1985 ഏപ്രിൽ 29 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. ലാൽ ജോസ് ചിത്രമായ ക്ലാസ്മേറ്റ്സ് ലൂടെയാണ് സുബീഷ് സുധി സിനിമയിലെത്തുന്നത്. ലാൽ ജോസിന്റെ അറബിക്കഥ യിൽ ക്യൂബ മുകുന്ദന് മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന പാർട്ടി അനുഭാവിയായ കഥാപാത്രത്തിലൂടെയാണ് സുബീഷ് പ്രശസ്തനാകുന്നത്. ഇരുപത്തി അഞ്ചിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സുബീഷ് സുധി ആദ്യമായി ഒരു ചിത്രത്തിൽ നായകവേഷം ചെയ്യുകയാണ്. സുബീഷ് സുധിയെ സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ലാൽജോസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഏവരെയും അറിയിക്കുന്നത്. ലാൽജോസിന്റെ കുറിപ്പ് വായിക്കാം
Laljose
“സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ”
“സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും. നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ്. ”
“കൂടുതൽ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.”