ഇന്ന് മലയാളത്തിന്റെ മർലിൻ മൺറോ വിജയശ്രീയുടെ ഓർമദിനം
Muhammed Sageer Pandarathil
1953 ജനുവരി 8 ആം തിയതി വിളക്കാട്ട് വാസുപിള്ളയുടെയും വിജയമ്മയുടെയും മകളായി തിരുവനന്തപുരത്തെ മണക്കാടിലാണ് വിജയശ്രീ എന്ന മലയാളത്തിന്റെ മർലിൻ മൺറോ ജനിച്ചത്.വിജയശ്രീയുടെ ആദ്യ സിനിമ 1966 ൽ പുറത്തിറങ്ങിയ ചിത്തി എന്ന തമിഴ് സിനിമ ആയിരുന്നു. 1969 ൽ തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത പൂജാപുഷ്പം എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത്.
തുറന്ന അഭിനയത്തിന്റെ പേരിൽ സിനിമ ലോകത്ത് ശ്രദ്ധേയയായ വിജയശ്രീയുടെ അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇതിൽ മിക്ക ചിത്രങ്ങളിലും നായകൻ പ്രേം നസീർ ആയിരുന്നു. കെ.പി.കൊട്ടാരക്കര നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ‘രക്തപുഷ്പം’ എന്ന ചിത്രത്തോടെ മലയാള സിനിമയിൽ ശ്രദ്ധ്രേയമായ വിജയശ്രീ ഒരു കാലത്ത് ഒട്ടേറെ മലയാളത്തിൽ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ ‘മർലിൻ മൺറോ’ എന്ന് അറിയപ്പെട്ടിരുന്ന വിജയശ്രീ നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവിൽ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ചിത്രങ്ങൾ നസീർ-വിജയശ്രീ ജോഡികളുടെ അക്കാലത്തെ ഹിറ്റു ചിത്രങ്ങളായിരുന്നു.
ഗ്ലാമർ നർത്തകിയെന്നും, ഗ്ലാമർ നടി എന്നുമുള്ള പേരുകളിൽ നിന്നും രക്ഷനേടാൻ അതിയായി ആഗ്രഹിച്ചിരുന്ന വിജയശ്രീ സ്വർഗ്ഗപുത്രി, ജീവിക്കാൻ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ കുടുംബചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.പ്രശസ്തിയുടെ ഉത്തുംഗത്തിൽ നിൽക്കവേ 1974 മാർച്ച് 17 ആം തിയതി വിജയശ്രീ തന്റെ 21 ആം വയസ്സിൽ ആത്മഹത്യ ചെയ്തു.മരണശേഷം അഭിനയിച്ചു പൂർത്തിയാകാനുണ്ടായിരുന്ന യൌവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേർത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങി. വമ്പൻ ഹിറ്റായ ഈ അവസാന ചിത്രത്തിലെ നായകൻ രാഘവൻ ആയിരുന്നു.