ചൊവ്വയിലെ വിന്റർ വണ്ടർലാൻഡ്
Vidya Vishwambharan
ചൊവ്വയില്‍ വലിയ മാറ്റങ്ങളാണ് മഞ്ഞുകാലം വരുത്തുന്നത്. ഭൂമിയിലെ മഞ്ഞു പോലെയല്ല ചൊവ്വയിലെ മഞ്ഞ്. രണ്ട് രൂപത്തിലാണ് ചൊവ്വയില്‍ മഞ്ഞുണ്ടാവുന്നത്. വെള്ളത്തിന്റെ മഞ്ഞും കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്നുള്ളതും ഡ്രൈ ഐസും. ആദ്യത്തേത് ചൊവ്വയുടെ പ്രതലത്തിലെത്തും മുൻപേ ചിതറി തെറിച്ചു പോവും. എന്നാല്‍ ഡ്രൈ ഐസ് ചൊവ്വയുടെ പ്രതലത്തിലേക്കെത്തുകയും ചെയ്യും. മൈനസ് 120 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടും തണുപ്പുള്ള ചൊവ്വയിലെ മഞ്ഞുകാലത്തിന്റെ ചില ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയെ മനുഷ്യകോളനിയാക്കാനുള്ള ശ്രമങ്ങളെന്നാല് ഈ കൊടും തണുപ്പിനെ എങ്ങനെ പ്രതിരോധിക്കുമെന്നതിന്റെ ഉത്തരങ്ങള്‍ കൂടിയാണ്.
ഭൂമിയിലെ മഞ്ഞു പരലുകള്‍ക്ക് ആറ് ഭാഗങ്ങളാണുണ്ടാവുകയെങ്കില് ചൊവ്വയില്‍ അതിന് നാല് ഭാഗങ്ങളാണുണ്ടാവുക. അതുകൊണ്ടുതന്നെ ചൊവ്വയിലെ മഞ്ഞു പരലുകള്‍ ക്യൂബ് ആകൃതിയിലായിരിക്കും ഉണ്ടാവുകയെന്നും നാസ പറയുന്നു. മനുഷ്യന്റെ തലമുടിയേക്കാളും ചെറുതായിരിക്കും ചൊവ്വയിലെ ഈ മഞ്ഞു പരലുകള്‍. ചൊവ്വയുടെ പ്രതലത്തില്‍ മനോഹരമായ പല രൂപങ്ങളും സൃഷ്ടിച്ച ശേഷമാണ് മഞ്ഞുകാലം വിടവാങ്ങുക. ഇതിന്റെ ആകാശ ദൃശ്യമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. മഞ്ഞുകാലം അവസാനിക്കുന്നതോടെ മഞ്ഞില്‍ സൂര്യപ്രകാശം തട്ടുകയും ഉള്ളിലുള്ള വാതകങ്ങള്‍ക്ക് ചൂടുപിടിക്കും. ഇത് പരിധിയിലും അധികമാവുമ്പോള്‍ വാതകങ്ങള്‍ പുറത്തേക്ക് വരികയും ചെയ്യും. ചൊവ്വയിലെ ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.പതിനാറ് വര്‍ഷങ്ങള്‍ ചൊവ്വയെ ചുറ്റിയ മാഴ്സ് റിക്കണൈയ്സന്സ് ഓര്‍ബിറ്റര്‍ 436 ടെറാബിറ്റ് വിവരങ്ങളാണ് ഭൂമിയിലേക്ക് അയച്ചു തന്നിട്ടുള്ളത്.