണമാവണമെങ്കിൽ അതിലെ വരാഹരൂപം അവിടെത്തന്നെ ഉണ്ടായിരിക്കണമെന്ന് ഉറപ്പുള്ള ഒരാൾ തന്നെയാണ് ഞാനും. അതിന് തൈക്കുടത്തിന് സ്വന്തം പാട്ടിന്റെ ക്രെഡിറ്റ് നൽകിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പ് കാന്താരയുടെ അണിയറപ്രവർത്തകരിൽ നിന്നുണ്ടായാൽ മാത്രം മതി.