Muhammed Sageer Pandarathil
ഇന്ന് പിന്നണി ഗായികയും നാടക/ചലച്ചിത്ര നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ ഓർമദിനം.കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകളായി 1941 ഫെബ്രുവരി 26 ആം തിയതി ജനിച്ച രാധാമണി പില്ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു.ഏഴാംതരം വരെ മാത്രം പഠിച്ച ഇവർ പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന് ഭാഗവതര്‍, ചങ്ങനാശ്ശേരിയില്‍ എല്‍.പി.ആര്. വര്‍മ്മ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി.
15 ആം വയസ്സില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തില്‍ ‘‘താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി…’’ എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് വന്ന ഇവർ തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലേയും ക്ഷേത്രങ്ങളിലേയും ഏകാംഗ നാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. തുടർന്ന് എന്‍.എന്‍. പിള്ളയുടെ ‘മൗലികാവകാശം’ എന്ന നാടകത്തില്‍ എന്‍.എന്‍. പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രഫഷനല്‍ നാടകരംഗത്തേക്ക് കടന്നു.
വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്സ് എന്നിവിടങ്ങളിലും തുടര്‍ന്ന് ‘ശരശയ്യ’യിലൂടെ കെപിഎസിയിലും എത്തി. കെ.പി. ഉമ്മര്‍, സുലോചന, അടൂര്‍ ഭവാനി, കൃഷ്ണപിള്ള, കെ.എസ്. ജോര്‍ജ് എന്നിവരോടൊപ്പവും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയി9ലേക്കുള്ള ആദ്യ കാല്‍വെയ്പ്പ് ‘കെടാവിളക്കി’ലായിരുന്നു. ഈ സിനിമയിലെ വിളക്കുകത്തിക്കുന്ന സീനില്‍ തിരി തെളിച്ചുകൊണ്ടായിരുന്നു തങ്കത്തിന്റെ പ്രവേശം. വാസു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ഉദയ സ്റ്റുഡിയോയില്‍ ‘റബേക്ക’യില്‍ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തില്‍ ബി.എസ്. സരോജക്കും ഗ്രേസിക്കും ശബ്ദം നല്കി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി.
ആലപ്പി വിന്‍സെന്റ് പടങ്ങളിലും ഭാസ്കരന് മാസ്റ്ററുടെ ‘തുറക്കാത്ത വാതിലിലും’ അഭിനയിച്ച ഇവർ
ശാരദ, സത്യന്, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ ‘ബോബനും മോളി’യിൽ മാസ്റ്റര്‍ ശേഖറിനും ബേബി സുമതിക്കും ശബ്ദം നല്കിയതും ഇവരായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രങ്ങളും ഇവർ ഡബ്ബ് ചെയ്തിട്ടുണ്ട്.
ഇവരുടെ ഭര്‍ത്താവ് കേരള പൊലീസില്‍ എസ്ഐ ആയിരുന്ന ശ്രീധരന് തമ്പിയാണ്. ഇദ്ദേഹം 1995 അന്തരിച്ചു. മകള്‍ പരേതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അടക്കം മൂന്നു മക്കളാണ് ഇവർക്കുള്ളത്. കേരള സംഗീതനാടക അക്കാദമി 2018 ൽ ഗുരുപൂജാ പുരസ്കാരം നൽകി ഇവരെ ആദരിച്ചിട്ടുണ്ട്. 2013 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ താമസിച്ചു വന്നിരുന്ന ഇവർക്ക് അക്കാദമി പ്രതിനിധികൾ അവിടെ എത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.2020 ജനുവരി 10 ആം തിയതി ഞായറാഴ്ച രാത്രി ഇവർ തന്റെ 80 വയസ്സിൽ അന്തരിച്ചു.