Bineesh K Achuthan
ചലച്ചിത്ര സംബന്ധിയായ ഒരു പൊതു പരിപാടിയിൽ – ഇന്നസെന്റിനെ ആദരിക്കുന്ന ചടങ്ങാണെന്ന് തോന്നുന്നു ; പ്രിയദർശൻ, സിദ്ധിഖിനെ വിശേഷിപ്പിച്ചത് മലയാള സിനിമയിലെ തന്റെ ഏറ്റവും വലിയ ‘മത്സരാർത്ഥി’ എന്നാണ്. സിദ്ദിഖിന് ലഭിച്ച ഏറ്റവും വലിയ ഒരു അംഗികരമായിട്ടാണ് അത് എനിക്ക് തോന്നിയത്. ഇരുവരും ഒരേ ജേണറിൽ ഒട്ടനവധി വിജയ ചിത്രങ്ങൾ ചെയ്തവരാണ്. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി കണ്ടപ്പോൾ അദ്ഭുതപ്പെട്ടുവെന്നും തന്റെ മനസിലുള്ള ചിത്രങ്ങൾ ഈ ജേണറിൽ വരുന്നവയാണെന്നും സിദ്ധിഖ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. സിദ്ധിഖിന്റെ ഒട്ടേറെ ചിത്രങ്ങൾ പ്രിയദർശൻ, ഹിന്ദിയിൽ റീ മേക്ക് ചെയ്തു വിജയിപ്പിക്കുകയുണ്ടായി.
ഒരു ഫാസിൽ സ്ക്കൂൾ പ്രൊഡക്റ്റാണ് സിദ്ധിഖ് എങ്കിൽ പ്രിയദർശൻ പൂർണ്ണമായും അങ്ങനെയല്ല. എങ്കിലും ഫാസിലിന്റെ നിരവധി ചിത്രങ്ങളിൽ പ്രിയദർശൻ പല തലത്തിൽ പ്രവർത്തിക്കുകയും ഏതാനും ചിത്രങ്ങൾ റീ മേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര സംവിധായകരായതിന് ശേഷവും ഫാസിലിന്റെ മണിച്ചിത്രത്താഴിൽ പ്രിയദർശനും സിദ്ധിഖും സഹകരിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച പ്രിയദർശനും സിദ്ധിഖും ക്ലാഷ് റിലീസുകൾ വച്ചപ്പോഴെല്ലാം വിജയം സിദ്ധിഖിനൊപ്പമായിരുന്നു. ലാലുമായി വേർപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ചിത്രമായ ഹിറ്റ്ലർ 1996 വിഷു റിലീസിനെത്തിയപ്പോൾ എതിരെയുള്ള ചിത്രം പ്രിയദർശന്റെ മാഗ്നം ഓപ്പസ് എന്ന് വിശേഷിപ്പിക്കാവുന്ന കാലാപാനിയാണ്. മമ്മൂട്ടി – ശോഭന താരജോടികളാണ് ഹിറ്റ്ലറിലെങ്കിൽ മോഹൻലാലും താബുവുമായിരുന്നു കാലാപാനിയിലെ നായികാനായകൻമാർ. ഇരു ചിത്രങ്ങളും താര സമ്പന്നമായിരുന്നു. വൻ ഇനീഷ്യൽ കളക്ഷനോടെ ഇരു ചിത്രങ്ങളും മുന്നേറിയെങ്കിലും അന്തിമ വിജയം ഹിറ്റ്ലറിനായിരുന്നു. ഇന്ത്യൻ സ്വാതന്ത്യ സമര പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രമായ കാലാപാനി, പൈങ്കിളി ചിത്രമെന്ന് പറയാവുന്ന ഹിറ്റ്ലറിന് മുന്നിൽ കീഴടങ്ങി.
1999 വിഷു സീസണിലായിരുന്നു ഇരുവരുടെയും അടുത്ത പോരാട്ടം. സിദ്ധിഖിന്റെ ഫ്രണ്ട്സും പ്രിയദർശന്റെ മേഘവും. ഫ്രണ്ട്സിലൂടെ ജയറാം ആദ്യമായി ഒരു സിദ്ധിഖ് ചിത്രത്തിൽ നായകനായപ്പോൾ രാക്കുയിയിലിൻ രാഗസദസ് കഴിഞ്ഞ് സുദീർഘമായ ഒരു ഇടവേളക്കു ശേഷമാണ് മമ്മൂട്ടി, മേഘത്തിലൂടെ ഒരു പ്രിയദർശൻ ചിത്രത്തിൽ നായകനാകുന്നത്. ഫ്രണ്ട്സ് ബ്ലോക്ക് ബസ്റ്റർ വിജയം നേടി സീസൺ വിന്നറായി മാറിയപ്പോൾ മേഘം ഫ്ലോപ്പായി മാറി. ടി.ദാമോദരന്റെ വ്യത്യസ്തമായ തിരക്കഥക്കോ ഔസേപ്പച്ചന്റെ ഇമ്പമേറിയ ഗാനങ്ങൾക്കോ പ്രിയദർശന്റെ മനോഹരമായ ഫ്രെയിമുകൾക്കോ മേഘത്തെ രക്ഷിക്കാനായില്ല. 1987 – ൽ റിലീസായ ചെപ്പ് കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തെ പിണക്കത്തിന് ശേഷം ഒരു പ്രിയദർശൻ ചിത്രത്തിൽ യേശുദാസ് പാടുന്നതും മേഘത്തിലായിരുന്നു.
2003 വിഷു സീസണിലായിരുന്നു ഇരുവരുടേയും മൂന്നാമങ്കം. സിദ്ധിഖിന്റെ ക്രോണിക് ബാച്ചിലറും പ്രിയദർശന്റെ കിളിച്ചുണ്ടൻ മാമ്പഴവും. 2002 എന്ന വർഷം മലയാള സിനിമയിൽ ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷം കൂടിയായിരുന്നു. പ്രഥ്വിരാജ്, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രജിത് തുടങ്ങി ഒരു നിര താരങ്ങൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു അത്. ഒപ്പം ദിലീപ് തരംഗം ഉച്ഛസ്ഥായിയിൽ നിൽക്കുന്ന സമയവും. മമ്മൂട്ടി/ മോഹൻലാൽ ചിത്രങ്ങളേക്കാൾ ദിലീപ് ചിത്രങ്ങൾ വിജയം വരിക്കുന്ന കാലം കൂടിയായിരുന്നു അത്. മലയാള സിനിമയിൽ തലമുറ മാറ്റത്തിന് സമയമായി എന്ന സൂചന നൽകി കൊണ്ട് ടാബ്ലോയ്ഡുകൾ അച്ചു നിരത്തി. സ്വാഭാവികമായും 2003 വിഷു റിലീസുകൾ മമ്മൂട്ടിക്കും മോഹൻലാലിനും നിർണ്ണായകമായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴത്തെ മറി കടന്ന് ക്രോണിക്ക് ബാച്ച്ലർ വിജയം നേടി. ദിലീപ് ചിത്രമായ തിളക്കവും ഒപ്പം തന്നെ വിജയം വരിച്ചു. ഇങ്ങനെ മൂന്ന് വട്ടവും വിജയം സിദ്ധിഖിനൊപ്പം നിന്നു. ഇതേ ഗ്രാഫാണ് ലാൽ ജോസിനും ഷാജി കൈലാസിനും. ഇരുവരുടെയും ക്ലാഷ് റിലീസുകളിൽ വിജയം എക്കാലവും ലാൽ ജോസിനൊപ്പമായിരുന്നു. ആ കഥ അടുത്ത വട്ടം.