പുനരാവിഷ്കാരങ്ങളിലെ പുതുമ
നിഖിൽ വേണുഗോപാൽ
1985 ഇലാണ് “കാതോട് കാതോരം“ എന്ന ചിത്രവും അതിലെ ഗാനങ്ങളും പുറത്തിറങ്ങുന്നത്. ഔസേപ്പച്ചനും ഭരതനും സംയുക്തമായി സംഗീതം നൽകിയ ഗാനങ്ങളെല്ലാം തന്നെ ആധുനികകാലത്തും ഏറെ ആസ്വദിക്കപ്പെടുന്നവയാണ്. ഔസേപ്പച്ചൻ എന്ന പുതുമുഖം സംഗീതസംവിധായകന്റെ സംഗീതസ്പർശങ്ങൾ, ഭരതന്റെ ചിത്രീകരണം, യേശുദാസ്-ലതിക എന്നിവരുടെ ആലാപനം എന്നിവ കൊണ്ട് ആ ഗാനങ്ങൾ ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുകയുണ്ടായി.
അതിൽ തന്നെ മെലഡിയുടെ നിയതമായ നിർവ്വചനത്തിൽ ഒതുങ്ങി നിൽക്കാത്ത, പാശ്ചാത്യസംഗീതത്തിന്റെ സുന്ദരമായ വിന്യസനം നമുക്ക് അനുഭവവേദ്യമാക്കിത്തന്ന “ദേവദൂതർ പാടി“ എന്ന ഗാനം സമകാലീനസംഗീതത്തിൽ വേറിട്ടു നിൽക്കുക തന്നെ ചെയ്തു. മറ്റു ഗാനങ്ങളും ഒട്ടും മോശമല്ലെങ്കിലും ആ ചിത്രത്തിലെ ഏറ്റവും മികച്ച ഗാനസൃഷ്ടി “ദേവദൂതർ പാടി“ തന്നെ ആയിരുന്നു എന്നതിൽ സംശയമില്ല.
അതു കൊണ്ടു തന്നെ ആ ഗാനത്തിന്റെ പുനരാവിഷ്കാരവും വലിയ ജനസ്വീകാര്യത നേടി എന്നത് ഒട്ടും അതിശയിപ്പിക്കുന്ന കാര്യമല്ല. അതിന് കുഞ്ചാക്കോ ബോബന്റെ നൃത്തച്ചുവടുകളും ആ ഗാനത്തിന്റെ സംഗീതമികവും ഒരു പോലെ കാരണമായി എന്നും പറയാം.പുനരാവിഷ്കാരങ്ങൾ മലയാളത്തിന് പുത്തരിയല്ല. പണ്ട് “അകലെ അകലെ നീലാകാശം“ എന്ന ഗാനം “ആദ്യത്തെ കണ്മണി“ എന്ന ചിത്രത്തിൽ പുനരവതരിച്ചപ്പോഴും ആസ്വാദകർ അതിന്റെ നെഞ്ചിലേറ്റുകയുണ്ടായി.
പിന്നീട് വേറെയും ഒരുപാട് പഴയ ഗാനങ്ങൾ പല രൂപത്തിൽ, ഭാവത്തിൽ പുതിയ അവതാരങ്ങളെടുക്കുകയുണ്ടായി. പക്ഷെ അവയിൽ പലതും സത്യസന്ധമായ പുനരാവിഷ്കാരങ്ങളായിരുന്നില്ല എന്നതും ഓർക്കെണ്ടതുണ്ട്. പലതിനും ഒരു റീമിക്സ് സ്വഭാവമാണുണ്ടായിരുന്നത്. അതായത് പഴയ മെലഡി ലൈനുകൾ നിലനിർത്തി, ഓർക്കെസ്റ്റ്രയിലും സാങ്കേതികതയിലും വലിയ തോതിൽ മാറ്റങ്ങൾ വരുത്തി പുനരവതരിപ്പിക്കുന്ന രീതി. ഒറിജിനൽ ഗാനത്തെ അതേപടി പുനരവതരിപ്പിച്ചിട്ടുള്ളവ നന്നേ കുറവാണ്.
അവിടെയാണ് “ദേവദൂതർ പാടി“ യുടെ ആകർഷണവും. പഴയ ഗാനത്തെ പരിക്കേൽപ്പിക്കാതെ സത്യസന്ധമായി തന്നെ പുനരവതരിപ്പിച്ചിട്ടുണ്ട് പുതിയ ചിത്രത്തിൽ.പഴയ ഗാനങ്ങൾക്ക് അന്ന് ലഭ്യമല്ലാതിരുന്ന സാങ്കേതികതയുടേയും ചിത്രീകരണത്തി ന്റെയും പശ്ചാത്തലത്തിലേക്കു പറിച്ചു നടുന്നത് ആസ്വാദകർക്ക് പുതിയ ഒരു ശബ്ദാനുഭവം തന്നെ സമ്മാനിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. മികച്ച ആലേഖനം തന്നെ ആയിരുന്നു തരംഗിണിയുടേത് എങ്കിലും പുതിയ ഗാനത്തിൽ കേൾക്കുന്ന മിക്സിംഗ്, ബാലൻസിംഗ് എന്നിവ ആ ഗാനത്തിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. ഡ്രംസ്, ഗിറ്റാർ കോഡ്സ്, കോറസ് എന്നിവ പരസ്പരം പ്രകടമാക്കുന്ന ഇണക്കം, എന്തു ഭംഗിയാണത്തിന്!! ബിജു നാരായണന്റെ ആലാപനം പഴയ ഗാനത്തിൽ നിന്നും ഏറെയൊന്നും വ്യതിചലിച്ചിട്ടുമില്ല.
തമിഴിൽ ഇതൊരു ട്രെൻഡ് ആയി രൂപാന്തരപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. പതിവു പോലെ, തമിഴകത്ത് ഇന്നും ഏറ്റവുമധികം കേൾക്കപ്പെടുന്ന ഇളയരാജാ ഗാനങ്ങൾ തന്നെയാണ് അതു തുടങ്ങി വച്ചതും.
“അലൈകൾ ഒയ്‌വതില്ലൈ“ എന്ന ചിത്രത്തിലെ “പുത്തം പുതു കാലൈ“ എന്ന ഗാനം ഇളയരാജയുടെ സംഗീതം, എസ്. ജാനകിയുടെ ആലാപനം എന്നിവ കൊണ്ട് ഇന്നും ഏറെ ആസ്വദിക്കപ്പെടുന്ന ഒരു ഗാനമാണ്. പക്ഷെ ഈ ഗാനം അന്ന് ചിത്രത്തിൽ ഉൾപ്പെടുത്താൻ ഭാരതിരാജയ്ക്ക് കഴിഞ്ഞിരുന്നില്ല.
2013 ൽ “മേഘ“ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ വളരെ കൃതതയോടെ തന്നെ ഈ ഗാനം വീണ്ടും അവതരിപ്പിക്കുകയുണ്ടായി.
ഉപകരണങ്ങളുടെ ഒറിജിനാലിറ്റിയിലും സൗണ്ടിംഗിലും പഴയ ഗാനത്തോട് ഏറെക്കുറെ പൂർണ്ണമായും തന്നെ നീതി പുലർത്താൻ പുതിയ പതിപ്പിനു കഴിഞ്ഞിട്ടുണ്ട്. (ആലാപനം: അനിത). പക്ഷെ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പക്ഷെ, “ദിക്കിലൂന“ എന്ന ചിത്രത്തിലെ ഗാനം തമിഴിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി. “റംബംബം ആറംബം“, “സുന്ദരി നീയും സുന്ദരൻ ഞാനും“ എന്നീ ഗാനങ്ങളുടെ പൊലിമയിൽ “മൈക്കിൾ മദൻ കാമരാജൻ“ എന്ന ചിത്രത്തിന്റെ കാസറ്റുകളിൽ അധികം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന “പേർ വച്ചാലും വയ്ക്കാമ പോനാലും“ എന്ന ഗാനം യുവൻ ശങ്കർ രാജ പൊടി തട്ടി എടുത്ത് പുനരവതരിപ്പിച്ചത് വളരെ മനോഹരമായി തന്നെ ആയിരുന്നു.
ഓർക്കെസ്റ്റ്ര മാത്രം പുനരാലേഖനം ചെയ്ത് പഴയ ഗാനത്തിന്റെ ഒറിജിനൽ വോക്കൽ ട്രാക്ക് അതേ പടി നില നിർത്തിയാണ് യുവൻ ഈ പുന:സൃഷ്ടി നടത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ മലേഷ്യാ വാസുദേവൻ്റേയും എസ്. ജാനകിയുടെയും ശബ്ദം നല്ല ടോണൽ ക്വാളിറ്റിയുള്ള ഓർക്കെസ്റ്റ്രയുടെ പാശ്ചാത്തലത്തിൽ കേൾക്കുന്നത് അങ്ങേയറ്റം ആകർഷണീയം തന്നെ. പഴയ ഗാനത്തേക്കാൾ പോപ്പുലാരിറ്റി അതിന്റെ പുന:സൃഷ്ടിക്കു ലഭിക്കുകയും ചെയ്തു.
ഇപ്പോളിതാ അതേ മാതൃകയിൽ “റംബംബം ആറംബ“ വും പുനരവതരിച്ചിരിക്കുന്നു. ഇവിടെയും എസ്. പി. ബി, ചിത്ര എന്നിവരുടെ പഴയ വോക്കൽ ട്രാക്ക് അതേ പടി നിലനിർത്തിയിരിക്കുന്നു. ഇളയരാജയുടെ ഒറിജിനൽ സ്കോർ പുതിയ ആലേഖനത്തിലും ബാലൻസിംഗിലും ടോണൽ ക്വാളിറ്റിയിലും കേൾക്കുന്നത് എത്ര ആസ്വാദ്യകരമെന്നു നോക്കൂ!!!
സംഗീതം മാത്രമല്ല, പുന:സൃഷ്ടികളുടെ ചിത്രീകരണവും ഈ സ്വീകാര്യതയ്ക്ക് ഒരു കാരണമാണ്. പഴയകാല ഗാനങ്ങളോട് വലിയ പ്രതിപത്തി വച്ചു പുലർത്തുന്ന വലിയൊരു വിഭാഗം ആസ്വാദകർ നമുക്കിടയിലുണ്ട്. അവരേയും പുതിയ ആസ്വാദകരേയും ഒരു പോലെ ആകർഷിക്കാനാകും എന്നതാണ് ഇത്തരം പുനരാവിഷ്കാരങ്ങളുടെ പ്രത്യേകത.
*************
നിയമപരമായി ഇത്തരം പുന:സൃഷ്ടികൾ നടത്തുന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. പഴയ ഗാനങ്ങളുടെ അന്തസത്ത ചോർത്തിക്കളയുന്നു എന്ന് പഴി കേട്ടിട്ടുള്ളവയാണ് റീ-മിക്സുകൾ. അതു കൊണ്ടു തന്നെ പഴയ ഗാനങ്ങളുടെ നിലവാരം കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ പുനരാവിഷ്കരിക്കുക എന്നത് അതീവശ്രദ്ധ വേണ്ടുന്ന ഒന്നും.
പക്ഷെ ഒരു കാര്യം പറയാതെ വയ്യ. ഇത്തരം പുനരാവിഷ്കാരങ്ങൾക്ക് കച്ചവടപരമായി വലിയ സാധ്യതകളുണ്ട് എന്നു തന്നെയാണ് തോന്നുന്നത്.
വരുംകാലങ്ങളിൽ ഇതൊരു ട്രെൻഡ് ആയി മാറുമോ?