വിനയരാജ് വീ ആർ
കേരളത്തിന്റെ ഇരുപത്തഞ്ചിരട്ടി വലിപ്പമുണ്ട് ചൈനയിലെ തക്ലാമക്കാൻ മരുഭൂമി ഉൾക്കൊള്ളുന്ന ടാരിം ബേയ്സിന്. തക്ലാമക്കാൻ എന്നതിന് തിരിച്ചുവരാൻ സാധ്യമല്ലാത്ത ഇടം എന്നൊരു അർത്ഥം പോലുമുണ്ട്. ചൈന ഈ മരുഭൂമി മധ്യത്തിൽക്കൂടി ടാരിം ബെയ്സിന്റെ വടക്കും തെക്കുമുള്ള രണ്ടുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയിട്ടുണ്ട്. 550 -ലേറെ കിലോമീറ്റർ നീളമുള്ള ഈ ഹൈവേ കടന്നുപോകുന്നത് ആൾപ്പാർപ്പില്ലാത്ത, ഇരുപതുമീറ്ററോളം മീറ്റർ ഉയരമുള്ള, കാറ്റടിച്ചാൽ രൂപം മാറുകയും ഹൈവേയെത്തന്നെ പലപ്പോഴും മൂടിക്കളയുന്ന മണൽക്കുനകൾ ഉള്ള സ്ഥലങ്ങളിൽക്കൂടിയാണ്. ഇങ്ങനെ തുടരെ മണൽ വന്നുവീണ് റോഡുകൾ മൂടിപ്പോകാതിരിക്കാൻ റോഡിനു രണ്ടുവശങ്ങളിലും പലനിരകളിലായി ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഇവയുടെ വേരുകൾ മണലിനെ പറക്കാതെ പിടിച്ചുനിർത്തും. ചെടികൾ നനയ്ക്കാനായി നൂറുമീറ്ററോളം അടിയിൽ ഭൂഗർഭത്തിൽ നിന്നും ജലം പമ്പുചെയ്തെടുക്കാനും നനയ്ക്കാനും 108 കിണറുകൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആവശ്യത്തിനുള്ള പമ്പുകൾ എല്ലാം സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. 24000 കിലോമീറ്റർ ആണ് ജലസേചനത്തിനുള്ള ഈ പൈപ്പുകളുടെ ആകെ നീളം. നൂറുകണക്കിനു ജീവനക്കാരെ നാലുകിലോമീറ്റർ ഇടവിട്ട് ഇതിന്റെ പരിപാലനത്തിനായി നിയമിച്ചിട്ടുണ്ട്. ഇവരുടെ ഊർജ്ജ ആവശ്യങ്ങളും സൗരോർജ്ജം ഉപയോഗിച്ചാണ് നിവർത്തിക്കുന്നത്.
1993 ൽ പണിതുടങ്ങി 1995 ആയപ്പോഴേക്കും റോഡിന്റെ പണി പൂർത്തിയായിരുന്നു. എന്നാൽ തുടർച്ചയായി മണൽ വന്നുമൂടി റോഡ് കാണാൻ പോലും പറ്റാതായിക്കൊണ്ടിരുന്നു. 1999 -ൽ ഒരു പൈലറ്റ് പ്രൊജക്ടായി ആറര കിലോമീറ്റർ ദൂരത്തിൽ ഏതെല്ലാം ചെടികൾ നട്ടുവളർത്തിയാൽ അവ മണൽ റോഡിനെ മൂടിക്കളയുന്നതിനെ തടയാം എന്നതെപ്പറ്റി പഠനങ്ങൾ നടത്തി. 2001 ൽ ഈ പരിപാടി 30 കിലോമീറ്റർ നീളത്തിലേക്ക് നീട്ടി. ഇന്ന് ഈ റോഡിന്റെ 80 ശതമാനം നീളത്തിലും വശങ്ങളിലേക്ക് 75 മീറ്ററോളം വീതിയിൽ മരത്തിന്റെ മതിൽ ഒരുങ്ങിക്കഴിഞ്ഞു.
83 സ്പീഷിസുകളിലുള്ള ചെടികൾ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. തക്ലാമക്കാൻ മരുഭൂമിക്കടിയിൽ വലിയ പെട്രോളിയം ശേഖരമുണ്ട്, അതിന്റെ പൈപ്പുലൈൻ കടന്നുപോകുന്നതും മണ്ണിനടിയിൽക്കൂടിയാണ്. ഇത് സർവ്വീസ് ചെയ്യാനാണ് പ്രധാനമായും ഇത്രയേറെ കാശ് ചെലവിട്ട് ഈ റോഡ് ഉണ്ടാക്കിയത്. ഈ റോഡ് ഇന്ന് മരുഭൂമിയെ ചുറ്റിക്കറങ്ങിയുള്ള യാത്രയെ ഒഴിവാക്കി എളുപ്പത്തിൽ രണ്ടുനഗരങ്ങൾ തമ്മിൽ സഞ്ചാരങ്ങൾക്ക് ഉപയോഗിക്കുന്നു. പാതയുടെ പകുതിയിൽ പെട്രോൾ പമ്പും ഏതാനും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്.