COVID 19
കോവിഡാഘാതലോകം മനുഷ്യന്റെ മാനസിക നില മാറ്റുമോ ?
മഹാമാരികൾ മനുഷ്യന്റെ ജൈവമായ പരിണാമത്തിലും പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാറുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു് ജീവിക്കാൻവേണ്ട സ്വഭാവ വൈജാത്യങ്ങൾ മനുഷ്യർ ഓരോ അവസ്ഥയിലും പരുവപ്പെടുത്തിയിട്ടുണ്ട്
182 total views

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ )
കോവിഡാഘാതലോകം മനുഷ്യന്റെ മാനസിക നില മാറ്റുമോ ?
മഹാമാരികൾ മനുഷ്യന്റെ ജൈവമായ പരിണാമത്തിലും പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാറുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു് ജീവിക്കാൻവേണ്ട സ്വഭാവ വൈജാത്യങ്ങൾ മനുഷ്യർ ഓരോ അവസ്ഥയിലും പരുവപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും മനുഷ്യന്റെ നൈസർഗ്ഗിക പ്രകൃതത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കോവിഡാഘാതലോകത്തും മനുഷ്യന്റെ ശരീരത്തിലെ ജൈവ ധർമങ്ങളും ജൈവരാസപ്രവർത്തനങ്ങളും അതേ പടി തുടരും. അതേസമയം മനുഷ്യർ പറ്റമായി അടുത്തടുത്ത് ജീവിക്കുന്ന രീതികളിൽ, രോഗ സാംക്രമണത്തിന് ഹേതുവാകുന്ന പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരും, ലോകത്തിലെ കുറെ മനുഷ്യസമൂഹങ്ങളെങ്കിലും സ്വയം പര്യാപ്തമായ ആവാസവ്യവസ്ഥകളിലൂടെ ജീവിക്കാൻ ശ്രമിക്കും.
അസംഘടിതരാകുന്ന മനുഷ്യർ
മനുഷ്യ സമൂഹങ്ങൾ അവയുടെ ഓരോ പരിണാമഘട്ടത്തിലും ജീവിതത്തെ നിർണ്ണയിച്ചത് സംഘടിത ശക്തിയിലാണ്. ഒരു സമൂഹ സംഘത്തിലെങ്കിലും അംഗമായി പറ്റമായി ജീവിക്കുന്ന സാമൂഹ്യ മൃഗമായ മനുഷ്യൻ രാജ്യത്തിന്റെയും ഭൂഖണ്ഡങ്ങളുടെയും അതിർത്തികൾ ഭേദിച്ചുകൊണ്ട് വലിയ സമൂഹമായി ഇടകലർന്ന് ജീവിക്കുന്ന ഒരു കാലഘട്ടമാണിത്.മനുഷ്യ സമൂഹങ്ങൾ നിലനിൽക്കുന്നത് വിവിധ ആശയസംഹിതകളിലൂടെയാണ്.ആശയസംഹിതകൾ സാമൂഹ്യ ഉൽപ്പന്നങ്ങളാണ്.അത് യാഥാർത്ഥവസ്തുതകൾക്ക് പകരം നൽകുന്നു. സ്വാതന്ത്ര്യം, നന്മ, ഒരുമ മുതലായ ആശയങ്ങൾക്ക് മനുഷ്യ സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത മനുഷ്യരെ പരസ്പര വ്യത്യസ്ഥതക്കിടയിലും പാരസ്പര്യത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സമൂഹം അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ആശയങ്ങളുടെ ബലത്തിലാണ് മതവിശ്വാസങ്ങൾ രാജ്യാന്തരബന്ധങ്ങൾ എല്ലാം സാധ്യമാകുന്നത്.ഓരോ മനുഷ്യനും ഒറ്റയ്ക്കായാൽ അവർ പലതരം അസൗകര്യങ്ങൾ അനുഭവിക്കും.മനുഷ്യർക്ക് അപ്പം കൊണ്ട് മാത്രം ജീവിക്കാൻ സാധ്യമല്ല.തന്റെ ജൈവപരമായ ഉൽക്കർഷത്തെ സാധൂകരിക്കുന്നതിന് വേണ്ടിയുള്ള പരസ്പ്പര പ്രവർത്തനങ്ങൾ സാധ്യമാകണം.
മനുഷ്യർ അകലെ അകലെ പരസ്പരം ഒറ്റപ്പെട്ട ചെറിയ ചെറിയ സാമൂഹ്യ ഗ്രൂപ്പിൽ
ഒതുങ്ങിക്കൂടി ജീവിക്കേണ്ടിവരുമ്പോൾ അവർ നാളിതുവരെ അനുഭവിച്ചുവരുന്ന പല അനൂകുല്യങ്ങളും അസാധ്യമാകും.
ഇപ്പോഴത്തെ സവിശേഷമായ സാഹചര്യങ്ങളുടെ പ്രേരണയ്ക്കനുസരിച്ചു ഓരോ സമൂഹവും അതിന്റെതായ തന്ത്രങ്ങൾക്ക് രൂപം നൽകും.പാരസ്പര്യത്തിൽ ജീവിച്ച ജനവിഭാഗങ്ങൾ ചെറിയ സമൂഹങ്ങളായി വിഘടിക്കുകയും താന്താങ്ങളുടെ പരിമിതമായ ചട്ടക്കൂടിലേയ്ക്ക് ഒതുങ്ങിക്കൂടുകയും ചെയ്യേണ്ടിവരുമ്പോൾ മനുഷ്യരിലെ വിഭാഗീയതകൾ കൂടുതൽ ശക്തമാകും.
കുറെ പേർ ഗൃഹാന്തരീക്ഷത്തിലിരുന്ന് ജീവസന്ധാരണത്തിനുള്ള വക കണ്ടെത്തേണ്ടിവരുന്നു . അത് നിലവിലുള്ള ഗാർഹിക പ്രശ്നങ്ങൾ വഷളാക്കും.ആധുനിക ഇലക്ട്രോണിക് വിനിമയോപാധികളുമായുള്ള സഹവാസമുണ്ടെങ്കിലും അതിലൂടെ മനുഷ്യന്റെ ജീവിത ശേഷി യാന്ത്രികമായി ഉൽപാദിപ്പിക്കാൻ കഴിയില്ല .മനുഷ്യന്റെ സ്വാന്തനത്തിനും സ്പർശനത്തിനൊന്നും അത് പകരമാകുന്നില്ല.മനുഷ്യരും ബാഹ്യലോകവും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നത് സാങ്കേതികവിദ്യകളിലൂടെയാകുമ്പോൾ മനുഷ്യർക്ക് ആ അവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുണ്ട്.പൊരുത്തപ്പെടുക എന്ന പ്രക്രിയ ജീവിവർഗ്ഗങ്ങളിലും പരിതഃസ്ഥിയിലും പുതിയ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടാണ് നടക്കുന്നത്. യഥാർത്ഥത്തിൽ മനുഷ്യന്റെ സ്വത്വത്തിലുള്ള ജൈവപരമായ വികാരങ്ങളും സ്നേഹം, തന്മയീത്വം, കാമനകൾ ഭാവനാരൂപങ്ങളും എല്ലാം വ്യത്യസ്തമനുഷ്യരുമായുള്ള ബാഹ്യലോക ബന്ധം വഴി ആർജ്ജിച്ചെടുക്കുന്നതാണ്. നിലവിലുള്ള അവസ്ഥ അത്തരം സാധ്യതകളെ പരിമിതപ്പെടുത്തുമ്പോൾ മനുഷ്യൻ സ്വയം ജയിലിലടയ്ക്കപ്പെടുകയാണ്.
വൈജാത്യങ്ങൾ പ്രകടമാകുന്ന സമൂഹങ്ങളുമായും പരസ്പരപ്രവർത്തനം നടത്താൻ കഴിയുന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ചോദനകൾ ആധുനിക പൊതുബോധത്തിലേയ്ക്ക് നിയന്ത്രിക്കപ്പെടുന്ന സാധ്യതകളും, നീതിനിർവ്വഹണ സംവിധാനത്തിന്റെ പ്രയോഗവുമാണ്.എന്നാൽ ഒരു മഹാമാരി ഒരു സമൂഹത്തിൽ എളുപ്പം സാംക്രമിക്കുന്നതും ആ പശ്ചാത്തലവും അവിടത്തെ ആളുകളുടെ പെരുമാറ്റ സ്വഭാവങ്ങളിലും സാംസ്കാരികമായും ഉള്ള വ്യത്യാസങ്ങളും എല്ലാം അപകടകരമായി കാണുന്ന സ്ഥിതി വിശേഷം സ്വന്തം കുലത്തെയും സംസ്കാരത്തെയും സംബന്ധിച്ചുള്ള തീവ്രദേശബോധവും വംശീയ ചിന്താഗതികളും മനുഷ്യരെ പ്രബലമായി ആശ്ലേഷിക്കാൻ ഇടയാക്കാം .
ആന്തരികസംഘര്ഷങ്ങളും രോഗാവസ്ഥകളും
പ്രതികൂലമായ പരിതഃസ്ഥിതി മനുഷ്യന്റെ ജൈവാവസ്ഥയെ സ്വാധീനിക്കുകയും തന്മൂലം പലവിധ സംഘർഷ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.കോവിഡാഘാതലോകത്തുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും ചെറിയ ആന്തരിക സംഘർഷങ്ങൾ മുതൽ വിഷാദരോഗങ്ങൾ,ഉത്കണ്ഠരോഗങ്ങൾ ദീർഘകാല പിരിമുറുക്ക രോഗങ്ങൾ വരെ കാണും.
ഗുരുതരമായ ആന്തരികാരോഗങ്ങൾ അനുഭവിക്കുന്നവരുടെ നില കൂടുതൽ പരിതാപകരമാകും.സാമൂഹ്യ സ്ഥാനാന്തരങ്ങൾ, സാമൂഹ്യ സാമ്പത്തിക പരാധീനതകൾ എല്ലാം അനന്തരാഘാത പിരിമുറുക്കരോഗങ്ങൾക്ക് കാരണമാകുന്നു.ഓരോരുത്തർക്കും അവരവരുടെ ഗൃഹാന്തരീക്ഷത്തിലേയ്ക്ക് ഒതുങ്ങികൂടേണ്ടിവരുന്നു, മുൻപുണ്ടായിരുന്ന പലരുമായുള്ള ലൈംഗിക സാധ്യതകൾ നഷ്ടപ്പെടുന്നു. അത് ലൈംഗിക അസഹിഷ്ണുത സൃഷ്ടിക്കും.
ബിഹേവിയർ ഇമ്മ്യൂണിറ്റിയുടെ സൂക്ഷ്മതലങ്ങൾ
അന്യവർഗ്ഗത്തിലും ഗോത്രത്തിലും പെട്ടവർ അപകടകാരികളാകാമെന്നു കരുതി അവരെ അകറ്റുന്നതിനും സ്വയം സംരക്ഷിക്കുന്നതിനുമുള്ള ജനിതക വാസന പലപ്പോഴും സാമൂഹിക ജീവികൾക്ക് സ്വന്തം വർഗ്ഗത്തിനോട് തന്നെ ശത്രുതയായി വികസിച്ചുവരുന്നു. ദുദ്രഗതിയിലുള്ള നഗരവൽക്കരണത്തിൽ വൈജാത്യമുള്ള മനുഷ്യഗോത്രങ്ങളെല്ലാം തന്നെ സങ്കലനപ്പെടുമ്പോഴും അസാദൃശ്യമുള്ളവരെ അകറ്റിനിർത്താനുള്ള പെരുമാറ്റങ്ങൾ ഓരോ വ്യക്തിയും പ്രകടിപ്പിക്കുന്നു.ജൈവലോകത്തെ സംവേദനേന്ദ്രിയങ്ങളിലൂടെ അന്യരെ വേർതിരിച്ചറിഞ്ഞു പ്രതിരോധിക്കുന്ന ബിഹേവിയർ ഇമ്മ്യൂണിറ്റി സംവിധാനം വ്യക്തികൾക്കും ഗോത്രങ്ങൾക്കുമുള്ള ഒരു ജനിതകാനുകൂല്യമാണെങ്കിലും അത് സങ്കീർണമായ പല പെരുമാറ്റങ്ങൾക്കും കാരണമാകുന്നു.മനുഷ്യരെല്ലാം തങ്ങളുടെ ശരീരം നിലനിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയുന്നു. ശാരീരിക വൈജാത്യങ്ങളെയും സാമൂഹിക സാംസ്കാരിക വ്യത്യാസങ്ങളെയും വേർതിരിച്ചറിയാനുള്ള ശ്രമങ്ങൾ സൂക്ഷ്മമായ പെരുമാറ്റ പ്രത്യേയ്കതകളായി മാറുന്നു.രോഗം പരത്തുന്ന അന്യർ എന്ന ബോധം, രോഗാണുക്കൾ, രോഗവാഹകരായ മനുഷ്യർ ,വൃത്തി ഹീനമായ അന്തരീക്ഷം, ശുചിത്വ മില്ലാത്തവർ, അനാരോഗ്യമുള്ള/വിവിധ രോഗപീഡ അനുഭവിക്കുന്ന വ്യക്തികൾ തുടങ്ങിയ അകറ്റിനിർത്തേണ്ടിവരുന്ന എല്ലാം അതിരുകളിലും ഭയവും വെറുപ്പും അസഹിഷ്ണുതയും ചേർന്ന വൈകാരികാനുഭവങ്ങളായി ഉൾക്കൊള്ളുന്ന പെരുമാറ്റങ്ങൾ ഉരുത്തിരിയുകയാണ്. സാമൂഹിൿമായി പെരുമാറുമ്പോൾ മനുഷ്യർ കൂടുതൽ ജാഗ്രരാകുന്നു.നാളിതുവരെ അശ്രദ്ധമായി കണ്ടിരുന്ന പലതും സവിശേഷമായി പരിഗണിക്കുന്നു.വ്യത്യസ്ത സാംസ്കാരിക സാഹചര്യത്തിലും വിശ്വാസങ്ങളിലും ജീവിക്കുന്നവരോട് അസഹിഷ്ണുത കാണിക്കും. മനുഷ്യർ തമ്മിലുള്ള ശാരീരിക പെരുമാറ്റങ്ങൾ നിയ്രന്തിക്കപ്പെടുന്ന സാഹചര്യത്തിൽ ലഭ്യമായ സാമൂഹിക വിനിമയങ്ങൾ പോലും ശുഷ്കവും അസംതൃപ്തവുമാകും.മനുഷ്യന്റെ
ജൈവലോകത്തെ പ്രാചീനമായ സംവേദനേന്ദ്രിയങ്ങൾ കൂടുതൽ സംവേദനക്ഷമമാകുകയാണ്.അത് അദൃശ്യ ശത്രുവായ സൂക്ഷ്മജീവികളുടെ വ്യാപാരങ്ങൾ തേടിക്കൊണ്ടിരിക്കും. ജീവജാലങ്ങളെയും മനുഷ്യരെയും സംബന്ധിച്ച് മനുഷ്യർ വളർത്തിക്കൊണ്ടുവന്ന വംശീയതയുടെയും മാനസികമായ വ്യത്യസ്തതകളുടെയും ബുദ്ധിപരവും ശാരീരികവുമായ അസമത്വത്തിന്റെയും ആയ സങ്കൽപ്പങ്ങൾ/ മുൻവിധികൾ മനുഷ്യരെ സ്വാധീനിക്കും. അതിന്റെ പ്രതിസ്പന്ദനങ്ങൾ പെരുമാറ്റത്തിൽ നിഴലിക്കും. ഇടുങ്ങിയ ധാർമ്മിക ചിന്തകളും പ്രാകൃത ഗോത്രബോധവും മനുഷ്യവ്യവഹാരങ്ങളിൽ പ്രതിഫലിക്കും.
183 total views, 1 views today