history
അധികമാരും അറിയാത്ത ഒരു മഹാപ്രളയം
കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ പ്രളയകാലത്ത് മുൻകാലങ്ങളിലുണ്ടായ ചില പ്രളയങ്ങളെ കുറിച്ച് ചരിത്രപരമായ ചില ചിന്തകൾ പങ്കു വയ്ക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.ഇതിനുമുമ്പ് കേരളത്തെ ബാധിച്ചതിൽ ശക്തമായ വെള്ളപ്പൊക്കം
174 total views

Pallikkonam Rajeev ന്റെ പോസ്റ്റ്
അധികമാരും അറിയാത്ത ഒരു മഹാപ്രളയം
കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ പ്രളയകാലത്ത് മുൻകാലങ്ങളിലുണ്ടായ ചില പ്രളയങ്ങളെ കുറിച്ച് ചരിത്രപരമായ ചില ചിന്തകൾ പങ്കു വയ്ക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.ഇതിനുമുമ്പ് കേരളത്തെ ബാധിച്ചതിൽ ശക്തമായ വെള്ളപ്പൊക്കം 1924ൽ (കൊല്ലവർഷം 1099) ഉണ്ടായതാണ്. ആ പ്രളയകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അതതു സമയത്തെ വർത്തമാനപത്രങ്ങൾ പുറത്തുവിട്ടിരുന്നത് പുരാശേഖരങ്ങളിൽ ഉണ്ടായിരുന്നതിനാലും 90 വയസ് പിന്നിട്ട പലരും ഓർമ്മയിൽ സൂക്ഷിച്ചിരുന്നതുകൊണ്ടും പുനരാഖ്യാനം ചെയ്യാനും സോഷ്യൽ മീഡിയയിലൂടെയും മറ്റും വായിച്ചറിയാനും പലർക്കും സാധിച്ചിട്ടുണ്ട്.
കേരളത്തിലെ ജനസംഖ്യയിൽ പാതിയിലേറെ ആ മഹാപ്രളയത്തിൽ കുറവു വന്നു എന്ന അനുമാനങ്ങളുള്ളവരുമുണ്ട്; കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും!പെരിയാറ്റിലുണ്ടായ ഭയാനകമായ വെള്ളപ്പൊക്കം എന്ന നിലയിലാണ് കൂടുതൽ പരാമർശങ്ങൾ നമ്മുക്ക് ലഭ്യമാകുന്നത്. പെരിയാർ ഗതി വിട്ട് ഒഴുകി ആലുവയിൽ നിന്ന് രണ്ടായി പിരിഞ്ഞ് പുതിയൊരു കൈവഴി കൊച്ചിക്കായലിലേയ്ക്ക് തുറക്കുന്നത് അതോടെയാണ്. കിഴക്കൻ മലകൾ ഇടിഞ്ഞ് ചെളിപ്പരുവത്തിലാണ് നദിയിലൂടെ ഒഴുകിയെത്തിയതെന്ന് കരുതാം. പെരിയാറിന്റെ കൊടുങ്ങല്ലൂരിനടുത്തുള്ള അഴിമുഖത്തിനാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത്. നദി കൊണ്ടുവന്ന എക്കൽ നിക്ഷേപം കടൽതിരയുടെ തള്ളലിൽ നിക്ഷേപിച്ചോ ഭൂഭ്രംശം മൂലമോ മുനമ്പം മുതൽ അഴീക്കൽ വരെ നെടുനീളത്തിൽ ഒരു ദ്വീപ് രൂപപ്പെട്ടു. വൈപ്പിൻ ദ്വീപ് എന്ന് പിൽക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടു. AD 1341 നെ “പുതുവയ്പുവർഷം ” എന്ന് കണക്കാക്കി ഒരു കലണ്ടർ പിൽക്കാലത്ത് നിലനിന്നത് ഈ പ്രളയത്തെക്കുറിച്ചുള്ള ലഭ്യമായ പ്രധാന ചരിത്ര സൂചനയാണ്. കൊച്ചിയിലെ അഴിമുഖം തുറക്കുന്നതും കൊടുങ്ങല്ലൂരിനെക്കാൾ മികച്ച തുറമുഖമായി കൊച്ചി മാറുന്നതും ഈ പ്രളയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. വേമ്പനാട്ടു കായലിലെ നിരവധി തുരുത്തുകൾ രൂപപ്പെടുന്നതും ഇതിനെ തുടർന്നാവാം.
ചരിത്രനിരീക്ഷകനായ Hari NG എഴുതുന്നു: “കൂടൽമാണിക്യത്തിനരികിലൂടെ ഒഴുകിയിരുന്ന ചാലക്കുടിപ്പുഴയും കുറുമാലിപ്പുഴയും ക്ഷേത്രത്തിനടുത്തു വച്ച് കൂടിച്ചേരുകയും പിന്നെ രണ്ടായി പിരിഞ്ഞ് രണ്ടുവഴിക്ക് പോകുകയും ചെയ്തിരുന്നു. അങ്ങനെ ഇരുചാലുകൾക്ക് (പുഴകൾക്ക്) ഇടയിലുണ്ടായിരുന്ന സ്ഥലമത്രേ ഇരുചാലുക്കിടൈ. അതുപിന്നെ ഇരിങ്ങാടികൂടൽ ആയും ഇരിങ്ങാലക്കുടയായുമൊക്കെ മാറി. പുഴകൾ കൂടിച്ചേർന്ന കൂടൽ എന്ന വാക്കാണ് ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും നൽകാനുള്ളത്.”
AD മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും സമാനമായതോ ഇതിനേക്കാൾ ഏറിയതോ ആയ പ്രകൃതിക്ഷോഭങ്ങൾ കേരളതീരത്തെ മാറ്റിമറിച്ചതായുള്ള ചരിത്രപഠനങ്ങളുണ്ട്. അരൂർ മുതൽ ആലപ്പുഴ വരെയുള്ള കരപ്പുറം പ്രദേശം ആ പ്രളയങ്ങളുടെ ഫലമായി ഉയർന്നു വന്നതാകണം. മൂന്നാം നൂറ്റാണ്ടിന് മുമ്പുള്ള വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് അക്കാലത്തെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഒട്ടൊക്കെ മനസിലാക്കാൻ കഴിയുന്നുണ്ട്. അത്തരം വിവരണങ്ങൾ ഇതൊക്കെയും ശരിവയ്ക്കുന്നു.
ഉൾക്കടലായിരുന്ന വേമ്പനാട്ടുകായൽ ഇന്നത്തെ സ്ഥിതിയെ പ്രാപിച്ചത് ഈ പ്രകൃതിക്ഷോഭങ്ങളോടെയാണത്രെ. നിരന്തരമായി നദികളിലുണ്ടാകുന്ന ലഘുവായ വെള്ളപ്പൊക്കങ്ങൾ തുടർച്ചയായി എക്കൽ നിക്ഷേപിച്ചാണ് കുട്ടനാടൻ കാർഷികഭൂമി രൂപപ്പെടുന്നത്. AD 1341 ലെ പ്രളയം ഇന്നു കാണുന്ന കേരളത്തിന്റെ രൂപത്തിന് അവസാന തീർപ്പ് കൽപ്പിച്ചു എന്നു കരുതാം. അതിന് ശേഷം ഭൗമോപരിതലത്തിൽ കാര്യമായ വ്യതിയാനങ്ങൾ വരുത്തിയ ഒരു പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ല എന്നാണറിവ്. കഴിഞ്ഞ ആഗസ്റ്റ് 16ന് തുടങ്ങി ഇന്നും കടലിറങ്ങാത്ത ഈ പ്രളയം പോലും!
പറവൂരിന് സമീപം പട്ടണം പ്രദേശത്ത് നടന്നു വരുന്ന ഉദ്ഖനനത്തിൽ ഇരുപതടി താഴ്ചയിൽ നിന്നാണ് മനുഷ്യവാസത്തിന്റേതായ അവശേഷിപ്പുകൾ ലഭിക്കുന്നത്. മേൽപ്പറഞ്ഞ മൂന്നു പ്രളയങ്ങളും കാലാകാലമായി നിക്ഷേപിച്ച എക്കൽമണ്ണിന് പുറത്താണ് ആധുനിക ജനവാസ മേഖല നിലനിൽക്കുന്നത്. ഇന്ന് കായലിന്റെ ഉൾഭാഗത്തായിരുന്ന പട്ടണം അന്ന് കടൽതീരത്തുള്ള അങ്ങാടി ആയിരുന്നിരിക്കാം. മഹാതുറമുഖമായ മുസിരിസിലെ റോമൻവ്യാപാരികളുടെ കോളനിയായിരിക്കാം പട്ടണം എന്നാണ് പുരാവസ്തു -ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം.
1341ലെ പ്രളയത്തെക്കുറിച്ചുള്ള ചരിത്രാന്വേഷണങ്ങൾക്കിടയിലെ ചർച്ചകൾക്കിടയിൽ സഞ്ചാരപ്രിയനും ചരിത്രകുതുകിയുമായ എന്റെ സുഹൃത്ത് Alende Devasia അദ്ദേഹത്തിന്റെ ചില കൗതുകകരമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിന് പുറത്തും ദക്ഷിണേന്ത്യയിൽ പല ഭാഗത്തും അതേ വർഷം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായി എന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് തന്റെ യാത്രകൾക്കിടയിൽ അദ്ദേഹം നടത്തിയത്. അവയൊക്കെയും യാദൃശ്ചികവുമായിരുന്നു.
വടക്കൻ കർണ്ണാടകയിലെ കാലബുറഗി ജില്ലയിൽ കനഹനഹള്ളിയിലെ സന്നിതി എന്ന സ്ഥലത്ത് 1986 കാലഘട്ടങ്ങളിൽ പുരാവസ്തുവകുപ്പ് ഉദ്ഖനനം നടത്തി കണ്ടെത്തിയ ബുദ്ധസ്തൂപവും അവിടുത്തെ ശില്പകലാ വിശേഷങ്ങളുമാണ് അലൻഡെ ആദ്യം സന്ദർശിച്ചത്.സാഞ്ചിയിലെ സ്തൂപത്തെക്കാൾ അല്പം കൂടി വലിപ്പമുള്ള സ്തൂപത്തിന്റെ ഉൾഭാഗത്ത് ജാതകകഥകൾ ഫലകങ്ങളിൽ കൊത്തിവച്ചിരിക്കുന്നു. പ്രധാനമായ കണ്ടെത്തൽ മഹാനായ അശോകന്റെയും ഭാര്യമാരുടെയും രൂപമുള്ള ശിലാഫലകമാണ്. അശോകന്റെ ലഭ്യമായ ഏകചിത്രമായാണ് ഇതിനെ പുരാവസ്തു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. അശോകന്റെ അന്ത്യവിശ്രമസ്ഥാനം കൂടി ഇവിടെയാകാം എന്ന് പലരും കരുതുന്നുമുണ്ട്. ഒന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാകാം ഈ സ്തൂപം എന്നാണ് അനുമാനം. ഭൗമോപരിതലത്തിൽ ദൃശ്യമായ മേൽഭാഗം ലക്ഷ്യമാക്കി ഉദ്ഖനനം ചെയ്താണ് സ്തൂപം വീണ്ടെടുത്തത്. AD 1341 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ഈ ബുദ്ധ സ്തൂപം മൺമറഞ്ഞത് എന്ന് പുരാവസ്തുവകുപ്പ് അവിടെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അതിനുള്ള തെളിവുകൾ അവർക്ക് ലഭ്യമായത്രേ. അത് അലൻ ഡെയ്ക്ക് അത്ഭുതകരമായ അറിവായിരുന്നു. മധ്യഭാരതത്തിലെ ഒരു പ്രദേശത്തും കേരളത്തിലും ഒരേ വർഷത്തിൽ തന്നെയുണ്ടായ പ്രകൃതിക്ഷോഭം! കൂടുതൽ പഠനങ്ങൾ ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട് എന്ന് അദ്ദേഹം പറയുന്നു.
അടുത്തത് കർണ്ണാടകയിൽ തന്നെ മൈസൂറിന് തെക്കു കിഴക്ക് കാവേരി നദിയുടെ തടത്തിലുള്ള തലക്കാട് എന്ന പ്രദേശമാണ്. AD 345 മുതൽ 999 വരെ ആ പ്രദേശം ഭരിച്ചിരുന്ന ഗംഗ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തലക്കാട്. ചോളന്മാരുമായി നിരന്തരം ഏറ്റുമുട്ടി പരാജയമടഞ്ഞ ഗംഗ രാജവംശം ചരിത്രത്തിൽ നിന്ന് നിഷ്ക്രമിക്കപ്പെട്ടു. പിൽക്കാലത്ത് AD1117ലെ യുദ്ധത്തോടെ തലക്കാട് ചോളാധിപത്യത്തിലായി. ഗംഗൻമാരുടെ കാലത്തും ചോളൻമാരുടെ കാലത്തും നിർമ്മിച്ച ശില്പഭംഗിയേറിയ അമ്പതിൽപരം ക്ഷേത്രങ്ങളാണ് തലക്കാട് പ്രദേശത്തുനിന്ന് പുരാവസ്തുവകുപ്പ് ഉദ്ഖനനത്തിലൂടെ കണ്ടെടുത്തത്.
കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മണൽപ്പരപ്പുകളിൽ ഉയർന്നുനിന്ന ഗോപുരഭാഗങ്ങൾ ലക്ഷ്യമാക്കി ആഴത്തിൽ കുഴിച്ച് മണൽ നീക്കം ചെയ്താണ് ഈ ക്ഷേത്രങ്ങളൊക്കെയും വീണ്ടെടുത്തത്. ചുറ്റും കോൺക്രീറ്റ് ഭിത്തി കെട്ടിയുയർത്തിയാണ് മണൽതിട്ടയിൽനിന്ന് വേർപെടുത്തി ക്ഷേത്രങ്ങൾ ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്. കാവേരി കിഴക്കുദിശയിൽ വളഞ്ഞൊഴുകുന്ന തലക്കാട് പ്രദേശത്ത് AD1341 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കാവേരി നദി വൻതോതിൽ മണൽ നിക്ഷേപിച്ചിരിക്കാമെന്നാണ് അലൻഡെയുടെ നിഗമനം.
പതിനാലാം നൂറ്റാണ്ടിന് ശേഷം ചരിത്രത്തിൽ തലക്കാടിനെ പറ്റി ഒരു പരാമർശവുമില്ലാത്തതിന്റെ കാരണം ഈ പ്രകൃതിദുരന്തമാകാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇത്രയും ക്ഷേത്രങ്ങളും നാഗരികതയുമുണ്ടായിരുന്ന പ്രദേശത്ത് സ്വാഭാവികമായ മനുഷ്യവാസമില്ലാതെ മണൽക്കാടായി പോയതു കൊണ്ടാണ് തലക്കാടിന് ചരിത്രത്തിൽ തുടർച്ചയില്ലാതെ പോയത്.1341 ലെ പ്രളയമാണ് കാരണമെന്ന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും സാഹചര്യങ്ങൾ വച്ച് കൂടുതൽ പഠനങ്ങൾക്ക് സാധ്യതയുണ്ടെന്നും അലൻഡെ പറയുന്നു. മറ്റൊരു രസകരമായ വിവരം കേരളത്തിൽ നിന്ന് തലക്കാടിനുള്ള ദൂരവും അവിടെ നിന്ന് കനഹനഹള്ളിയിലേയ്ക്കുമുള്ള ദൂരം തുല്യമാണ് എന്ന കണ്ടെത്തലാണ്. പ്രത്യേകതയൊന്നുമില്ലെങ്കിലും അതും കൗതുകകരമായി തോന്നി.
ദക്ഷിണേന്ത്യയിലാകെ ഭൗമോപരിതലത്തിൽ അക്കാലത്ത് സംഭവിച്ചിരിക്കാവുന്ന പരിണാമങ്ങൾ പഠനം നടത്തിയാൽ AD1341 ലെ പ്രകൃതിക്ഷോഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായേക്കും
175 total views, 1 views today