കേരളത്തെ അടിമുടി പിടിച്ചുലച്ച പ്രളയം ആയിരുന്നു 2018 ലെ പ്രളയം. ഈ സംഭവത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയുന്ന ചിത്രമാണ് ‘2018’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോഞ്ചിംഗിൽ മമ്മൂട്ടിയും സജീവസാന്നിധ്യമായിരുന്നു. എന്നാൽ മമ്മൂട്ടി ചെയ്ത പ്രസംഗത്തിൽ ചിത്രത്തിന്റെ സംവിധായകനും നടനുമൊക്കെയായ ജൂഡ് ആന്റണിയെ ബോഡി ഷെയ്മിങ് ചെയ്തതായി ആണ് പലരും ആരോപിക്കുന്നത്. ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇതിൽ പലരും ബോഡി ഷെയ്മിങ് ആരോപിച്ചുകൊണ്ടു രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായി ജൂഡും പ്രതികരിച്ചിരുന്നു.
“മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷന് വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ.” – എന്നാണു ജൂഡ് പ്രതികരിച്ചത്.
ഈ വിഷയത്തിൽ ഇപ്പോൾ ഖേദം പ്രകടിച്ചുകൊണ്ടു എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ ആണ് മമ്മൂട്ടി തന്റെ ഖേദം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
“പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.” – മമ്മൂട്ടി കുറിച്ചു .