തയ്യാറാക്കിയത് രാജേഷ് ശിവ
Sarath Sunthar സംവിധാനം ചെയ്ത കറുവരയിൻ കനവുഗൾ മികച്ചൊരു സാമൂഹികപ്രതിബദ്ധമായ ആശയം എന്നതിലുപരി എല്ലാ മേഖകളിലും മികവ് പുലർത്തുന്നൊരു ഷോർട്ട് ഫിലിം ആണ്. പാട്രിയാർക്കി ഭരിക്കുന്ന ഇന്ത്യൻ സാമൂഹികവ്യവസ്ഥയുടെ ദുർലക്ഷണങ്ങൾ ആണ് ഈ മൂവി തുറന്നുകാട്ടുന്നത് . ജാൻവി എന്ന പിറക്കാത്ത പെൺകുട്ടിയുടെ ഡയറിക്കുറിപ്പ് ആണ് കറുവരയിൻ കനവുഗൾ. ഇതൊരു തമിഴ് ടൈറ്റിൽ ആണ്. കറുവരയിൻ കനവുഗൾ എന്നാൽ കറുത്ത അറയ്ക്കുള്ളിലെ സ്വപ്നങ്ങൾ. ഇവിടെ കറുത്ത അറ എന്നത് ഗർഭപാത്രം ആകുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ കോശമായി, ഉരുവായി രൂപപ്പെട്ടപ്പോൾ അവൾ അനുഭവിച്ച അവഗണയും വേദനയും അവളെ വഹിക്കുന്ന അമ്മയറിഞ്ഞ നൊമ്പരങ്ങളും ആത്മവേദനകളും അച്ഛന്റെ പിടിവാശിയും ആണത്തകല്പനകളും എല്ലാം അവളുടെ ഡയറിയിൽ ഉണ്ട്. ഈ ഡയറി അവൾ ലോകത്തിനായി സമർപ്പിക്കാൻ എഴുതിയതാണ്. എന്തെന്നാൽ ഇനിയും അവളുടെ, അവളെപോലെ അനവധിപേരുടെ ആ വരണ്ടലോകത്തേയ്ക്കു ആരും കടന്നുചെല്ലാതിരിക്കാൻ.
ജാൻവിയുടെ ഡയറി അൽപനേരം നമുക്ക് മടക്കിവയ്ക്കാം. എന്നിട്ടു മറ്റുചില കാര്യങ്ങൾ സംസാരിക്കാം. ഒരു കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്ന് സൃഷ്ടിക്കുന്നതാണ് എന്നാണല്ലോ ജീവശാസ്ത്രപരമായ സത്യം. എന്നാൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ മറ്റ് പലരും കൂടി അവിടെ ജനിക്കുകയാണ് . അവിടെ ഒരു ‘അമ്മ ജനിക്കുന്നു ഒരു അച്ഛൻ ജനിക്കുന്നു അവിടെ ഒരു മുത്തച്ഛനും മുത്തശ്ശിയും ജനിക്കുന്നു അവിടെ അമ്മാവന്മാരും അമ്മാവിമാരും ജനിക്കുന്നു . നിങ്ങൾ കുഞ്ഞിനെ മാത്രം സൃഷ്ടിക്കുമ്പോൾ കുഞ്ഞു എത്രപേരെ സൃഷ്ടിക്കുന്നു… ?
കറുവരയിൻ കനവുഗൾ ബൂലോകം ടീവിയിൽ ആസ്വദിക്കാം
അതുകൊണ്ടുതന്നെ നമുക്കിവിടെ ജാൻവിയുടെ പിറക്കാതെ പോയ അച്ഛനും പിറക്കാതെ പോയ അമ്മയും എന്ന് അവളുടെ മാതാപിതാക്കളെ നമുക്ക് വിശേഷിപ്പിക്കാം. പിറക്കാതെപോയ അച്ഛന്റെ പ്രശ്നം ജാൻവി ഒരു പെണ്ണായി പോയതാണ്. എന്നാലോ അയാളുടെ ഭാര്യയാകാൻ ഒരു പെണ്ണ് എവിടെയോ കോശമായി ജന്മം കൊള്ളുമ്പോൾ , അവളുടെ മാതാപിതാക്കൾ അതിനെ ഇല്ലായ്മ ചെയ്തിരുന്നെങ്കിൽ എങ്ങനെ അയാളുടെ ഭാര്യ ആയേനെ ? ലോകത്തുള്ള പെൺകുഞ്ഞുങ്ങളെ മുഴുവൻ ഭ്രൂണഹത്യയ്ക്ക് വിധേയമാക്കുമ്പോൾ ഇവിടെയുള്ള ആണുങ്ങൾക്ക് എങ്ങനെ അമ്മമാരേ കിട്ടും ഭാര്യമാരെ കിട്ടും ? ജാൻവി ആശുപത്രിയിലെ വേസ്റ്റ് ബക്കറ്റിൽ അന്തിയുറങ്ങുമ്പോൾ പത്തിരുപതു വർഷങ്ങൾക്കപ്പുറം ഒരാളിനു നല്ലൊരു ജീവിതപങ്കാളിയെയും അതിലൂടെ നിഷേധിക്കപ്പെടുകയാണ്.
തന്നെ പ്രസവിക്കാൻ, തന്റെ ഭാര്യയാകാൻ… ഒക്കെ സ്ത്രീകളെ ആവശ്യമുള്ള പുരുഷന്മാർക്ക് മകളാകാൻ മാത്രം സ്ത്രീകളെ വേണ്ട. ഒരുപക്ഷെ ഈ ലോകത്തു സ്വാർത്ഥതയുടെ എത്രവലിയ സമീപനമാണ് ഇത് . പെൺകുട്ടി ജനിച്ചാൽ ലോകം ഇടിഞ്ഞു വീഴുമോ ? ഇവിടെ പുരുഷന്മാരേക്കാൾ പലമേഖലയിലും കഴിവുതെളിയിച്ചവർ ആണ് സ്ത്രീകൾ എന്നിരിക്കെ എന്താണ് ഈ അവഗണയുടെ ആവശ്യം ? അത് ഈ രാജ്യത്തെ വലിയ ജനസമൂഹത്തിന്റെ ജനികത്തിൽ ഏതോ വികലമായ വിശ്വാസധാരകൾ കോറിയിട്ട വൈകൃതചിന്ത തന്നെയാകണം. അത് കാലങ്ങളോളം പരമ്പരകളായി കൈമാറിയ പിതൃസ്വത്തുപോലെ ഇന്നും ഇവിടെത്തെ മനുഷ്യനിൽ സ്വാധീനം ചെലുത്തുന്ന ശാപം കൊണ്ടാകണം.
പെണ്ണിന്റെ ഗർഭപാത്രം തന്നെയാണ് പുരുഷന് എന്നും ഇരിക്കപ്പൊറുതിനൽകാത്ത ഒരു അവയവം. ആതിനെ ചുറ്റിപ്പിണഞ്ഞുള്ള ആകുലതകൾ തന്നെയാണ് പല സംസ്കാരങ്ങൾക്കും മതങ്ങൾക്കും വിശ്വാസപ്രമാണങ്ങൾക്കും ഉള്ളത്. ഉത്പാദനത്തിന്റെ വിത്തിറക്കൽ പുരുഷനുമാത്രം പ്രകൃതി പതിച്ചുനല്കിയതുകൊണ്ടു അവന്റെ ലിംഗത്തിന്റെ കാര്യത്തിൽ അഭിമാനമാണ് , കാരണം അത് വിവാഹവിപണിയിൽ വിലപേശുന്ന സമ്പത്തിന്റെ പ്രധാരണ ഉദ്ധാരണ ഘടകവും കൂടിയാണ്. എന്നാൽ അവിടെ ഗർഭപാത്രം വലിയ മാർക്കറ്റില്ലാത്ത ഒരു വസ്തുവാണ്. സ്വാഭാവികമായും അതിന്റെ ഉടമസ്ഥ പെണ്ണായതുകൊണ്ടു അവളുടെ മാതാപിതാക്കൾക്ക് അവളൊരു ബാധ്യതയായി മാറുന്നു. അവിടെയാണ് ജാൻവിയെ പോലെ ജനിക്കാതെ പൊലിഞ്ഞുപോയ ലക്ഷോപലക്ഷം പെൺകുട്ടികൾ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവന്നത്. നമുക്കുക്കിനി ജാൻവിയോട് ഡയറി വായിക്കാൻ പറയാം….നിങ്ങൾക്കായി …
ഈ ഷോർട്ട് മൂവി നിങ്ങൾ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നായി തന്നെ പറയുകയാണ്. ഒരുപക്ഷെ നിങ്ങൾ പുരോഗമനവും ലിംഗസമത്വവും ജീവിതത്തിൽ പ്രയോഗികമാക്കിയ ആളാകാം. അല്ലെങ്കിൽ നിങ്ങൾ പെൺകുട്ടികളെ ഏറെ സ്നേഹിക്കുന്ന ആളുമാകാം. നിങ്ങൾ ഇതുകാണുന്നതുകൊണ്ടുള്ള ഗുണം നിങ്ങളുടെ കുടുംബത്തിലോ സൗഹൃദവലയത്തിലോ ഉള്ള പിന്തിരിപ്പന്മാർക്കു അവരുടെ ജനിതകപരമായ മാനസികപ്രശ്നങ്ങൾക്കു ഈ മൂവി ഒരു മരുന്ന് പോലെ നിർദ്ദേശിക്കാൻ സാധിക്കും എന്നതാണ്.
ജാൻവി അവളുടെ ‘പിറക്കാതെ പോയ’ അച്ഛന്റെ തിരസ്കാരങ്ങളിൽ നൊന്ത്
‘പിറക്കാതെ പോയ’ അമ്മയുടെ നൊമ്പരങ്ങൾ തന്റേതുകൂടിയാക്കിആശുപത്രിയിലെ-
വേസ്റ്റ് ബക്കറ്റിൽ ചെന്നുവീഴുമ്പോൾ …
കറുത്ത അറയ്ക്കു പുറത്തെത്തിയിട്ടും തന്നെ പൊതിഞ്ഞ അന്ധകാരത്തിന്റെ
കാരണം തിരക്കിയില്ല.
അത് ലോകത്തിന്റെ സ്വാഭാവിക നിറമെന്നു അവൾക്കു തോന്നിയിരിക്കാം
അത്..അതുതന്നെയാണ് ലോകത്തിന്റെ നിറം
രാത്രികൾ അവസാനിക്കാത്ത…
മനുഷ്യർ ബോധത്തിലേക്ക് ഉറക്കം വിട്ടെണീക്കാത്ത ലോകം.
ജാൻവി അവിടെനിന്നും ഭൂമിഗോളത്തെയും പിന്നിലാക്കി എത്തിയ ആ ഊഷരതയുടെ വരണ്ടപാടം,
അവിടെ ചൂഴ്ന്നുനിന്നിരുന്ന വിജനതയെ കീറിമുറിച്ചുകൊണ്ടു
എവിടെനിന്നും കറുത്തവേഷമണിഞ്ഞ മാലാഖമാർ പ്രത്യക്ഷപ്പെടുന്നു
അവർ ജാൻവിയെ ആ ലോകത്തേക്ക് കൈപിടിച്ച് സ്വീകരിക്കുന്നു
ഞങ്ങൾ പിറക്കാതെ പോയവർ എന്നുള്ള അവരുടെ ഏറ്റുപറച്ചിൽ
പ്രകൃതിയിലും കാലത്തിലും തട്ടി പ്രതിധ്വനിക്കുമ്പോൾ….

ഭൂമിയിലെ സകലജീവജാലങ്ങളുടെയും മുന്നിൽ
ലിംഗസമത്വമില്ലായ്മ എന്ന നാണക്കേടുമായി
മനുഷ്യൻ തലകുനിച്ചു നിൽക്കുകയാണ് ജാൻവീ…..പ്രിയ മകളേ …
ഇരുണ്ട അറയ്ക്കുള്ളിൽ ഒരുപാട് സ്വപ്നങ്ങളും പേറി പിറവികൊള്ളുന്ന പെൺകുഞ്ഞുങ്ങളുടെ ജനിക്കാനും ജീവിക്കാനും ഉള്ള അവകാശത്തിനു ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.
സംവിധായകൻ Sarath Sunthar ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഇതെന്റെ ഫസ്റ്റ് വർക്ക് ആണ്, ഞാൻ ആക്റ്റിംഗ് ട്രെയിനർ ആയിരുന്നു. കലോത്സവങ്ങളിൽ മൈം, സ്കിറ്റ്, ഡ്രാമ എല്ലാം പഠിപ്പിക്കൽ ആയിരുന്നു ഏഴുവർഷം.”
“ഈ ഷോർട് മൂവിയുടെ ആശയം രൂപപ്പെടുന്നത് വാട്സാപ്പിൽ നിന്നാണ്. സാധാരണ അതിൽ ഒരുപാട് ഫോർവെർഡ് മെസേജുകൾ ഒക്കെ വരുമല്ലോ.. പലരും എഴുതിയ മെസേജുകൾ. അങ്ങനെ എനിക്ക് വന്നൊരു ഫോർവെർഡ് മെസ്സേജ് ആണ്, ജനിക്കാതെ പോയൊരു പെൺകുഞ്ഞിന്റെ ഡയറിക്കുറിപ്പുകൾ എന്നൊരു പോസ്റ്റ്. അത് വായിച്ചപ്പോൾ ഭയങ്കരമായി ഫീൽ ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോൾ തന്നെ ഫേസ്‌ബുക്കിൽ ഒരു കാര്യം കണ്ടു, ഈ മൂവിയിൽ കാണിക്കുന്നതുപോലെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ ചെറിയൊരു ഭ്രൂണം ഇരിക്കുന്ന ഒരു ചിത്രം . അതും വേസ്റ്റിനുള്ളിൽ. ആ ചിത്രവും എന്നെ വല്ലാണ്ട് ഫീൽ ചെയ്യിപ്പിച്ചു. ആ ചിത്രത്തിനു മുകളിലും ഇതിനെ പറ്റി ക്യാപ്‌ഷനായി എഴുതിയിട്ടുണ്ടായിരുന്നു .അതും ഭയങ്കരമായി സ്‌ട്രൈക് ചെയ്തിരുന്നു. അപ്പോൾ… ഞാനൊരു കലാകാരൻ ആയതുകൊണ്ട് തന്നെ ഓഡിയന്സിന്റെ മുന്നിൽ ഈ ത്രെഡ് എത്തിക്കുക എന്നുള്ള ലക്ഷ്യമാണ് പിന്നെ ഉണ്ടായിരുന്നത്.”
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Sarath Sunthar ” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/karuvara-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“അങ്ങനെ ആദ്യം ഞാൻ ഇതിനെ വച്ച് ഒരു കൊറിയോഗ്രാഫി ചെയ്തിട്ടുണ്ടായിരുന്നു. ഈയൊരു ടോപിക് എടുത്തിട്ട് കുറച്ചു പാട്ടുകൾ ഒക്കെ വച്ചൊരു സാധനം. അത് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിൽ ഒക്കെ പോയിട്ടുണ്ടായിരുന്നു. അതിനു നല്ല അപ്രീസിയേഷൻ കിട്ടി. അതിനുശേഷമാണ് ഇതൊരു ഷോർട്ട് ഫിലിം ആയി ചെയ്‌താൽ കൊള്ളാമെന്ന ഒരു ആഗ്രഹം ഉണ്ടായത്. അങ്ങനെ അതിനുവേണ്ടി ഇരുന്നു സ്ക്രിപ്റ്റ് എഴുതി ചെയ്തു. പത്തുദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. അതിലെ ചില സ്ഥലങ്ങൾ അങ്ങനെ തന്നെ വേണമെന്നൊരു നിർബന്ധം ഉണ്ടായിരുന്നു. ശിവാനി ആദ്യം ഓടിപ്പോകുന്നൊരു ഡ്രൈലാൻഡ് അത് അങ്ങനെ ഒരു ഡ്രൈലാൻഡ് തന്നെ ആകണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയൊരു സ്ഥലം കിട്ടിയില്ലെങ്കിൽ ഗ്രാഫിക്സ് വച്ചിട്ടായാലും ഡ്രൈലാൻഡ് ഉണ്ടാക്കാം എന്നൊരു പ്ലാൻ ഉണ്ടായിരുന്നു.”
“അതുപോലെ തന്നെ അമ്മയുടെ ഭാഗം വരുന്ന ആ സീൻ ഒരു നാലുകെട്ടിനുള്ളിൽ തന്നെ വേണമെന്നൊരു നിർബന്ധം ഉണ്ടായിരുന്നു. തമിഴ് എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള ഭാഷയാണ്. അതുകൊണ്ടുതന്നെയാണ് തമിഴ് സ്ളാങ് ഒക്കെ യൂസ് ചെയ്തതെ അമ്മയെ തമിഴ് ആക്കിയതും. പിന്നെ അതുവഴി തമിഴിൽ കൂടി കുറച്ചു സ്വീകാര്യത കിട്ടാനും കാരണമായി. തമിഴ്നാട്ടിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതാണ് അബോര്ഷന്. അപ്പോൾ അവിടെ കൂടുതൽ പേരിൽ എത്തുന്നത് നല്ലതാണെന്നു തോന്നി. കേരളത്തിലും തമിഴ് നാട്ടിലും ഒരുപോലെ സ്വീകാര്യത കിട്ടാൻ വേണ്ടിയാണ് ബേസിക്കലി അത് രണ്ടായിട്ട് എടുത്തത്. അതിൽ അഭിനയിച്ചിരുന്നവർ എല്ലാം തന്നെ എന്റെ സ്റ്റുഡന്റസ് ആണ്. അച്ഛൻ റോൾ ചെയ്ത Ajal S പാലക്കാട് വിക്ടോറിയ കോളേജിലെ എന്റെ സ്റ്റുഡന്റ് ആണ്. അതുപോലെ മെയിൻ റോൾ ചെയ്തിരുന്ന Aiswarya Anilkumar എറണാകുളം തേവര SH ലെ സ്റ്റുഡന്റ് ആണ്. ഡോകട്ർ റോൾ ചെയ്തിരുന്ന Jeevak Paul എന്റെ ഫ്രണ്ടാണ്. നമ്മൾ ഫ്രണ്ട് സർക്കിളിൽ നിന്നുതന്നെ ചെയ്തൊരു സാധനമാണ്.”
കറുവരയിൻ കനവുഗൾ ബൂലോകം ടീവിയിൽ ആസ്വദിക്കാം
“ആർട്ട് വർക്ക് ആയാലും എഡിറ്റിങ് ആയാലും ക്യാമറ ആയാലും എല്ലാം ഫ്രണ്ട് സർക്കിളിൽ നിന്നുതന്നെ . മ്യൂസിക് ചെയ്തത് Amal Krishna യാണ്. പുള്ളിയെ എത്ര അപ്രീഷ്യേറ്റ് ചെയ്താലും മതിയാകില്ല. പുള്ളിയാണ് ഈ മൂവിയെ അതിന്റെ പീക്ക് ലെവലിൽ കൊണ്ട് എത്തിച്ചത്. ഒരുമാസത്തോളം അവനും ഞാനും സ്റ്റുഡിയോയിൽ തന്നെ ഉണ്ടായിരുന്നു. അതിലെ നാലുകെട്ട് കാണിക്കുമ്പോൾ ഒരു മ്യൂസിക് ഉണ്ട്… ഒരു സെമി ക്ലാസിക്കൽ സാധനം. അതിനുവേണ്ടി തന്നെ ഒരുപാട് സമയം എടുത്തിട്ടുണ്ട്. ഓരോ മ്യൂസിക് ചെയ്യാനും നല്ലവണ്ണം സമയം എടുത്തിട്ടുണ്ട്. പെട്ടന്ന് ചെയ്തുതീർക്കണം എന്നൊരു മെന്റാലിറ്റി ഉണ്ടായിരുന്നില്ല. ചെയുമ്പോൾ അതിന്റെ പീക്ക് ലെവലിൽ തന്നെ ചെയ്യണം എന്നൊരു മെന്റാലിറ്റി ആണ് ഉണ്ടായിരുന്നത്.”
“മൊത്തത്തിൽ വളരെ ഹാപ്പി ആയിരുന്നു. അതിന്ററെ പ്രിവ്യു വലിയൊരു അനുഭവം ആയിരുന്നു. അതൊരു തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണണം എന്നൊരു ആഗ്രഹമായിരുന്നു. എന്റെയൊരു കൂട്ടുകാരന്റെ സ്റ്റുഡിയോയിൽ, അഭിനയിച്ചവർ ഉൾപ്പെടെ ഒരു 20 പേരെ ഇരുത്തി ഒരു സിനിമ കാണുന്ന അതെ അനുഭവത്തിൽ തന്നെ കണ്ടു . നല്ല അഭിപ്രായമാണ് കിട്ടിയത്. ലൈറ്റ് ഓഫാക്കി പടംകണ്ടിട്ടു , പടം തീർന്നു ലൈറ്റ് ഓണാക്കിയപ്പോൾ തന്നെ എല്ലാരുടെയും മുഖത്തുനിന്നും ഞാൻ വായിച്ചെടുത്തു… നമ്മൾ ഉദ്ദേശിച്ചത് കിട്ടിയിട്ടുണ്ട് എന്ന് മനസിലായി. അതൊരു വലിയ എക്സ്പീരിയൻസ് ആയിരുന്നു. ഒരിക്കലും മറക്കാൻ ആകാത്തൊരു എക്സ്പീരിയൻസ്. അവാർഡ് പ്രതീക്ഷിച്ചു ചെയ്തൊരു പടമല്ല. ഒരു ആഗ്രഹത്തിന്റെ പുറത്തു ഇറങ്ങിത്തിരിച്ചതാണ് .”
“എത്ര അവാർഡുകൾ കിട്ടിയാലും അത്ര പരിഗണനകൾ കിട്ടിയാലും എനിക്ക് അതിനേക്കാളൊക്കെ വലുതായി എനിക്ക് തോന്നിയത് … ഈ മെസേജ് എഴുതിയ പുള്ളിക്കാരൻ എന്നെ വിളിച്ചിരുന്നു. ഞാൻ നേരത്തെ പറഞ്ഞ ആ വാട്സാപ്പ് മെസ്സേജ്. പുള്ളിയുടെ പേര് രാജേഷ് എന്നാണു. ചിത്രം കണ്ടിട്ടാണ് പുള്ളി വിളിക്കുന്നത്. പുള്ളി പറഞ്ഞു… “നിങ്ങൾ എടുത്തിരിക്കുന്നത് എന്റെ കഥയാണ്. ജനിക്കാതെ പോയ പെൺകുഞ്ഞിന്റെ ഡയറിക്കുറിപ്പ് എന്നപേരിൽ അത് എഴുതിയത് ഞാനാണ്. ഞാനിപ്പോഴാണ് ചിത്രം കണ്ടത്. വളരെ നല്ല രീതിയിൽ തന്നെ താങ്കൾ അത് പ്രസന്റ് ചെയ്തിട്ടുണ്ട്. ” . സത്യത്തിൽ ആ അഭിപ്രായം എനിക്ക് വളരെ സന്തോഷം നല്കുന്നതായിരുന്നു. പത്തുപതിനാറോളം അവാർഡുകൾ ഇപ്പോൾ അതിനു കിട്ടി. അതിലും ഭയങ്കരസന്തോഷമുണ്ട്.”
“പുരുഷൻ സ്ത്രീ എന്ന വിവേചനം എത്രനാൾ കഴിഞ്ഞാലും മാറില്ല എന്നാണ് എന്റെ അഭിപ്രായം. ചെറുപ്പം മുതൽ ഓരോരുത്തർക്കും ഉണ്ടാകുന്ന എക്സ്പീരിയൻസ് ഒക്കെ തന്നെയാണ് കാരണം. കലാകാരന്മാർക്ക് സാധിക്കുക..ഇതുപോലെ ചെറിയ ചെറിയ രീതിയിൽ ഷോർട്ട് ഫിലിം ആയിട്ടോ സിനിമ ആയിട്ടോ നമ്മുടെ ആശയം പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു കഴിഞ്ഞാൽ ഏറ്റവുമധികം പ്രേക്ഷകരിലേക്ക് എത്തും. എത്ര അവയർനെസ് ക്ളാസുകൾ എടുത്താലും കിട്ടുന്നതിനേക്കാൾ സ്വീകാര്യത കിട്ടും. അതിലൂടെ എല്ലാം മാറിമറിയുമെന്ന അഭിപ്രായമൊന്നും ഇല്ല. എന്താണോ നമ്മൾ ഉദ്ദേശിക്കുന്നത് അത് കൂടുതൽ പേരിലേക്ക് ആസ്വാദ്യകരം ആയ രീതിയിൽ എത്തിക്കാൻ ശ്രമിച്ചുകൊണ്ട് ചെയുക.”
ഉപ്പുമുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ശിവാനി ഇതിലേക്ക് വന്നതെങ്ങനെ ?
“ഇതിന്റെ എഡിറ്റർ ആയ Abhijith Mohanan N കാരണം ആണ് ശിവാനിയിലേക്ക് എത്തിയത്. ഇങ്ങനെയൊരു ആശയം ചെയുമ്പോൾ അത്യാവശ്യം ആൾക്കാർക്ക് അറിയുന്ന ഒരു മുഖംവച്ചു….. അല്ലെങ്കിൽ ആ മുഖത്തിലൂടെ ജാൻവി എന്ന കഥാപാത്രത്തെ നമ്മൾ കൊടുക്കുന്നത് എങ്കിൽ പെട്ടന്ന് ആൾക്കാരിലേക്ക് എത്തും എന്നൊരു തോന്നൽ മനസിൽ ഉണ്ടായിരുന്നു. ഉപ്പുംമുളകിൽ ശിവാനിയെ എല്ലാരും കണ്ടിരിക്കുന്നത് ചിരിച്ചുകളിച്ചു വികൃതിയായി നടക്കുന്ന കുട്ടി ആയിട്ടാണല്ലോ. അങ്ങനെ ഒരാളെ വച്ച് കുറച്ചു സീരിയസ് ആയ ഒരു കഥാപാത്രം ചെയ്യിപ്പിക്കുമ്പോൾ കുറച്ചു സ്‌ട്രൈക്കിങ് ആയി തോന്നും .അങ്ങനെയിരിക്കുമ്പോൾ ആണ് അഭി പറഞ്ഞത് ശിവാനി അഭിയുടെ സ്റ്റുഡന്റ് ആണെന്ന്. അഭി ഡാൻസ് പഠിപ്പിച്ചിട്ടുളള കുട്ടിയാണ് ശിവാനി . അങ്ങനെ അവൻ ശിവാനിയുടെ അമ്മയെ വിളിക്കുകയായിരുന്നു. അങ്ങനെ വരാൻ പറഞ്ഞു…അങ്ങനെ ഞാൻ പോയി കഥപറഞ്ഞു. കഥകേട്ടുകഴിഞ്ഞപ്പോൾ തന്നെ ആന്റി ഭയങ്കര ഹാപ്പി ആയിരുന്നു. അങ്ങനെയാണ് ഈ പ്രോജക്റ്റ് ഓൺ ആകുന്നത്.”
Karuvarayin Kanavugal
Malayalam-Tamil short film, directed by Sarath Sunthar.
A story inspired from a WhatsApp forward message.
A journal of the one who has never been born.
Genre: Emotional Drama
Attention: The story and characters of this short film are purely imaginery. We have no intentions to cross the line of medical ethics, the scenes included in the short film are only based on the demand of the storyline and under the space of artistic freedom.
Written & Direction : Sarath Sunthar
Asst Directors: Lucky Suresh & Abinu M Dinesh
Starring : Shivani Menon , Aiswarya Anilkumar , Ajal S,Jeevak Paul
Cinemetography : Abin Varghese
Asst. Camera : Abhijith Shylajan
Editing : Abhijith Mohanan N
DI Coloring: Akshay Robi (Elementrix media )
Title Animation : Arun T.M
Title Design : Midhu Rajendra
Art Director : Sreerag ( Cheeru )
Makeup : Sharu Venus
Costume : Colors Chalakudy
Music & Programming : Amal Krishna
Lyrics : D.S Hirajith, Prabhakaran A.S
Vocal : Soorya Ravi , Amal Krishna ,Unnimaya B , Athira P.T
Mixing : Sreejith Puthussery (4s Music)