Muhammed Sageer Pandarathil
ഇന്ന് സംഗീതസംവിധായകൻ ബോംബെ എസ് കമാലിന്റെ ഓർമദിനം.ബോംബെ വിക്ലോറിയ തീവണ്ടി സ്റ്റേഷന്റെ സമീപത്തുള്ള അബ്ദുല്‍ റഹ്മാന്‍ സ്ട്രീറ്റിൽ 1930 ലാണ് കമാല്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതിനാൽ ഉസ്താദ് മൊയ്തീൻഖാനാണ് ഇദ്ദേഹത്തെ വളർത്തിയത്.
അദ്ദേഹത്തിൽ നിന്ന് സംഗീതം അഭ്യസിച്ച് അദ്ദേഹത്തോടൊപ്പം കമാൽ പതിയെ സ്റ്റേജുകളിൽ പാടി തുടങ്ങി. ഏഴാംവയസ്സു മുതല്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ച് സംഗീത ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനായ കമാലിന് നല്ല പാട്ടുകാരൻ എന്ന പേരു കിട്ടിയിട്ടും സിനിമയിൽ കോറസ്സ് പാടാൻ മാത്രമാണ് അവസരം ലഭിച്ചത്. റാഫിയുടെ ശബ്ദത്തോടുള്ള സാമ്യം ലഭിച്ച ചാൻസുകൾ കൂടി നഷ്ടമാകാൻ കാരണമാക്കി. അവസരങ്ങൾ അധികം ലഭിക്കാതിരുന്നത് ജീവിതം തന്നെ വഴിമുട്ടിച്ചു, എന്നിട്ടും സംഗീതത്തെ വിട്ടു കളയാൻ കമാൽ ഒരുക്കമായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരിക്കല്‍ ബാബുരാജ് മുംബൈയില്‍ എത്തുകയും കമാലിന് ബാബുരാജിന്റെ മുന്നില്‍ പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു. പാട്ട് കേട്ടിഷ്ടപ്പെട്ട ബാബുരാജ്, കമാലിനെ കേരളത്തിലേക്ക് ക്ഷണിച്ചെങ്കിലും, അദ്ദേഹം അത് കാര്യമായി എടുത്തില്ല. എന്നാൽ ഒരിക്കൽ ഇദ്ദേഹം തന്റെ കൂട്ടുകാർക്കൊപ്പം മദ്രാസിൽ ഖവ്വാലി നടത്തുവാൻ പോയി, മടങ്ങുമ്പോൾ യാത്രക്കിടയിൽ പോക്കറ്റടിക്കപ്പെട്ട് അവിചാരിതമായി കേരളത്തിൽ വണ്ടി ഇറങ്ങേണ്ടിവന്നു. അന്ന് ഭാഷയറിയാതെ കഷ്ടപ്പെട്ട കമാലിനെ സഹായിച്ചത് തബലിസ്റ്റ് ബാബുവായിരുന്നു. അയാൾ മുഖാന്തരം ബാബുരാജിനെ കണ്ട കമാൽ, പിന്നീട് ബാബുരാജിനോപ്പം കുറെ കാലം മെഹഫിലുമായി സഞ്ചരിച്ചു.
അതിനിടയിൽ ബാബുരാജിൽ നിന്ന് സംഗീത സംവിധാനം അഭ്യസിച്ച ഇദ്ദേഹം ആദ്യം നാടക ഗാനങ്ങൾക്ക് സംഗീതം നൽകി തുടങ്ങി. ഇടക്ക് ബോംബയിലേക്ക് തിരിച്ചു പോയ ഇദ്ദേഹം തിരിച്ചു വന്ന്,സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ട്രൂപ്പില്‍ ചേർന്നു. അവിടെ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ സ്ഥിരമായി പാടിയത് ഇദ്ദേഹമായിരുന്നു. ഇതിനിടെ കിളിമാനൂര്‍ രമാകാന്തന്‍ എഴുതിയ ‘സ്വപ്നം കാണാത്ത രാത്രിയിലെ’ എന്ന ഗാനത്തിന് ഇദ്ദേഹം സംഗീതം നൽകി. ഇത് ഹിറ്റായപ്പോൾ കമാൽ എന്ന സംഗീത സംവിധായകനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.
തുടർന്ന് ഡോ. ബാലകൃഷ്ണന്റെ ‘എവിടെ എന്‍ പ്രഭാതം’ എന്ന ചിത്രത്തിന് സംഗീതം നൽകി കൊണ്ട് അദ്ദേഹം ചലച്ചിത്ര സംഗീത സംവിധാനത്തിൽ സജീവമായി. ഒട്ടുമിക്ക മലയാള പ്രഗത്ഭ ഗായകരെല്ലാം ഇദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പാടിയിട്ടുണ്ട്. എന്നാൽ കൂടുതൽ പാട്ടുകളും പാടിയത് യേശുദാസ് ആയിരുന്നു. ഒപ്പം ചില ആൽബങ്ങൾക്കും സംഗീതം ചെയ്ത ഇദ്ദേഹമായിരുന്നു യേശുദാസിന്റെ ‘ശരത്കാല പുഷ്പങ്ങള്‍’ എന്ന ആല്‍ബത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഇടയ്ക്ക് അവസരങ്ങൾ കുറഞ്ഞപ്പോൾ വോയിസ് ഓഫ് യൂത്ത് എന്ന ട്രൂപ്പിൽ ഗായകനായി ചേർന്നു.
ഇതോടൊപ്പം നിരവധി സിനിമകളിലും ഇദ്ദേഹം അഭിനയിച്ചു. മൂന്നു മാസങ്ങൾക്ക് മുൻപേ എന്ന ചിത്രത്തിൽ കൊച്ചിൻ ഹനീഫയാണ് ആദ്യമായി, ഇദ്ദേഹത്തിന് അവസരം കൊടുക്കുന്നത്. മീനമാസത്തിലെ സൂര്യൻ, മുഖ്യമന്ത്രി, ഹലോ മൈഡിയർ റോംഗ് നമ്പർ, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഒടുവിൽ ഭരത് ചന്ദ്രൻ ഐ.പി.എസ്സിലും ഒരു ചെറു വേഷം ചെയ്തു. മേജർ രവിയുടെ കുരുക്ഷേത്ര എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് എഴുതിയതും ഇദ്ദേഹമായിരുന്നു. 60 വർഷത്തെ അദ്ദേഹത്തിന്റെ സംഗീത സംഭാവനകൾ മാനിച്ച് 2012 ൽ സ്വരലയ – ഈണം, ഗുരുവന്ദന പുരസ്കാരം നൽകി ആദരിക്കുകയുണ്ടായ ഇദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 2015 മാർച്ച് 16 ആം തിയതി തന്റെ 85 ആം വയസ്സിൽ അന്തരിച്ചു.