മിഠായിത്തെരുവിന് എങ്ങനെ ആണ് ആ പേര് കിട്ടിയത് ?
അറിവ് തേടുന്ന പാവം പ്രവാസി
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ട്രീറ്റ്). തെരുവിന്റെ ഇരുവശങ്ങളും ഹൽവ കടകൾ കൊണ്ടും ,തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു.തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും ഇതിനെ കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലമാക്കി മാറ്റി. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും, നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്
.
ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ തെരുവിന് പേര് നൽകിയത് യൂറോപ്പുകാരാണ്. യൂറോപ്യന്മാർ കോഴിക്കോടൻ ഹൽവയെ സ്വീറ്റ്മീറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഹുസൂർ റോഡ് എന്നായിരുന്നു മിഠായി തെരുവിന്റെ ആദ്യനാമം. പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street) എന്നുവിളിച്ചു.ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. പുതുമയും, പഴമയും ഇവിടെ സമന്വയിക്കുന്നു.ഇരുവശങ്ങളിലും പുതിയതും, പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട്.കോഴിക്കോട് നഗരത്തിൽ ഏറ്റവും കൂടുതൽ വില്പനശാലകൾ ഉള്ള സ്ഥലമാണ് എസ് എം സ്ട്രീറ്റ് എന്ന മിഠായിത്തെരുവ്. ഹൽവ്വയും, മിട്ടായികളും വിൽക്കുന്ന കടകളായിരുന്നു മിട്ടായി തെരുവിൽ കൂടുതലായി ഉണ്ടായിരുന്നെതെങ്കിൽ ഇന്നുസ്ഥിതി അതല്ല. ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമാണ്
.
കേരളത്തിലെ ഏറ്റവും വലിയ ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്..വിവിധയിനങ്ങളിൽ പെട്ട ഒട്ടേറെ വിഭവങ്ങൾ മിഠായി തെരുവിൽ വിപണനം ചെയ്യപ്പെടുന്നു. കോഴിക്കോടൻ ഹൽവ്വയാണ് ഇവയിൽ പ്രധാനം. മിഠായിത്തെരുവിനു ഈ പേരുവരാൻ മധുരമാർന്ന ഈ ഹൽവ്വ തന്നെയാണ് കാരണമെന്നു പറയപ്പെടുന്നു. സാധാരണ ഹൽവ്വയ്ക്കു പുറമേ ക്യാരറ്റ്, പൈനാപ്പിൾ, ഓറഞ്ച്, പപ്പായ തുടങ്ങിയവ ഉപയോഗിച്ചുള്ള ഹൽവ്വകളും ഇവിടെ വിപണനം ചെയ്യപ്പെടുന്നു. ഉത്സവ കാലങ്ങളിൽ മിഠായിത്തെരുവിൽ നിന്ന് ഹൽവ്വവാങ്ങാൻ പുറത്തുനിന്നുള്ളവർ പോലും എത്താറുണ്ട്.ഈ തെരുവിന്റെ പ്രശസ്തിക്കു പിന്നിൽ കോഴിക്കോടൻ ബിരിയാണിക്കും പങ്കുണ്ട്. മിഠായിത്തെരുവിലെ ഹോട്ടലുകളിലെ സ്വാദിഷ്ഠമായ ബിരിയാണി കഴിക്കാൻ പണ്ടുകാലം മുതൽ നിരവധി ആളുകൾ എത്തിയിരുന്നു.
മലബാർ ചിപ്സ് എന്നറിയപെട്ടിരുന്ന വറുത്തകായാണ് മറ്റൊരു വിഭവം. ഉപ്പേരി വറക്കുന്ന നൂറുകണക്കിന് കടകൾ തന്നെ ഇവിടെയുണ്ട്.തെരുവിന്റെ കഥാകാരൻ എസ് കെ പൊറ്റെക്കാട്ടിനുള്ള ആദരവാണ് ഈ തെരുവിന്റെ മറ്റൊരു ആകർഷണം. അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളായ ഓമഞ്ചി ഉൾപ്പെടെയുള്ളവരെയും ഇവിടെ ചുമരിൽ ആവിഷ്കരിച്ചിട്ടുണ്ട്. കഥാസന്ദർഭങ്ങളും ചിത്രങ്ങളിൽ കാണാം. എസ്കെ സ്ക്വയർ ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങൾക്കും കലാപരിപാടികൾക്കുമുള്ളയിടമാണ്.
കോഴിക്കോട്ടെ പബ്ലിക് ലൈബ്രറിയും ഈ തെരുവിൽ തന്നെയാണ്. മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും, സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ.പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.