വിശ്വനാഥന് ഉറക്കം കുറവാണ്. അതിരാവിലെ ഉണര്‍ന്ന് ചെന്ന് സിമന്റു പൂശിയ വരാന്തയില്‍ നിന്ന് പ്രഭാതത്തിലെ തണുപ്പ് കുറച്ച് നേരം ആസ്വദിക്കുന്നത് അയാളുടെ നിത്യചര്യയുടെ ഒരു ഭാഗമാണ്. ഭാര്യ ഭാമ മരിച്ച ശേഷമുള്ള ഒരാഴ്ച്ച മാത്രമാണ് വിശ്വനാഥന്‍ പുകമഞ്ഞ് നിറഞ്ഞ പ്രഭാതങ്ങള്‍ നഷ്ടപ്പെടുത്തിയത്.
മുറ്റത്തേക്കിറങ്ങിയാല്‍ നടന്നു പോവുക ഒരു വശത്തായി ഒരുക്കിയിട്ടുള്ള പൂന്തോട്ടത്തിലേക്കാണ്. കാല്‍മുട്ടുകളുടെ വേദന ഈയിടെയായി കുറച്ച് കൂടിയിരിക്കുന്നു. അതു കൊണ്ട് വളരെ സാവധാനമാണ് നടക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണവിടെ ചെന്നു നില്‍ക്കുക. ചെറിയ പുല്‍ക്കൊടികളുടെ മുകളില്‍ കൂടി നഗ്‌നപാദനായി നടക്കുന്നതിന്റെ സുഖം അനുഭവിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ചില ദിവസങ്ങളില്‍ ആ പുല്‍ക്കൊടികളില്‍ ചെറിയ മഞ്ഞിന്‍കണികള്‍ ബാക്കി നില്‍പ്പുണ്ടാവും. ചുറ്റും മുട്ടോളം ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്കിടയില്‍ നിന്ന് ദീര്‍ഘമായി ശ്വസിച്ച്, പ്രഭാതത്തിന്റെ മുഴുവന്‍ നൈര്‍മ്മല്യവും നിറഞ്ഞ പ്രകൃതിയെ ആവാഹിച്ചുള്ളിലിരുത്തും. പൂന്തോട്ടത്തില്‍ നില്‍ക്കുമ്പോഴൊക്കെ ഭാമയെ ഓര്‍ക്കും. ഭാമയ്ക്കായിരുന്നു പൂന്തോട്ടം ഒരുക്കുന്നതില്‍ ഉത്സാഹം. അവിടെയുള്ള ചെടികളില്‍ ഭാമയുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏല്‍ക്കാത്തത് ഒന്നു പോലുമില്ല. അടുത്ത വീടുകളിലെവിടെയെങ്കിലും പുതിയ ചെടിയോ, പൂവോ കാണുകയാണെങ്കില്‍, ഉടന്‍ അന്വേഷണമായി. പിന്നീട് കാണുന്നത് ഒരു ചെറിയ പൂച്ചെട്ടിയോ, ഒരു പ്ലാസ്റ്റിക് കവറോ ആയിട്ട് വരുന്ന ഭാമയെയാണ്. കൈവശം അവരാഗ്രഹിച്ച പച്ച നിറമുള്ള ജീവനുമുണ്ടാവും. ഭാമയുടെ മരണശേഷം ഏകാന്തതയെ തോല്‍പ്പിക്കാന്‍ അയാള്‍ പഠിച്ചു കഴിഞ്ഞിരുന്നു. പതിവുകള്‍ തെറ്റിക്കുന്നില്ല. ഓര്‍മ്മകളിലേക്ക് വഴുതി വീഴാതിരിക്കുവാന്‍ സ്വയം തിരക്കുള്ളവനായി ഭാവിച്ചു. പുതിയ പുതിയ പ്രവൃത്തികള്‍ കണ്ടുപിടിക്കാനും അവ ചെയ്യുവാനും തുടങ്ങി. ആരോടും പിണങ്ങാനും, പരിഭവം പറയാനുമില്ലാത്ത ജീവിതം ഒഴിഞ്ഞ ഒരു കടലാസ് കൂട് പോലെയാണ്. വൈകുന്നേരങ്ങളില്‍ സമീപത്തുള്ള കടല്‍തീരത്ത് പോകും. അവിടെ കാറ്റു കൊള്ളാന്‍ വരുന്ന നൂറുകണക്കിനു അപരിചിതരുടെ ഇടയില്‍ കൂടി വെറുതെ നടക്കും. സന്ധ്യകള്‍ ഭാമയുമൊത്ത് ഒന്നിച്ചിരുന്ന് കണ്ടിട്ടുള്ളതാണ്. ഇന്നയാള്‍ സന്ധ്യകള്‍ ഇഷ്ടപ്പെടുന്നില്ല. അവിടെ അണഞ്ഞു പോകുന്ന ചുവന്ന സൗന്ദര്യം കാണാന്‍ കാത്തുനില്‍ക്കാറില്ല. അസ്തമയത്തിനു ശേഷമുള്ള ഇരുട്ട് അതു കാണാന്‍ വയ്യ. അതു കൊണ്ട് തിരകളില്‍ ചുവപ്പ് നിറം പടരുന്നതിനു മുന്‍പെ തിരിച്ചു നടക്കും.
കൂടെയില്ലെന്നുറപ്പുണ്ടെങ്കിലും ചിലപ്പോള്‍ ചില നേരങ്ങളില്‍ ‘ഭാമി’ എന്നയാള്‍ വിളിച്ചു. തനിക്ക് മറുപടിയൊന്നും കിട്ടിയില്ലെങ്കില്‍ പോലും, ആ വിളി തന്റെ ഭാമി കേള്‍ക്കുന്നുണ്ടെന്നയാള്‍ വിശ്വസിച്ചു. തന്നെ ഏകനാക്കിയതിലുള്ള പ്രതിഷേധം അയാള്‍ ചോദ്യങ്ങളിലും, പരിദേവനങ്ങളിലും നിറച്ചു.
സ്വയമുണ്ടാക്കിയ പരിപ്പു കറി കഴിച്ചിട്ട്,
‘ഇന്ന് പരിപ്പു കറിക്ക് ഉപ്പ് പോരാ അല്ലേ ഭാമി?’ എന്നും.
വൈകുന്നേരം പുറത്തേക്ക് പോയാലോ എന്നൊരവ്യക്ത ചിന്ത വളരുമ്പോള്‍,
‘നീ വരുന്നോ കുറച്ച് കാറ്റു കൊള്ളാന്‍?’ എന്നും ചോദിച്ചു അയാള്‍.
വീട്ടില്‍ നിന്നിറങ്ങി കവല വരെയെത്താന്‍ പത്ത് മിനിട്ട്. അവിടെ നിന്ന് ഒരു പതിനഞ്ച് മിനിട്ട് കൂടി നടന്നാല്‍ കടലിരമ്പുന്നതു കേള്‍ക്കാം. ഒരു വശത്തായി ചെറിയ ഒരു പാറക്കെട്ടാണ്. റോഡ് ശോഷിച്ച് ഒരു ചെമ്മണ്പാതയായി മാറുന്നു. പാതയുടെ അരികിലായി വരി വരിയായി കാറ്റാടി മരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവിടെ നിന്നും കടലിലേക്ക്, തിരകള്‍ക്കുള്ളിലേക്ക് വെളുത്ത മണലിന്റെ പരവതാനി നീണ്ടു നിവര്‍ന്ന് കിടക്കുന്നു. മിക്ക സായാഹ്നങ്ങളും അവിടെയാണയാള്‍ ചിലവഴിക്കുക.
വീട്ടിനടുത്ത് കടലുണ്ടാവണം എന്നു വാശിപിടിച്ചത് ഭാമയാണ്. ‘ഉപ്പു കാറ്റടിച്ച് വല്ല അസുഖവും വരും’ വിശ്വനാഥന്റെ തടസ്സവാദങ്ങളെ ഭാനുമതിയുടെ സ്‌നേഹം നിറഞ്ഞ വാശി തോല്‍പ്പിച്ചു. നിര്‍ബന്ധങ്ങളെ സ്‌നേഹം കൊണ്ടാണവര്‍ പൊതിയുക. അതിനു മുന്നില്‍ എപ്പോഴും തോറ്റു കൊടുക്കാനയാള്‍ തയ്യാറുമായിരുന്നു.
പുകമഞ്ഞു നിറഞ്ഞയൊരു തിങ്കളാഴ്ച്ച. പതിവു പോലെ വിശ്വനാഥന്‍ പ്രകൃതിലേക്കിറങ്ങി ചെന്നു. മുറ്റത്ത് അവിടവിടെ കരിയിലകള്‍ ചിതറി കിടക്കുന്നുണ്ട്. മറവി കൂടുതലായിരിക്കുന്നു. ഇന്നലെ കരിയിലകള്‍ തീയിടാന്‍ മറന്നു. ആയാസപ്പെട്ടു നടന്നു ചെന്നു നീളമുള്ള ഇരുമ്പു കമ്പിയെടുത്ത് ഒരോന്നോരോന്നായി കുത്തിയെടുത്തു. പ്രഭാതത്തിലെ സ്വച്ഛതയെ പുക കൊണ്ടു മൂടേണ്ടി വരുമല്ലോ എന്നൊരു നിമിഷമോര്‍ത്തു. അപ്പോഴാണ് അത് കണ്ണിലുടക്കിയത്. തപാല്‍പെട്ടിയില്‍ ഒരു വെളുത്ത കവര്‍. തനിക്കാരാണ് കത്തെഴുതാനുള്ളത്? മക്കളുണ്ടായിരുന്നെങ്കില്‍ അവരുടെ കത്തോ ഫോണ്‍വിളിയോ ഉണ്ടാവുമായിരുന്നു. കുശലാന്വേഷണവും ഉണ്ടാവുമായിരുന്നു. തനിക്ക് ഭാമയാണ് മകള്‍. ഭാമയ്ക്ക് താനാണ് മകന്‍. ഇപ്പോള്‍ ഭാമയില്ല. മകളുമില്ല.. അയാള്‍ കവറെടുത്ത് നോക്കി. അതില്‍ വിലാസമില്ലായിരുന്നു. വിലാസമില്ലാത്ത ഒരു കവര്‍ ആരാണ് തന്റെ തപാല്‍പെട്ടിയില്‍ ഇട്ടത്?. അതിനകത്തൊരു കടലാസ് കിടക്കുന്നത് പ്രഭാത രശ്മികള്‍ കാണിച്ചു കൊടുത്തു. ചിലപ്പോള്‍ അതാരാണെന്നറിയാന്‍ കഴിയും, ഈ കവറിനുള്ളിലെ കടലാസിലെഴുതിയത് വായിച്ചുനോക്കുകയാണെങ്കില്‍. കമ്പി കഷ്ണം ചുമരിലേക്ക് ചാരി വെച്ച് കവറിനുള്ളില്‍ നിന്നും കടലാസെടുത്തു. ഈ കൈപ്പട..ഇതു നല്ല പരിചയമുള്ളതാണ്. വെറും പരിചയമല്ല. മുപ്പത് വര്‍ഷത്തിലധികം പരിചയം.
‘എന്റെ വിശ്വേട്ടന്..’
ഇങ്ങനെ സംബോധന ചെയ്യാന്‍ ഈ ജന്മം ഒരാള്‍ക്ക് മാത്രമെ അവകാശം കൊടുത്തിട്ടുള്ളൂ. തന്റെ കാഴ്ച്ചയ്ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ബുദ്ധി വഴിതെറ്റി സഞ്ചരിച്ച് തുടങ്ങിരിക്കുന്നു. അതുമല്ലെങ്കില്‍ താനിപ്പോഴും സ്വപ്നലോകത്തില്‍ നിന്നും മടങ്ങി വന്നിട്ടില്ല. ഇപ്പോഴും ഉറക്കത്തിലാണ്.
ഇതു ഭാമയുടെ കൈപ്പടയാണ്.
സ്വന്തം കൈപ്പട പോലും ചിലപ്പോള്‍ തിരിച്ചറിയാതെ പോയിട്ടുണ്ട്.
എന്നാല്‍ ഭാമയുടെത് തിരിച്ചറിയുന്നതില്‍ ഇതുവരെയൊരു തെറ്റും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. അയാള്‍ കവര്‍ ഒന്നു കൂടി പരിശോധിച്ചു. ഒരു വെളുത്ത കടലാസൊഴികെ മറ്റൊന്നുമില്ല അതില്‍. വിലാസമില്ല, സ്റ്റാമ്പില്ല, സീലില്ല. ഒരു വെളുത്ത കവറില്‍ ഒരു വെളുത്ത കടലാസില്‍ ഏതാനും വരികള്‍. അത്ര മാത്രം.
വിശ്വനാഥന്‍ ഗേറ്റ് തുറന്ന് പുറത്തിറങ്ങി നോക്കി. അവിടെങ്ങും ആരുമില്ല. ഇത്ര രാവിലെ ഇവിടെ ഈ കത്തു കൊണ്ടിടാന്‍ ആരാണ് വരിക?
അയാള്‍ ഗേറ്റ് അടച്ച ശേഷം തിരിച്ചു നടന്നു. മുറിക്കകത്തേക്ക് പോയി. അവിടേക്ക് സൂര്യപ്രകാശം എത്തിനോക്കാന്‍ സമയമായിട്ടില്ല. ടേബിള്‍ ലാമ്പ് ഓണ്‍ ചെയ്തു. കണ്ണടയെടുത്ത് വെച്ച് സശ്രദ്ധം അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.
‘ഇതു ഞാനാണ്. ഇന്നലെയെന്തെ മരുന്നു കഴിക്കാന്‍ മറന്നു?’
വായിക്കുമ്പോള്‍ ഭാമ അടുത്ത് നിന്ന് പറയുന്നത് പോലെ. അക്ഷരങ്ങള്‍ ശബ്ദങ്ങളായി മാറുന്നു.
‘ഞാനെഴുതാം. എനിക്ക് എഴുതാന്‍ മാത്രമെ കഴിയൂ. ഏട്ടന്റെ ഭാമി’.
ഇന്നലെ മരുന്നു കഴിക്കാന്‍ മറന്നിരിക്കുന്നു. അതെങ്ങനെ മറ്റൊരാളറിയും?
എനിക്ക് പോലും അറിവില്ലാത്ത കാര്യമാണ്. ഞാന്‍ മറന്നു പോയ കാര്യമാണ്.
‘ഭാമി’. താന്‍ മാത്രമെ അങ്ങനെ വിളിച്ചിരുന്നുള്ളൂ. തങ്ങള്‍ രണ്ടു പേര്‍ മാത്രമുള്ളപ്പോള്‍ മാത്രം ചെവിയില്‍ വിളിക്കുന്ന പേര്.. ഇതു ഭാമ തന്നെയാണ്. എന്റെ ഭാമി. അവള്‍ ഇവിടെയെവിടെയോ ഉണ്ട്. എല്ലാം കാണുകയും. കേള്‍ക്കുകയും, അറിയുകയും ചെയ്യുന്നു. ഇപ്പോഴും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. എന്നെ സ്‌നേഹിക്കുന്നു..
വിശ്വനാഥന്‍ തിരിഞ്ഞ് കിടപ്പുമുറിയിലെ ചുവരില്‍ വെച്ചിരുന്ന ഫോട്ടൊയിലേക്ക് നോക്കി. ഭാമ ചിരിച്ചു കൊണ്ടിരിക്കുന്നു. കുറെ കാലം മുന്‍പ് അടുത്തുള്ള സ്റ്റുഡിയോയില്‍ പോയെടുത്തതാണ്. അതും പരിചയത്തിലുള്ള സുഹൃത്തിന്റെ മകന്‍ പുതിയ സ്റ്റുഡിയോ ഉത്ഘാടനം ചെയ്ത ദിവസം. നിര്‍ബന്ധിച്ചു കൊണ്ട് പോയതാണ്. രണ്ടു പേരുടെയും ഒന്നിച്ചുള്ള ചിത്രം അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫോട്ടോ ഫിലിമില്‍ പതിഞ്ഞു.
‘ഭാമി..ഇതു നീ തന്നെയല്ലേ..?’ അയാള്‍ മനസ്സില്‍ ചോദിച്ചു.
എന്തിനു ഒരു വൃദ്ധനെ ഇങ്ങനെ ഒരു കത്തെഴുതി ഒരാള്‍ കബിളിപ്പിക്കണം?
ഇതു ഭാമി തന്നെ.
പകല്‍ സമയം വിശ്വനാഥന്‍ ആ കത്ത് പലവുരു വായിച്ചു. അതിലെ ഓരോ വാക്കും ആത്മാവില്‍ പതിഞ്ഞിരിക്കുന്നു. ഭാമ കൂടെയുള്ളത് പോലെ തന്നെ തോന്നുന്നു. അവള്‍ക്കിഷ്ടമുള്ള, കേള്‍ക്കാന്‍ എപ്പോഴും പാടാന്‍ നിര്‍ബന്ധിക്കുന്ന ചില പാട്ടുകളുണ്ട്. ചിലതയാള്‍ ഉറക്കെ പാടി. കണ്ണുകളടച്ച്, ലയിച്ച്. ഭാമ കേള്‍ക്കുകയാണെന്ന വിശ്വാസത്തില്‍. ഇന്നത്തെ പ്രവൃത്തികള്‍, കേട്ടതും കണ്ടതുമായ വിശേഷങ്ങള്‍..അവയെല്ലാം പറയുകയും ചെയ്തു. ഇപ്പോള്‍ താന്‍ ഏകനല്ല എന്നൊരു തോന്നല്‍. ആ ചിന്ത തന്നെ ഒരു സുഖമാണ്.
രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ചിന്തകള്‍ നിദ്രയെ അകറ്റി നിര്‍ത്തിയിരിക്കുന്നു. നാളെയും കത്തുണ്ടാവുമോ?. അയാളുടെ ചിന്തകള്‍ ഉറക്കെയായി പോയി. ചിലപ്പോള്‍ ഉണ്ടായെങ്കിലോ? അതിലെന്താവും എഴുതുക?. മറക്കാതെ മരുന്ന് കഴിക്കണമെന്ന് ഭാമ പറഞ്ഞതണ്. ഇന്ന് മരുന്നു കഴിച്ച ശേഷമാണ് കിടക്കുന്നത്. ഭാമ പറയുന്നതു പോലെ നല്ല അനുസരണമുള്ള മോനാണ്.
അടച്ചിട്ട ജനലിലെ കണ്ണാടിപാളിയിലൂടെ അവ്യക്തമായി പുറത്തെ നിലാവു കാണാം. അതിലേക്ക് നോക്കി കിടന്നു കുറച്ച് നേരം. എപ്പോഴോ അയാള്‍ ഉറക്കത്തിന്റെ വാതില്‍ തുറന്ന് സ്വപ്നലോകത്തിലേക്ക് പ്രവേശിച്ചു.
അടുത്ത പ്രഭാതം.
എഴുന്നേറ്റയുടന്‍ ആദ്യം മനസ്സില്‍ വന്നത് ഒരേയൊരു ചിന്ത മാത്രം. അതൊരു ചോദ്യമായിരുന്നു. ഇന്നും കത്തുണ്ടാവുമോ?
പൂര്‍വ്വാധികം ഉന്മേഷം തോന്നുന്നുണ്ട്. ഭാമ പോയ ശേഷം ആദ്യമായാണ് ഇത്ര നന്നായി ഒന്നുറങ്ങാന്‍ കഴിഞ്ഞത്. തോര്‍ത്തെടുത്ത് ചെവി മൂടി തലയില്‍ കെട്ടി വെച്ചു. കണ്ണടയെടുത്ത് വെച്ചു. വാതില്‍ തുറന്ന് നേരെ നടന്നത് തപാല്‍ പെട്ടി സ്ഥാപിച്ചിരിക്കുന്നിടത്തേക്കാണ്. അതൊരു ഇരുമ്പ് പെട്ടിയാണ്. ചെറിയ ഒരു വാതിലതിനുണ്ട്. തുറന്നു നോക്കുനതിനു മുന്‍പ് വിശ്വനാഥന്‍ ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും അടുത്തെവിടെയെങ്കിലുമുണ്ടോ?. പെട്ടെന്ന് തോന്നി ഇതെന്താണ്? ഒരു കാമുകന്‍ കാമുകിയുടെ കത്തുകള്‍ ഒളിച്ചു വായിക്കാന്‍ പോകുന്ന പോലെ..? ഒരു നിമിഷം കൊണ്ട്, താനൊരു കാമുകനായെന്ന ചിന്ത അയാളുടെ ഉള്ളിലൊരു ചെറിയ ചിരി നിറച്ചു. അടക്കാനാവാത്ത ആകാംക്ഷയോടെയാണ് പെട്ടിയുടെ ചെറിയ വാതില്‍ തുറന്നത്. അവിടെ അയാളെയും കാത്ത് ഒരു വെളുത്ത കവറുണ്ടായിരുന്നു.
‘ഭാമി!’ അയാള്‍ പരിസരം മറന്നു പതുക്കെ വിളിച്ചു.
കത്തു തുറന്നു വായിച്ചു. അതില്‍ ഒരു വരി മാത്രം.
‘നല്ല കുട്ടി’
അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ അയാള്‍ക്ക് പ്രയാസമൊന്നുമുണ്ടായില്ല. താനിന്നലെ മറക്കാതെ മരുന്നു കഴിച്ചതിന്റെ അനുമോദനമാണ്. അയാള്‍ കത്തുമായി പൂന്തോട്ടത്തിലേക്ക് നടന്നു. ചുണ്ടിലെ ചെറുപുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. കണ്ണുകള്‍ക്ക് തിളക്കമുണ്ട്. ഭാമയുടെ പ്രിയപ്പെട്ട ചെടികള്‍ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു. അതിനെല്ലാം വെള്ളമൊഴിച്ചു കൊടുക്കുന്ന കാര്യം അയാള്‍ അവള്‍ സമീപത്തു നിന്നാലെന്ന പോലെ വിശദീകരിച്ചു കൊണ്ടിരുന്നു. മണ്ണിളക്കിയിട്ടതും, വളം വിതറിയതും, കേടു വന്ന ഇലകള്‍ നുള്ളി കളഞ്ഞതും. അയാളുടെ വിശേഷങ്ങള്‍ക്ക് അവസാനമില്ല. വാടി തുടങ്ങിയ ചെടി വീണ്ടും തളിരിട്ടു തുടങ്ങിയതു പോലെയാണിപ്പോള്‍. ഒരോ കോശത്തിലും ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. സകല ചരാചരങ്ങളൊടും അയാള്‍ക്ക് പ്രേമം തോന്നി. ഈ ചെടികള്‍ക്കിടയില്‍, ഭാമയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തിനു ഒരര്‍ത്ഥമുണ്ട്.
കുളി കഴിഞ്ഞ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു തോന്നല്‍. മുടി മുഴുവനും വെളുത്തിരിക്കുന്നു. ഒന്നു കറുപ്പിച്ചാലോ? ഭാമ പലതവണ നിര്‍ബന്ധിച്ചതാണ്. അപ്പോഴെല്ലാം ‘ഇനിയീ വയസ്സുകാലത്ത് ചെറുപ്പമാവാനൊന്നും വയ്യ’ എന്നു പറഞ്ഞു സ്‌നേഹപൂര്‍വ്വമൊഴിഞ്ഞിരുന്നു. വൈകുന്നേരം മൊയ്തീന്റെ കടയില്‍ പാല്‍ വാങ്ങാന്‍ പോകുമ്പോള്‍, അവിടെ കൂടി നില്‍ക്കുന്നവര്‍ ‘എന്തു കരുതും?’ ‘എന്തു പറയും’ എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. അവിടം വൈകുന്നേരങ്ങളില്‍ ചുറ്റുവട്ടത്തുള്ള ആണുങ്ങള്‍ക്ക് സമയം ചിലവിടാനുള്ളൊരിടം കൂടിയാണ്. അവരില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും, ജോലി കഴിഞ്ഞു ആ വഴി വന്നു നിന്നു കുശലം പറയുന്നവരുമുണ്ടാവും. വൃദ്ധരായവര്‍ക്ക് ചെറുപ്പം തിരിച്ചു പിടിക്കാനും. വൃദ്ധരാകാന്‍ പോകുന്നവര്‍ക്ക്, പ്രായമുള്ളവരുടെ ഉപദേശവും, ചിന്തകളും കേള്‍ക്കാനുമുള്ളൊരിടമായിട്ടുണ്ട് ആ കടയുടെ മുന്‍വശം. വിശ്വനാഥന്റെ കൈയ്യില്‍ നിന്നും പാലിനു കാശു വാങ്ങുന്നതിനിടയിലാണ് മൊയ്തീന്‍ ആ മുഖത്തെ വ്യത്യാസം ശ്രദ്ധിച്ചത്.
‘നിങ്ങള് ചെറുപ്പായി വരാണല്ലോ! ഇങ്ങനെ പോയാല്‍ നമ്മുടെ ചുള്ളന്‍ പയ്യന്മാര്‍ക്ക് കെട്ടാന്‍ പെണ്ണു കിട്ടാതെ വരുവല്ലോ!’.
പറഞ്ഞത് ഉച്ചത്തിലായത് കൊണ്ട് മറ്റുള്ളവരെല്ലാം ഒന്നിച്ച് വിശ്വന്റെ നേരെ നോക്കി.
‘ശരിയാണല്ലോ, മുടിയൊക്കെ കറുപ്പിച്ച്..ഇതെന്തിന്റെ പുറപ്പാടാണ്?!’.
‘ഇതു കൊള്ളാം വയസ്സാവും തോറും ചെറുപ്പായി വരാണല്ലോ!’
‘എന്താ എനിക്ക് ചെറുപ്പായി കൂടെ?’ അഭിപ്രായങ്ങള്‍ കൂടി വന്നപ്പോള്‍ വിശ്വനാഥന്‍ തിരിച്ചൊരു ചോദ്യമെറിഞ്ഞു. അതു ചോദിക്കുമ്പോള്‍, മുഖത്തെ ലജ്ജ പുറത്താരും കാണാതിരിക്കുവാന്‍ അയാള്‍ പരമാവധി ശ്രമിച്ചു.
‘എന്തു കുഴപ്പം? ഇനിയിമൊരു അങ്കത്തിനു കൂടി ബാല്യമുണ്ട്’ കൂട്ടത്തിലൊരാള്‍ വിശ്വനാഥന്റെ പക്ഷം ചേര്‍ന്നു.
‘ചേട്ടന്‍ സീരിയസ്സാണോ?. ഞാന്‍ നോക്കി തുടങ്ങട്ടെ?’.
ആ ചോദ്യം കുമാരന്റേതായിരുന്നു. വിവാഹ ബ്രോക്കറായ അയാള്‍ക്ക് അതു പറയാനുള്ള അവകാശം അവിടുള്ളവര്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. മോഹന്‍ കുമാര്‍ എന്ന മനോഹരമായ ഒരു പേര് ആ യുവാവിനുണ്ട്. പക്ഷെ അവിടുള്ളവര്‍ അതിനെ കുമാരന്‍ എന്ന് വെട്ടിച്ചുരുക്കിയിരിക്കുന്നു. അതിലൊരു പരിഭവും അയാള്‍ക്കുണ്ടായിരുന്നില്ല. എല്ലാം തന്നോടുള്ള സ്‌നേഹത്തിന്റെ പുറത്താണെന്ന് വിശ്വസിക്കാനാണയാള്‍ ഇഷ്ട്ടപ്പെട്ടിരുന്നത്.
‘നീയൊന്ന് മിണ്ടാതിരിക്കുന്നോ കുമാരാ?’ സ്‌നേഹത്തോടെ ശാസിക്കുമ്പോഴും, കുമാരന്റെ ചോദ്യം അയാളാസ്വദിക്കുന്നുണ്ടായിരുന്നു. അവിടെ കൂടിയവരില്‍ ചിലരെങ്കിലുമത് മനസ്സിലാക്കുകയും ചെയ്തു.
‘മൊയ്തീനെ, വേഗം ബാക്കി ഇങ്ങു തന്നെ. ഇവിടെ നിന്നാല്‍ ശരിയാകത്തില്ല!’ അയാള്‍ ദേഷ്യമഭിനയിച്ചു.
മൊയ്തീന്റെ കയ്യില്‍ നിന്നും ബാക്കിയും വാങ്ങി തിരിച്ചു നടക്കുമ്പോള്‍ പിന്നില്‍ അവിടെ കൂടി നിന്നവര്‍ ചിരിക്കുന്നതയാള്‍ കേട്ടു.
‘കണ്ടോ ഭാമി ഇവരൊക്കെ പറയുന്നത്?’
അയാള്‍ മനസ്സില്‍ പറഞ്ഞു.
‘കുമാരന്റെ ചോദ്യം കേട്ടില്ലേ?!’
ഈ ചോദ്യത്തിനു ഭാമയുടെ മറുപടി ഉടനുണ്ടാവും. അതയാള്‍ക്കുറപ്പായിരുന്നു.
ചായ കുടിച്ച ശേഷം അകത്തെ മുറിയിലേക്ക് പോകുമ്പോള്‍ തടിയലമാരിയിലെ കണ്ണാടിയില്‍ നോക്കുവാന്‍ തോന്നി. ചെറുപ്പമായിരിക്കുന്നു. മുടി കറുപ്പിച്ചതു കൊണ്ടു മാത്രമല്ല താന്‍ ചെറുപ്പമായിരിക്കുന്നത്. താന്‍ ശരിക്കും ചെറുപ്പമാകാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഒരു സത്യമാണ്!. കവിളിനിരുവശത്തുമുള്ള ചുളിവുകള്‍ അപ്രത്യക്ഷമാകന്‍ തുടങ്ങിയിരിക്കുന്നുവോ?. കണ്ണുകള്‍ക്ക് ചുറ്റുമായി ആക്രമണമാരംഭിച്ച കറുപ്പുനിറം പിന്‍വലിഞ്ഞു തുടങ്ങിയിരിക്കുന്നു.
കണ്ണാടിയില്‍ ഭാമ ഒട്ടിച്ചു വെച്ച ഒരു ചുവന്ന പൊട്ട് വിശ്വനാഥന്റെ കണ്ണില്‍ പെട്ടു. ഭാമിയോടെത്ര വട്ടം പറഞ്ഞിട്ടുള്ളതാണ് അങ്ങനെ ചെയ്യരുതെന്ന്. അവിടെ അത് കാണുമ്പോഴൊക്കെ എടുത്ത് കളയുന്നത് അയാളിഷ്ടപ്പെടാതെ ചെയ്യുന്ന പ്രവൃത്തികളിലൊന്നായിരുന്നു. അപ്പോഴെല്ലാം തെല്ലൊരു ഈര്‍ഷ്യയോടെ ‘ഇതൊട്ടിച്ച് ഈ കണ്ണാടിയിങ്ങനെ വൃത്തികേടാക്കരുതെന്നെത്ര വട്ടം പറഞ്ഞു?’ എന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ ഭാമയവസാനം ഒട്ടിച്ചു വെച്ച പൊട്ട് അവിടെ നിന്ന് അടര്‍ത്തിക്കളയാന്‍ തോന്നിയില്ല്‌ല. ഭാമ പോയ ശേഷം ഒരു ദിവസം ഇതേ കണ്ണാടിയുടെ മുന്നില്‍ നിന്ന് ആ പൊട്ടില്‍ സ്പര്‍ശിച്ചു കൊണ്ട് താന്‍ ശബ്ദമില്ലാതെ കരഞ്ഞിരുന്നതോര്‍ത്തു. അതവിടെ നിന്നും മാറ്റുന്നത് ഭാമയുടെ മുഖത്ത് നിന്നു തന്നെ ഇളക്കി മാറ്റുന്നത് പോലെയാണ്. വിചിത്രമായ ആ ചിന്ത കാരണം അയാളന്ന് കൈ പിന്‍വലിച്ചിരുന്നു.
* * * * * * * * * * * * * * * * * * * * * * * *
കത്തുകള്‍ വന്നു കൊണ്ടേയിരുന്നു. തന്റേതു മാത്രമായ ഒരു രഹസ്യം!. താനിപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു നീന്തി കയറുകയാണ്. ഭാമയ്ക്ക് ശേഷം, മനസ്സു കൊണ്ട് മരിക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. അതു കൊണ്ടാവണം, ശരീരവും മനസ്സും, ആ ലക്ഷ്യത്തിനായി മത്സരിച്ചതും. എന്നാലിപ്പോള്‍ പുതിയൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് ചിലപ്പോള്‍ ഒരു അസ്വസ്ഥ ചിന്ത കടന്നു വരാറുണ്ട്.
‘ഇങ്ങനെ എത്ര നാള്‍?’
അതിനൊരുത്തരത്തിനായി ഒരു നിമിഷം പോലും ചിന്തിക്കാന്‍ അയാള്‍ ഭയപ്പെട്ടു. കൈവിട്ടു പോയെന്നു കരുതിയ പലതും അപ്രതീക്ഷിതമായി തിരികെ കിട്ടുമ്പോള്‍ അതു വീണ്ടും കൈവിട്ടു പോകുമോ എന്ന സ്വാഭാവികമായ ഭയത്തിന് അടിമപ്പെടുകയായിരുന്നു അയാള്‍. ഭാമയുമായുള്ള ആശയവിനിമയം അതിശയകരമായ പല മാറ്റങ്ങളും അയാളറിയാതെ അയാളുടെ ജീവിതത്തിലുണ്ടാക്കി കൊണ്ടിരുന്നു. ഭാമയെ കുറിച്ച് കൂടുതല്‍ ചിന്തിക്കും തോറും, അവര്‍ ബാക്കി വെച്ച കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാനാവുകയായിരുന്നു. മറന്നു പോയെന്നു കരുതിയ പലതും ഓര്‍ത്തെടുക്കാന്‍ കഴിയുക. അതിപ്പോളൊരു അത്ഭുതമായി അയാള്‍ക്ക് തോന്നുന്നില്ല. കാരണം ഇപ്പോള്‍ തന്റെ ഓര്‍മ്മകള്‍ക്ക് ശക്തി പകരാന്‍, തനിക്കൊപ്പം ചിന്തിക്കാന്‍ ഒരാള്‍ കൂടിയുണ്ട് എന്നയാള്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.
വരികള്‍ക്കിടയിലൂടെയുള്ള വായനയ്ക്കിടയില്‍ അയാള്‍ ഒരു സത്യം മനസ്സിലാക്കി. ഭാമ എന്തിനെയോ ഭയപ്പെടുന്നുണ്ട്. എന്നാല്‍ അതെന്താണെന്ന് വെളിപ്പെടുത്തുന്നുമില്ല.
‘എന്താണെങ്കിലും പറയൂ’
അയാള്‍ ഒരു ദിവസം കണ്ണാടിയിലൊട്ടിച്ചു വെച്ച ചുവന്ന പൊട്ടിലേക്ക് നോക്കി കൊണ്ടപേക്ഷാസ്വരത്തില്‍ പറഞ്ഞു. ഭാമയ്ക്ക് ആശ്വാസം പകരാന്‍ എന്തെങ്കിലുമൊരു മാര്‍ഗ്ഗം. അതുപദേശിക്കാന്‍ തനിക്ക് കഴിഞ്ഞെങ്കിലോ?
അന്ന് രാത്രി അയാള്‍ ഇതു വരെ കിട്ടിയ കത്തുകളെല്ലാം ഒരു വട്ടം കൂടി വായിച്ചു. കത്തുകളില്‍ കൂടി എത്ര നാള്‍? ഒരു വട്ടമെങ്കിലും നേരിട്ട് വന്നിരുന്നെങ്കില്‍..ഒരു പ്രാവശ്യമെങ്കിലും ആ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. എത്രയോ ശബ്ദങ്ങള്‍ ദിവസേന കേള്‍ക്കുന്നു. എങ്കിലും താനാഗ്രഹിക്കുന്ന ഒരു ശബ്ദം കേള്‍ക്കാന്‍ കഴിയാതെ വരിക. ആഗ്രഹങ്ങളില്‍ നിന്നും നൈരാശ്യത്തിലേക്കുള്ള യാത്ര എളുപ്പമാണ്. പ്രത്യേകിച്ച്, സഫലമാകില്ല എന്നുറുപ്പുള്ള ആഗ്രഹങ്ങള്‍. നൈരാശ്യം ഒരിക്കല്‍ കൂടി തന്നെ മൂടുമോയെന്നു അയാള്‍ ഭയപ്പെട്ടു. കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന പഴയ ഇരുമ്പു പെട്ടികളിലൊന്നയാള്‍ തുറന്നു. അതില്‍ നിന്നും ഭാമ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന പട്ടു സാരികളിലൊന്നെടുത്തു. മാസങ്ങള്‍ ശേഷമാണ് ഈ പെട്ടി തുറക്കുന്നത്. താന്‍ ശ്രദ്ധിക്കാതെ പോയ കാര്യങ്ങളില്‍ ഒന്നുണ്ട്. ഭാമയുടെ ഗന്ധം. ഈ സാരികള്‍ ഇപ്പോള്‍ കൈയ്യിലെടുക്കുമ്പോള്‍ ഭാമ അടുത്തു നില്‍ക്കുന്നത് പോലെയുണ്ട്. ചുവന്ന പട്ടു സാരി എടുത്ത് അയാള്‍ കിടക്കയില്‍ നീളത്തില്‍ വിരിച്ചു. അതിനു സമീപം കിടന്നു. ഭാമി കൂടെയുണ്ട്. എങ്കിലും തനിക്ക് സ്പര്‍ശിക്കുവാനോ, കാണുവാനോ കഴിയുന്നില്ല. ഭാഗ്യമാണോ, നിര്‍ഭാഗ്യമാണൊ തന്നെ ഭരിക്കുന്നത്?. പതിവില്ലാതെ അസ്വസ്ഥമായ ചിന്തകളില്‍ മുഴുകി അയാള്‍ നിദ്രയിലേക്ക് പ്രവേശിച്ചു.
പിറ്റേ ദിവസം കിട്ടിയ കടലാസില്‍ വിശ്വനാഥനെ കാത്തിരുന്നത് ഈ രണ്ടു വാക്കുകളായിരുന്നു.
‘കടപ്പുറത്തേക്ക് വരൂ’.
തന്നെ ഭാമി തങ്ങളുടെ പ്രിയപ്പെട്ട ഇടത്തേക്ക് വിളിച്ചിരിക്കുന്നു. ഇന്നു ഭാമിയെ കാണുകയോ, ആ ശബ്ദം കേള്‍ക്കുകയോ ചെയ്യാം. താന്‍ തലേന്ന് ആ ആഗ്രഹം പ്രകടിപ്പിച്ചതാണ്.
വൈകുന്നേരമാകാന്‍ വിശ്വനാഥന്‍ കാത്തിരുന്നു. അലക്കി തേച്ച വെളുത്ത ജൂബയും, മുണ്ടും. ഈട്ടിയില്‍, ചെറിയ ചിത്രപണികള്‍ ചെയ്ത ഉന്നു വടിയുമെടുത്ത് കണ്ണാടിയുടെ മുന്നില്‍ ചെന്നു നിന്നു. തനിക്കിത്രയും പ്രൗഢിയുണ്ടായിരുന്നോ എന്നയാള്‍ അത്ഭുതപ്പെട്ടു. എന്താണ് ഭാമയ്ക്കായി കൊണ്ടു പോകേണ്ടത്?. കുറച്ച് നേരം ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് തോന്നി എന്തു കൊണ്ട് പഴയതു പോലെ ഒരു മുഴം മുല്ലപ്പൂവ് വാങ്ങിച്ചു കൂടാ?. മുന്‍പ് ഭാമയുമായി പോകുമ്പോഴൊക്കെ, വഴിയില്‍ പങ്കജത്തിന്റെ കൈയ്യില്‍ നിന്നും വാങ്ങി ഭാമയ്ക്ക് കൊടുക്കാറുള്ളതാണ്. ചെറിയ ചെറിയ സമ്മാനങ്ങളില്‍ വലിയ വലിയ സന്തോഷങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം അപ്പോഴെല്ലാം ഓര്‍ക്കുകയും ചെയ്തിട്ടുമുണ്ട്.
കാറ്റാടി മരങ്ങള്‍ കഴിഞ്ഞു ഒരു വശത്തായി നില ചെയ്യുന്ന, പാറക്കെട്ടുകളുടെ ഒതുക്കുകളിലിരുന്ന് എത്രയോ സന്ധ്യകള്‍ ഭാമയുമൊത്ത് ആസ്വദിച്ചിരിക്കുന്നു. അതു അവരുടേതു മാത്രമായ ഒരിടമെന്നു പലപ്പോഴും അന്യോന്യം പറഞ്ഞിരുന്നു. അവിടാകുമ്പോള്‍, പാറക്കല്ലിലേക്ക് ചാരിയിരിക്കാം എന്നൊരു സൗകര്യവുമുണ്ട്. സന്ധ്യാ സമയമാകുമ്പോള്‍ ആ പാറകളില്‍ ഉച്ച ചൂടിന്റെ ഇളം ചൂട് മാത്രമാവും അവശേഷിക്കുക. അതിനു ശേഷം അസ്തമയ സൂര്യന്റെ കുങ്കുമ നിറം അവിടം മുഴുവന്‍ പരക്കും.
പുറത്തേക്കിറങ്ങുമ്പോള്‍, ഒരു ചിന്ത പിറകെ കൂടി. കത്തുകള്‍ കൂടി എടുത്താലോ?
വിശ്വനാഥന്‍ ഇതു വരെ കിട്ടിയ കുറിപ്പുകള്‍ അടുക്കിയെടുത്തു. മടക്കി ഭദ്രമായി ജൂബയുടെ പോക്കറ്റിനുള്ളിലേക്ക് തിരുകിയ ശേഷം നടന്നു. പതിവു പോലെ പങ്കജം കാറ്റാടി മരങ്ങളുടെ തണലു വീണുകിടക്കുന്ന ഭാഗത്തിരിപ്പുണ്ട്. മുല്ലപ്പൂവ് വാങ്ങുമ്പോള്‍, പങ്കജത്തിന്റെ മുഖത്തു നിറഞ്ഞു നിന്ന അമ്പരപ്പ് അയാള്‍ കണ്ടില്ലെന്നു നടിച്ചു. ഇതെന്റെ ഭാമിക്ക്. താമരയിലയില്‍ വാഴനാരു കൊണ്ടു കെട്ടിയ പൊതിയുമായി പാറക്കൂട്ടങ്ങള്‍ക്കരികിലേക്ക് നടന്നു. അവിടെ വെളുത്ത മണലില്‍ പാറയിലേക്ക് ചാരിയിരുന്നു. ദൂരെ പായ്ക്കപ്പലുകള്‍ ആടിയുലഞ്ഞു പോകുന്നതു കാണാം. ആളുകള്‍ വന്നു തുടങ്ങുന്നതേയുള്ളൂ. അവധി ദിവസമല്ലാത്തതു കൊണ്ട് തിരക്കു കുറവാണ്. എണ്ണക്കറുപ്പുള്ള ഉടലുകള്‍ കടലിലേക്ക് ചാടുന്നതും, നീന്തുന്നതും കാണാം. കടല്‍ വെട്ടിത്തിളങ്ങുന്നു. എത്ര കണ്ടാലും മതി വരാത്ത സൗന്ദര്യം. ഒരു പക്ഷെ മനുഷ്യന്‍ കാടിന്റെ സൗന്ദര്യത്തേക്കാള്‍ ആദ്യം ആസ്വദിച്ചിരിക്കുക, സാഗരത്തിന്റെ സൗന്ദര്യമാവും. സൗന്ദര്യങ്ങളെ കുറിച്ചെഴുതാന്‍ താനൊരു കവിയല്ല. സംഭവങ്ങളെ കുറിച്ചെഴുതാന്‍ താനൊരു കഥാകാരനുമല്ല. അയാള്‍ പൊക്കറ്റില്‍ നിന്നും കത്തുകളെടുത്ത് നോക്കി. അതൊന്നൊന്നായി വായിച്ചു കൊണ്ടിരുന്നു. കുറച്ചു നേരം ആ പാറയില്‍ തല ചായ്ച്ചിരുന്നപ്പോള്‍ ചെറിയ ഉറക്കം വരുന്നതു പോലെ.. അയാള്‍ സംതൃപ്തിയോടെ കണ്ണടച്ചിരുന്നു.
തന്റെ മുന്നിലേക്ക് ആരോ വരുന്നതു പോലെ തോന്നി. കണ്ണു തുറന്നു നോക്കുമ്പോള്‍, സൂര്യന്റെ സ്വര്‍ണ്ണ പ്രഭയെ മറച്ചു കൊണ്ട് നില്‍ക്കുന്ന ഒരു രൂപം കണ്ടു. നിഴല്‍രൂപമാണെങ്കില്‍ കൂടിയും അതു താന്‍ കാത്തിരുന്ന വ്യക്തിയുടേതാണെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടായില്ല. എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ കൈ നീട്ടി തന്നു. പിടിച്ച് സാവധാനമെഴുന്നേറ്റു. തന്നെ നയിക്കുന്നതു പോലെ ആ രൂപം തിരകള്‍ക്ക് നേരെ പതുക്കെ നടന്നു. കൈയ്യില്‍ പിടിച്ച് പിന്നാലെ നടന്നു. തിരകള്‍ക്ക് സമീപമെത്തിയപ്പോള്‍, കടലാസുകളില്‍ ചിലത് കയ്യില്‍ നിന്നുമൂര്‍ന്ന് വെള്ളത്തിലേക്ക് വീണു. അവയവിടെ തിരകളില്‍ കുറച്ച് നേരം ചാഞ്ചാടുകയും, ശേഷം സാവധാനം വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ കൈ പിടിച്ച് കടലിനുള്ളിലേക്ക്, ആ രൂപത്തിനൊപ്പം നടന്നു കൊണ്ടിരുന്നു..
വെയിലു താഴ്ന്നിരിക്കുന്നിപ്പോള്‍.
കടല വില്‍ക്കാനതു വഴി വന്ന ഒരു ചെറുപ്പക്കാരനാണ് ആദ്യം വിശ്വനാഥന്റെ മുന്നിലെത്തിയത്.
‘സാറെ കടല വേണോ, നല്ല ചൂട് കടല’
ഒന്നു രണ്ടു വട്ടം വിളിച്ചപ്പോഴും പ്രതികരണമില്ലാത്തത് കൊണ്ട് അയാള്‍ മുന്നില്‍ പാറയില്‍ തലചായ്ച്ചിരിക്കുന്ന രൂപത്തെ കുലുക്കിയുണര്‍ത്താന്‍ തീരുമാനിച്ചു.
കുലുക്കി വിളിച്ചപ്പോള്‍ ഉണരുന്നതിനു പകരം ആ രൂപം ഒരു വശത്തേക്ക് സാവധാനം ചെരിഞ്ഞു പോവുകയാണുണ്ടായത്.
ചെറുപ്പകാരന്‍ പെട്ടെന്നു കൈ പിന്‍വലിച്ചു. വരകള്‍ വീണ നെറ്റിത്തടത്തില്‍ തൊട്ടു നോക്കി. കടല്‍ക്കാറ്റിനോളം തണുത്തു പോയിരിക്കുന്നു. എന്നാല്‍ ആ മുഖം പ്രശാന്തമാണ്. ഒരു ചെറിയ ചിരി ആ വരണ്ടു പോയ ചുണ്ടുകളില്‍ കുടുങ്ങി കിടന്നിരുന്നു.
ചെറുപ്പക്കാരന്റെ പരിഭ്രാന്തി നിറഞ്ഞ വിളിയും കൈവീശലും ശ്രദ്ധയില്‍ പെട്ട ചിലര്‍ അവിടെക്കോടി വന്നു. ചിലര്‍ ‘ഇതു നമ്മുടെ വിശ്വേട്ടനല്ലേ?’ എന്നു പറഞ്ഞു ആ രൂപത്തിനെ തിരിച്ചറിഞ്ഞു. ചിലര്‍ ആ രൂപത്തിനെ സസൂക്ഷ്മം നിരീക്ഷിച്ചു. ഊന്നു വടി പാറയില്‍ ചാരി വെച്ചിരിക്കുന്നു. രണ്ടു കൈകളും വിടര്‍ത്തിയിട്ടിരിക്കുകയാണ്. ഇടതു കൈക്കരികില്‍ ഒരു പൊതി കിടപ്പുണ്ട്. താമരയില കൊണ്ടു പൊതിഞ്ഞ ആ പൊതിക്കിടയിലൂടെ മുല്ലപൂവിന്റെ മൊട്ടുകള്‍ കാണാം. വലതു ഭാഗത്തായി കുറെ വെളുത്ത കടലാസുകള്‍. ചിലത് പാറി പറന്ന് തിരകളെ തേടി പോയിരിക്കുന്നു. ഒരാള്‍ ആ കടലാസുകളിലൊന്നെടുത്തു നോക്കി. വെറും വെള്ള കടലാസ്. അയാള്‍ ഇരു പുറവും നോക്കി. അതിലൊന്നുമെഴുതിയിട്ടുണ്ടായിരുന്നില്ല…അത് വെറുമൊരു വെളുത്ത കടലാസ് മാത്രമായിരുന്നു…