നസീ മേലേതിൽ
ലോകത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ ഏരിയയായ ഗ്രെയ്റ്റര്‍ ടോക്യോയില്‍ ഒരു ദിവസം നാലു കോടിയിലധികം ആളുകള്‍ പൊതുഗതാഗത സംവിധാനമായ മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്. ജലദോഷം വന്നാല്‍ സ്കൂള്‍ കുട്ടികളുള്‍പ്പെടെ എല്ലാവരും മാസ്കിടുന്നതും, ഇടയ്ക്കിടെ കൈകള്‍ കഴുകുന്നതും, പരസ്പരം തലകുനിച്ച് അഭിവാദ്യം ചെയ്യുന്നതുമെല്ലാം ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമാണ്. സ്കൂളുകളില്‍ ചെറുപ്പം തൊട്ടേ കുട്ടികള്‍ ക്ലാസ് റൂമും പരിസരവും എല്ലാ ദിവസവും വൃത്തിയാക്കുന്നതും, ഓഫീസുകളില്‍ സ്വന്തം ഡെസ്കും കസേരയും ജീവനക്കാര്വൃത്തിയാക്കുന്നതുമൊക്കെ ജപ്പാനിലെ ജീവിതരീതിയാണ്. പതിമൂന്നോളം കോടി ജനങ്ങളില്‍ 30 ശതമാനം പേരും 65 വയസ്സില്‍ കൂടുതലുള്ളവരാണ്.
ചൈനക്ക് പുറത്ത് ആദ്യമായി ഒരു കോവിഡ്-19 അഥവാ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജനുവരി 16-ന് ജപ്പാനിലായിരുന്നു, വുഹാനില്‍ നിന്നും മടങ്ങി വന്ന ഒരു ജാപ്പനീസ് പൗരന്. പൊതുവെ ഫ്ലൂ പോലുള്ള പകര്‍ച്ചപ്പനികളുടെ കാലമായിരുന്നത് കൊണ്ടും, ജൂലൈയില്‍ 2020 ഒളിംപിക്സ് നടത്താനുള്ള തയാറെടുപ്പുകള്‍ പുരോഗമിയ്ക്കുന്നതിനാലും ഒട്ടു മിക്ക ഓഫീസുകളിലും സ്കൂളുകളിലും കടകളിലുമൊക്കെ മുന്‍കരുതലുകള്‍ ഒന്നുകൂടി ശക്തമാക്കിയിരുന്നു. പക്ഷെ 27 ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകളും ക്രൂയിസ് -വിമാനയാത്രികരും ഒക്കെ പതിവ് പോലെ ഉണ്ടായിരുന്നത് കൊണ്ട് അവിടവിടെ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുകയുണ്ടായി. ജനുവരി 26-ഓടെ വുഹാനില്‍ നിന്ന് 200-ലധികം പൗരന്മാരെ ജപ്പാന് ഇവാക്വേറ്റ് ചെയ്തു. ജനുവരി അവസാനത്തോടെ മൊത്തം 17 കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി .
ഫെബ്രുവരി ആദ്യത്തോടെയാണ് വിമാനത്താവളങ്ങളില്‍ ചൈനയിലെ വുഹാനില്‍ നിന്നോ ഹ്യുബേ സംസ്ഥാനത്തു നിന്നോ വരുന്ന സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ യാത്രികരില്‍ നിന്നും ചൈന സന്ദര്‍ശിച്ചിരുന്നുവോ എന്ന ക്വാറന്റൈന് ഫോമുകള്‍ സ്വീകരിക്കാനും തുടങ്ങി. എങ്കിലും കര്‍ശനമായ ക്വാറന്റൈന് നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഫെബ്രുവരി-നാലിനാണ് 3712 അംഗങ്ങളുണ്ടായിരുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ബ്രിട്ടീഷ് ആഡംബരകപ്പല്‍ യോക്കോഹാമ പോര്‍ട്ടില്‍ ക്വാറന്റൈന് ചെയ്യപ്പെട്ടത്. അതിനു ശേഷം ഫെബ്രുവരി-13 ന് ആദ്യത്തെ കോവിഡ് മരണം ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തു. 80-തിലധികം പ്രായമുള്ള ഒരു സ്ത്രീയായിരുന്നു അത്. ഫെബ്രുവരി ഒന്നിന് 20 കേസുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ഫെബ്രുവരി അവസാനത്തോടെ 239 കോവിഡ് -19 കേസുകളും 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരിച്ച മിക്കവരും 80 നു മുകളില്‍ പ്രായമുള്ളവരായിരുന്നു.
ഫെബ്രുവരി ആദ്യം തൊട്ട് തന്നെ തിരക്കില്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യാവുന്ന ഷിഫ്റ്റ് വര്‍ക്ക്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവയൊക്കെ ചില ഓഫീസുകളിലെങ്കിലും പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതിയോടെ ദിവസേനയുള്ള വാര്‍ത്തകളില്‍ മെഡിക്കല്‍ രംഗത്തെ 10 വിദഗ്ധരില്‍ ഒരാള്‍, ഗവര്‍ണര്‍മാര്‍, പ്രധാനമന്ത്രി മുതലായവര്‍ അതീവ ജാഗ്രതയായി ഇരിക്കേണ്ടതിന്റെ ആവശ്യകതയും രോഗവ്യാപന ആശങ്കയും പങ്കുവെച്ച് കൊണ്ടേയിരുന്നു. ഒരു ലക്ഷണങ്ങളുമില്ലാത്ത ഒരു പാട് ആളുകള്‍ രോഗവാഹകരായി ചുറ്റുപാടുമുണ്ടാകാമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
ഓരോരുത്തരും ശ്രദ്ധിക്കേണ്ട ‘വായു സഞ്ചാരമില്ലാത്ത അടച്ചിട്ട ഇടങ്ങള്‍ ഒഴിവാക്കുക, തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കുക, സാമൂഹിക അകലം സൂക്ഷിക്കുക ‘ എന്നീ മൂന്ന് കാര്യങ്ങളും മാസ്കിടുന്നതും കൈ കഴുകുന്നതും ഒരു പരിധി വരെ രോഗ വ്യാപനത്തില്‍ നിന്നും രക്ഷിക്കുമെന്നതും നിത്യേന വാര്ത്തകളിലുള്പ്പടെ ഊന്നിപ്പറഞ്ഞു. 1000 പേര്‍ക്ക് 13.4 എന്ന തോതില്‍ ഹോസ്പിറ്റല്‍ ബെഡുകളും ലോകോത്തര മെഡിക്കല്‍ സംവിധാനങ്ങളും ഉണ്ടെങ്കിലും ഒരു ചെറിയ സമയത്ത് ഒരു പരിധിയില്‍ കൂടുതല്‍ രോഗികള്‍ വന്നാല്‍ ഹെല്‍ത്ത് സിസ്റ്റം തകര്‍ന്നടിയുമെന്നും അതിനാല്‍ തന്നെ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത രോഗികള്‍ക്ക് 4 ദിവസങ്ങള്‍ക്ക് ശേഷവും, മറ്റു രോഗങ്ങളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ലക്ഷണങ്ങള്‍ തുടങ്ങി രണ്ടു ദിവസത്തിന് ശേഷവും മാത്രം കോവിഡ് സ്പെഷ്യലിറ്റി ആശുപത്രികളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന വിജ്ഞാനപനവും വ്യാപകമായി പൊതു മാധ്യമങ്ങളില്‍ വിവിധ ഭാഷകളില്‍ പങ്കുവെച്ചു. എന്നാല്‍ ശ്വാസസംബന്ധമായി എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും എമര്‍ജന്‍സിയില്‍ വിളിച്ചു പെട്ടെന്ന് തന്നെ പ്രവേശനം നേടണമെന്നും അറിയിപ്പുണ്ടായി. ഇത്തരത്തില്‍ പ്രത്യേക കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രി എന്ന സമീപനവും, ആശുപത്രികളില്‍ പനിയുള്ള എല്ലാ രോഗികള്‍ക്കും നേരിട്ടുള്ള പ്രവേശനത്തിനേര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണവും, മറ്റു ജി -7 രാജ്യങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് CAT സ്കാനറുകളുടെ ലഭ്യതയും അതുവഴി ന്യൂമോണിയ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചതും മരണനിരക്ക് കുറക്കുന്നതില്‍ വലിയ പങ്കു വഹിച്ചതായി ടോക്കിയോ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ഡോക്ടറായ എന്റെ ഏറ്റവുമടുത്ത ഒരു ജാപ്പനീസ് സുഹൃത്ത് പറയുകയുണ്ടായി.
ഫെബ്രുവരി 27 ന് പ്രധാനമന്ത്രി ജപ്പാനിലെ എല്ലാ സ്കൂളുകള്‍ക്കും ഏപ്രില്‍ ആദ്യത്തെയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അതോടെ കുട്ടികളുള്ള മാതാപിതാക്കളില്‍ ഒരാളെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി, ട്രെയിനുകളിലെ തിരക്ക് 35-40 ശതമാനം വരെ കുറഞ്ഞു. അതിനിടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരായ ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 3712 പേരില്‍ എഴുന്നൂറിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ആകെ രോഗികള്‍ 350 ആയി സ്ഥിരീകരിക്കപ്പെട്ട മാര്‍ച്ച് അഞ്ചിനാണ് ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള എല്ലാ യാത്രക്കാര്‍ക്കും ജപ്പാന് ക്വാറന്റൈന് നിര്‍ബന്ധിതമാക്കിയത്. മാര്‍ച്ച് 16 ഓടെ സ്പെയിന്, ഇറ്റലി, സ്വിറ്റ്സർലന്‍ഡ് മുതലായ രാജ്യങ്ങളുടെ ചില പ്രദേശങ്ങളില്‍ നിന്നും ഐസ്ലന്ഡില് നിന്നുമുള്ള യാത്രക്കാര്‍ക്കും പ്രവേശന നിയന്ത്രണം നടപ്പിലാക്കി. മാര്‍ച്ച് അവസാനത്തെയാഴ്ചയും ഏപ്രില്‍ ആദ്യത്തെയാഴ്ചയും കടകളും, ട്രെയിന്‍-ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളും തുറന്നിരിക്കുമെങ്കിലും ആളുകളോട് കഴിയുന്നത്ര വീടുകളില്‍ ഇരിക്കാന്‍ ടോക്യോ ഗവര്‍ണര്‍ കൊയിക്കെ അഭ്യര്‍ത്ഥിച്ചു. ചെറി ബ്ലോസ്സം എന്ന സാകുറ പൂക്കുന്ന കാലമായിട്ടും 80 ശതമാനത്തിലധികം ആളുകള്‍ വീട്ടിലിരുന്നതായി കണക്കുകള്‍ തെളിയിച്ചു. മാര്‍ച്ച് അവസാനത്തോടെ 2178 കേസുകളും 57 മരണങ്ങളും രേഖപ്പെടുത്തി. ഇനിയും എമര്‍ജന്‍സി പ്രഖ്യാപിച്ചില്ലെങ്കില്‍ നേരിടേണ്ടി വരാവുന്ന പരിണതഫലങ്ങളെ കുറിച്ചു വിവിധ മേഖലകളിലെ വിദഗ്ധർ ഊന്നി പറഞ്ഞു.
ഏപ്രില്‍ മൂന്നിന് 73 രാജ്യങ്ങളിലേക്ക് കൂടി പ്രവേശന വിലക്ക് വ്യാപിപ്പിച്ചു. മിക്ക സംസ്ഥാനങ്ങളിലും സ്കൂള്‍ തുറക്കുന്നത് ഒരു മാസം കൂടി നീട്ടി. ഏപ്രില്‍ ആറിന് ടോക്യോ, കനഗാവ, സൈതാമ, ചിബ, ഒസാക്ക, ഹ്യോഗോ, ഫുക്കുഓക്ക എന്നീ ഏഴു സംസ്ഥാനങ്ങളില്‍ മെയ് ആറു വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒന്നര കോടി ജനങ്ങള്‍ താമസിക്കുന്ന ടോക്യോ സ്റ്റേറ്റില്‍ മാത്രം ഇപ്പോള്‍ 2500 ഓളം കോവിഡ് കേസുകള്‍ ഉണ്ട്. തീവ്രതയില്ലാത്ത രോഗലക്ഷങ്ങളുള്ളവരെ ഹോട്ടലുകളിലേക്കും മറ്റു മെഡിക്കല്‍ ഫെസിലിറ്റികളിലേയ്ക്കും മാറ്റി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു മാത്രമായി വെന്റിലേറ്ററുകളും മറ്റു സൗകര്യങ്ങളും നീക്കി വെച്ചിരിക്കുകയാണ് അധികൃതര്‍. ആരോഗ്യമേഖല, പൊലീസ്, ഇവരുടെ കുട്ടികളെ നോക്കാനുള്ള ഡേ കെയര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെല്ലാം മുടക്കം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടല്‍-ബാറുകള്‍ തുടങ്ങിയവ രാത്രി 7 മണി വരെയും തുറന്നു പ്രവര്‍ത്തിക്കാം. ഇവിടെ ആകെ ഒരു ലക്ഷത്തിലധികം ആളുകളെ ടെസ്റ്റ് ചെയ്തതില്‍ 8500 ഓളം കോവിഡ് കേസുകളില്‍ 3000 ത്തോളം പേര്‍ക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലത്രെ, ഭേദമായവര്‍ -1000 , വെന്റിലേറ്ററുകളില്‍ -193 രോഗികള്‍, മരണങ്ങള് -136 ഇങ്ങനെയാണ് ഇപ്പോഴത്തെ സ്റ്റാറ്റസ്. ഏപ്രില്‍ 16-ന് ബാക്കിയുള്ള 42 സംസ്ഥാനങ്ങളിലേക്ക് കൂടി ലോക്ഡൗണ്‍ വ്യാപിപ്പിച്ച് രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കോവിഡ് നിയന്ത്രണത്തിനായി ഫെബ്രുവരിയില്‍ തന്നെ രാജ്യമെമ്പാടുമുള്ള 10 അംഗ മെഡിക്കല്‍-ലീഗല്‍ വിദഗ്ധരെ കൂട്ടിച്ചേര്‍ത്ത് കോവിഡ് അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കുകയും, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവശ്യസൗകര്യങ്ങളായ മെഡിക്കല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍ മുതലായവ തുറന്നിട്ടിട്ടുണ്ട്. ബസും ട്രെയിനും ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയാനായി എല്ലാവരും സഹകരിക്കണം എന്ന് വിവിധ ഭാഷകളില്‍ അനൗണ്‍സ് ചെയ്തൊരു വാന്‍ ദിവസവും മൂന്നു പ്രാവശ്യം പോകുന്നുണ്ട്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ സ്വദേശി -വിദേശി വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരു ലക്ഷം ജാപ്പനീസ് യെന്‍ അഥവാ എഴുപത്തിനായിരത്തോളം രൂപ സാമ്പത്തിക സഹായമായി നല്‍കും. ചെറുകിട – മീഡിയം വ്യവസായങ്ങള്‍ക്ക്, കച്ചവടക്കാര്‍ക്ക്, കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് എല്ലാം പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നതിനായി 75 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓരോ സംസ്ഥാന ഗവണ്മെന്റും പ്രാദേശികമായി സാമ്പത്തിക പാക്കേജുകളും, ബാങ്കുകള്‍ പ്രത്യേക ലോണുകളും, വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിസ കാലാവധി, നികുതിയടപ്പ് കാലാവധി മുതലായവ നീട്ടിക്കൊടുക്കല്, സൗജന്യ താമസ സൗകര്യങ്ങള്‍ എന്നിവയും ലഭ്യമാണ്. ടൊയോട്ട ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികള്‍ ഫാക്ടറികളില്‍ പ്രൊഡക്ഷന്‍ നിര്‍ത്തി വെച്ചു മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
ആര്‍ക്കും ഭക്ഷണമോ അവശ്യ സാധനങ്ങളോ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ആറു മാസത്തേക്കെങ്കിലുമുള്ള കരുതല്‍ ശേഖരം ഉണ്ടെന്നും ഭക്ഷ്യ-കാര്‍ഷിക മന്ത്രി ഫെബ്രുവരിയിലേ പറഞ്ഞിരുന്നു. പ്രൊഡക്ഷന്‍ സ്വരാജ്യത്തേക്ക് തിരിച്ചു കൊണ്ട് വരുന്നതിനായി ഇരുപതിനായിരം കോടി രൂപ വ്യവസായങ്ങള്‍ക്കായി സഹായ ധനം പ്രഖ്യാപിച്ചു. സമ്പര്‍ക്കം കുറച്ച് ജനങ്ങള്‍ സാമൂഹിക അകലം പാലിച്ചാല്‍ എഴുപതോ എണ്‍പതോ ശതമാനം വൈറസിന്റെ വ്യാപനം തടയാനാവുമെന്നും അല്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ 80,000 തിലധികം കേസുകളിലേക്ക് ഉയരുമെന്നും പ്രധാനമന്ത്രി ജനങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജാപ്പനീസ് ചരിത്രത്തിലെ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മെട്രോ ട്രെയിനുകളില്‍ 80 % ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. ഇപ്പോഴും ദിവസേന ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ട് വരുന്നുമുണ്ട് ജപ്പാന്.
ഒളിംപിക്സുമായി ബന്ധപ്പെട്ട് ചെറിയൊരു താമസം വന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലും, എല്ലാം വിദഗ്ധ സമിതിയുടെ ശുപാര്‍ശക്കനുസരിച്ചാണ് ചെയ്തതെന്ന് ഗവണ്മെന്റ് ഊന്നിപ്പറയുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റൊരു ന്യൂയോര്‍ക്കായി മാറിയേക്കാവുന്ന ടോക്യോയുടെ ചിത്രം പല തവണ കാണിച്ചു തരുന്നുണ്ട് വാര്‍ത്തകളില്‍. സാമ്പത്തിക മാന്ദ്യത്തിന്റെ, കോവിഡ് 19 ഭീഷണിയുടെ നിഴലില്‍ നിന്ന് മറ്റു രാജ്യങ്ങളെ പോലെ ജപ്പാനും രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ്.
ലോക മഹായുദ്ധം, ആണവ ദുരന്തം എന്നിവ കൂടാതെ ഭൂമികുലുക്കങ്ങളും കൊടുങ്കാറ്റുകളുമുള്പ്പടെയുള്ള പ്രകൃതി ദുരന്തങ്ങളും ജപ്പാനില്‍ അപൂര്‍വമല്ല. ദുരന്ത നിവാരണത്തിനായി പ്രത്യേകം നിയമങ്ങളും , ക്യാബിനറ്റ് ബ്യൂറോയും നിലവിലുണ്ട്. തയ്യാറെടുപ്പ് (Preparedness), പ്രതികരണം (Response), വീണ്ടെടുക്കല്‍ (Recovery) പുനര്‍നിര്‍മ്മാണം (Reconstruction) എന്നിവ ഉള്‍പ്പെടെ ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തിനകത്തെയും പുറത്തെയും അനുഭവങ്ങളും അറിവും ക്രോഡീകരിക്കുന്നത് തൊട്ട് പുനര്‍നിര്‍മ്മാണം വരെ ജനപങ്കാളിത്തത്തോടെ കൂട്ടുത്തരവാദിത്തമായി നടപ്പിലാക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്ക് കൂടിയ, ഒരു സമയം 2500 പേര് ഒരുമിച്ചു മുറിച്ചു കടക്കുന്ന, ഷിബുയയിലെ ഹാച്ചിക്കോ ക്രോസിങ് ആളൊഴിഞ്ഞതു ലൈവ് ക്യാമറയില്‍ കണ്ടത് അല്‍പ്പം മുന്നെയാണ്. ഓരോ ദുരന്തങ്ങളിലും ജനങ്ങളുടെ ഉത്തരവാദിത്തവും സഹകരണവും കണ്ടു അതിശയപ്പെട്ടിട്ടേയുള്ളു. അതും യാതൊരു പൊലീസ് നിയന്ത്രണവുമില്ലാതെ. 80 ശതമാനം സമ്പര്‍ക്കം ഓരോരുത്തരും കുറച്ചാല്‍ കോവിഡിനെ കെട്ടുകെട്ടിക്കാമെന്ന് പറയുന്ന വിദഗ്ധരും സര്‍ക്കാരും , പുറത്തിറങ്ങാതെ അത് അനുസരിക്കണമെന്ന് ഊന്നിപ്പറയുന്ന പ്രൈമറി സ്കൂളില്‍ പഠിക്കുന്ന എന്റെ കുട്ടികള്‍ മുതല്‍ ഫോണില്‍ എല്ലാ രണ്ടു ദിവസത്തിലും ഓര്‍മ്മിപ്പിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട 85 വയസ്സുകാരി അമ്മൂമ്മ സായ്ത ഫുമിക്കോ വരെ. ഏതു ദുരന്തത്തില്‍ നിന്നും കര കയറാനുള്ള ചങ്കുറപ്പുള്ള പൊതുവെ ഒരു ദിവസം പോലും ലീവെടുക്കാത്ത, ഒരു മിനിട്ടു പോലും വൈകി വരാത്ത കഠിനാദ്ധ്വാനികളായ ജനങ്ങളായിരിക്കും വരും നാളുകളില്‍ ജപ്പാനിലെ കോവിഡ് വ്യാപനത്തിന്റെ ഭാവി രേഖപ്പെടുത്തുക. ലോകം മുഴുവന്‍ മഹാമാരികളൊഴിഞ്ഞ നല്ല കാലം വരട്ടെ!