Music
ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ
ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ – പി.ജയചന്ദ്രൻ എന്ന പാലിയത്ത് ജയചന്ദ്രൻ – യേശുദാസ് എന്ന വൻ ആൽമരത്തിന്
148 total views

*എം.നന്ദകുമാർ
ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ – പി.ജയചന്ദ്രൻ എന്ന പാലിയത്ത് ജയചന്ദ്രൻ – യേശുദാസ് എന്ന വൻ ആൽമരത്തിന് പിന്നാലെ പടർന്നു പന്തലിച്ച മറ്റൊരാൽമരം തന്നെയായിരുന്നു പി.ജയചന്ദ്രൻ എന്ന മലയാള ഭാവഗായകൻ – കേരളത്തിലാദ്യമായി സംസ്ഥാനതല യുവജനോൽസവം നടക്കുന്നത് 1958 ൽ തിരുവനന്തപുരം മോഡൽ സ്ക്കൂളിൽ വെച്ചായിരുന്നു – ലളിതസംഗീതത്തിൽ ഫോർട്ട് കൊച്ചിയിൽ നിന്നെത്തിയ യേശുദാസ് ഒന്നാംസ്ഥാനം നേടിയപ്പോൾ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്ക്കൂളിലെ ജയചന്ദ്രൻ രണ്ടാം സ്ഥാനം നേടി. ഈ ജയചന്ദ്രൻ തന്നെ മൃദംഗവാദനത്തിൽ ഒന്നാമനായി _ ചരിത്രം അന്നുയർത്തിയ പൊൻതിളക്കം ഇന്നും ഉജ്ജ്വല പ്രഭയോടെ നമ്മൾ കണ്ടു കൊണ്ടേയിരിക്കുന്നു –
1960കൾ മുതൽ യേശുദാസും ജയചന്ദ്രനും പാടിയ പാട്ടുകൾ ഇന്നും ശരാശരി മലയാളിയുടെ ജീവിതത്തിൽ പിന്നണി പാടുന്നു – യേശുദാസിൻ്റെ അദ്ഭുതകരമായ വളർച്ചയെപ്പറ്റി പലരും എഴുതി – തൊട്ടുപിന്നാലെ മലയാളത്തിൻ്റെ സൗഭാഗ്യമായിവന്ന ജയ ചന്ദ്രനെ ക്കുറിച്ചാരും അധികമെഴുതിയതുമില്ല – 1965 ൽ മദിരാശി നഗരത്തിൽ ജീവിതവഴി തേടിയെത്തിയ ജയചന്ദ്രൻ്റെ താമസം നുങ്കമ്പാക്കത്തുള്ള അമ്മാവൻ്റെ വസതിയിലായിരുന്നു – ആ സമയത്ത് ഇന്ത്യാ-പാക് യുദ്ധ ഫണ്ടിലേയ്ക്കുള്ള ധനശേഖരണാർത്ഥം നടത്തിയ ഗാനമേളയിൽ പാടാൻ ഒരവസരം ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ എം-ബി – ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള ഈ ഗാനമേളയിൽ പങ്കെടുക്കേണ്ടിയിരുന്ന യേശുദാസിന് അവിടെ എത്താൻ കഴിഞ്ഞില്ല – അങ്ങിനെ അദ്ദേഹം പാടേണ്ടിയിരുന്ന ചൊട്ട മുതൽ ചുടല വരെ [ പഴശ്ശിരാജ എന്ന പഴയ ചിത്രത്തിലെ ] ഗാനം ജയചന്ദ്രൻ പാടി. ഗാനമേളയിലെ പാട്ടുകൾക്ക് ജയചന്ദ്രനെ എല്ലാവരും അഭിനന്ദിച്ചു.
ഈ ഗാനമേളയുടെ ഓർക്കെസ്ട്രയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് ആർ.കെ.ശേഖർ എന്ന സംഗീത സംവിധായകനും [ എ – ആർ – റഹ്മാൻ്റെ പിതാവ് ] ജയചന്ദ്രൻ പാടിയ ചൊട്ട മുതൽ ചുടല വരെ എന്ന ഗാനം വയലാറിൻ്റെ രചനയിൽ ആർ കെ – ശേഖറിൻ്റെ ഈണത്തിൽ കേരളത്തിൽ റേഡിയോവഴി പടർന്ന കാലമാണ്. ഗാനമേള സദസിലുണ്ടായിരുന്ന ആർ.എസ്.പ്രഭു . സംവിധായകൻ വിൻസൻ്റ്മാസ്റ്റർ – ശോഭനാ പരമേശ്വരൻ നായർ എന്നിവർ അവരുടെ പുതിയ ചിത്രമായ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലേയ്ക്ക് പിന്നണിപാടാൻ ക്ഷണിച്ചു.1965 അവസാനം മദിരാശി രേവതി സ്റ്റുഡിയോയിൽ നടന്ന റെക്കോഡിംഗ് – ചലച്ചിത്ര സർവ്വകലാശാലയെന്ന് വിശേഷിപ്പിക്കാവുന്ന കവി പി.ഭാസ്കരൻ മാസ്റ്റർ രചിച്ച് ബി.എ.ചിദംബരനാഥ് ഈണം നൽകിയ ഒരു മുല്ലപ്പൂമാലയുമായ് എന്ന യുഗ്മഗാനം പ്രേമ എന്ന ഗായികയുമൊത്ത് പാടി. പാടി മടങ്ങി – പക്ഷെ വിൻസൻ്റ് മാസ്റ്ററും ശോഭനാ പരമേശ്വരൻ നായരും ജയചന്ദ്രനെ ചലച്ചിത്ര സംഗീതദേവസന്നിധിയായ ദേവരാജൻ മാസ്റ്ററുടെ പക്കലെത്തിച്ചു. ദേവരാജൻ മാസ്റ്റർക്ക് വെള്ളക്കള്ളിമുണ്ടും മുറിക്കൈയ്യൻ ബനിയനുമാണ് വേഷം – തല ഒരു കെയ്യിൽ താങ്ങി കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന ദേവരാജൻ മാഷ് ജയചന്ദ്രനോട് ചോദിച്ചു. ” കർണാടകസംഗീതം അഭ്യസിച്ചിട്ടുണ്ടോ?” വർഷങ്ങളോളം മൃദംഗം മാത്രം അഭ്യസിച്ച ജയചന്ദ്രൻ വായ്പാട്ട് പഠിച്ചിട്ടില്ല – ഇല്ല – മറുപടി നൽകി – ” സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല ” ദേവരാജൻ മാസ്റ്ററും പ്രഖ്യാപിച്ചു. യാതൊരു ഭാവവ്യത്യാസവും കൂടാതെ ജയചന്ദ്രൻ നിന്നു –
കാരണം താൻ മദിരാശിയിലേയ്ക്ക് ബി എസ് സി ബിരുദവുമായി എത്തിയത് പാടാനല്ല എന്ന അറിവ് ജയചന്ദ്രനുണ്ടായിരുന്നു.” ഒരു കാര്യം ചെയ്യ് ” പെട്ടെന്ന് ദേവരാജൻ മാസ്റ്ററുടെ ഗംഭീര സ്വരം – “നാളെ നീ കമ്പനിയിലേയ്ക്ക് വാ – ഒന്നു പാടിച്ചു നോക്കാം ” മിഴിച്ചു നിന്ന ജയചന്ദ്രനോട് ദേവരാജൻ മാസ്റ്റർ വീണ്ടും സ്വരമുയർത്തി ” എന്താ മനസിലായില്ലേ? നാളെ കമ്പനിയിലെ റിഹേഴ്സൽ നടത്തുന്ന ഇടത്തേയ്ക്ക് വരണം – വെറുതേ ഒന്നു പാടിച്ചു നോക്കാം. ജയചന്ദ്രൻ തല കുലുക്കി മടങ്ങി – പഴശ്ശിരാജയിലെ “ഒരു മുല്ലപ്പുമാലയുമായ്” എന്ന ഗാനത്തിൻ്റെ റെക്കോഡിംഗിന് ശേഷം തൊണ്ടയിൽ നിന്നും ശബ്ദം വരുന്നില്ലായെന്ന് സ്വയം ആരോപിച്ച ജയചന്ദ്രനെ ഹൃദയാലുക്കളായ വിൻസൻ്റ്മാസ്റ്ററും ശോഭനാ പരമേശ്വരൻ നായരും വിട്ടില്ല” പുതിയൊരു പയ്യനുണ്ട്- ഭംഗിയായി അവൻ പാടണുണ്ട് ” അവർ ദേവരാജൻ മാസ്റ്ററോട് പറഞ്ഞു. പക്ഷെ അത്ര സൗമ്യതയില്ലാത്ത ദേവരാജൻ മാസ്റ്ററുടെ ആദ്യ കാഴ്ചവട്ടത്തിൻ്റെ ഘട്ടമോർത്ത് ജയചന്ദ്രൻ നാണം കെടേണ്ടതില്ലെന്നു കരുതി ഉൾവലിഞ്ഞു നിന്നു.
പക്ഷെ ഒരു കാലഘട്ടത്തിൻ്റെ നിഷ്ക്കളങ്കത ജയചന്ദ്രനെ തേടി വന്നു – ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെ വിളിക്കാൻ ആളെ പറഞ്ഞു വിട്ടു.മദിരാശിയിലെ വിജയാ ഗാർഡൻസ് സ്റ്റുഡിയോയിലെ റെക്കോഡിംഗ് കമ്പനിയിലെ പാട്ടുമുറിയിലെത്തിയ ജയചന്ദ്രൻ ഭവ്യതയോടെ നിന്നു – ഇരിക്കാൻ മാസ്റ്റർ പറഞ്ഞു – ചെറുപ്പക്കാരനായ ഒരാൾ ഹാർമോണിയക്കട്ട കളിലൂടെ തലങ്ങും വിലങ്ങും കൈകൾ പായിക്കുന്നു – [ ഇത് ആർ.കെ. ശേഖറാണെന്ന് പിന്നീടാണ് ജയചന്ദ്രന് മനസിലായത് ]ആ നാദത്തിനൊപ്പം മാസ്റ്ററുടെ മധുര ശബ്ദവും – “താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ ” ഇമ്പമാർന്നൊരു പ്രേമഗാനം – ജയചന്ദ്രൻ ഏറ്റു പാടി – പിന്നെ വായിച്ചു – പഠിച്ചു – ഗുരുകുല പഠനം – കളിത്തോഴൻ എന്ന ചിത്രത്തിലെ താരുണ്യം തന്നുടെ എന്ന ഗാനവും മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു – എന്ന ഗാനവും പാടിച്ചു. മഞ്ഞലയിൽ എന്ന ഗാനം യേശുദാസാണ് പാടുകയെന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞു. മഞ്ഞലയിൽ പാടും തോറും ആ ഗാനത്തോട് ജയചന്ദ്രൻ അലിഞ്ഞു ചേരുകയായിരുന്നു. റിഹേഴ്സലിന് ശേഷം മൈക്കിൽ രണ്ടോ മൂന്നോ പ്രാവശ്യം പാടിക്കും – ഗായകൻ റെക്കോഡിംഗിന് അർഹനായി എന്നാണതിനർത്ഥം – അങ്ങിനെ താരുണ്യം തന്നുടെ താമരപ്പൂങ്കാവനത്തിൽ എന്ന ഗാനം റെക്കോഡ് ചെയ്തു.
കുറച്ചു കഴിഞ്ഞ് മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം മൈക്കിലൂടെ പാടാൻ ദേവരാജൻ മാസ്റ്റർ ജയചന്ദ്രനോട് ആവശ്യപ്പെട്ടു. പല തവണ പാടി നടന്ന പാട്ടായതു കൊണ്ട് ജയചന്ദ്രൻ മടികൂടാതങ്ങു പാടുകയും ചെയ്തു. എന്നിട്ടും ഉളളിൽ സംശയം “യേശുദാസ് പാടേണ്ട പാട്ട് എന്നെ കൊണ്ടെന്തിന്?” ഈ ഗാനത്തിന് ഫ്ലൂട്ട് പാടിയത് പ്രസിദ്ധ സംഗീതജ്ഞൻ എൻ.രമണി_ തബലയാവട്ടെ തബലയിൽ കവിത ചൊല്ലുന്ന തബല ലക്ഷ്മണനും _ ജയചന്ദ്രൻ്റെ സംശയവും മാറുന്നില്ല. പക്ഷെ ആ പാട്ട് പാടിയപ്പോൾ മനസിലൂടെ നിലാവൊഴുകുകയായിരുന്നുവെന്ന് ജയചന്ദ്രൻ ആത്മകഥയിലെഴുതി. പാടിയ ശേഷം സംവിധായകൻ എം.കൃഷ്ണൻനായരെ [ മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ ശ്രീ.കെ.ജയകുമാറിൻ്റെ പിതാവ് ] കണ്ട ജയചന്ദ്രൻ ദാസേട്ടൻ ഈ പാട്ട് പാടാനെപ്പോൾ വരുമെന്ന് ചോദിച്ചു. ചിരിയോടെ അദ്ദേഹം പറഞ്ഞു – എടാ ആ പാട്ട് നീ പാടി ക്കഴിഞ്ഞു- അതാണ് ദേവരാജൻ മാസ്റ്റർ – ഇനി എന്തെല്ലാം വിദ്യകൾ കാണാനിരിക്കുന്നു – മാസ്റ്ററുടേതായി ” ജയചന്ദ്രൻ ജീവിതത്തിലേറ്റവും കൂടുതലായി ആശ്ചര്യപ്പെട്ട നിമിഷം – മലയാളത്തിൻ്റെ പുണ്യം – മല്ലികപ്പൂവിൻ്റെ മധുരഗന്ധം പടർന്നു – 1944 മാർച്ച് 3ന് എറണാകുളം രവിപുരത്ത് തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ – പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി പ്പിറന്ന ജയചന്ദ്രൻ ഇന്നും നമുക്ക് പിന്നണി പാടുന്നു.
ദേവരാജൻ മാസ്റ്ററെന്ന സംഗീതജ്ഞനേയും വിൻസൻ്റ്മാസ്റ്ററെയും ശോഭനാ പരമേശ്വരൻ നായരേയും പ്രണമിക്കുന്നു – ഒരു കാലം കൂട്ടുകൂടിയവരെല്ലാം പ്രതിഭകളായിരുന്നു – പ്രതിഭകളെല്ലാം കൂട്ടുകൂടിയിരുന്നു – ഒരു കാലഘട്ടത്തിൻ്റെ നിഷ്ക്കളങ്കത – പുണ്യം* * ജയചന്ദ്രൻ 1966-67 ഘട്ടത്തിൽ ചലച്ചിത്ര പിന്നണി സംഗീതയാത്ര തുടങ്ങിയ ശേഷം 1985-86 ൽ വന്ന നടൻമാർ വരെ പത്മശ്രീയ്ക്ക് അർഹരായി – അധികമെഴുതപ്പെടാതെ പോയതു കൊണ്ടാവാം പി.ജയചന്ദ്രന്ഇന്നും പത്മ പുരസ്കാരം അന്യമായിരിക്കുന്നത്.ഇതേപ്പറ്റി ചോദിച്ചാൽ അദ്ദേഹം ചിരിയോടെ മാത്രം നേരിടും സമാഹരണം –
എം.നന്ദകുമാർ – 9446155544
149 total views, 1 views today