Featured
ഏകാന്തതയുടെ തീരങ്ങളിൽ നിന്നും .
മുൻപൊക്കെ എല്ലാ വാരാന്ത്യത്തിലും അമ്മയെ വിളിക്കുമായിരുന്നു.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
301 total views

വൃദ്ധസദനങ്ങളെ പരിഹസിക്കുകയും മാതൃത്വത്തിൻറെ മഹത്വത്തേയും വാർദ്ധക്യത്തിന്റെ നിസ്സഹായതയേയും ഉയർത്തിപ്പിടിച്ചു ന്യൂജനറേഷൻൻറെ ഹൃദയമില്ലായ്മയെക്കുറിച്ചു ചർച്ച ചെയ്യുന്നവർക്ക് സമർപ്പിക്കുന്നു.
എയർ പോർട്ടിലെ ലൗഞ്ചിൽ ബോംബെയിലേക്കുള്ള ബോർഡിങ് പാസ്സുമായി ഇരിക്കുമ്പോളാണ് ആനന്ദ് ഓർമ്മിച്ചതു് തന്റെ വരവിനെക്കുറിച്ച് അമ്മയെ വിളിച്ചു അറിയിച്ചിരുന്നില്ലല്ലോ എന്ന്. തിരക്കുകൾക്കിടയിൽ കഴിഞ്ഞ രണ്ടുമാസമായി താൻ അമ്മയെ വിളിക്കാറുമുണ്ടായിരുന്നില്ല എന്ന കാര്യം ഒരു ഞെട്ടലോടെ അയാൾ ഓർമ്മിച്ചു.
വിദേശത്തു് ഇരുപതുവർഷങ്ങൾ, അതൊരു നീണ്ട കാലഘട്ടമാണ്.അപരിചിതത്വത്തിൻറെ മാറാലകൾ പലബന്ധങ്ങളും മറച്ചുകളയുന്നു.തൻറെ കൂടെ വന്ന് നിൽക്കുവാൻ അമ്മയോട് പലതവണ ആവശ്യപ്പെട്ടതാണ്. ഒരിക്കൽ വന്നു രണ്ടുമാസം താമസിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുപോകുമ്പോൾ അമ്മ പറഞ്ഞു തനിക്ക് പറ്റിയതല്ല ഈ മണ്ണ് എന്ന് .
മുൻപൊക്കെ എല്ലാ വാരാന്ത്യത്തിലും അമ്മയെ വിളിക്കുമായിരുന്നു.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.
മനുഷ്യ ജീവിതം ഒരുതരം തനിയാവർത്തനമാണ്എന്ന് മനസിലായത് ഇരുപത്തിരണ്ടു വയസ്സുള്ള ഏക മകൻ സ്വാതന്ത്ര്യത്തിനുവേണ്ടി താമസ്സം മാറിയപ്പോളാണ്.നേടിയാതൊന്നും നേട്ടങ്ങളായിരുന്നില്ല നഷ്ടങ്ങൾ മാത്രമാണെന്നുതോന്നുമ്പോൾ ഉണ്ടാകുന്ന നിസ്സഹായത മറ്റുള്ളവർക്കു മനസിലാകില്ല..
ഇന്ന് തിരിച്ചറിയുന്നു അമ്മയുടെ വിഷമം എന്താണ് എന്ന്.രണ്ടുപേർക്കും ഇടയിൽ വളർന്നുവന്ന നിശ്ചലതക്ക് കാരണം എന്താണ് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.കുറ്റബോധത്തിന്റെ അനുരണങ്ങൾ മനസിലേക്ക് കടന്നുകയറുമ്പോൾ തീരുമാനിച്ചു അമ്മയെ പോയി കാണുക തന്നെ.
കാലം നമുക്കായി എന്തായിരിക്കും കരുതി വച്ചിരിക്കുക എന്നറിയില്ലല്ലോ.അതെ നമ്മൾ പുതുമകൾ അവകാശപ്പെടുന്ന ഈ ജീവിതം ഇന്നലെകളിൽ മറ്റുള്ളവർ ജീവിച്ചതുതന്നെയാണ്.വേഷവും നിറങ്ങളും മാറുന്നു അത്ര മാത്രം.
രണ്ടാഴ്ചത്തെ അവധി ഒത്തുവന്നപ്പോൾ പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല.ഭാര്യയോട് പറഞ്ഞപ്പോൾ അവൾക്ക് ഇത് വളരെ മുമ്പേ തോന്നിയിരുന്നു പോലും.
ആനന്ദ് മൊബൈലിൽ അമ്മയെ വിളിക്കുവാൻ ശ്രമിക്കുന്നത് കണ്ടു ഭാര്യ പറഞ്ഞു ,ഇനി വിളിക്കണ്ട ഒരു സർപ്രൈസ് ആവട്ടെ.പെട്ടന്ന് നമ്മളെ കാണുമ്പൊൾ അമ്മക്ക് സന്തോഷമാകും.
അയാൾ വിചാരിച്ചു, ശരിയാണ്, പരിഭവം മാറ്റിയെടുക്കാം.
അച്ഛൻ മരിച്ചതിനുശേഷം കഴിഞ്ഞ നാലുവർഷമായിബോംബയിലുള്ള തങ്ങളുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം.ഏറ്റവും മുകളിലത്തെ,പത്താമത്തെ നിലയിലുള്ള രണ്ടു ലക്ഷ്വറി ഫ്ലാറ്റുകളും തങ്ങളുടേതായതുകൊണ്ടു അയൽക്കാർ ആരുമില്ലാത്ത അവസ്ഥയാണ്. ഏറ്റവും മുകളിലത്തെ നില ആയതുകൊണ്ട് കെയർ ടേക്കർ അല്ലാതെ ആരും തന്നെ അവിടേക്ക് വരാറില്ല.
അമ്മയെക്കൊണ്ട് അത് നോക്കി നടത്തുവാൻ പ്രയാസമാണ്. വിസ്തൃതമായ ഫ്ലാറ്റിൽ പാവം അമ്മ ഒറ്റയ്ക്ക്താമസിക്കുന്നു .
വലിയ ഒരു നഗരത്തിലെ ആൾകൂട്ടത്തിൽ ഏകാന്തവാസം .
അവസാനം വിളിച്ചപ്പോള് ഒറ്റയ്ക്കാകുന്നതിന്റെ പ്രശ്നങ്ങളെപ്പറ്റിയാണ് അമ്മ സംസാരിച്ചതെന്ന് അയാൾ ഓർമ്മിച്ചു.
“ഈ ഏകാന്തത എനിക്ക് സഹിക്കാൻ കഴിയുന്നില്ല,വല്ല വൃദ്ധ സദനത്തിലോ മറ്റോ ആണെങ്കിൽ ആരെ ങ്കിലുമായി സംസാരിക്കുകയെങ്കിലും ചെയ്യാമല്ലോ”, എന്ന് പറയുകയും ചെയ്തു.തങ്ങൾ പറയുന്നത് കേൾക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് നിസ്സാരകാര്യമല്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
തന്റെ ചുറ്റുപാടുകൾ വച്ചു അമ്മയെ വൃദ്ധസദനത്തിലാക്കിയാൽ ഉണ്ടാകുന്ന മാനഹാനി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ എല്ലാം ഓർക്കുമ്പോൾ അതിന് മനസ്സനുവദിക്കുന്നില്ല.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാൻ പോകുകയാണ്.എന്തുകൊണ്ടെന്നറിയില്ല പതിവിന് വിരുദ്ധമായി മനസ്സിൽ ഒരു അങ്കലാപ്പ് ഒരു വിറയൽ അനുഭവപ്പെടുന്നു.
നേരം ഇരുട്ടി തുടങ്ങുന്നു. ടാക്സിയിൽനിന്നും ലഗേജ് എടുത്ത് ലിഫ്റ്റിൽ കയറി മുകളിൽ എത്തിയപ്പോൾ ഫ്ലാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.
അകത്തു വെളിച്ചമുണ്ട്.കോളിങ് ബെൽ അമർത്തിയപ്പോൾ അകത്തു മണിയടിക്കുന്നതു കേൾക്കാം.താക്കോൽ ദ്വാരത്തിലൂടെ അകത്തെ വെളിച്ചത്തിൻറെ നുറുങ്ങുകൾ പുറത്തു കാണാം. വീണ്ടും വീണ്ടുംവാതിലിൽ മുട്ടി നോക്കി. അകത്തുനിന്നും ഏതോ ടെലിവിഷൻ പ്രോഗ്രാമുകളുടെ നേരിയ ശബ്ദംപുറത്തു കേൾക്കുന്നുണ്ട്..
.ചിലപ്പോൾ ഉറങ്ങിപോയിരിക്കും.
എതിർവശത്തെ ഫ്ലാറ്റ് തുറന്ന് ലഗേജ് എടുത്തുവച്ചു.
ഒരു മണിക്കൂർ കഴിഞ്ഞ് വന്ന് വീണ്ടും വാതിലിൽ തട്ടി വിളിച്ചു.പ്രതികരണമൊന്നും കാണാത്തതുകൊണ്ട് ഒരു സംശയം. അമ്മയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന തോന്നൽ ശക്തിയാകുന്നു . ആനന്ദ് താഴെപ്പോയി കെയർ ടേക്കറെ കൂട്ടിക്കൊണ്ടുവന്നു ബലമായി വാതിൽ തുറന്നു.
ആശ്വാസമായി,തുറന്ന വാതിലിന് തിരിഞ്ഞു ടെലിവിഷന് അഭിമുഖമായി കസേരയിൽ അമ്മ ഇരിക്കുന്നത് കാണാം.അയാൾ പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചു,”അമ്മേ …………..”
അമ്മ തിരിഞ്ഞു നോക്കുമെന്നും എഴുന്നേറ്റ് പിണക്കം മറന്ന് തന്നെ കെട്ടിപിടിക്കുമെന്നും ആനന്ദ് ഒരു നിമിഷം മോഹിച്ചുപോയി.അയാളുടെ വിഷമം മനസിലാക്കിയ ഭാര്യ വിളിച്ചു,”അമ്മേ ….ഞങ്ങൾ വന്നിരിക്കുന്നു……..”
പക്ഷെ അമ്മയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ഒന്നും കാണാത്തതുകൊണ്ട് ആനന്ദ് കുനിഞ്ഞു ആ മുഖത്തേക്ക് നോക്കി..
കസേരയിൽ നിശ്ചലമായി അമ്മയുടെ അസ്ഥികൂടം ഇരിക്കുന്നു..
ശരീരം അഴുകിത്തീർ ന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകണം
ആ അസ്ഥികൂടം തന്റെ അമ്മയായിരുന്നു എന്ന യാഥാർഥ്യം അംഗീകരിയ്ക്കാൻ കഴിയാതെ അല്ലങ്കിൽ അത് തന്റെ ‘അമ്മ ആയിരിക്കരുതേ എന്ന പ്രാർത്ഥനയോടെ അയാൾ തളർന്ന് വീണു.
പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും കുടുംബത്തിൻറെതായതിനാല് മൃതദേഹം അഴുകിയ ദുര്ഗന്ധം പോലും അയല്വാസികളാരും അറിഞ്ഞിട്ടുണ്ടാവില്ല എന്ന് തോന്നുന്നു.താഴെ താമസിക്കുന്നവരോ അവിടുത്തെ ജോലിക്കാരോ അന്വേഷിച്ചുചെന്നിട്ടുണ്ടാവില്ല.
മക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ,ആരാലും ശ്രദ്ധിക്കപെടാതെ ഏകാന്തതയുടെ തീരങ്ങളിൽ അലയേണ്ടിവരുന്ന വാർദ്ധക്യം ഒരു പുതിയ വിഷയമല്ല .
302 total views, 1 views today