രാജേഷ് ശിവ
മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ സിനിമ വരുന്നു എന്നുകേട്ടപ്പോൾ ആകെയുണ്ടായിരുന്ന പ്രതീക്ഷ ബേസിൽ ജോസഫ് ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു. ഇല്ലെങ്കിൽ പിന്നെ ഇന്ത്യൻ സാഹചര്യങ്ങളിലെ ചില ബോറൻ vfx സൂപ്പർഹീറോ സിനിമകൾ പോലെ ചില തട്ടിക്കൂട്ട് സംഭവങ്ങൾ ആകും എന്നാണു കരുതിയിരുന്നത് . നമ്മുടെ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും ഇത്തരമൊരു സിനിമ പ്രായോഗികമാണോ എന്നും സംശയമുണ്ടായിരുന്നു. ഒരുപക്ഷെ അതായിരിക്കും സംവിധായകൻ അഭിമുഖീകരിച്ച വെല്ലുവിളിയും. മറ്റൊരു സിനിമക്കു വേണ്ടിയും ഉണ്ടായിട്ടില്ലാത്ത കാത്തിരിപ്പോടെ മലയാളികൾ മിന്നൽ മുരളിയെ പ്രതീക്ഷിച്ചിരിക്കാൻ മറ്റ് ഒരുകാരണവും ഇല്ലായിരുന്നു. മാർവെൽ സ്റ്റുഡിയോയിൽ നിന്ന് വരുന്ന 2000 -3000 കോടിയുടെയൊക്കെ പ്രോഡക്റ്റ് ക്വാളിറ്റി നമ്മുടെ ചെറിയ ഇൻഡസ്ട്രിയിൽ നിന്ന് വരുന്ന ഒരു സൂപ്പർ ഹീറോ മൂവിക്ക് ഉണ്ടാവുമെന്നൊന്നും പ്രതീക്ഷയുമില്ലായിരുന്നു. എങ്കിലും അനേകം വെല്ലുവിളികൾക്കിടയിലൂടെ മിന്നൽ മുരളി പാൻ ഇന്ത്യൻ ലെവലിൽ തന്നെ റിലീസ് ചെയ്യാൻ കഴിഞ്ഞെങ്കിൽ അഭിമാനിക്കാം

സ്പൈഡർമാനെയോ സൂപ്പർമാനെയോ കാണിക്കുമ്പോൾ അവർ പറക്കുന്നതിന്റെ താഴെ തടിച്ചുകൂടുന്ന പാശ്ചാത്യ സമ്പന്നജനവിഭാഗവും പരിഷ്കൃത നഗരങ്ങളും ഒക്കെ മാറി നമ്മുടെ ഗ്രാമീണ പശ്ചാത്തലത്തിൽ സാധുക്കളായ ഗ്രാമവാസികളുടെ ഇടയിൽ നടക്കുന്ന ഒരു കഥയായി വരുമ്പോൾ ഈ സൂപ്പർ ഹീറോ എങ്ങനെ വിശ്വസനീയമായി തോന്നും..അല്ലെങ്കിൽ ഈ സൂപ്പർഹീറോ നമ്മുടെ പശ്ചാത്തലങ്ങളിൽ എങ്ങനെ ഇഴുകിച്ചേരും എന്നൊരു സംശയമുണ്ടായിരുന്നു. ആ സംശയത്തെയും ആശങ്കയെയും ആണ് ബേസിൽ ജോസഫ് വിദഗ്ദമായി മറികടന്നത്. കുറുക്കൻമൂല ഗ്രാമത്തിലൂടെ മലയാള കോമഡി സിനിമകളിലെ ചില താരങ്ങളെ പോലെ ഒരു സൂപ്പർ ഹീറോ ഓടുന്നതും ചാടുന്നതും പറക്കുന്നതും സങ്കൽപ്പിക്കാൻ കൂടി സാധ്യമല്ലായിരുന്നു. അത്തരം ആശങ്കളെ എല്ലാം പരിഹരിച്ചുകൊണ്ടു വിശ്വാസനിയമായ രീതിയിൽ അണിയിച്ചൊരുക്കാൻ സാധിച്ചത് മലയാള സിനിമയെ സംബന്ധിച്ചടുത്തോളം ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കൽ തന്നെ ആയിരുന്നു.
ഗോദയും കുഞ്ഞിരാമായണവും നമുക്ക് തന്ന ബേസിൽ ജോസഫ് ഒരു ഗ്യാരണ്ടി ഫിലിം മേക്കർ എന്ന സ്ഥാനം നേടിയിട്ട് കുറച്ചുകാലമായി. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ അദ്ദേഹം ഹ്രസ്വചിത്രങ്ങളിലൂടെ തന്നെയാണ് ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. പ്രേക്ഷകരുടെ പൾസ് അറിയുന്ന ബേസിൽ അതുകൊണ്ടുതന്നെയാണ് തൊട്ടതെല്ലാം പൊന്നാക്കുന്നതും. ഈ സിനിമയിലെ മറ്റൊരു സൂപ്പർ സ്റ്റാർ സമീർ താഹിർ ആണ്. ഛായാഗ്രഹണം എന്ന എന്ന മേഖല കൂടി സിനിമയിൽ അഭിനയിക്കുന്നതായി തോന്നിയെങ്കിൽ അത് സമീർ താഹിറിന്റെ കഴിവുതന്നെയാണ്. ലൈറ്റിങ്ങും ഫ്രെയിമിങ്ങും കൊണ്ട് വിസമയം തീർത്തിരിക്കുന്നു. രാത്രിയുടെ പശ്ചാത്തലം എല്ലാം ശരിക്കുമൊരു ദൃശ്യവിസ്മയം തന്നെ ആസ്വാദകർക്ക് സമ്മാനിക്കുന്നു .ക്ളൈമാക്സിൽ വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം അവിസ്മരണീയം എന്ന് തന്നെ പറയണം. തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായതിൽ ദുഃഖിച്ചുപോകുന്നത് അതൊക്കെ ചെറിയ സ്‌ക്രീനിന്റെ പരിധിയിൽ കാണേണ്ടിവന്നപ്പോഴാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സിനിമ പ്രിയപ്പെട്ടതാകും എന്നുമാത്രമല്ല ഇനി വരാനിരിക്കുന്ന ഭാഗങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയും ചെയ്യാം .
സൂപ്പർഹീറോ സിനിമയെന്ന് കേൾക്കുമ്പോൾ ആക്ഷന്റെ അതിപ്രസരം എന്ന് ധരിക്കരുത്. ഇതിൽ ആക്ഷനെക്കാൾ ഒരുപക്ഷെ ഇമോഷൻസ് ആണ് മുന്നിൽ നിൽക്കുന്നത്. നായകനും പ്രതിനായകനും ഒരുപോലെ പ്രേക്ഷകപരിഗണന കിട്ടുന്ന മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് സിനിമ. രണ്ടുപേർക്കും ആഴത്തിൽ പറയാവുന്ന ഒരു കഥയുണ്ടാകുമ്പോൾ ആണ് സിനിമയ്ക്കും ആ ആഴം കൈവരിക്കാൻ ആകുന്നത്. അവിടെയാണ് ഒരു പൂർണമായ ആസ്വാദനം മനസുകൊണ്ട് പ്രേക്ഷകർക്ക് ലഭിക്കുന്നതും.

കോമിക്കുകളിൽ കുരുങ്ങിക്കിടന്ന നമ്മുടെ ബാല്യകൗമാരങ്ങൾ ഒരുപാട് രക്ഷകന്മാരെ മനസ്സിലിട്ട് താലോലിച്ചു നടന്നിട്ടുണ്ട്. ഒരുപക്ഷെ ഇന്ത്യൻ മിത്തുകളിൽ പോലും ദൈവികഭാവങ്ങളിൽ ഇത്തരം രക്ഷകന്മാർ അനവധിയുണ്ട്. അതുകൊണ്ടാകാം ഇന്ത്യയിൽ നിന്നൊരു സൂപ്പർ ഹീറോ മൂവി ഉണ്ടാകാത്തത്. പോരെങ്കിൽ ഇന്ത്യൻ ഭാഷകളിലെ എല്ലാ സിനിമകളിലും നായകന്മാർ മറ്റൊരർത്ഥത്തിൽ സൂപ്പർഹീറോകൾ തന്നെയാണ്. ഒരേസമയം പത്തുനൂറുപേരെ അടിക്കുക, ഏതൊരു ആയുധത്തെയും നിരായുധനായി നിന്നുകൊണ്ട് നിഷ്പ്രഭമാക്കുക …എന്നാൽ ഇതൊക്കെ യുക്തികൊണ്ട് ദഹിക്കുന്നതല്ല. സൂപ്പർ ഹീറോസ് യുക്തികൊണ്ട് ദഹിക്കുന്നതാണോ എന്നൊരു ചോദ്യം വരാം. എന്നാൽ അതൊക്കെ തന്നെ ഫാന്റസി ആണെന്ന ബോധ്യത്തിലാണ് നമ്മൾ കാണുന്നത്. നമ്മുടെ സാധാരണ സിനിമയിലെ പച്ച മനുഷ്യരായ നായകന്മാർ യാതൊരു സിദ്ധിയും കൈവരാതെ, ഒന്ന് ‘മിന്നലടിക്കുക’ പോലും ചെയ്യാതെ ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ ആണ് അവിടെ യുക്തി നോക്കേണ്ടിവരുന്നത്.
അത്തരത്തിലെ ചില സൂപ്പർതാര സിനിമകൾ അതിനൊരു അപവാദവുമാണ് .നമ്മുടെ നരൻ എന്ന സിനിമ തന്നെ നോക്കൂ..മുള്ളൻകൊല്ലി എന്ന ദേശവും അവിടത്തെ ജീവിതവും അവിടെ ആരോ പെറ്റിട്ടു ഒരു അതിഥിയായി എത്തുന്ന മുല്ലന്കൊല്ലി വേലായുധനും നല്ലൊരു ആസ്വാദനം നൽകി, അവിടെ മുള്ളൻകൊല്ലി വേലായുധൻ ആ നാടിൻറെ രക്ഷകനാകുന്നു. അയാൾ സൂപ്പർ ഹീറോ വസ്ത്രമോ ഒന്നും അണിയുന്നില്ല. എന്നാൽ മിന്നൽ മുരളി നാടിനോട് ചെയ്തത് തന്നെയാണ് വേലായുധനും ചെയുന്നത്. മായാവി സിനിമയിലെ മഹിയും അത്തരത്തിലൊരു സൂപ്പർ ഹീറോ തന്നെ ആയിരുന്നു. ഒരുപക്ഷെ മലയാളി ഇത്തരം സൂപ്പർ ഹീറോകളെ നേരത്തെ കണ്ടുപഴകിയതുകൊണ്ടുതന്നെയാണ് ഇതുപോലൊരു ഹീറോയുടെ വരവിനു താമസിച്ചത് എന്ന് തോന്നുന്നു.
കുറുക്കൻമൂല എന്ന ഗ്രാമത്തിൽ ടെയ്‌ലർ ആയ ജെയ്‌സണും ഒരു ‘ഭ്രാന്തനായ’ ഷിബുവിനും ഒരേദിവസം ഒരേ സമയം മിന്നലടി ഏൽക്കുന്നു. എന്നാൽ മിന്നലടി ഏറ്റാൽ നമ്മൾ മരിച്ചുപോകുകയാണല്ലോ പതിവ് , ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. സംഭവിച്ചത് മറ്റൊന്നാണ്. അതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ഇതിലെ നായകനും പ്രതിനായകനും ഏതെങ്കിലും കാര്യത്തിൽ ഒരു അച്ചിൽ വാർത്തത് എന്ന് പറയണമെങ്കിൽ രണ്ടുപേരും നിരാശാകാമുകന്മാർ എന്ന കാര്യത്തിൽ മാത്രമാണ്. യൗവ്വനത്തിന്റെ വികൃതി പ്രണയം ആണ് ജെയ്‌സണ് എങ്കിൽ ഷിബു അങ്ങനെയല്ല. അയാൾ കാലങ്ങളോളം ആയി മനസ്സിൽ താലോലിക്കുന്ന പേരാണ് ഉഷ. അയാളുടെ പ്രണയം അത്രമാത്രം മഹത്തരമാണ്. ഒന്നോർത്താൽ അയാൾ പ്രണയത്തിൽ മാത്രമാണ് ജീവിച്ചത്. എന്നാലോ നാട്ടുകാരാൽ ഭ്രാന്താണെന്ന് വിളിപ്പേരുള്ള, ഭ്രാന്തിന്റെ മാനറിസങ്ങളിൽ ജീവിക്കുന്ന അയാൾക്കെങ്ങനെ ഉഷയെ കിട്ടാനാണ്. ഒരുപക്ഷെ അയാളുടെ ഭ്രാന്ത് പ്രണയം തന്നെ ആയിരിക്കാം. ഇരുപത്തിയെട്ടു വർഷങ്ങൾ ഒരു പ്രതീക്ഷയുമില്ലാതെയാണ് അയാൾ ഉഷയെ കാത്തിരുന്നത്. തുരുമ്പിച്ച ഇൻസ്‌ട്രമെന്റ് ബോക്സിലും കീറിയ ഒരു പേഴ്സിലും അയാൾ ഒളിപ്പിച്ചു വച്ച പ്രണയം അയാളുടെ അതുവരെയുള്ള ജീവിതത്തിന്റെ ആകെത്തുകയും ആയിരുന്നു.അയാൾ തന്റെ പേഴ്സിൽ കൊണ്ടുതന്നെ ആ തുണ്ടുപേപ്പർ അതായിരുന്നു അയാളുടെ ജീവിതം..ഒരിക്കൽ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുകിട്ടുമ്പോൾ അയാൾക്കു ജീവിതം തന്നെയാണ് തിരിച്ചുകിട്ടിയത്. അയാൾക്ക് ലോകത്തെ നശിപ്പിക്കണമെന്നോ പ്രതികാരം വീട്ടണമെന്നോ ഇല്ല. അയാൾ നന്മയുള്ള കാര്യങ്ങൾക്കു മാത്രമായിരുന്നു തന്റെ സിദ്ധികൾ പുറത്തെടുത്തത്. എന്നാൽ ഷിബുവിനെ കൊണ്ട് ലോകത്തെ തന്നെ നശിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം ‘സമൂഹം’ എന്ന ഒറ്റപ്പേരാണ്. അയാൾ പ്രണയപരവശനായൊരു വില്ലൻ ആണ്. ഉഷ എന്ന ഒറ്റപേരിനുള്ളിൽ ജീവിച്ചു മരിക്കാൻ തീരുമാനമെടുത്ത ഷിബു ഗ്രാമത്തിൽ അഗ്നിതാണ്ഡവം ആടുമ്പോൾ ഉത്തരവാദി സമൂഹം തന്നെയാണ്. ഷിബുവിന്റെ പ്രണയം ഷിബുവിൽ മാത്രം ഒതുങ്ങി നിൽക്കാതെ അത് ഒരു മറ്റുള്ളവരിലേക്കും സമൂഹത്തിലേക്കും തെറ്റായ രീതിയിൽ ഇടപെടുമ്പോൾ ആണ് ഒരു വില്ലൻ അവിടെ ഉടലെടുക്കുന്നത്.
“28 വർഷം ….. 28 വർഷത്തെ എന്റെ കാത്തിരിപ്പാണ്…എങ്ങനെ പറയണമെന്ന് എനിക്കറീല്ലാരുന്നു ….” അത് പറയുമ്പോൾ ആ മധ്യവയസ്‌കൻ കൗമാരത്തിലേക്കോ ടീനേജിലേക്കോ ഊളിയിട്ടു പോകുന്നൊരു നാണിച്ചു ചിരിയുണ്ട്… ആ ചിരി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നു. സേതുലക്ഷ്മിയിലെ പീഡോഫൈൽ ആയ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ പലരും പറഞ്ഞുകേട്ടതാണ് നേരിൽ കണ്ടാൽ തട്ടിക്കളയാൻ തോന്നുമെന്ന്. അത്രമാത്രമാണ് ഗുരു ആ വേഷം ഭംഗിയാക്കിയത്. അതുപോലെ..തമിഴ് സിനിമയായ ജോക്കറിലെ കഥാപാത്രം, കോഹിനൂരിലെ നായ്ക്കർ, ജയ് ഭീമിലെ വക്കീൽ, ജിഗർതണ്ടയിലെ കഥാപാത്രം….നിങ്ങൾ കിടുവാണ് ഗുരു. ഷിബു, അസാധ്യമായ അഭിനവപാടവം കൊണ്ട് നായകനുമേൽ നിന്നൊരു സൂപ്പർഹീറോ. വില്ലനോട് തോന്നുന്ന വെറുപ്പ് ഷിബുവിനോട് പ്രേക്ഷകർക്ക് തോന്നാത്തതിന്റെ കാരണം അയാളുടെ അനുഭവങ്ങളും അയാളെ ഏറ്റവും സുന്ദരനാക്കുന്ന അയാളിലെ ആ പ്രണയവും തന്നെയാണ്. സാധാരണ മാർവെൽ സൂപ്പർ ഹീറോ സിനിമകളിൽ കാണുന്നതുപോലെ ഇതിൽ വില്ലനും അയാളുടേതായ ഒരു വ്യക്തിത്വം കൊണ്ടുവന്നിട്ടുണ്ട്.
കുറുക്കൻമൂല ഗ്രാമത്തിലെ ടെയ്‌ലർ ആയ ജെയ്‌സൺ യുവത്വത്തിന്റെ അടിച്ചുപൊളിയും ലൈനടിയും വികൃതികളും ഉള്ള ആളാണ്.ആ കുഗ്രാമത്തിലെ പച്ചപരിഷ്കാരിയാണ് ജെയ്‌സൺ. അതുമായി ബന്ധപ്പെട്ടുള്ള കോമഡികൾ ആരെയും പൊട്ടിചിരിപ്പിക്കാൻ പോന്നതാണ്. ജെയ്‌സൺ അറിയാത്തൊരു ഭൂതകാലം അയാൾക്കുണ്ട്. അത് അയാളുടെ അച്ഛനുമായി ബന്ധപ്പെട്ടതാണ്. പോലീസ് സ്റ്റേഷനിൽ നിന്നും പരിഹാസത്തോടെ ജെയ്‌സൺ കേൾക്കുന്ന ആ കഥ അയാളുടെ വളർത്തച്ഛനിലൂടെ വ്യക്തത വരുത്തുന്നു. അച്ഛൻ പെട്ടന്നൊരു ദിവസം വളർത്തച്ഛനായതിൽ ദുഖിക്കാൻ ഇടകൊടുക്കാത്തൊരു കഥയാണ് ജെയ്‌സൺ തന്റെ അച്ഛനെ കുറിച്ച് അറിയുന്നത്. അവനു ഒരു നാടകകലാകാരനായ അച്ഛനെ കുറിച്ച് അഭിമാനം തോന്നുന്നു . സ്വന്തം ജീവൻ അവഗണിച്ചും മറ്റുള്ളവരെ രക്ഷപ്പെടുത്തിയ അച്ഛന്റെ ധൈര്യവും സഹജീവി സ്നേഹവും ജെയ്‌സൺ തന്റെയും ആശയമാക്കുന്നു. അച്ഛൻ ഒരു യഥാർത്ഥ നായകൻ എന്ന തിരിച്ചറിവ് അവനു പ്രചോദനമാകുന്നു

ഉഷയെ അവതരിപ്പിച്ച ഷെല്ലി കിഷോറും ഉഷയുടെ സഹോദരനായ ദാസനെ അവതരിപ്പിച്ച ഹരിശ്രീ അശോകനും ബ്രൂസ് ലീ ബിജിയായെത്തിയ ഫെമിന ജോര്ജും മികച്ചുനിന്നു. അജു വർഗീസ്, ബൈജു എന്നിവരും അവരുടെ വേഷം ഭംഗിയാക്കി. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് ജോസ് മോൻ. തന്റെ മാമനായ മിന്നൽ മുരളിയിൽ അഭിമാനിക്കുന്ന ജോസ് മോൻ , കഥയിൽ ജെയ്സണെ മിന്നൽ മുരളിയാക്കി രൂപപ്പെടുത്തുന്നത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. vasisht umesh ആണ് ജോസ്മോൻ ആയി അഭിനയിച്ചത്.
മിന്നൽ മുരളിയുടെ വിജയത്തിനു പിന്നിലെ മറ്റൊരു പ്രധാനഹീറോ … മലയാളത്തിൽ ആദ്യമായി ഒരു സൂപ്പർ ഹീറോയെ സമ്മാനിക്കാൻ അവസരമൊരുക്കിയ നിർമ്മാതാവ് സോഫിയ പോൾ ആണ്. മിന്നൽ മുരളിയുടെ പ്രൊഡ്യൂസറായ സോഫിയ പോളിൻ്റെ പേര് 2014 മുതൽ നാം ചില ഹിറ്റ് സിനിമകൾക്കൊപ്പം കണ്ടിട്ടുണ്ട്. സംവിധായകൻ അൻവർ റഷീദിനൊപ്പം കോ പ്രൊഡ്യൂസർ ആയി അഞ്ജലി മേനോൻ്റെ സംവിധാനത്തിൽ ‘ബാംഗ്ലൂർ ഡെയ്‌സ്‘, പിന്നീട് ‘കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം‘ എന്നിവയും സോഫിയ പോൾ നിർമ്മിച്ചു. ഇനി വരാനുള്ളത് നിവിൻ പോളി – ഐശ്വര്യ ലക്ഷ്മിയുടെ ‘ബിസ്മി സ്പെഷ്യൽ‘ ആണ്. ഒരു തിരക്കഥ കിട്ടിയാൽ കുടുംബസമേതം ഇരുന്ന് വായിച്ച് മക്കൾ സെഡിനും കെവിനും ഭർത്താവ് പോളും കൂടിയിരുന്ന് ചർച്ച ചെയ്താണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഇത് സോഫിയ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ്. മിന്നൽ മുരളിയിലും ഇതേ പ്രോസസ് തന്നെയാണ് സംഭവിച്ചത്.

**
Directed by
Basil Joseph
Written by
Arun Anirudhan
Justin Mathew
Produced by
Sophia Paul
Starring
Tovino Thomas
Guru Somasundaram
Femina George
Aju Varghese
Harisree Ashokan
P Balachandran
Jude Anthany Joseph
Mamukkoya
Baiju
Sneha Babu
Cinematography
Sameer Thahir
Edited by
Livingston Mathew
Music by Score:
Sushin Shyam
Songs:
Shaan Rahman
Sushin Shyam
Production
company
Weekend Blockbusters
Distributed by Netflix
Release date
16 December 2021 (Mumbai Film Festival)
24 December 2021 (Netflix)
Running time 159 minutes [1]
Country India
Language Malayalam
****