ഓപ്പറേഷൻ കാക്റ്റസ് Operation Cactus
✍️ Sreekala Prasad
ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ നിന്നു പൊട്ടിച്ചിതറിയ മുത്തുമണീകൾ പോലെ കിടക്കുന്ന ദ്വീപസമൂഹമായ മാലി ദ്വീപ്. 2000 ദ്വീപുകളീലായി ആകെ രണ്ടു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള രാജ്യത്തെ നാല്പതിനായിരത്തിലധികം പേരും വസിയ്ക്കുന്നത് വെറും രണ്ട് കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള തലസ്ഥാനമായ മാലിയിലാണ്. പ്രസിഡണ്ടിന്റെ കൊട്ടാരവും നാഷണൽ സെക്യൂരിറ്റി മന്ദിരവും ടെലഫോൺ എക്സ്ചേഞ്ചും ടിവി-റേഡിയോ സ്റ്റേഷനുകളുമെല്ലാം ഇവിടെ തന്നെ. മാലിയുടെ എയർപോർട്ട് തൊട്ടടുത്ത ഹുൽഹുലെ ദ്വീപിലാണ്.
ആ രാജ്യത്തെ ഏറ്റവും അംഗീകരിയ്ക്കപ്പെടുന്ന വ്യക്തിയായിരുന്നു പ്രസിഡണ്ടായ മൌമൂൺ അബ്ദുൾ ഗയൂം . 1978-ൽ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീർ സിംഗപ്പൂരിലേക്ക് പലായനം ചെയ്തപ്പോഴുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് പദം മൗമൂൺ അബ്ദുൾ ഖയൂം ഏറ്റെടുക്കുകയായിരുന്നു. 1978 മുതൽ തുടർച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നു. പ്രസിഡണ്ട് പദത്തിൽ രണ്ടു തവണയായി 10 വർഷം പൂർത്തിയാക്കിയ മാലിദ്വീപ് പ്രസിഡണ്ടായ മൌമൂൺ അബ്ദുൾ ഗയൂം മൂന്നാമത്തെ തവണയും പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യാനിരിയ്ക്കുകയായിരുന്നു
നവംബർ 11ന്.
1988 നവംബർ 3
മാലി പൗരനും ബിസിനസ്സുകാരനുമായ അബ്ദുള്ള ലുത്തൂയിയുടെ നേതൃത്വത്തിൽ പുലർച്ചെ ഒരു കൂട്ടം കൂലി പടയാളികൾ AK 47 നുകളുമായി അവർ നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കു ഇരച്ചു കയറി സെക്യൂരിറ്റി ആസ്ഥാനം കീഴടക്കി.(തട്ടിക്കൊണ്ടുപോയ ശ്രീലങ്കൻ ചരക്കുകപ്പലിൽ നിന്ന് സ്പീഡ് ബോട്ടുകളിൽ പുലരുന്നതിനുമുമ്പ് 80 ഓളം സായുധ പ്ലോട്ട് കൂലിപ്പടയാളികൾ തലസ്ഥാനമായ മാലിയിൽ ഇറങ്ങി. സന്ദർശകരുടെ വേഷത്തിൽ, സമാനമായ ഒരു സംഖ്യ നേരത്തേതന്നെ മാലിയിലേക്ക് നുഴഞ്ഞുകയറിയിരുന്നു.) ആകെ 1400 പേരോളം വരുന്ന സുരക്ഷാ സേനയാണു മാലിയ്ക്കുള്ളത്. പോലീസും പട്ടാളവും ഫയർ ഫോഴ്സുമെല്ലാം ഇവർ തന്നെ. വെളുപ്പിനെയുള്ള ആക്രമണത്തിൽ ഒരു പ്രതിരോധവുമില്ലാതെ അവർ കീഴടങ്ങി.
അടുത്തതായി പ്രസിഡണ്ടിന്റെ കൊട്ടാരവും മിനിട്ടുകൾക്കകം കീഴടക്കി, എന്നാൽ പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ മാത്രം കണ്ടുകിട്ടിയില്ല. , അവർ രാഷ്ട്രപതി ഭവനിൽ എത്തുന്നതിനുമുമ്പ്, പ്രസിഡന്റ് ഗയൂമിനെ മാലിദ്വീപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രതിരോധമന്ത്രിയുടെ വീട്ടിലെത്തിച്ചു. തുടർന്ന് പ്രതിരോധ മന്ത്രി പ്രസിഡന്റിനെ സുരക്ഷിതമായ വീട്ടിലേക്ക് കൊണ്ടുപോയി. (മൗമൂൻ അബ്ദുൾ ഗയൂമിന്റെ പ്രസിഡന്റിനെതിരെ 1980 ലും 1983 ലും നടന്ന അട്ടിമറി ശ്രമങ്ങൾ ഗൗരവമായി കണക്കാക്കപ്പെട്ടിരുന്നില്ലെങ്കിലും, 1988 നവംബറിലെ മൂന്നാമത്തെ അട്ടിമറി ശ്രമം അന്താരാഷ്ട്ര സമൂഹത്തെ ഭയപ്പെടുത്തി)
അതേസമയം, കൂലിപ്പടയാളികൾ രാഷ്ട്രപതി കൊട്ടാരം പിടിച്ചെടുക്കുകയും മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രിയെ ബന്ദിയാക്കുകയും ചെയ്തു. റേഡിയോ സ്റ്റേഷൻ , ടിവി സ്റ്റേഷനും കീഴടക്കി. കാണുന്നിടത്തേയ്ക്കെല്ലാം നിറയൊഴിച്ചുകൊണ്ട്
മാലിയിലെ അടഞ്ഞുകിടന്ന കടകൾ കുത്തിത്തുറന്നു കൊള്ളയടി ആരംഭിച്ചു. .
അമേരിയ്ക്ക, ബ്രിട്ടൺ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് മൗമൂൻ അബ്ദുൾ ഗയൂം സൈനിക സഹായം ആവശ്യപ്പെട്ടു. സൈനിക ശേഷിയുടെ അഭാവം ചൂണ്ടിക്കാട്ടി ശ്രീലങ്ക, പാകിസ്ഥാൻ, സിംഗപ്പൂർ സഹായം നിഷേധിച്ചു. . ഏകദേശം 1000 കിലോമീറ്റർ അകലെ ദീഗോ ഗാർഷ്യയിൽ അമേരിയ്ക്കയുടെ മിലിട്ടറി ബേയ്സുണ്ടെങ്കിലും സൈനിക താവളത്തിൽ നിന്ന് മാലിദ്വീപിൽ എത്താൻ 2-3 ദിവസം വേണ്ടി വരും. എന്നാൽ മറ്റു രാജ്യങ്ങളുടെ സഹായം എത്തിയ്ക്കാമെന്നവർ ഉറപ്പുകൊടുത്തു.തുടർന്ന് പ്രസിഡന്റ് യുണൈറ്റഡ് കിംഗ്ഡവുമായി ബന്ധപ്പെട്ടു, ഇന്ത്യയിൽ നിന്ന് സഹായം തേടാൻ അവരെ ഉപദേശിച്ചു.
പുലർച്ചെ എത്തിയ സഹായ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ മിനിട്ടുകൾക്കകം ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതത്വത്തിൽ വിദേശകാര്യ വകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും ഉന്നതരുടെ ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു. ഇന്ത്യയുടെ അന്നത്തെ മാലദീപ് അംബാസിഡർ അരുൺ ബാനർജിയും അപ്പോൾ ഡൽഹിയിലുണ്ടായിരുന്നു. രാവിലെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ മൂന്നു സേനാധിപന്മാരുടെയും യോഗം ചേർന്നു. എഴുനൂറോളം കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയുടെ കാര്യത്തിലാണു ഇടപെടേണ്ടത്. അതിനാൽ യാതൊരു പഴുതുമില്ലാതെ ദൌത്യം വിജയിപ്പിയ്ക്കേണ്ടതുണ്ട്. അന്ന് ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ ഇന്ത്യയുടെ സൈനിക നടപടി അവസാനിച്ചിട്ട് അധികം നാളായിരുന്നില്ല ഇന്ത്യയിൽ അന്ന് ഭരണത്തിലിരുന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമായ റെജൗൾ കരിം ലസ്കർ- അട്ടിമറി ശ്രമത്തിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യമാണെന്ന് വാദിച്ചു. ഇന്ത്യയുടെ ഇടപെടലിന്റെ അഭാവത്തിൽ, ബാഹ്യശക്തികൾ മാലിദ്വീപിൽ താവളങ്ങൾ സ്ഥാപിക്കുന്നത് ഇന്ത്യയുടെ ദേശീയ താൽപര്യത്തിന് ഹാനികരമാകും. അയൽ രാജ്യങ്ങളിലെ സമാധാനം ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യന്താപേഷിതമാണെന്ന് കരുതിയിരുന്ന രാജീവ് ഗാന്ധി മറിച്ചൊന്നും ചിന്തിക്കാതെ സൈനിക നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഉച്ചയോടെ രക്ഷാദൌത്യത്തിനു തീരുമാനമായി.
ആഗ്രയിലുള്ള പാരാബ്രിഗേഡിനു സന്ദേശം കൈമാറി . 16 മണിക്കൂറിനുള്ളിൽ, എസ്‌ഒഎസ് ഇന്ത്യ അവരുടെ പ്രവർത്തനം ആരംഭിക്കാൻ സജ്ജമായി. .
ബ്രിഗേഡിന്റെ തലവനായ ബ്രിഗേഡിയർ ഫറൂഖ് ബത്സാരയുടെ നേതൃത്വത്തിൽ 300 പാരാട്രൂപ്പ് കമാൻഡോകൾ ഒപ്പം അരുൺ ബാനർജിയുമായി ഇന്ത്യൻ എയർഫോഴ്സിന്റെ IL-76 MD വിഭാഗത്തിൽ പെട്ട രണ്ടു കൂറ്റൻ വിമാനങ്ങൾ മാലിയെ ലക്ഷ്യമാക്കി ആഗ്രയിൽ നിന്നും പറന്നുയർന്നു. ആഗ്ര എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുള്ള റെജിമെന്റ് അവരെ ഹുൽഹുലെ ദ്വീപിലെ മാലി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ എത്തിക്കാൻ 2,000 കിലോമീറ്ററിൽ (1,240 മൈൽ) നിർത്താതെ പറന്നു. പ്രസിഡന്റ് ഗയൂമിന്റെ അഭ്യർത്ഥനയ്ക്ക് ശേഷം ഒൻപത് മണിക്കൂറിനുള്ളിൽ ഇന്ത്യൻ ആർമി പാരാട്രൂപ്പർമാർ ഹുൽഹൂളിലെത്തി. ഓപ്പറേഷൻ കാക്റ്റസ് എന്ന പേരിൽ ആ ദൌത്യം അവിടെ ആരംഭിക്കുകയായിരുന്നു. .
ഹുൽഹുലെ എയർപോർട്ടിനെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായിരുന്നുള്ളു. വെറും 6800 അടി മാത്രമാണു റൺ വേയുടെ നീളം. ഇത്തരം കൂറ്റൻ വിമാനങ്ങൾ അവിടെ ലാൻഡ് ചെയ്യുക എന്നത് അതീവ സാഹസമായിരുന്നു. അതിലുമുപരിയായി മാലിയിലെ അപ്പോഴുള്ള അവസ്ഥ അറിയാതെയുള്ള യാത്രയിൽ വിമാനം ലാൻഡ് ചെയ്യണമോ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യണോ എന്ന ആലോചന നടന്നു. അവസാനം വിമാനങ്ങൾ റൺവേ തൊട്ടു. ഇന്ത്യൻ പാരാട്രൂപ്പർമാർ ഉടൻ തന്നെ എയർഫീൽഡ് സുരക്ഷിതമാക്കി. കമാൻഡോകൾ, വാഹനങ്ങൾ, അവരുടെ ആയുധ ശേഖരങ്ങൾ എല്ലാം പുറത്തേയ്ക്ക്. രാത്രിയുടെ മറവിൽ ബോട്ടുകളിൽ കമാൻഡോകൾ മാലിയിലേയ്ക്ക് കടന്നു. . പ്രസിഡന്റ് ഗയൂമിനെ രക്ഷിച്ചു. പാരാട്രൂപ്പർമാർ തലസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റ് ഗയൂമിന്റെ സർക്കാർ മണിക്കൂറുകൾക്കുള്ളിൽ പുന:സ്ഥാപിച്ചു. ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു.
അടുത്തതായി അക്രമികളെ പിടികൂടാനായി വീടുകൾ തോറുമുള്ള തെരച്ചിലായിരുന്നു. ഇതിനിടെ അക്രമികൾ 19 പേരെ വെടിവെച്ചു കൊന്നിരുന്നു. ജഡങ്ങൾ അപ്പോഴും തെരുവിൽ കിടക്കുന്നു. കൊള്ളയടിച്ച കടകളും മറ്റും അനാഥമായി തുറന്നു കിടക്കുന്നു.
ഇതിനിടയിൽ “പ്രോഗ്രസ് ലൈറ്റ്” എന്ന തട്ടിയെടുത്ത ശ്രീലങ്കൻ ചരക്ക് കപ്പലിൽ , അക്രമിസംഘം തലവനായ അബ്ദുള്ള ലുത്തുഫിയും അയാളുടെ 70 ഓളം കൂലിപ്പട്ടാളക്കാരും ഒപ്പം 27 ബന്ദികളും മാലി തീരം വിട്ടു. മാലിദീപിലെ ഗതാഗത ക്യാബിനറ്റ് മന്ത്രിയായ അഹ്മദ് മുജുതുബയും അദ്ദേഹത്തിന്റെ സ്വിറ്റ്സർലണ്ടുകാരിയായ ഭാര്യ ഉർസുലയും ആ ബന്ദികളിൽ പെട്ടിരുന്നു..
ശ്രീലങ്കയിലെ തമിഴ് തീവ്രവാദ സംഘടനയായ PEOPLES LIBERATION ORGANISATION OF TAMIL EALAM അഥവാ PLOTE –ന്റെ കൂലിപ്പട്ടാളക്കാരായിരുന്നു റിബലുകൾ . . (വേലുപ്പിള്ള പ്രഭാകരന്റെ LTTE യ്ക്കു ബദലായി ഈ സംഘടനയ്ക്കു പരിശീലനം നൽകിയത് ഇന്ത്യൻ സൈന്യമായിരുന്നു.) ഓപ്പറേഷൻ കാക്റ്റസിന്റെ അടുത്ത ലക്ഷ്യം
ബന്ദികളെ രക്ഷപെടുത്തുക, അബ്ദുള്ള ലുത്തുഫിയെയും സംഘത്തെയും പിടികൂടുക എന്നതായിരുന്നു.
INS ഗോദാവരി എന്ന കൂറ്റൻ യുദ്ധക്കപ്പലിന്റെ കമാൻഡറാണു ക്യാപ്റ്റൻ ഗോപാലാചാരി. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ സമുദ്രാതിർത്തി കാത്തുകൊണ്ട് നിരന്തരം റോന്തുചുറ്റലിലായിരിയ്ക്കും ഗോദാവരി. തിരികെ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ക്യാപ്ടൻ .ഇന്ത്യൻ മഹാസമുദ്രത്തിൽ, മാല ദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ എവിടെയോ ഉള്ള “പ്രോഗ്രസ് ലൈറ്റ്” എന്ന ചരക്കു കപ്പൽ കണ്ടെത്തി അതിലെ ബന്ദികളെ രക്ഷപെടുത്തുക, കപ്പലിനെ തട്ടിക്കൊണ്ടു പോകുന്ന കൂലിപട്ടാളത്തെ പിടികൂടുക എന്ന ദൗത്യം അദ്ദേഹത്തിൽ വന്ന് ചേർന്നു.
ഗോവയിലെ INS ഹുൻസൽ നേവൽ എയർബേസിൽ നിന്നും ഒരു II 38 സമുദ്ര നിരീക്ഷണ വിമാനം (Maritime Reconnaissance Aircraft) ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് പറയുന്നയർന്നു. മാലിയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതു പ്രോഗ്രസ് ലൈറ്റിനെ തിരഞ്ഞു. അധികം വൈകാതെ, സിംഗപ്പൂരിനു നേരെ പോയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു കപ്പലിനെ അതു കണ്ടെത്തി. വിമാനം അതിനെ പിന്തുടർന്നു. പെട്ടെന്ന് കപ്പലിന്റെ സഞ്ചാരപഥം ശ്രീലങ്കയ്ക്കു നേരെ തിരിഞ്ഞു. അതോടെ അതു പ്രോഗ്രസ് ലൈറ്റ് ആണെന്ന സംശയമുദിച്ചു. വിവരം നേവൽ ഹെഡ്ക്വാർട്ടേഴ്സിലെത്തി. ഉടനെ TU-142M ഇനത്തിൽ പെട്ട ഏറ്റവും പുതിയ ഒരു നിരീക്ഷണ വിമാനം ആ സ്പോട്ട് ലക്ഷ്യമായി പറന്നുയർന്നു. കപ്പൽ പ്രോഗ്രസ് ലൈറ്റ് ആണെന്ന് ഉറപ്പിച്ചപ്പോൾ മിസൈലുകൾ ഘടിപ്പിച്ച INS ഗോദാവരിയും ഒപ്പം കൊച്ചിയിൽ നിന്നും INS ബേധ്വ എന്ന പരിശീലന യുദ്ധക്കപ്പലും അവയ്ക്ക് പുറമെ, ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ , രജ്പുത്, രഞ്ജിത്, ഗോമതി, ത്രിശൂൽ, നീലഗിരി, കുംഭീർ, ചീറ്റ, ഫ്ലീറ്റ് ടാങ്കർ ദീപക് എന്നിവയും മാലിദ്വീപിലേക്ക് നീങ്ങി. 24×7 സമുദ്ര നിരീക്ഷണ വിമാനം (MR) എയർ-
പട്രോളിംഗ് ആരംഭിച്ചു.
നവംമ്പർ 5.
പ്രോഗ്രസ് ലൈറ്റിന്റെ റേഡിയോ സിഗ്നലുകൾ ഗോദാവരിയിൽ കിട്ടാൻ തുടങ്ങി. യുദ്ധക്കപ്പലിന്റെ സാന്നിധ്യം മനസ്സിലായ റിബലുകൾ ഭീഷണി സന്ദേശമയച്ചു. തങ്ങളിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലം പാലിച്ചില്ലെങ്കിൽ ബന്ദികളെ കൊന്നുകളയുമെന്നായിരുന്നു സന്ദേശം. ശ്രീലങ്കൻ തീരത്തിനോട് അടുക്കുന്ന കപ്പൽ തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചാൽ ആ നിമിഷം തകർത്തുകളയാനാണു ശ്രീലങ്കൻ ഗവണ്മെന്റ് ഉത്തരവിട്ടിരിയ്ക്കുന്നു എന്ന സന്ദേശം ലഭിച്ച ഗോപാലാചാരി അങ്ങനെ എന്തെങ്കിലുംസംഭവിച്ചാൽ ശ്രീലങ്കൻ നേവിയുമായി ഒരു ഏറ്റുമുട്ടലിനും അത് രക്ഷാദൌത്യത്തെ തകർത്തുകളയാനും രാജ്യത്തിനു തന്നെ അപമാനമാവുകയും ചെയ്തേക്കാം എന്ന് മനസ്സിലാക്കി.
ഏകദേശം രണ്ടു മൈലോളം അകലം പാലിച്ച്
ക്യാപ്ടൻ ഗോപാലാചാരി റേഡിയോ വഴി പ്രോഗ്രസ് ലൈറ്റുമായി ബന്ധപ്പെട്ടു.
ഇന്ത്യൻ കപ്പലുകൾ തങ്ങളെ സമീപിയ്ക്കുന്നതു മനസ്സിലാക്കിയ അബ്ദുള്ള ലുത്തുഫി ഇന്ത്യൻ സേനയെ ഭീഷണിപ്പെടുത്താൻ
അബ്ദുൾ റഹ്മാൻ, അബ്ദുൾ സത്താർ എന്നീ രണ്ട് ബന്ദികളെ കപ്പലിന്റെ അണിയത്തേയ്ക്കു കൊണ്ടുവന്ന് നിഷ്കരുണം തലയ്ക്കു വെടിവെച്ചു കൊന്നു. കൊലപ്പെടുത്തിയവരെ ലൈഫ് ബോട്ടിൽ കെട്ടി കടലിലെറിഞ്ഞു.
തുടർന്ന് INS ഗോദാവരിയും ബേധ്വയും നടത്തിയ വെടിവയ്പ്പിൽ .ഒപ്പം ഗോദാവരിയിൽ നിന്നും പറന്നുയർന്ന സീ കിംഗ് ഹെലികോപ്ടറുകൾ ആന്റി സബ്മറൈൻ ബോംബുകൾ തുരുതുരെ കടലിലേയ്ക്കു വിക്ഷേപിച്ചു. കപ്പലിൽ വീണു പൊട്ടിച്ചിതറിയ ഒരു പീരങ്കിയുണ്ടയുടെ ചീളുകൾ തറച്ച് നാലു ബന്ധികൾ കൊല്ലപ്പെട്ടു. അതിനും പുറമേ നേവൽ ബേസിൽ നിന്നും പറന്നു വന്ന ചെറു യുദ്ധവിമാനങ്ങളും കപ്പലിനു ചുറ്റും വളഞ്ഞു. കടൽ ഇളകി മറിഞ്ഞു. ശക്തമായ തിരയടിയിൽ പ്രോഗ്രസ് ലൈറ്റ് . ഒരിഞ്ചു മുന്നോട്ടു നീങ്ങാനാവാതെ നിശ്ചലമായി. റിബലുകളിൽ രണ്ടു പേർ കടലിൽ ചാടി.ഒടുവിൽ ലുത്തുഫി കീഴടങ്ങാൻ സമ്മതിച്ചു.
ഗോദാവരിയുടെ ഡെക്കിൽ നേവിയുടെ ഷാർപ്പ് ഷൂട്ടർമാരായ Indian Marine Strike Force ഇപ്പൊൾ MARCOS എന്നറിയപ്പെടുന്ന കമാൻഡോകൾ ഒരു വശത്ത് നിരന്നപ്പോൾ സീ കിംഗ് ഹെലികോപ്ടറുകളിൽ നിന്ന് മറൈനുകൾ പ്രോഗ്രസ് ലൈറ്റിൽ ഊർന്നിറങ്ങിയപ്പോൾ ഒരു ദിവസത്തേയ്ക്ക് മാത്രം മാലിയുടെ അധികാരിയായിരുന്ന അബ്ദുള്ള ലുത്തുഫി കീഴടങ്ങി.
ആരാണ് അബ്ദുള്ള ലുത്തുഫി?
കൊളംബോയിൽ ഒരു പൌൾട്രി ഫാം നടത്തുകയായിരുന്നു ലുത്തുഫി. അത്യാവശ്യം കള്ളക്കടത്തും ബിസിനസ്സുമായി നടന്നിരുന്ന അബ്ദുള്ള ലുത്തുഫിയെ ഒരു ദിവസം PLOTE ന്റെ നേതാവ് ഉമാ മഹേശ്വരൻ അയാളെ സന്ദർശിച്ചു.
മാലി പിടിച്ചെടുക്കാൻ ആവശ്യമുള്ള കൂലി പടയാളികളെ നൽകാമെന്നും മാലി പോലുള്ള കൊച്ചു രാജ്യം വളരെ വേഗം പിടിച്ചടക്കാമെന്നും പ്രലോഭിപ്പിച്ചു. ഉമാമഹേശ്വരന്റെ ആ സന്ദർശമാണ് അബ്ദുള്ള ലുത്തുഫിയെ ഈ സാഹസം ചെയ്യിച്ചത്. അബ്ദുൾ ഗയൂമിനെ കൈയിൽ കിട്ടുകയും, തലസ്ഥാനമായ മാലിയിലെ വിമാനത്താവളം അവർ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും മാലിയുടെ ടെലഫോൺ ബന്ധം വിച്ഛേദിയ്ക്കുകയും ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ ലുത്തുഫിയുടെ ഉദ്യമം വിജയിച്ചേനെ..
ഇന്ത്യൻ സൈന്യത്തിന്റെയും കൃത്യമായ ബുദ്ധിയുടെയും പെട്ടെന്നുള്ള ഇടപെടൽ ദ്വീപ് രാഷ്ട്രത്തിലെ അട്ടിമറി ശ്രമത്തെ വിജയകരമായി പരാജയപ്പെടുത്തി.
ഇന്ത്യയുടെ ആർമി, എയർ ഫോഴ്സ്, നേവി സൈനിക വിഭാഗങ്ങൾ സംയുക്തമായി ആയിരക്കണക്കിനു കിലോമീറ്റർ ദൂരം താണ്ടി, ഇത്ര വേഗത്തിലും കൃത്യതയിലും ഈ ദൌത്യം നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ, അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഇന്ത്യ നടത്തിയ ഇടപെടലിനെ ലോകം പിന്നീട് പ്രശംസിച്ചു.ഓരോ ഇന്ത്യക്കാരനും അതു അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ മാലദ്വീപിൽ ഇന്ത്യ സേനയെ നിലനിർത്തി. പിന്നീട് ഭൂരിഭാഗം സൈനികരെയും പിൻവലിച്ചെങ്കിലും 150 പാരാട്രൂപ്പേഴ്സിനെ വീണ്ടുമൊരു അട്ടിമറി ശ്രമം ഉണ്ടായേക്കാമെന്ന ഭയത്താൽ കുറച്ചുകാലം കൂടി നിലനിർത്തിയിരുന്നു. ഒരു വർഷത്തിനു ശേഷം അവരും തിരികെ പോന്നു. ഓപ്പറേഷൻ_കാക്റ്റസ് ഗയൂം സർക്കാരിന്റെ വിജയകരമായ പുന:സ്ഥാപനത്തിനും ഇന്ത്യ-മാലിദ്വീപ് ബന്ധത്തെ ശക്തിപ്പെടുത്താനും സഹായിച്ചു. അതിനുശേഷം ആയിരക്കണക്കിന് മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് (MNDF) ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകിയിട്ടുണ്ട്.
ഈ സംഭവവികാസങ്ങൾ ആഗോള സ്വാധീനം ചെലുത്തി, 1989 ഏപ്രിൽ 3 ലെ ടൈം മാഗസിൻ കവർ, “സൂപ്പർ ഇന്ത്യ-അടുത്ത സൈനിക ശക്തി” എന്ന അടിക്കുറിപ്പോടെ അവതരിപ്പിച്ചു. യുഎസിന്റെയും യുകെയുടെയും നേതാക്കൾ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ചു.
1989 ജൂലൈയിൽ, തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പലിൽ പിടിക്കപ്പെട്ട കൂലിപ്പടയാളികളെ വിചാരണയ്ക്കായി ഇന്ത്യ മാലിദ്വീപിലേക്ക് തിരിച്ചയച്ചു. പ്രസിഡന്റ് ഗയൂം അവർക്കെതിരായ വധശിക്ഷ ഇന്ത്യൻ സമ്മർദ്ദത്തിന് വിധേയമായി ജീവപര്യന്തമാക്കി മാറ്റി. മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം നസീറിനെ പ്രതിയാക്കിയിരുന്നെങ്കിലും , മാലദ്വീപിന്റെ സ്വാതന്ത്ര്യം നേടുന്നതിൽ നസീറിന്റെ പങ്ക് അംഗീകരിച്ചുകൊണ്ട് 1990 ജൂലൈയിൽ പ്രസിഡന്റ് ഗയൂം ഔദ്യോഗികമായി നസീറിന് മാപ്പ് നൽകി.