ഇന്ന് ആറ്റുകാൽ പൊങ്കാല…..
Muhammed Sageer Pandarathil
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ക്ഷേത്രം തിരുവനന്തപുരത്ത് കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്.കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. ചില സ്ത്രീകൾ പൊങ്കാലവ്രതം ഉത്സവം ആരംഭിക്കുന്നതോടെ ആചരിക്കാൻ തുടങ്ങും.
പൊങ്കാലയിടുന്ന ഭക്തർ കുറഞ്ഞത് മൂന്ന് ദിവസം വ്രതം എങ്കിലും എടുത്തിരിക്കണം. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മൺപാത്രം, തവ, പാത്രങ്ങൾ എന്നിവ കഴിയുന്നതും പുതിയത് ഉപയോഗിക്കുന്നത് നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായിരിക്കണം.ദേവി സ്മരണയോടെ വ്രതാചരണം നടത്തണം. ഉത്സവകാലത്തിൽ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. കണ്ണകീ ചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ കൊണ്ടുവരുന്നതു മുതൽ പാണ്ഡ്യ രാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ് പൊങ്കാലയ്ക്ക് മുമ്പായി പാടിത്തീർക്കുന്നത്.
പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കൽപിക്കുന്നത്.മൂന്നാം ഉത്സവനാൾ മുതൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയിൽ ഏഴ് ഒറ്റ രൂപയുടെ നാണയത്തുട്ടകൾ വച്ച് പ്രാർത്ഥിച്ച് മേൽശാന്തിയിൽനിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും. ഏഴുനാൾ നീണ്ടനിൽക്കുന്ന ഈ വ്രതത്തിൽ ദേവിയുടെ തിരുനടയിൽ ആയിരത്തെട്ട് നമസ്കാരങ്ങളും നടത്തണം. ഈ സമയത്ത് അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നിള്ളിക്കുമ്പോൾ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കരാണ്. പൊങ്കാല കഴിയുന്നതോടെ കുത്തിയോട്ട ബാലന്മാർ ചൂരൽകുത്തിയെഴുന്നുള്ളിപ്പിന് ഒരുങ്ങുന്നു.
കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ് രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ് ഭഗവതിയെ അകമ്പടി സേവിക്കുന്നു. ചെറിയ ചൂരൽ കൊളുത്തുകൾ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോർക്കുന്നു. എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തിൽ എത്തി ചൂരൽ അഴിക്കുമ്പോഴേ വ്രതം അവസാനിക്കുകയുള്ളൂ.ഈ ക്ഷേത്രത്തിലെ ശിൽപസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശിൽപസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്. ഗോപുരമുഖപ്പിൽ പ്രതിഷ്ഠിതമായ മഹിഷാസുരമർദ്ദിനി, മുഖമണ്ഡപത്തിൽ കാണുന്ന വേതാളാരുഢയായ ദേവി , രാജഗോപുരത്തിന്റെ അകത്തെ ചുമരുകളിൽ കാളീരൂപങ്ങൾ,ദക്ഷിണ ഗോപുരത്തിന് അകത്ത് വീരഭദ്രരൂപങ്ങൾ, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങൾക്ക് മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാർവതി സമേതനായി പരമശിവൻ, തെക്കേ ഗോപുരത്തിന് മുകളിൽ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശിൽപങ്ങൾ ശ്രദ്ധേയമാണ്.
ശ്രീകോവിലിൽ പ്രധാന ദേവി സൗമ്യഭാവത്തിൽ വടക്കോട്ട് ദർശനമേകുന്നു. ഭഗവതിയുടെ രണ്ട് വിഗ്രഹങ്ങളുണ്ട്. മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങൾ പതിച്ച സ്വർണ അങ്കികൊണ്ട് ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന് ചുവട്ടിലായി അഭിഷേക വിഗ്രഹവും ഭക്തജനങ്ങൾക്ക് ദർശിക്കാൻ കഴിയും. ചുറ്റമ്പലത്തിന് അകത്തായി വടക്ക് കിഴക്ക് പരമശിവനേയും തെക്ക് പടിഞ്ഞാറ് ഗണപതിയും, മാടൻ തമ്പുരാൻ, നാഗർ എന്നി ഉപദേവന്മാരും ഉണ്ട്.ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്.ഇനി ഈ ക്ഷേത്രം ഇവിടെ വരാനുണ്ടായ ആ കഥയിലേക്ക്…. ഒരു ദിവസം ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായ മുല്ലുവീട്ടിലെ കാരണവർ സായാഹ്നത്തിൽ കിള്ളിയാറിൽ കുളിച്ചുകൊണ്ടുനിൽക്കുമ്പോൾ ഒരു ബാലിക കാരണവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് നദി കടത്തുവാൻ ആവശ്യപ്പെട്ടു. ആറു കടത്തി സ്വന്തം വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി.
സൽക്കാരങ്ങളുടെ തിരക്കിൽ കുട്ടി അപ്രത്യക്ഷമായി. കാരണവർക്ക് അന്ന് രാത്രി സ്വപ്നത്തിൽ അടുത്തുള്ള കാവിൽ ‘മൂന്ന് വരകൾ’ കാണുന്നിടത്ത് തന്നെ കുടിയിരിത്തണമെന്ന് പറഞ്ഞ് കുട്ടി അന്തർധാനം ചെയ്തു. പിറ്റേ ദിവസം കാരണവർ തന്റെ സ്വപ്നദർശനം സത്യമാണെന്ന് തിരിച്ചറിഞ്ഞ് അവിടെ ചെറിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം നാട്ടുകാരാണ് ശൂലം, ഫലകം, അസി, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവീവിഗ്രഹം ബദരീനാഥിലെ മുഖ്യപുരോഹിതന്റെ കർമികത്വത്തിൽ പ്രതിഷ്ഠാകർമം ചെയ്തത്.
പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ് ആറ്റുകാൽ ഭഗവിതയെന്നും മധുരാനഗരദഹനത്തിന് ശേഷം കന്യാകുമാരിയിലൂടെ കേരളക്കരയിൽ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലിൽ തങ്ങിയെന്നും
ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിൽ ഉത്സവ കാലങ്ങളിൽ പാടിവരുന്ന തോറ്റംപാട്ട് കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ക്ഷേത്രഗോപുരങ്ങളിൽ കൊത്തിയിട്ടുള്ള ശിൽപങ്ങളിൽ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉൾപ്പെടുന്നു. ആദിശങ്കരന് ശേഷം കേരളം കണ്ട യതിവര്യൻന്മാരിൽ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികൾ, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു.