മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടെഴുതിയ ചാണക്യൻ (1989)
മെൽവിൻ പോൾ
1989, ചലച്ചിത്രാസ്വാദകർക്ക് ആഘോഷത്തിന്റെ വർഷം തന്നെയായിരുന്നു! മൃഗയ, ചരിത്രം, ദൗത്യം, മുദ്ര, അക്ഷരത്തെറ്റ്, അടിക്കുറിപ്പ്, സീസൺ, വരവേല്പ്, ഒരു വടക്കൻ വീരഗാഥ, ഉത്തരം, നാടുവാഴികൾ, വടക്കുനോക്കിയന്ത്രം, അഥർവ്വം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കിരീടം, രുഗ്മിണി, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, റാംജിറാവ് സ്പീക്കിംഗ്, പിറവി, പ്രാദേശികവാർത്തകൾ, വന്ദനം, നായർസാബ്, ഒരു സായാഹ്നത്തിന്റെ സ്വപ്നം, അധിപൻ, ദശരഥം, മഹായാനം, മലയത്തിപ്പെണ്ണ്, മഴവിൽക്കാവടി, ലയനം, ജാഗ്രത, ആലീസിന്റെ അന്വേഷണം എന്നിങ്ങനെ, എല്ലാത്തരം പ്രേക്ഷകർക്കും അവരവർക്ക് താത്പര്യമുള്ള രീതിയിലുള്ള, വ്യത്യസ്ത പ്രമേയങ്ങളാർന്ന മികച്ച ചിത്രങ്ങൾ സമ്മാനിച്ച വർഷം. ജനപ്രീതിയ്ക്കു പുറമേ നിരവധി സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടിയ ചിത്രങ്ങളും അഭിനേതാക്കളുമുണ്ടായിരുന്നു അക്കൂട്ടത്തിൽ.
അതേ വർഷമാണ് T K രാജീവ് കുമാർ, ‘ചാണക്യൻ’ എന്ന തന്റെ ആദ്യ സംവിധാനസംരംഭവുമായി പ്രേക്ഷകർക്ക് മുൻപിലെത്തിയത്. ഭാരതത്തിൽ ചലച്ചിത്രപ്രദർശനം ആരംഭിച്ചതിനു ശേഷമുള്ള, ദൃശ്യപരവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്ന, ‘മൈ ഡിയർ കുട്ടിച്ചാത്തൻ (1984)’ – ന്റെ സഹസംവിധായകനും, തിരക്കഥയുടെ മേൽനോട്ടം വഹിച്ചയാളുമായിരുന്നു അതിനു മുൻപ് T K രാജീവ് കുമാർ. അന്നേ വരെ ഭാരതത്തിലെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചിട്ടില്ലാതിരുന്ന പുതുമയോടെ എത്തിയ ‘കുട്ടിച്ചാത്ത’ന്റെ ശില്പികളിലൊരാളായ അദ്ദേഹത്തിന്, തന്റെ ആദ്യ ചലച്ചിത്രവും പുതുമയുള്ളതാക്കാതെ യാതൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല തന്നെ!
അങ്ങനെ ‘ചാണക്യൻ’ അവതരിച്ചു, തന്ത്രശാലിയും പ്രതികാരദാഹിയുമായി. അത്തരത്തിലൊരു കഥാഖ്യാനം അന്നേ വരെയുണ്ടായിരുന്നില്ല മലയാളത്തിൽ – പ്രത്യേകിച്ചും, ഒരു പ്രതികാരകഥ പറയുന്ന ചലച്ചിത്രത്തിൽ. ആഖ്യാനരീതിയും, ചലച്ചിത്ര ഭാഷയുമായിരുന്നു ആ ചിത്രത്തിന്റെ പുതുമ. അതുവരെയുള്ള Revenge Thriller – കളിൽ കണ്ടുവന്നിരുന്ന ചടുലതയോ, ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളോ, നെടുനീളൻ സംഭാഷണങ്ങളോ, chasing രംഗങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല ‘ചാണക്യ’നിൽ. പതിഞ്ഞ താളത്തിലുള്ളതെങ്കിലും ഒഴുക്കുള്ള തിരക്കഥയും, അതിനെ പിന്തുണയ്ക്കുന്ന മിതമായ സംഭാഷണവും, അഭിനേതാക്കളുടെ പ്രകടനവും, ഛായാഗ്രഹണ മികവും, നവീന സാങ്കേതികവിദ്യകളുടെ പ്രദർശനവും, പിന്നെ മികച്ച പശ്ചാത്തല സംഗീതവുമെല്ലാം ചേർന്ന മികച്ച ഒരു നിർമ്മാണമായിരുന്നു ആ സിനിമയുടേത്.
ജോൺസൺ – ഒരു സംഗീതജ്ഞന് ചേർന്ന പേരു തന്നെ, അല്ലേ! 😍 പ്രണയാതുരനായ ജോൺസണായും, പ്രതികാരദാഹിയായ ജോൺസണായും കമൽഹാസൻ അരങ്ങ് തകർത്തു. ആദ്യം മമ്മൂട്ടിയെയായിരുന്നത്രെ ‘ജോൺസൺ’ എന്ന കഥാപാത്രമായി രാജീവ് കുമാറും, തിരക്കഥാകൃത്തായ സാബ് ജോണും മനസ്സിൽ കണ്ടിരുന്നത്. പിന്നീട് ആ വേഷം കമൽഹാസനിലേക്ക് എത്തുകയായിരുന്നു. തീർച്ചയായും അത് നല്ലൊരു കാര്യമായിത്തന്നെ ഞാനെന്ന പ്രേക്ഷകന് തോന്നുന്നു. കാരണം, കമൽഹാസൻ അഭിനയിച്ചു ഫലിപ്പിച്ച തീവ്രതയിൽ പ്രണയരംഗങ്ങൾ ജീവസ്സുറ്റതാക്കാൻ മമ്മൂട്ടിയ്ക്ക് സാധിക്കുമായിരുന്നോ എന്നത് സംശയമാണ്. Method Acting-ന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയ കമൽഹാസൻ, കാഴ്ചയിലും, രീതികളിലും ജോൺസൺ എന്ന കഥാപാത്രത്തിന്റെ രണ്ട് ജീവിതഘട്ടങ്ങളെയും വൈവിദ്ധ്യപൂർണ്ണവും, മനോഹരമായി അവതരിപ്പിച്ചു. അയാൾ ഏററവും തിളങ്ങിയത് ജോൺസന്റെ പൂർവ്വകാലജീവിതം വെളിപ്പെടുത്തിയ Flash Back-ലെ പ്രണയ രംഗങ്ങളിലാണെന്ന് ഞാൻ കരുതുന്നു. ബോളിവുഡ് താരം ഊർമ്മിള മതോന്ദ്കർ ആദ്യമായി നായികാ വേഷത്തിലഭിനയിച്ച ചിത്രം കൂടിയായിരുന്നു ‘ചാണക്യൻ’.
നായികയെ കാലിൽപ്പിടിച്ചു വീഴ്ത്തുന്ന നായകൻ ഒരു പുതുമ തന്നെയായിരുന്നു! സംഗീതം ജീവശ്വാസമാക്കിയ ജോൺസന്റെ ജീവിതത്തിന്റെ പ്രണയമായി അവൾ കടന്നുവന്നത് കൊലുസ്സിന്റെ ശബ്ദത്തിലൂടെയായിരുന്നു. അവന്റെ ജീവൻ ആ ശബ്ദത്തിനു പിന്നാലെ പാറിനടന്നു. ജോൺസൺ അവളെ പിന്തുടർന്ന് വന്ന് അവളെ കാലിൽപ്പിടിച്ച് വലിച്ച് വീഴ്ത്തി 😆, അവളുടെ സുന്ദരപാദങ്ങൾ പിടിച്ച് കുലുക്കി, തന്നെ അത്രയും നാൾ വലച്ച് കിലുങ്ങിയ കൊലുസ്സിന്റെ ഉടമ അവൾ തന്നെയെന്നുറപ്പു വരുത്തുന്നതു മുതൽ, അവർ ചുംബനത്തിലമരുന്നതു വരെയുള്ള നിമിഷങ്ങളുടെ ഭംഗി അധികം ചലച്ചിത്രങ്ങളിലെ പ്രണയരംഗങ്ങളിലൊന്നും ഞാൻ കണ്ടിട്ടില്ല. ജീവിതം തന്നെയെന്ന രീതിയിൽ ആ രംഗങ്ങൾ അഭിനയിച്ചു ഭ്രമിപ്പിച്ച കമൽ തന്നെ എന്റെ ഏറ്റം പ്രിയപ്പെട്ട പ്രണയനായകൻ! (‘ഹേ റാ’മിലെ രംഗങ്ങൾ ഓർക്കുക).
‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)-ലെ ‘പോൾ പൈലോക്കാരൻ’ എന്ന നീചപ്രതിനായകനെ അവതരിപ്പിച്ച ‘അഭിനയ’തിലകന്, ‘ചാണക്യ’നിലെ ‘മാധവ മേനോൻ’ ഒരിക്കലും ഒരു വെല്ലുവിളിയായിരുന്നില്ല. തിലകന്റെ മികച്ച അഭിനയത്തെക്കാളുപരി ആ വില്ലൻ വേഷത്തിന്റെ വിജയത്തിന് കാരണം കഥാപാത്രസൃഷ്ടിയുടെ സൂക്ഷ്മതയാണ്. ഉദാഹരണത്തിന്, തന്റെ ജീവിതവും പ്രണയവും തകർത്ത മാധവ മേനോനോട് പ്രതികാരം ചെയ്യാൻ ജോൺസൺ തിരഞ്ഞെടുക്കുന്ന സമയം ശ്രദ്ധിക്കുക. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ, ഏറ്റവും കരുത്തനായി മാധവ മേനോൻ വിരാജിക്കുന്ന കാലഘട്ടമാണ് ജോൺസൺ അയാളെ വീഴ്ത്താൻ തിരഞ്ഞെടുത്തത്. ജോൺസണോടും കുടുംബത്തോടും ചെയ്ത ക്രൂരതകൾ മാധവ മേനോൻ മറന്നിരുന്ന ഒരു സമയത്ത് ജോൺസൺ പ്രതികാരത്തിനായി വന്നു. Godfather എന്ന വിഖ്യാത നോവലിലെ, “Revenge is a dish best served cold” എന്ന തകർപ്പൻ വാചകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ മറ്റൊരു മികച്ച ഉദാഹരണം കൂടിയാണ് ഈ സന്ദർഭം.
‘ജയറാം’ എന്ന പേരിൽ ഒരു ശബ്ദാനുകരണ കലാകാരനായിത്തന്നെ ജയറാം അഭിനയിച്ച ചിത്രമായിരുന്നു ‘ചാണക്യൻ’. ജോൺസണ് വേണ്ട സഹായങ്ങൾ ചെയ്ത് അയാളോടൊപ്പം നീങ്ങിയ ‘Sidekick’ കഥാപാത്രമായി ജയറാം തിളങ്ങി. ഈ ചലച്ചിത്രം മുതൽക്കാണെത്രെ ജയറാമിനും കമൽഹാസനും ഇടയിലെ സൗഹൃദം ആരംഭിച്ചത്.
“നഞ്ഞെന്തിനാ നന്നാഴി” എന്നൊരു ചൊല്ല് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. അതു മാതിരിയാണ് ഈ ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യം! മോശം അർത്ഥത്തിലല്ല കേട്ടോ ഇപ്പറഞ്ഞത്. പൊതുജനത്തെ പ്രതിനിധാനം ചെയ്യുന്ന ആ കഥാപാത്രം ചുരുങ്ങിയ രംഗങ്ങളിലെ ഉള്ളൂ എങ്കിലും വളരെ ശ്രദ്ധയാകർഷിക്കുന്ന ഒന്നായി ജഗദീഷ് അതവതരിപ്പിച്ചു.
തിരക്കഥയും, സംവിധാനവും, കമൽഹാസനും കഴിഞ്ഞാൽ ‘ചാണക്യ’നിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് മോഹൻ സിതാര ഒരുക്കിയ സംഗീതം. ചിത്രത്തിൽ ഗാനങ്ങളില്ല എങ്കിലും (ഒരു പള്ളിപ്പാട്ടിന്റെ ചില വരികൾ ആലപിക്കുന്നുണ്ട് കേട്ടോ!) സംഗീതത്തിന് അതീവപ്രാധാന്യമുണ്ട്. ജോൺസന്റെ ഭൂതകാലത്തേയും, വർത്തമാനകാലത്തേയും ഇണക്കിച്ചേർക്കുന്നത് പശ്ചാത്തലസംഗീതമാണ്. പ്രതികാരത്തിനായെത്തുന്ന ജോൺസന് അകമ്പടിയായുള്ള Techno BGM നും, അയാളുടെ പ്രണയകാലത്തെ പശ്ചാത്തല സംഗീതത്തിനും ഒരേ താളമാണെന്ന് നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതുവരെ കാണാത്തവർക്ക് ഇക്കാലത്തും രസിച്ച് കാണാവുന്ന മികച്ച ഒരു ചലച്ചിത്രമാണ് ‘ചാണക്യൻ’
വാൽക്കഷണം:
ഈ ചിത്രം കണ്ടതിനു ശേഷമാണോ ഞാനൊരു ‘Foot Fetish’ ആകാൻ തുടങ്ങിയെന്ന് ന്യായമായും ഞാൻ സംശയിച്ചിട്ടുണ്ട്.