രഞ്ജിത്ത് പറഞ്ഞതല്ല ശരി, നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നപ്പോഴും വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തന്നെ നോക്കൂ. IFFK യിൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ പ്രദർശിപ്പിച്ചപ്പോൾ ഉണ്ടായ വിവാദങ്ങളുടെ പേരിൽ രഞ്ജിത് പഴികേട്ടിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി പ്രതിഷേധം നടന്നിരുന്നു.
‘1996ൽ എസ്എഫ്ഐ യിൽ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററിൽ വരും അപ്പോൾ എത്ര പേര് കാണാൻ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’ രഞ്ജിത്ത് പറഞ്ഞു.
പൊതുവെ ഇത്തരം കലാമൂല്യമുള്ള ചിത്രങ്ങളോട് സാധാരണ പ്രേക്ഷകർ മുഖംതിരിയ്ക്കാറുണ്ട് എന്നതാണ് സത്യം. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ തന്റേതായ ഒരു പ്രേക്ഷക സമൂഹത്തെ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ തെളിവ് കൂടിയാണ് തിയേറ്ററുകളിൽ തിരക്ക്. രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രമായ കയ്യൊപ്പ് ശൂന്യമായ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സമയത്തുതന്നെയാണ് തൊട്ടടുത്ത തിയേറ്ററുകളിൽ രാജമാണിക്യം HOUSEFUL ആയി ഓടുന്നത്. ഈയൊരു കാര്യം അന്ന് നടൻ മാമുക്കോയയും സൂചിപ്പിച്ചരുന്നു. എന്നാൽ അന്നത്തേതിനേക്കാൾ പ്രേക്ഷകരും സിനിമയും വളർന്നു എന്ന് രഞ്ജിത്ത് അറിയാതെ പോയി എന്നതാണ് അദ്ദേഹത്തിന്റെ പല നിലപാടുകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.
‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്. ഈ അഭിപ്രായങ്ങളിലൂടെ കറന്നുപോയാൽ അത് മനസിലാക്കാം.
Midhun Ragamalika
“പകലുറക്കത്തിലൊരു മഹാനടനം”
(Warning: Spoiler alert)
വേളാങ്കണ്ണിയിൽ നിന്നും നാട്ടിലേക്ക് വരികയാണ് പിശുക്കനും മുരടനും രസംകൊല്ലിയുമായ ജെയിംസും കൂട്ടരും… അവരവിടെ എന്തിന് പോയെന്നത് സിനിമ പറയും… ഇങ്ങനെ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കവേ പെട്ടെന്ന് ജെയിംസ് വണ്ടി നിർത്താനാവശ്യപ്പെടുകയാണ്.. അവിടെ ഒരു നാടകാരംഭം
‘നൻപകൽ നേരത്ത് മയക്കം”.കഥ പറഞ്ഞതല്ല..കഥയിലേക്ക് ഒന്ന് പറഞ്ഞതാണ്…
പലവട്ടം കണ്ടാല് പലവിധ അടരുകൾ കാണാം ഈ ‘മയക്ക’ത്തിൽ..ഈ സ്വപ്നാടനത്തിൽ കൂടുന്നവർക്ക് കാഴ്ചകളും പലതാകും..ഇന്ത്യ കഴിഞ്ഞ കാലങ്ങളില് ചർച്ച ചെയ്ത വലിയൊരു വിഷയത്തെ എത്ര സമർത്ഥമായാണ് ലിജോ മയക്കി ചേർത്തത്…
” ഇത് എന്നുടെ ഊര് താനെ…” – വളർത്തു നായയോടു പോലും ചോദിച്ചു പോകുന്നുണ്ട് തന്റെ അസ്ഥിത്വത്തിൻമേലുള്ള ഒരു മനുഷ്യന്റെ നിസ്സഹായത.ആ മഹാനടനത്തെ static ക്യാമറക്കണ്ണിലൂടെ മാത്രം കണ്ട് കൊണ്ട് കാഴ്ചക്കാരായി നമ്മളും.
അസ്ഥിത്വം തെളിയിക്കേണ്ടവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ വെറും കാഴ്ചക്കാരാണല്ലോ നാം…
എന്തോ പ്രശ്നമുണ്ടല്ലോ എന്ന് സ്വന്തം അസ്ഥിത്വം തെളിയിക്കണ്ടവനെ കൊണ്ട് പോലും തോന്നിപ്പിക്കും വരെയാണ് മയക്കം.നിലനിൽപ്പിന്റെ നാടകം യാത്ര തുടരുമ്പോഴും സ്വപ്നാടനത്തിലെ ചിന്തകൾ ഒരു നായയെ പോലെ പിന്തുടരും…. ജെയിംസിനേയും മയക്കം കണ്ടിറങ്ങുന്ന പ്രേക്ഷകനെയും.പശ്ചാത്തലത്തില് പഴയതമിഴ് ഗാനങ്ങള് സന്ദർഭ സൂചികകളാകുന്ന ലിജോയുടെ മാജിക് അദ്ഭുതമാണ്… വേറെ പശ്ചാത്തല സംഗീതം ഇല്ല തന്നെ… ക്യാമറയും നിശ്ചലം… മുഖചലനങ്ങൾ ഒപ്പിയെടുക്കാനുള്ള വ്യഗ്രത ക്യാമറക്കില്ല..
ക്ലോസപ്പ് ഷോട്ടുകൾ വിരളം…
ആക്രോശജെല്ലിക്കെട്ടുകളില്ല. മയക്കമല്ലേ… അതിനാൽ ശാന്തമാണ്..പക്ഷേ അപ്പോഴും രംഗനാഥ് രവിയുടെ ശബ്ദസന്നിവേശം വിസ്മയിപ്പിച്ചു കൊണ്ടിരിക്കും.. മമ്മൂട്ടി… എന്താണീ മനുഷ്യന്റെ ‘പരകായ പ്രവേശത്തെ’ പറയേണ്ടത്?
‘വണ്ടി നിറുത്തി നടന്നത് താരത്തിൽ നിന്നും നടനിലേക്കുള്ള പോക്കാണോ… ?
താരത്തിനായി പലരും കാത്തിരിക്കും… പക്ഷേ നടൻ നടനം കഴിഞ്ഞേ വരൂ…’
ഒരു പകലുറക്കത്തിന്റെ കഥയൊടുങ്ങുമ്പോൾ ലോകം കേരളത്തിലേക്ക് നോക്കി പറയും ലിജോയെന്ന സംവിധായകന്റെ ഉറക്കത്തിനും പറയാനേറെ ഉണ്ടെന്ന്.
*********
Hari Panangad
ജെയിംസിൽ നിന്നും സുന്ദരത്തിലേക്കും തിരിച്ചുമുള്ള മമ്മൂട്ടിയുടെ കൂടുമാറ്റം
ഉച്ചമയക്കത്തിൽ കാണുന്ന സ്വപ്നങ്ങൾക്ക് ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്. മയക്കം വിട്ടൊഴിഞ്ഞാലും സ്വപ്നമാണെന്നു തിരിച്ചറിയാതെ അതിൽ ജീവിച്ചു പോകും.സ്വപ്നം പോലെ, കവിത പോലൊരു സിനിമ അല്ലെങ്കിൽ ഒരു നാടകം.കെ ജി ജോർജിന് ശേഷം ആരാധനയോടെ നോക്കികാണുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇത്രമേൽ സ്വാതന്ത്ര്യത്തോടെ സർഗാത്മഗമായി സിനിമയെടുക്കുന്ന മറ്റൊരാളുണ്ടോ എന്ന് തോന്നിപ്പോകും വിധം LJP പ്രിയപ്പെട്ടവനാകുന്നു.
കച്ചിത്തുറു കെട്ടാൻ കച്ചി കൊണ്ട് തന്നെ കയറുണ്ടാക്കുന്നത് പോലെ കഥാപരിസരത്ത് നിന്ന് തന്നെ പശ്ചാത്തല സംഗീതമായി സിനിമയുടെ സംഭാഷണ ശകലങ്ങളും പാട്ടുകളും സ്വഭാവികതയോടെ ചേർത്ത് വെച്ചത് സമാനകളില്ലാത്ത അനുഭവമായി.കേൾക്കുമ്പോൾ നിസാരമെന്നു തോന്നുമെങ്കിലും അതിന് പിന്നിൽ വലിയൊരു അധ്വാനമുണ്ടെന്നു മനസിലാക്കുന്നു.
തേനി ഈശ്വറിന്റെ ക്യാമറ മിക്കപ്പോഴും ചലിക്കുന്നില്ല. നടക്കുന്നത് ഒരു നാടകമാണോ എന്ന് തോന്നും വിധം ഫ്രെയിമുകൾ രൂപപ്പെടുത്തിയിരിക്കുന്നു. കഥാപാത്രങ്ങൾ ഒരു സ്റ്റേജിലേക്കെന്നവണ്ണം കടന്നു വരികയും പോവുകയും ചെയ്യുന്നു. ഉൾനാടൻ തമിഴ് ഗ്രാമത്തിന്റെ കാഴ്ചകൾ അത്രയും മുൻപിലെത്തുന്നുണ്ട്.
ജെയിംസിൽ നിന്നും സുന്ദരത്തിലേക്കും തിരിച്ചുമുള്ള മമ്മൂട്ടിയുടെ കൂടുമാറ്റം അനായാസമാണ് .
അദ്ദേഹത്തിലെ നടനെ എല്ലായ്പ്പോഴും പൂർണതയോടെ സ്ക്രീനിൽ പ്രകടിപ്പിക്കുന്നതിനു വേഷ വിധാനങ്ങൾ കൃത്യമായ പങ്കു വഹിക്കാറുണ്ട്. ഇവിടെയും സുന്ദരത്തിലേക്കുള്ള നടത്തവും അത്തരം സൂക്ഷ്മമായ വേഷ പകർച്ചയോടെ കൂടി തന്നെയാണ്.അശോകന്റെ പ്രകടനവും മികച്ചതാണ്.
എസ് ഹരീഷിന്റെ തിരക്കഥയെ മറ്റാർക്കും കഴിയാത്ത വിധം ഒരു കവിത പോലെ LJP മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു. ❤️
മുന്നറിയിപ്പ് : ‘ഇനി കഥ മനസിലാകണമെങ്കിൽ ആരുടെയെങ്കിലും റിവ്യൂ വായിക്കണം ‘ – തീയറ്റർ വിട്ടിറങ്ങുമ്പോൾ ഒരാൾ സുഹൃത്തിനോട് പറഞ്ഞത് കേൾക്കാനിടയായതാണ്.സിനിമയെ വിനോദത്തിന് മാത്രമായി കാണുന്നവർക്ക് ഈ സിനിമ ഒരു നല്ല ചോയ്സ് ആയിരിക്കണമെന്നില്ല.
****
Sunu S Thankamma
നമുക്ക് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും മാത്രം നിലവാരമുള്ള ഒരു സിനിമ കിട്ടി
ആമേന് ശേഷമുള്ള പെല്ലിശേരി പടങ്ങൾ ഈശോ മറിയം ഒഴികെ ബുദ്ധിജീവി കസർത്തുകൾ ആയി തോന്നിയിട്ടുണ്ട്. അതാണ് ലോകോത്തരം മാരകം എന്നൊക്കെപറഞ് ലിജോ ഫാൻസ് വെറുപ്പിച്ചിട്ടിട്ടുമുണ്ട്.
Iffk യിൽ മികച്ച അഭിപ്രായം വന്നത്കൊണ്ടാണ് നന്പകൽ നേരം ആദ്യദിവസം, ആദ്യഷോക്ക് തന്നെ കയറിയത്. ഇ സിനിമയുടെ ഏറ്റവും വലിയ ഗുണം പെല്ലിശേരിയുടെ ബുദ്ധിജീവി ബ്രില്ല്യൻസ് ഇല്ല എന്നതാണ് (യാതൊരു ബുദ്ധിയും യുക്തിയും ഇല്ല എന്നല്ല )
സിനിമക്ക് കഥ ആവശ്യമില്ല എന്നൊരു തത്വമുണ്ട്. കഥ ഉണ്ടെങ്കിലും അതൊരു ബാധ്യതയല്ല. ഇതിൽ കഥയുമുണ്ട് കഥ അറിഞ്ഞു കാണുന്നവരെ അത് വൈകാരികമായി ബാധിക്കുകയും ചെയ്യും.(സൂഷ്മമായ അർത്ഥതലങ്ങൾ ഉള്ള കഥ അത് ബുദ്ധിജീവി ജാടയായി തോന്നിയില്ല )
മലയാള സിനിമാകഥകളിൽ ഇതൊരു പുതിയ കഥയാണ്. വളരെ വൈകാരികമായി തന്നെ പറഞ്ഞ് ഫലിപ്പിക്കാവുന്ന, അനുഭവിക്കാവുന്ന കഥ. ഏതെങ്കിലും ഒരു മുഖ്യധാരാ മാധ്യമത്തിൽ വളരെ കുറച്ച് പേർ മാത്രം -കഥ വായിക്കുന്നവർ കുറവാണല്ലോ- വായിക്കാൻ ഇടയുള്ള ഒരു കഥ. അത് എസ് ഹാരിഷ് സിനിമയായി എഴുതി ലിജോ ജോസ് സംവിധാനം ചെയ്തപ്പോൾ. നമുക്ക് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും മാത്രം നിലവാരമുള്ള ഒരു സിനിമ കിട്ടി.
ലാഗ് എന്ന് നിലവിളിക്കുന്നവർ അറിയുക. സിനിമകൾ ആഘോഷിക്കാനും ആസ്വദിക്കാനും മാത്രമുള്ളതല്ല അനുഭവിക്കാനും കൂടി ഉള്ളതാണ്.അടൂർ സിനിമ പോലെ അവാർഡ് സിനിമ പോലെ എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കണ്ടു. ലോകത്തെ മികച്ച സിനിമകളും സംവിധായയാകരെയും വെറുതെ ഗൂഗിൾ ചെയ്ത് നോക്കൂ. ആ സിനിമകൾ ഒക്കെ ചടുല വേഗതയുള്ളതാണോ എന്ന് (കാണണ്ട )കണ്ടവരോട് ചോദിച്ചറിയുക. പതിഞ്ഞ താളത്തിലുള്ള സിനിമകളാണ് എങ്കിൽ, ആ സിനിമകൾക്ക് ഓസ്കറും പാം ഡി ഓറും ഒക്കെ കിട്ടിയെങ്കിൽ. കുറ്റം ലാഗിന്റെതല്ല..
***
Mundakayam Ajith
ഉറക്കം എന്നാൽ മരണവും, ഉണർവ് പുതിയ ജന്മവും
“ഓരോ രാത്രിയും,അടുത്ത് പകലും, ഒരു മനുഷ്യ ജന്മം ഉറക്കത്തിൽ നിന്നും ഉണർന്നു എഴുന്നേൽക്കുന്നത് പുതിയ ജന്മത്തിലേക്ക്.ആണ്.’എന്ന് വെച്ചാൽ ഉറക്കം എന്നാൽ മരണവും, ഉണർവ് പുതിയ ജന്മവും ആണ് എന്ന്.അതുപോലെ ഉറങ്ങുബോൾ, അവനെ കുട്ടി കൊണ്ടു പോകുന്നത്.നമ്മുടെ മനസിൽ എവിടെയോ നമ്മൾ പോലും അറിയാത്ത,ചിലപ്പോൾ നമ്മുടെ ഉള്ളിൽ എങ്ങുന്ന നിന്നോ വന്നു ചെക്കെറിയ കുറെ അധികം കഥാപാത്രങ്ങൾ നമ്മുടെ ഉറക്കം എന്ന് ഉപബോധമരണത്തിലെ ,സ്വപ്നം എന്ന് മറ്റൊരു ലോകത്തിലേക്ക് എത്തിക്കും അവിടെ ആകും പിന്നെ നാടകവും നാടനാവും .
“ഒരു സിനിമയുടെ ഏറ്റവും നല്ല ഔട്ട്പൂട്ടിനു വേണ്ടി അങ്ങനെ സ്വപ്നാടനത്തിന്, ഒരു മഹാനടനെ കയറുരി വിട്ടാ ശേഷം ഒരു വൈഡ് ഷോട്ട് സെറ്റ് ചെയ്തു വെച്ച് ശേഷം മോണിറ്ററിൽ അങ്ങനെ നോക്കി ഇരുന്നു മാസ്റ്റർ ഓരോ ഫ്രെറെമും അത്ഭുതം.Age is just number അത് ഓരോ സിനിമ കഴിയുബോളും പ്രഫോമൻസ് കൊണ്ട് കാണിച്ചു ഞെട്ടിക്കുകയാണ് മമ്മൂക്ക. “ഈ മാ യാ. പോലെ മറ്റൊരു സ്റ്റോറി’. ‘ചുരുളിയും ജെലികെട്ടും പോലെ മറ്റൊരു മേക്കിങ്” ഇത് എല്ലാം ഇഷ്ടപ്പെടുന്നവർക്ക് മറ്റൊരു ദൃശ്യ വിരുന്ന് ആയിരിക്കും.
‘അല്ലാത്തവർക്ക് ഇത് വെറും കട്ട ലഗ് സിനിമ ആകും സിനിമയുടെ പുതിയ അനുഭവം തേടി നടക്കുന്നവർ don’t miss.
സൗണ്ട് ഡിസൈൻ.
നമ്മുടെ ജീവിത്തിൽ നമ്മുടെ കൂടെ എപ്പോളും ഉള്ളത് ആണ് bgm അത് പല രീതിയിൽ നമ്മുക്ക് സന്തോഷം തരുന്നതും സങ്കടം തരുന്നത് കേൾകാം. അത്പോലെ കുറച്ച് അധികം സൗണ്ട്കൾ കേൾകാം. ഇനി മാസ്റ്റർന്റെ വരാവ് ലാലേട്ടന് ഒപ്പം 😍അതും ഒരു വേറെ ലെവൽ ആകും എന്നും എന്നെ അത്ഭുതപെടുത്തിയാ ഫിലിം മേക്കർസ്ന്റെ കുട്ടത്തിൽ മുൻപന്തിയിൽ തന്നെ ഉണ്ട് എന്റെ പ്രിയപ്പെട്ട
❤️മാസ്റ്റർ❤️
****
Akbar Shah
തിയേറ്ററിൽ നിന്നും വണ്ടിയെടുത്ത് വീട്ടിലേക്ക് വരുമ്പോഴും മനസ് നിറയെ സുന്ദരം നിറഞ്ഞു നിൽക്കുന്നു
യുദ്ധസമാനമായ ഒരു രണ്ട് മണിക്കൂറിന് ശേഷമാണ് ഏരിസിന്റെ ഓഡി ഒന്നിലെ മുടിഞ്ഞ തണുപ്പുള്ള തറയിലിരുന്ന് ഒന്നേമുക്കാൽ മണിക്കൂറുള്ള നൻപകൽ നേരത്ത് മയക്കം കണ്ടത്..ഒന്ന് കാൽ നീട്ടിവെക്കാൻപോലുമാകാതെ.ഇന്ന് അതെ തിയേറ്ററിലെ കാഴ്ച്ചക്ക് ഏറ്റവും ഉചിതമായ സീറ്റുകളിലൊന്നിൽ നാല് മണി പടമായി വീണ്ടും കണ്ടു…സിനിമ തുടങ്ങി കുറച് കഴിഞ്ഞപ്പോ…കഴിഞ്ഞപ്പോ….
—————————–/—————–/————-
മധ്യകേരളത്തിൽ നിന്നും വേളാങ്കണ്ണി കാണാൻ വന്ന ഒരു മിനിബസിൽ ഞാനും കേറിപ്പറ്റി ചോളം പൂത്തുലഞ്ഞു നിൽക്കുന്ന ഒരു പാടത്തിന്റെ നടുവിലൂടെ ആ ബസ് ചീറിപ്പാഞ്ഞു..ഇടയ്ക്ക് ഞാനും ഉറങ്ങിപോയിരുന്നു കണ്ണ് തുറന്നപ്പോ ക്കൂടെവന്നതിലൊരുത്തനെ കാണാനില്ല.വണ്ടി നിർത്തിച്ച് ഇറങ്ങിപോയത്രേ…
പെട്ടില്ലേ…
സകലരും.
പിന്നെന്ത്?
അങ്ങേരെ അന്വേഷിക്കാൻ ഞാനും ബാക്കിയുള്ളോരുടെ കൂടെ കൂടി…
തനി തമിഴ്നാടൻ ഉൾഗ്രാമത്തിലൂടെ, പാവയ്ക്കാ തോട്ടത്തിൽ, വൈൻ ഷാപ്പിൽ, ചായക്കടയിൽ, കോവിൽ നടയിൽ, തോന്നുമ്പോൾ ഉറങ്ങാൻ സ്വാതന്ത്ര്യമുള്ള തമിഴ് നാട്ടിലെ ആ ഗ്രാമത്തിലെ ഓരോ തിണ്ണയിലും തേടി,
അവരുടെ സ്വന്തം വാഹനമായ മോപ്പേഡുകളിൽ ഹെൽമെറ്റില്ലാതെ സഞ്ചരിച്ച സകലരെയും തടഞ്ഞുനിർത്തി പരിശോധിച്ച്….
എവിടെ കിട്ടാൻ…?
മലയാളിയായ ഒരാളെ
ജെയിംസിനെ കിട്ടിയതേ ഇല്ല…!
കണ്ടതേയില്ല….!
ഇനി അയാളെ തെരെഞ്ഞിട്ട് കാര്യമില്ലെന്ന് പോയിട്ട് അത്യാവശ്യമുള്ള സകലരും കൂടെ ചേർന്ന് തീരുമാനിച്ചു.
അങ്ങേരുടെ ഭാര്യ സാലിയും മോനും സാലിയുടെ അപ്പനും ഒക്കെ അതെ അഭിപ്രായം
എന്നേലും തോന്നുമ്പോ വരട്ടെ….!എന്റെ മുന്നിൽ രണ്ട് വഴികളുണ്ട്..പോയിട്ട് ഒരു പണിയുമില്ലാത്ത എനിക്ക് വേണേൽ അവിടെ കൂടാം അല്ലേൽ ആ മിനിബസിൽ കേറി വീട് പിടിക്കാം.ആ ബസ് എന്നെക്കൂടാതെ വിട്ട് പോയി..വന്ന രണ്ട് പേരില്ലാതെ തന്നെ….ഞാൻ ഇപ്പോഴും ആ ഗ്രാമത്തിലുണ്ട്…പകർന്നാട്ടത്തിന് മിടുക്കനായായ
പരകായ പ്രവേശത്തിൽ ഇന്ദ്രജാലക്കാരനായ അയാള് ആ ഗ്രാമത്തിൽ തന്നെ ഉണ്ടെന്ന് എനിക്കറിയാം
അങ്ങനെ മറ്റൊരാളാകാൻ അയാൾക്ക് പ്രായമോ ഭാഷയോ വേഷമോ ദേശമോ രൂപമോ ഇത് വരെ തടസ്സമായിട്ടില്ല…ഇപ്പോഴും അത് തന്നെ സംഭവിച്ചു!അങ്ങനെ തന്നെ സംഭവിച്ചു.!!
തിയേറ്ററിൽ നിന്നും വണ്ടിയെടുത്ത് വീട്ടിലേക്ക് വരുമ്പോഴും മനസ് നിറയെ സുന്ദരം നിറഞ്ഞു നിൽക്കുന്നു.
അയാൾ ഇനി വീണ്ടും ആ ഗ്രാമത്തിലേക്ക് തിരിച്ചു പോകുമോ…ആ ശബ്ദമുണ്ടല്ലോ…ഇത് എന്റെ ഊരല്ലിയാ
പിന്നെ ആ മോപെഡിന്റെ മൂളലും….ബൈക്ക് സ്റ്റാൻഡിൽ വെച്ച് കൊട്ടാരക്കര ബസിൽ എന്റെ സ്ഥിരം സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ബസിലിരുന്ന് ഉറങ്ങാൻ ഒരു…
ഒരിത്….ഉറങ്ങിയുണരുമ്പോൾ ഇനി…..?
Thank You LJP💞
FOR SUCH A WONDERFUL VISUAL RETREAT…
MAGICAL REALISM….
NB ::THIS മൂവി IS NOT EVERYONES കപ്പ് OF TEA….
**
ദേവിക എം എ
ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും മികച്ച വർക്ക് എന്നത് ഒരു മിത്താണ്
ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിന്തകൾ ഏത് ചുരുളി വഴിയാണ് കാട് കയറാൻ പോകുന്നതെന്ന് പ്രവചിക്കാൻ പോന്ന സിനിമപ്രാന്തന്മാരൊന്നും ഈ ഭൂമിമലയാളത്തിൽ ഇല്ല. ഒരൊറ്റ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ തന്റെ സിനിമയെ മുഴുവനായും വരച്ചിടാൻ കഴിയുന്നതോ ഒരു വാക്ക് അധികം പറഞ്ഞ് പോയാൽ സ്പോയിലർ ആയിപ്പോകുന്ന ട്രാൻസ് അവസ്ഥയിലേക്ക് സിനിമ കണ്ടവരെ കൊണ്ടെത്തിക്കുന്നതോ ഒരു സബ്ടയിലിറ്റിന്റെ പോലും പിന്തുണയുമില്ലാതെ ഏതൊരു ഭാഷക്കാരന്റെ മുന്നിലും ഈ ചിത്രത്തെ ധൈര്യത്തോടെ പരിചയപ്പെടുത്താനാകുന്നതോ നിങ്ങൾ ശരിക്കും എങ്ങനെയൊക്കെയാണ് ഒരു സിനിമമോഹിയെ അത്ഭുതപ്പെടുത്തുന്നത് ! വേറൊരാളിലേക്ക് ഒരു രീതിയിലും കടത്തിവിടാൻ പറ്റാത്ത ഉന്മാദ അനുഭവത്തെ ലിജോയെപോലെയോ അതിനു മുകളിലോ ഉൾകൊണ്ട് ബോധത്തിനും അബോധത്തിനുമിടയിലൂടെ പ്രേക്ഷകരെ കൊണ്ടുപോകാൻ മമ്മൂട്ടിയെന്ന ‘അപരിചിതന്’ എത്ര അനായാസമായാണ് കഴിഞ്ഞത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും മികച്ച വർക്ക് എന്നത് ഒരു മിത്താണ്. അയാൾ ഒരു ലൂസിഡ് ഡ്രീമിലാണ്. സിനിമയാണ് അയാളുടെ സ്വപ്ന പശ്ചാത്തലം. അയാൾക്ക് നിയന്ത്രണ വിധേയമായി രണ്ട് രണ്ടര മണിക്കൂർ ഒരു എത്തും പിടിയുമില്ലാതെ ദിശയറിയാതെ സഞ്ചരിക്കുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം.
***
Ramkumar Raaman
ധ്യാനാത്മകമായ കാഴ്ചകളിലേക്കുള്ള ലിജോയുടെ മാറ്റം
ചിലപ്പോഴൊക്കെ മനുഷ്യർ യാഥാർത്ഥ്യത്തിൽ നിന്നും ദുർഗ്രാഹ്യമായ സ്വപ്നങ്ങൾ പോലെ (INSCRUTABLE DREAMS) കുറച്ചുസമയം തെന്നിമാറിയേക്കാം. യഥാതഥമായതും പരിചിതമായതുമായ ജീവിതപരിസരങ്ങളിൽ നിന്നും വിശദീകരിക്കാനാവാത്ത ഒരു വഴിമാറലായി (DETOUR) അതിനെ സംക്ഷേപിക്കാം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നാൻപകൽനേരത്ത് മയക്കം എന്ന സിനിമ ഉച്ചമയക്കത്തിന്റെ ഒരാലസ്യത്തിൽ മനസ്സിൽ മിന്നിമറയുന്ന ഭ്രമചിന്തകൾ പോലെയുള്ള ഒരനുഭവമാണ് നൽകുന്നത്. ഗ്രാമീണകാഴ്ചകളുടെ ധാരാളിത്തവും പഴയതമിഴ് ഗാനങ്ങളും മനോവിഭ്രാന്തിയിലകപ്പെടുന്ന കഥാപാത്രങ്ങളും ആ അനുഭവത്തെ കൂടുതൽ തീവ്രമാക്കുന്നു. തന്റെ ആദ്യസിനിമകളിൽ പ്രാബല്യമുണ്ടായിരുന്ന CHAOTIC സിനിമകാഴ്ചകളിൽ നിന്നും ധ്യാനാത്മകമായ കാഴ്ചകളിലേക്കുള്ള ലിജോയുടെ മാറ്റം എടുത്തുപറയേണ്ടതാണ്.
ജാഗ്രത്, സ്വപ്നം, സുഷുപ്തി തുടങ്ങി മനുഷ്യ ബോധാവസ്ഥകളുടെ അനുഭവതലങ്ങളുടെ ധ്യാനാത്മകവായനയ്ക്കും ഒരിടം നൽകുന്നുണ്ട് സിനിമ. ജാഗ്രത്തിൽ അനുഭവിച്ച എല്ലാം സ്വപ്നത്തിൽ നഷ്ടമാകുന്നു. സ്വപ്നത്തിൽ അനുഭവിച്ചതെല്ലാം സുഷുപ്തിയിൽ നഷ്ടമാകുന്നു. സുഷുപ്തിയിൽ അവന്റെ സ്വത്വം പോലുമില്ല, സുഖാനുഭവം മാത്രം.
‘മരണം ഉറങ്ങുന്നതുപോലെയും ജനനം ഉണരുന്നതുപോലെയുമാണ്…’ തിരുവള്ളുവരുടെ തിരുക്കുറലിലെ ഈ വാചകം സിനിമയുടെ തുടക്കം ഒരു ഹോട്ടലുകാരൻ വിശദീകരിക്കുന്നുണ്ട്. ജനന-മരണങ്ങളുടെ ചാക്രികതയുടെ തത്വചിന്താപരമായ തിരുവള്ളുവരുടെ ഈ നിർവചനത്തിലൂടെ തുടർന്നുസംഭവിക്കുന്ന വിചിത്രവും ഭ്രമാത്മകവുമായ കാഴ്ചകൾക്ക് വളരെ ആഴം നൽകുന്നുണ്ട്.ജനിമൃതികളുടെ നൈരന്തര്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപെടുത്തലും കൂടിയായി ഈ സിനിമ അനുഭവപ്പെടുന്നു.
സിനിമ കണ്ടപ്പോൾ ഭഗവദ് ഗീതയിലെ ‘ജാതസ്യ ഹി ധ്രുവോ മൃത്യുർ,ധ്രുവം ജന്മ മൃതസ്യ ച” എന്ന ശ്ലോകം ഓർമ്മ വന്നു.’ജനിച്ചവന് മരണം നിശ്ചിത്രമത്രേ; മരിച്ചുവന് ജനനവും. ‘ആ തുടർച്ചകളിലെ ഇടവേളകളിൽ സ്നേഹത്തിന്റെ സ്നേഹരാഹിത്യത്തിന്റെ പ്രണയസാഷാത്കാരത്തിന്റെ നിരാസത്തിന്റെ വിരഹത്തിന്റെ നിരാശയുടെ സന്തോഷത്തിന്റെ ആകെത്തുകയാണ് സംക്ഷേപിക്കപ്പെടുന്ന മനുഷ്യ ജീവിതങ്ങൾ.സംഭ്രമിപ്പിക്കുന്ന ശൂന്യതയുമായി തമിഴ്നാട്ടിലെ പ്രാകൃതവും വിദൂരസ്ഥവുമായ ആ ഗ്രാമം അവരെ കാത്തിരിക്കുകയായിരുന്നു. ഭൂതകാലത്തിൽ നിന്നുയിർത്തുവന്ന നിറംകെട്ട പെയിന്റിംഗ് പോലെയുള്ള ആ ഗ്രാമത്തിൽ രണ്ടു ദിവസം കൊണ്ട് ചെയ്തുതീർക്കാൻ ജെയിംസിന് എന്തോ ഒരു നിയോഗമുണ്ടായിരുന്നു…..
***
Justin VS
നന്ദി…എനിക്ക് തന്ന ഗംഭീര സിനിമാനുഭവത്തിന്
നൻപകൽ നേരത്ത് മയക്കം കണ്ടു കൊണ്ടിരിക്കേ തന്നെ എനിക്ക് സിനിമയോട് ഒരു പരിചിതത്വം തോന്നിത്തുടങ്ങിയിരുന്നു.കാറ്റും കരിമ്പനകളും എവിടെയോ കണ്ടും കേട്ടും ഹൃദ്യസ്ഥമായിപ്പോയതാണ്.
എവിടെയാണത്?
“ഞെങ്ങ്ണ്ടാണ് ? “ചുമട്ടുകാരാൻ ചോദിച്ചു.
“ഇനി…” രവി പറഞ്ഞു.
അരയാലിലകളിൽ കാറ്റു വീശി.
“ഖസാക്കിലിയ്ക്ക് ” രവി പറഞ്ഞു.
ഖസാക്കിലേയ്ക്ക് ബസ്സ് വന്നിറങ്ങുന്ന രവിയ്ക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല. അവിടേയ്ക്ക് അയാൾ എത്തിച്ചേരുമെന്ന് പണ്ടേ കരുതിക്കാണണം.
ആ സ്ഥലരാശിയത്രയും ഹൃദ്യസ്ഥമായിത്തീർന്നതുപോലെ , ചിരപരിചിതനെപ്പോലെയാണ് രവി കൂമൻ കാവിൽ നിന്നത്.
നൻപകലിലെ ജെയിംസും ആ തമിഴ് ഗ്രാമത്തിലേക്കെത്തിച്ചേരുന്നത് ഒരു ബസ്സ് യാത്രയിൽ തന്നെയാണ്.
ഞെട്ടിയുണർന്ന് ബസ്സിൽ നിന്നിറങ്ങുന്ന സുന്ദരത്തിന് / ജെയിംസിന് ആ സ്ഥലം കൈവെള്ളയിലെ രേഖകൾ പോലെ സുപരിചിതമാണ്. ആദ്യമായി അവിടെയെത്തുന്ന ഒരു സഞ്ചാരിയായല്ല, മറിച്ച് അവിടെ ജനിച്ച് അവിടെ പഴകിപ്പോയ മനുഷ്യനായാണ് ജെയിംസ് / സുന്ദരം അവിടെ പെരുമാറാൻ തുടങ്ങുന്നത്.
രവിക്ക് വഴി കാട്ടാൻ ഒരു ചുമട്ടുകാരനെ വേണ്ടി വന്നു. സുന്ദരത്തിന് / ജെയിംസിന് ആരും വേണ്ടിയിരുന്നില്ല. സ്വന്തം വീട്ടിലെ ഉമ്മറത്ത് നിന്ന് കിടപ്പുമുറിയിലേക്ക് നടക്കുന്ന ഒരാളുടെ ആത്മവിശ്വാസത്തോടെ ചിരപരിചിതത്വത്തോടെ അയാൾ ആ ഗ്രാമത്തിലൂടെ നടന്നു നീങ്ങി.
ആകാശത്ത് തുമ്പികൾ പറന്നു.കരിമ്പനകളിലും ചോളപ്പാടങ്ങളിലും കാറ്റു പടർന്നു.
ലിജോ ജോസ് പെല്ലിശ്ശേരി താൻ കണ്ട പഴയ ഒരു പരസ്യ ചിത്രത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.
ആ പരസ്യം ഇങ്ങനെയാണ്.ഒരു ബസ്സിൽ സഞ്ചരിക്കുന്ന ഒരു പഞ്ചാബി കുടുംബം.അവർ ഹിന്ദിയിലോ പഞ്ചാബിയിലോ മറ്റോ എന്തോ സംസാരിക്കുന്നുണ്ട്. ബസ്സ് ഒരു പഴയതെങ്കിലും പ്രൗഢമായ വീടിന് മുന്നിൽ എത്തുന്നു.പെട്ടെന്ന് ബസിലെ ഒരു കുട്ടി തമിഴിൽ നിർത്താൻ ആവശ്യപ്പെടുന്നു.കുട്ടി തമിഴിൽ സംസാരിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നിൽക്കുന്ന വീട്ടുകാർ നോക്കി നിൽക്കെ അവൻ ആ വീട്ടിലേക്ക് നടന്നു.
അകത്തളത്തിൽ സ്വന്തം വീടുപോലെ അവൻ പെരുമാറി. അവന്റെ പൂർവ്വ കാലത്തിലെ ഒരു പെട്ടി അവൻ അവിടെ കണ്ടെത്തുന്നു. അവൻ അതിൽ കോറിയിട്ട പഴയ പ്രണയിനിയുടെ പേരിലൂടെ അവൻ വിരലോടിക്കുന്നു.ആ വീട്ടിലെ ഒരമ്മ ദുരൂഹമായ ഏതോ സാധനയിലൂടെ അവനെ തിരിച്ചറിയുന്നു.
വീണ്ടും ഖസാക്കിലേക്ക് വരാം.ഇതിഹാസത്തിന്റെ 22-ാം അധ്യായത്തിൽ ഒരു കുഞ്ചുവെള്ളയുടെയും ദേവകിയുടെയും കഥയുണ്ട്.ആ കഥയിങ്ങനെയാണ് ( പുസ്തകത്തിൽ നിന്ന് അതേപടി പകർത്തിയെഴുതുന്നു.)
പനകേറ്റക്കാരൻ നാകന്റെയും കെട്ടിയവൾ തായമ്മയുടെയും മകളായിരുന്നു കുഞ്ചുവെള്ള. അവൾക്ക് അഞ്ചുവയസ്സുള്ളപ്പോൾ അവർ കൂമൻകാവിലേയ്ക്കു വിരുന്നുപോയി. അവിടെവെച്ച് കുഞ്ചുവെള്ള മരിച്ചു. അക്കൊല്ലം കൂമൻകാവിലെ അയ്യാവിന്റെ കെട്ടിയവൾ കണ്ണമ്മയ്ക്ക് ഒരു മകൾ പിറന്നു. അവർ അവളെ ദേവകിയെന്നു വിളിച്ചു.
നന്നെ ചെറുപ്പത്തിൽത്തന്നെ ദേവകിഓർത്തോർത്തു കൊണ്ടിരിയ്ക്കുക പതിവായിരുന്നു.
മണിക്കൂറുകളടുപ്പിച്ച് അങ്ങനെയിരിയ്ക്കും. മകളെ മടിയിലിരുത്തി കണ്ണമ്മ ചോദിയ്ക്കും, “എന്താണ്ടി മക്ളേ നീയിങ്ങനെ ഇരിയ്ക്ക്ണ്?
ദേവകി പറയും, “നാന് നെനയ്ക്ക്യാണമ്മാ.”
അഞ്ചു വയസ്സു തികയുന്ന അന്ന് അവൾ അമ്മയോടു പറഞ്ഞു, “അമ്മാ
എയ്ക്ക് ഇഞ്ഞ്ം വേറൊര് അമ്മയിണ്ട്”
കണ്ണമ്മ ഗൗനിച്ചില്ല. അഞ്ചുവയസ്സായ കുട്ടികൾ പലതുമോർക്കും. പലതും പറയും. പക്ഷെ, ദേവകി ആവർത്തിച്ചാവർത്തിച്ചു പറയാൻ തുടങ്ങി. മറേറ അമ്മയെ കാണണമെന്നു പറഞ്ഞു കരയാൻ തുടങ്ങി… ദേവകി മുമ്പേ നടന്നു. പുറകെ അയ്യാവും കണ്ണമ്മയും നടന്നു. അങ്ങിനെ അവർ നാകന്റെയും തായമ്മയുടെയും വീട്ടിലെത്തി.
“ദാ, ദാണെന്റെ വീട്, ദേവകി പറഞ്ഞു. ഖസാക്കുകാർ അവിടെ കൂടി. ദേവകി വീടിന്റെ മുക്കും മൂലയും
തിരിച്ചറിഞ്ഞു. പണ്ട് മച്ചിൽ തിരുകിവെച്ചിരുന്ന ഒരു കമ്മിട്ടങ്കുഴല് അവിടെത്തന്നെയിരിപ്പുണ്ട്.
“അമ്മാ,” അവൾ തായമ്മയോടു ചോദിച്ചു, “അപ്പനെവിടീ, അമ്മാ?
തായമ്മ കരഞ്ഞു.
*അപ്പൻ പോയെടി, മക്ളേ, തായമ്മ പറഞ്ഞു. “പനിന്ന് വീണ്ങ്ങാണ്ട്
കണ്ടുനിന്ന പെണ്ണുങ്ങൾ കണ്ണുതുടച്ചു. ആളുകൾ അതിശയിയ്ക്കുന്നതെന്തെന്ന് ദേവകിയ്ക്കു മാത്രം മനസ്സിലായില്ല. അവൾ കണ്ണമ്മയോടു ചോദിച്ചു,
“അമ്മയ്ക്ക് നിനവില്ലയോ? അന്ന് കൊളക്കടവില്?
“എന്ന്, മകളേ?” കണ്ണമ്മ ചോദിച്ചു.
” അന്ന് അന്ന് ഒര് പാടന്ന്. അമ്മ കുളിയ്ക്കിമ്പോ നാനതിയേ പറ്റിപ്പറ്റി വന്നീലമ്മാ ?”
കണ്ണമ്മ പെട്ടെന്നോർത്തു. അഞ്ചു കൊല്ലവും പത്തുമാസവും മുമ്പ് ഒരു സന്ധ്യ. അവൾ കുളക്കടവിൽ ഒറ്റയ്ക്കു കുളിച്ചു നില്ക്കെ , കുളത്തിന്റെ മേടു താണ്ടി ഒരു ശ്മശാനയാത്ര കടന്നുപോവുകയായിരുന്നു.
നൻപകൽ ഖസാക്കിൽ നിന്ന് കടം കൊണ്ടു എന്നല്ല,എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും എന്നിൽ ഖസാക്കിന്റെ ഓർമ്മകൾ ഉണർത്തി എന്നാണ് പറഞ്ഞു വരുന്നത്.ജെയിംസിന്റെ ഉറക്കത്തിന് സിനിമയിൽ വളരെയധികം പ്രാധാന്യമുണ്ടല്ലോ. അയാളുടെ രണ്ട് ഉറക്കങ്ങൾക്കിടയിലാണ് സിനിമയുടെ വശ്യമായ അടരുകൾ വിടരുന്നത്.അവിടെയും എനിക്ക് രവിയെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.ഒരിക്കൽ രവി ഇങ്ങനെ ചിന്തിച്ചു പോകുന്നുണ്ടല്ലോ..
“ഈശ്വരാ ഒന്നുമറിയരുത്,
ഉറങ്ങിയാൽ മതി, ജന്മത്തിൽ
നിന്ന് ജന്മത്തിലേക്ക്
തലചായ്ക്കുക. കാടായി,
നിഴലായി, മണ്ണായി,
ആകാശമായി വിശ്രമം കൊള്ളുക”
നന്ദി…
മമ്മൂട്ടി
എസ്. ഹരീഷ്.
ലിജോ ജോസ്
തേനി ഈശ്വർ
എനിക്ക് തന്ന ഗംഭീര സിനിമാനുഭവത്തിന്
***