Rajesh Krishna
(ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് Rajesh Krishna)
ഷറഫുദ്ദീൻ എന്ന നടൻ മലയാളിക്ക് സുപരിചിതനായത് ‘പ്രേമം’ എന്ന സിനിമയിൽ ‘റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ‘ ഏകാന്തതയനുഭവിക്കുന്ന ഗിരിരാജൻ കോഴിയായിട്ടാണ്. ഡയലോഗ് ഡെലിവറിയുടെ പ്രത്യേകതയിലൂടെ ആ പയ്യൻ അന്നേറെ ചിരിപ്പിച്ചു.ഒരു നടൻ്റെ വൈവിധ്യാത്മകത തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു ഷറഫുദ്ദീൻ്റെ തുടർന്നുള്ള ചിത്രങ്ങൾ. ‘ഗിരിരാജൻ കോഴി’യായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഷറഫുദ്ദീൻ പിന്നീട് വിവിധ വേഷങ്ങളിലെ പകർന്നാട്ടങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചു.പക്വതയും മിതത്വവുമാർന്ന കഥാപാത്രങ്ങളിലൂടെ ഷറഫുദ്ദീൻ വളരെപ്പെട്ടെന്ന് സ്വന്തം ഇടമുറപ്പിച്ചു.

നായകനെപ്പോലെ തന്നെ ഓർത്തിരിക്കുന്ന കഥാപാത്രമാണ് ‘വരത്തൻ’ ലെ വില്ലൻ. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ റോയി മൗനസംവേദനത്തിൻ്റെ ദൃശ്യഭാഷയിലൂടെ പ്രേക്ഷകനെന്ന നിലയിൽ എന്നെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. പിന്നീട് റോഷാക്കിലെ ‘അശോകനും ‘നടൻ എന്ന നിലയിൽ അയാളുടെ റേഞ്ച് ബോധ്യപ്പെടുത്തുന്ന കഥാപാത്രമായിരുന്നു. നടനെന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും അയാളെന്നെ ഇപ്പോൾ വിസ്മയിപ്പിക്കുന്നു. എൻ്റെ മുൻവിധികളെ തച്ചുടയ്ക്കുന്നു.ഞങ്ങളുടെ പുതിയ ചിത്രമായ ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ‘ എന്ന ചിത്രത്തിലെ നായകൻ ഷറഫുദ്ദീനാണ്.
വർഷങ്ങൾക്കു ശേഷം ഭാവനയുടെ മടങ്ങിവരവ് എന്ന തരത്തിൽ സ്വാഭാവികമായും മാധ്യമങ്ങളെല്ലാം ഭാവനയെ മാത്രം കേന്ദ്രീകരിച്ചാണ് വാർത്തകളും അഭിമുഖങ്ങളും നൽകുന്നത്. നിർമ്മാതാവ് എന്ന നിലയിൽ സത്യത്തിലെനിക്ക് ഉള്ളിൽ ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു, സിനിമയിലെ നായകന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്ന ഈഗോ അയാളിലുണരുമോ എന്ന്. പക്ഷേ ഷറഫുദ്ദീൻ വിസ്മയിപ്പിച്ചു കളഞ്ഞു. അക്കാര്യത്തെ ഹൃദയവിശാലതയോടെ ഉൾക്കൊള്ളാനുള്ള തുറവി ഷറഫുദ്ദീനുണ്ടെന്ന് ബോധ്യപ്പെടും വിധമായിരുന്നു അയാളുടെ ഇടപെടൽ. ഭാവനയുടെ മടങ്ങിവരവിനെ എത്ര വിശാലതയോടെയാണ് അയാളെതിരേൽക്കുന്നത്.
“ഞാനും ഭാവനയുടെ മടങ്ങിവരവാണ് കാത്തിരിക്കുന്നത്, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം ” എന്ന് പറഞ്ഞ ഷറഫുദ്ദീനെ ഞാൻ നെഞ്ചോടു ചേർക്കുന്നു. സിനിമയെന്ന ആൺവ്യവഹാരലോകത്തിൽ ഈഗോയില്ലാത്ത മനുഷ്യർ അപൂർവ്വമാണ്.ഭാവന മനിലയുമായുള്ള തന്റെ സംഭാഷണത്തിൽ പറയുമ്പോലെ അവസാനനിമിഷം വരെ ഈ ചിത്രത്തിൽ അഭിനയിക്കണോ വേണ്ടയോ എന്ന് അനിശ്ചിതത്വത്തിലായിരുന്നു. അങ്ങനെയുള്ള ആളെ ചിത്രീകരണ സമയത്തുടനീളം കംഫർട്ടബിളാക്കി നിർത്തിയതിൽ ഷറഫുദ്ദീൻ്റെ പങ്ക് ചെറുതല്ല. ചില മനുഷ്യരങ്ങനെയാണ്.
മറ്റുള്ളവരുടെ കൂടി ഇടങ്ങളെ വെട്ടിപ്പിടിക്കാൻ നോക്കുന്ന മനുഷ്യരുടെ ലോകത്ത് തനിക്കു കൂടി അർഹതപ്പെട്ട ഇടമാണെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും വിട്ടു കൊടുക്കലിന്റെ സുന്ദരമായ രാഷ്ട്രീയം എന്നെ പഠിപ്പിച്ചതിന് പ്രിയപ്പെട്ട ഷറഫൂ, നന്ദി…!ഒപ്പം ഷറഫുവിന്റെ സന്തത സഹചാരി അജ്മലിനും നന്ദി.