കാരശ്ശേരി മാഷ് ( ഭാഷാപോഷിണിയിൽ )
മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്ക്കാരത്തെ കാല്ച്ചുവട്ടിലാക്കാന് ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടിയും വന്നില്ല.
ശാരീരിക അധ്വാനത്തെ അവമതിച്ചു എന്നതാണ് ആര്‍ഷഭാരതസംസ്ക്കാരം തലമുറകളോട് ചെയ്ത ഏറ്റവും വലിയ ക്രൂരകൃതം.
അതിവിദഗ്ദ്ധമായകൈവിരുതൂം കലാവിരുതും സമ്മേളിപ്പിച്ച് സുന്ദരമായ മണ്‍കുടങ്ങളും കലങ്ങളും നിര്മ്മിച്ചവന് വെറും കൊശവന്.
മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും തീര്‍ത്ത് അതിശയിപ്പിച്ച തച്ചന് ജാതിയില്‍ നീചന്.
വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മെനഞ്ഞ തട്ടാന്‍ പിന്നോക്കം
ഇരുമ്പുപണിക്കാരന് ജാതിയില്‍ വെറും തുരുമ്പ്.
കോടിയ ചളുങ്ങിയ നമ്മുടെ മുഖങ്ങളെ മിനുക്കി പഞ്ചാരകുട്ടപ്പന്മാരാക്കുന്ന ബാര്‍ബര്‍ മ്ളേച്ഛന്‍ മലയാളസിനിമയിലെ സ്ഥിരം പരിഹാസപാത്രം.
മണ്ണില്‍ പണിയെടുത്ത് നൂറുമേനി കാര്‍ഷികവിപ്ളവം നടത്തിയ പുലയന് ദൃഷ്ടിയില് പെട്ടാല്‍ ദോഷമുള്ളവന്.
ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാരുടെ ജീവിതം സൂഖപ്രദമാക്കിയ പറയന് അധ:കൃതരില്‍ അധ:കൃതന്.
അധ്വാനിച്ച എല്ലാ മനുഷ്യരേയും ഹീനജാതിയാക്കി മാറ്റിയ ഭാരതീയസംസ്ക്കാരത്തെ എന്തുജോലിയും ചെയ്യാന്‍ മടിയില്ലാത്ത സായിപ്പ് വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കോളനിയാക്കി.
ഇന്ത്യ ഇന്നും പിന്നോക്കാവസ്ഥയില്‍ തുടരാനുള്ള ഒരു കാരണം വിയര്‍പ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും പൂച്ഛവും വെറുപ്പുമാണ്.
കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ലെന്ന് ബുക്കര്‍ ടി വാഷിംഗ്ടണ്‍ പറഞ്ഞത് ഒരു പക്ഷെ ഇന്ത്യയെ നിരീക്ഷിച്ചിട്ടായിരിക്കണം !