Muhammad Zameer :
ഇന്ന് (ഡിസംബർ 24) പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചിട്ട് ഒരു വർഷം തികയുന്നു. 1931 – ൽ സുബ്രഹ്മണ്യത്തിന്റെയും ലക്ഷ്മിയുടെയും അഞ്ച് മക്കളിൽ ഒരാളായി പാലക്കാട് ജനിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ എസ് സേതുമാധവൻ. അറുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ പ്രവേശിച്ച് പത്ത് പതിനാലു വർഷക്കാലം സാഹിത്യ ഗുണവും, സാമൂഹികവുമായ കാഴ്ച്ചപ്പാടുകളുമുള്ള സിനിമകളെ സരളമായി അവതരിപ്പിച്ച സംവിധായകൻ എന്ന പേരിലാണ് സേതുമാധവൻ അറിയപ്പെടുന്നത്. ജ്ഞാനസുന്ദരി, കണ്ണും കരളും, നിത്യകന്യക, കരകാണാക്കടൽ, ദാഹം, ഓടയിൽ നിന്ന്, സ്ഥാനാർത്തി സാറാമ്മ, വാഴ് വേമായം, അരനാഴികനേരം, യക്ഷി, അനുഭവങ്ങൾ പാളിച്ചകൾ, അച്ഛനും ബാപ്പയും, ചട്ടക്കാരി, ഓപ്പോൾ, മറുപക്കം, ചട്ടക്കാരി, പണിതീരാത്ത വീട്, അഴകുള്ള സെലീന തുടങ്ങി അറുപതോളം സിനിമകളാണ് സേതുമാധവന്റേതായി പുറത്തു വന്നത്.
1961- ൽ മുട്ടത്തുവർക്കിയുടെ ” ജ്ഞാനസുന്ദരി ” എന്ന കഥ ചലച്ചിത്രമാക്കിക്കൊണ്ടാണ് മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് ഒരു സംവിധായകനായി കടന്നു വരുന്നത്. മലയാളത്തിൽ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കിയിട്ടുള്ള കെ എസ് സേതുമാധവൻ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ “കണ്ണും കരളും” നിരവധി സ്ഥലങ്ങളിൽ നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച് ഹിറ്റായി മാറി. തുടർന്ന് നിരവധി ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965 – ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ (ഓടയിൽ നിന്ന് , ദാഹം) റിലീസ് ചെയ്തത്.
ദേശീയ ചലച്ചിത്ര അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും കെ എസ് സേതുമാധവനെ തേടിയെത്തി. 1973 – ൽ റിലീസ് ചെയ്ത അച്ഛനും ബാപ്പയും എന്ന ചിത്രം ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. 1991 – ൽ സംവിധാനം ചെയ്ത മറുപക്കം (തമിഴ്) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ സ്വർണ്ണകമൽ നേടിയിരുന്നു. ഒരു തമിഴ് ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന സ്വർണ്ണ കമലവും മറുപക്കത്തിന്റെ പേരിലാണൂള്ളത്. സംസ്ഥാന ചലച്ചിത്ര അവാർഡുകളിലെ മികച്ച സംവിധായകൻ എന്ന പേര് നാലു പ്രാവശ്യമാണ് കരസ്ഥമാക്കിയത്.
ഇതിൽ വാഴ് വേമായം (1970), കരകാണാക്കടൽ (1971), പണിതീരാത്ത വീട് (1972) എന്നിവ തുടർച്ചയായി സംസ്ഥാനത്തെ മികച്ച സംവിധായകൻ എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു. 1980 – ൽ പുറത്തിറക്കിയ “ഓപ്പോൾ” എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരമായ “രജത കമലവും” നേടിയിരുന്നു. ദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി ഒന്നിലധികം പ്രാവശ്യം ഇരുന്നിട്ടുണ്ട്. 2009 – ൽ മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്കുള്ള ” ജെ സി ദാനിയൽ ” അവാർഡ് നേടി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 90ാം വയസ്സിൽ ചെന്നൈയിലെ കോടമ്പാടക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.