Literature
വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത
വിയർപ്പുമണികൾ
അരിവട്ടിക്കോണിൽ
കുതിരാതെ തോരാനിരിക്കുന്ന
ചില വൈകുന്നേരങ്ങളുണ്ട്.
452 total views

വൈകുന്നേരങ്ങളിലെ പ്രണയം
കവിത :ജഗദീഷ് കോവളം.
വിയർപ്പുമണികൾ
അരിവട്ടിക്കോണിൽ
കുതിരാതെ തോരാനിരിക്കുന്ന
ചില വൈകുന്നേരങ്ങളുണ്ട്.
പാറ്റിത്തളർന്ന മുറത്തിൽ നിന്ന്-
വിശപ്പ് മാത്രം കൊഴിച്ചെടുത്ത്
മുന്തിയിൽ കിഴികെട്ടി-
‘തള്ള’ വന്നുകേറുന്നതിന്
തൊട്ടുപിന്നാലെയാണ്
“വൈകുന്നേരം” വഴിയിൽ ഉലാത്താനിറങ്ങുക.
വലിച്ച് കേറ്റിയ കള്ളിന്,
എന്തൊരു നാറ്റമാണെന്ന്’
പുകയുന്ന അടുപ്പിലേക്ക്
തള്ള കുഴലൂതുമ്പോൾ,
കവിളിൽ കുഴികുത്തിക്കൊണ്ടൊരു തീക്കനൽ,
ബീഡിത്തുണ്ട് ആർത്തിയോടെ തിന്നും.
‘പോണവലി കെട്ടിയെടുക്കേയൊള്ളൂ’യെന്ന്
*കതമ്പയിൽ തീപിടിക്കുമ്പോൾ
തികട്ടിവന്ന വില്ലൻചുമയെ
പരുപരുത്ത കൈത്തഴമ്പ്
തടവിത്താഴേയ്ക്കിറക്കും.
‘അമത്തിവയ്ക്കണ്ട ചൊമയ്ക്കീം..
കൊരച്ച് കൊരച്ച് ചാവീം’ എന്നാവും
ഓലത്തുമ്പിൽ തീപടരുന്നത്.
ഉള്ളീന്നൊരു ചിരിയും ചുമയുമൊരുമിച്ച്
നെറുകൻ തലയിലേക്ക് ഒച്ചവച്ചോടും
‘വലിച്ച് മണ്ടേക്കേറ്റിയാ’ എന്നൊരു ശാസനം
അരുമയോടെ ഓടിവന്ന് തലയ്ക്കടിക്കും.
‘കുത്തിയിരുന്ന് പാറ്റിപ്പാറ്റി- ക്കുറുക്കെടുക്കാവ്വയ്യ’ന്നൊരു പരാതിയോടെ
പറ്റും വെള്ളവും അടുപ്പിൽനിന്നിറങ്ങി
രണ്ട് കുഴിപിഞ്ഞാണികളിലേക്ക് കമരും.
നരച്ചനെഞ്ചും, റൗക്കയിൽ ഞാന്ന അമ്മിഞ്ഞയും
മുഖത്തോടുമുഖം നോക്കിയിരുന്ന്
കുഴിപിഞ്ഞാണിയിൽ ‘അക്കുത്തിക്കുത്ത്’ കളിക്കും.
ബീഡിത്തുമ്പിലേയ്ക്ക് പരകായപ്രവേശം നടത്തി
ചിമ്മിനി വിളക്ക് മരിക്കുമ്പോൾ,
ഉറക്കമെണീറ്റുപോയ
പനയോലപ്പരമ്പിൽനിന്നും രണ്ട് ദീർഘനിശ്വാസങ്ങൾ
നിലാവെട്ടത്തിറങ്ങി തൊട്ട് കളിക്കും.
453 total views, 1 views today