തൂവാനത്തുമ്പികൾ അഭ്രവിഹായസ്സിലേക്ക് പാറിപ്പറന്ന് 35 വർഷങ്ങൾ:
രാഗനാഥൻ വയക്കാട്ടിൽ
ഒരിക്കലും മറക്കാനാവാത്ത പി.പത്മരാജൻ്റെ അഭ്ര കാവ്യമാണ് തൂവാനത്തുമ്പികൾ ‘
മോഹൻലാലിൻ്റെ മണ്ണാറത്തുടി ജയകൃഷ്ണനേയും സുമലതയുടെ ക്ലാരയേയും 35 വർഷങ്ങൾ പിന്നിടുമ്പോഴും മലയാളി സിനിമാ പ്രേക്ഷകർ മനസ്സിൽ കൊണ്ടു നടക്കുന്നു. പൂർണ്ണമായും തൃശൂരിലും വടക്കുംനാഥൻ ക്ഷേത്രാങ്കണത്തിലും തേക്കിൻകാട് പരിസരങ്ങളിലുമാണ് ചിത്രീകരിച്ചത്.തൃശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്തുള്ള വാടാനപ്പള്ളി കടപ്പുറത്തിൻ്റെ മനോഹാരിത ഗാന രംഗങ്ങളിൽ കാണാം. ആലുവ മാതാ തിയേറ്ററിൽ നിന്നാണ് ഈ ചിത്രം കാണുന്നത്.പിന്നീട് വിസിആർ / TV വഴി അനേക തവണ കണ്ടിട്ടുണ്ട്.ചാനലിലൂടെ എത്രയോ തവണ’. ഓരോ പ്രാവശ്യം ചാനലിൽ വരുമ്പോഴും കാണാതിരിക്കാൻ കഴിയില്ല.
1987 ജൂലൈ മുപ്പത്തി ഒന്നിനാണ് പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ പ്രദർശനശാലകളിൽ എത്തിയത് .സംവിധായകൻ്റെ തന്നെ നോവലായ ഉദകപ്പോളയാണ് ഇതിനു വേണ്ടി തെരെഞ്ഞെടുത്തത് . ഉദകപ്പോളയിലെ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ഒന്നാക്കി രണ്ടു വ്യക്തിത്വങ്ങളായി ജയകൃഷ്ണനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.. തനി ഗ്രാമവാസിയെന്ന് നമുക്ക് തോന്നിക്കുന്ന മണ്ണാറത്തുടി ജയകൃഷ്ണൻ പട്ടണത്തിലെത്തിലെത്തുമ്പോൾ മറ്റൊരു മുഖമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. നമ്മൾ സങ്കൽപ്പിക്കാത്ത സൗഹൃദവലയങ്ങളും ജീവിതരീതിയും രണ്ടു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളുടെ ഭാവങ്ങൾ വിസ്മയമുളവാക്കുന്നതാണ്. ശ്രീ പത്മരാജന് വളരെ അടുത്ത് പരിചയമുള്ള ഉണ്ണിമേനോൻ് എന്നയാളുടെ ചില സ്വഭാവ വിശേഷങ്ങൾ ജയകൃഷ്ണനിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ആ സ്വൈരക്കേട് മാറ്റാൻ നിന്നെ ഞാൻ കെട്ടാൻ തീരുമാനിച്ചു എന്ന് കോളേജിൽ പോയി നായികയായ രാധയോട് (പാർവ്വതി) പറഞ്ഞ വിവരം അറിഞ്ഞ ചേട്ടൻ മാധവൻ (ശ്രീനാഥ് ) ഇനി എന്തൊക്കെയാണ് അവൻ്റെ ഭാഗത്തു നിന്ന്
ഉണ്ടാകുക എന്ന ആശങ്ക പങ്കു വക്കുന്നത് ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിത പരമ്പരയൂടെ ഒരു ചെറിയ പകർപ്പ് അറിയാവുന്നത് കൊണ്ട് മാത്രം:
തിരക്കഥ, സംവിധാനം, ഛായാഗ്രഹണം. ഗാനങ്ങൾ മോഹൻലാലിൻ്റേയും പർവ്വതി, സുമലത എന്നീ ഇരട്ട നായികമാരുടെ അഭിനയം എന്നിവ ആ കാലഘട്ടത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്.ശ്രീകുമാരൻ തമ്പിയുടെ കവിത തുളുമ്പുന്ന വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദ്രനാഥിൻ്റെ സംഗീതം ചിത്രത്തിൻ്റെ സുഗമമായ സഞ്ചാരത്തിന് ഏറെ സഹായകമായി. ഒന്നാം രാഗം പാടി എന്ന ഗാനം അതിമനോഹരമായി ആലപിച്ചെങ്കിലും ശ്രീ വേണുഗോപാലിനെ മികച്ച ഗായകനായി പരിഗണിച്ചില്ല എന്നത് തീരാനഷ്ടമായി..കൂടെ ചിത്രയും പാടി എന്നതിനാലാണ് അന്ന് പരിഗണിക്കാതിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം നിറം എന്ന ചിത്രത്തിൽ ജയചന്ദ്രനും ചിത്രയും ഡ്യൂയറ്റ് പാടിയിട്ടും ജയചന്ദ്രനെ മികച്ച ഗായകനായി പരിഗണിച്ചു. മേഘം പൂത്തുതുടങ്ങി എന്ന ഒരു ഗാനം കൂടിയുണ്ട്. അത് യേശുദാസും മനോഹരമായി ആലപിച്ചു.. നായക കഥാപാത്രത്തിൻ്റെ മന:സംഘർഷങ്ങൾക്കും കാമുകിയായ ക്ലാരയുമായുള്ള സമാഗമത്തിനും മഴയുടെ അകമ്പടിയോടെയുള്ള പശ്ചാത്തല സംഗീതം തിയേറ്റർ വിട്ടിറങ്ങിയിട്ടും തോരാതെ മനസ്സിൽ വീണ്ടും പെയ്തിറങ്ങിയത് ശ്രീ ജോൺസൺ മാഷുടെ പശ്ചാത്തല സംഗീത മാസ്മരികത കൊണ്ട് മാത്രമാണ്. ചില BGMബിറ്റുകൾ കേൾക്കുമ്പോൾ ഔസേപ്പച്ചൻ ടച്ചും തോന്നിയിരുന്നു.( താരും തളിരും എന്ന ഗാനം പോലെ )എന്നാൽ ചിത്രത്തിൽ എവിടെയും ആ പേര് പരാമർശിച്ചു കണ്ടില്ല: ജോൺസൺൻ്റെ പേര് മാത്രമാണ് കണ്ടത്.
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് തന്നെയാണ് മണ്ണാറത്തുടി ജയകൃഷ്ണൻ ‘ മലയാളചലച്ചിത്രങ്ങളിൽ അപൂർവ്വമായ പ്രമേയമാണെന്ന് നിസ്സംശയം പറയാം. 99% പുരുഷ മനസ്സിലും ഒളിഞ്ഞു കിടക്കുന്ന കാമുക ഭാവം അതിസൂക്ഷ്മമായി മനോഹരമായി ജയകൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ സംവിധായകൻ അഭ്രപാളികളിൽ എത്തിച്ചു.
ജയകൃഷ്ണനായി മോഹൻലാൽ ക്ലാരയായി സുമലത, രാധയുടെ വേഷത്തിൽ പാർവ്വതി ജയറാം, കൂടാതെ ജയ കൃഷ്ണൻ്റെ അമ്മയായി സുകുമാരി, സഹോദരിയായി സുമിത്ര, തങ്ങൾ മാഷ് എന്ന ബ്രോക്കർ കുരിക്കൾ ആയി ബാബു നമ്പൂതിരി ജയകൃഷ്ണൻ്റെ കൂട്ടുകാരൻ ഋഷിയായി അശോകൻ. പട്ടണത്തിലെ കൂട്ടുകാരനായി അലക്സ്, നാളികേര കച്ചവടക്കാരനായി പൂജപ്പുര രാധാകൃഷ്ണൻ കുടികിടപ്പുകാരൻ രാവുണ്ണി നായരായി ജഗതി ശ്രീകുമാർ രാധയുടെ അച്ഛനായി ശങ്കരാടിയും ബാറിലെ ഡേവിഡ് ചേട്ടനായി ദിലീപ് ( സീനിയർ) എന്നിവരും തൂവാനത്തുമ്പികളിൽ വിവിധ കഥാപാത്രങ്ങളായി ‘.ക്ലാരയുടെ ഭർത്താവ് മോനി ജോസഫായി ഏതാനും നിമിഷം മാത്രം എം.ജി സോമനും ശ്രദ്ധേയമായി.
കഥ ഓർത്തെടുക്കാം.:
വലിയ ജന്മിയും കാർക്കശ്യക്കാരനുമായിരുന്ന ജസ്റ്റിസ് തമ്പുരാൻ്റെ ഏക സന്താനമാണ്
മണ്ണാറത്തുടി ജയകൃഷ്ണൻ.നാട്ടിൽ അറു പിശുക്കൻ എന്ന ദുഷ്പേര് ധാരാളം’.ഏക്കറുകണക്ക് കുടിയിരിപ്പിൽ നിന്നും ലഭിച്ച നാളികേരം വാങ്ങാൻ വന്ന വർഗ്ഗീസ് (രാധാകൃഷ്ണൻ ) കാമ്പില്ലാത്ത പേട്ടു നാളികേരം തിരിഞ്ഞു മാറ്റിയിട്ടതിൽ ചീത്ത വിളിച്ച് തനിക്ക് തരില്ല എന്ന് പറഞ്ഞ് ആ നാളികേരം തിരികെ കൂട്ടത്തിൽ ഇടുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുടികിടപ്പുകാരനായ മുഴുക്കുടിയനായ രാവുണ്ണി നായർ അവിടേക്ക് എത്തി. തമ്പുരാനും അറു പിശുക്കനായിരുന്നു ആ സ്വഭാവമാണ് മകനും കിട്ടിയതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു.വെട്ടുകത്തിയുമായി ജയകൃഷ്ണൻ പാഞ്ഞടുത്തു. ചേട്ടത്തി ഉൾപ്പെടെയുള്ളവർ പിടിച്ചു മാറ്റി. രാത്രിയിൽ മറ്റു നാളികേര കച്ചവടക്കാരെ വിളിച്ച് നാളികേരം ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കെ കൂട്ടുകാരൻ ഋഷി (അശോകൻ) റിപ്പയർ ചെയ്യാൻ കൊണ്ടുപോയ വാട്ടർ പമ്പ് കൊണ്ടുവന്നു.
അടുത്ത ദിവസം ജയകൃഷ്ണൻ ഗ്രാമത്തിൽ നിന്നും ദൂരെയുള്ള നഗരത്തിലേക്ക് ഇറങ്ങി. ഋഷിയെ പട്ടണത്തിലുള്ള സ്വന്തം ഇലക്ട്രിക് കടയിൽ നിന്നും വിളിച്ചിറക്കി. അമ്മക്ക് സൂപ്പ് വക്കാൻ ആട്ടിൻ തല മാർക്കറ്റിൽ നിന്നും വാങ്ങി. അവിടേയും പേശിപ്പേശി വില കുറച്ചു കൊടുത്തു. എന്തൊരു പിശുക്കനാണെന്ന് ഋഷി കണക്ക് കൂട്ടി. നല്ല ചൂട് ആയതിനാൽ നാരങ്ങ വെള്ളം കുടിക്കാൻ പെട്ടിക്കടയിൽ എത്തി. അവിടേയും പിശുക്കും തർക്കവും തണുപ്പില്ല എന്ന് പറഞ്ഞ് കൊണ്ട്. കുടിക്കാതെ പൈസ കൊടുത്ത്.മറ്റൊരു സ്ഥലത്തേക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോയി. അത് ടൗണിലെ പ്രധാന ബാർ .ആദ്യം നാരങ്ങ വെള്ളം ഓർഡർ ചെയ്തു.ഋഷിക്ക് ആകെ ചമ്മൽ: ആരെങ്കിലും കണ്ടാലോ എന്ന്. നാരങ്ങ പോയി ബീയർ ആയി അടുത്ത ഘട്ടം. അവിടെ ജയകൃഷ്ണൻ്റെ ഒട്ടേറെ പരിചയക്കാർ . സ്നേഹിതരുടെ ബാഹുല്യം കണ്ട് ഋഷി ഞെട്ടിപ്പോയി. നാട്ടിൻ’ പുറത്തെ തമ്പുരാൻ കുട്ടിയല്ല പട്ടണത്തിലെത്തുമ്പോൾ ജയകൃഷ്ണൻ. എന്തിനും പോന്ന കൂട്ടുകാർ .നാട്ടിൽ പിശുക്കനായ സുഹൃത്ത് പട്ടണത്തിൽ ധൂർത്തൻ പണം വാരിക്കോരി കൊടുക്കുന്നു. ധാരാളിത്തത്തോടെ ചെലവ് ചെയ്യുന്നു.
കോളേജിൽ പഠിക്കുമ്പോൾ പട്ടണത്തിൽ വിലസിയ കഥകൾ കുരിക്കൾ ഋഷിയോട് പറഞ്ഞു. മാത്രമല്ല ഒരു സ്ത്രീയിലും അനുരക്തനായിട്ടില്ല എന്ന സത്യവും: എന്നാൽ മൊത്തത്തിൽ സ്ത്രീലമ്പടനാണെന്ന് പേരുണ്ട്. ഋഷിക്ക് ആദ്യമായി അങ്ങനെ ഒരു അവസരം കുരിക്ക ളോട് പറഞ്ഞ് ഉണ്ടാക്കിക്കൊടുത്തത് ജയകൃഷ്ണനാണ്.ജയനും ഈ സ്വഭാവം ഉണ്ടാകുമെന്ന് ഋഷിധരിച്ചു പോയി. ജയകൃഷ്ണൻ്റെ മനസ്സിൽ ഒരു പ്രതിജ്ഞ ഉണ്ടായിരുന്നു.അതു കൊണ്ടാണ് സ്വന്തം ഭാഗത്തു നിന്നുള്ള സ്ത്രീ വിഷയത്തിൽ മുഖം തിരിച്ച് നിന്നത്. എന്നാൽ ഋഷി ക്ക് വേണ്ടി അങ്ങനെ ചെയ്തതിൽ ഉള്ളുനീറുന്നുമുണ്ട്. ആ സമയത്തെ അസാമാന്യ അഭിനയ പാടവം മറക്കാനാവില്ല.
ജയകൃഷ്ണൻ സ്വന്തം പാടത്ത് പണിക്കാരോടൊപ്പം പണിയെടുത്തു കൊണ്ടിരിക്കെ മണ്ണാറത്തുടി വീട് അന്വേഷിച്ച് ചേച്ചിയുടെ ഭർത്താവിൻ്റെ ബന്ധുവീട്ടുകാരായ രാധയും രാധയുടെ ചേച്ചി രഞ്ജിനിയും( അമ്മാവൻ്റെ മകൾ ) എത്തി.മുത്തശ്ശിയുടെ സപ്തതി ക്ഷണിക്കാൻ വന്നപ്പോൾ ജയകൃഷ്ണനോടാണ് വഴി ചോദിച്ചത്. മണ്ണാറത്തുടി ഞാൻ തന്നെയാണ് എന്ന് ജയകൃഷ്ണൻ പറഞ്ഞു.രാധ കൊച്ചു കുട്ടിയായിരിക്കുമ്പോൾ വന്ന കാര്യം പറഞ്ഞു. നീ വളർന്നു പോയല്ലോ എന്ന് പറഞ്ഞതും കൂടെയുള്ള ചേച്ചിയെ കുറിച്ച് അർത്ഥം വച്ച പറഞ്ഞതും രാധയ്ക്ക് ഇഷ്ടമായില്ല. അതിന് തക്കതായ മറുപടി രാധ പറയുകയും ചെയ്തു.
രാധ വന്നു പോയ ശേഷം ജയകൃഷ്ണൻ്റെ മനസ്സിൽ ആദ്യാനുരാഗം മൊട്ടിട്ടു.പിറ്റേന്ന് ഋഷിയോടൊപ്പം കോളേജിൽ ചെന്ന് രാധയെ സ്വകാര്യമായി വിളിച്ച് നിന്നെ ഞാൻ കെട്ടാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ രാധ വളരെ രൂക്ഷമായി അതിന് തന്നെ നോക്കേണ്ട എന്ന് മറുപടി കൊടുത്തു. പെട്ടെന്നുണ്ടായ ഷോക്കിൽ തിരിച്ച് നഗരത്തിൽ എത്തി ബാറിൽ കയറിയെങ്കിലും മദ്യപിക്കാൻ ഋഷി സമ്മതിച്ചില്ല: നാരങ്ങ വെള്ളത്തിൽ അവസാനിപ്പിച്ചു. അവിടെയെത്തിയ കുരിക്കൾ ക്ലാര എന്ന യുവതിയെ അവളുടെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവരാൻ ജയ കൃഷ്ണൻ്റെ സഹായം തേടി.മദർ സുപ്പീരിയർ ആയി വ്യാജ കത്ത് എഴുതിയിട്ടു വേണം കൊണ്ടുവരാൻ എന്ന് പ്രത്യേകം പറഞ്ഞു.ജയകൃഷ്ണൻ തിരിച്ച് വീട്ടിലെത്തി:
കോളേജിൽ ഉണ്ടായ സംഭവങ്ങൾ ചേട്ടൻ മാധവൻ അറിഞ്ഞു. ആദ്യമായിട്ടായിരിക്കും മാധവൻ ഒരു യുവതിയോട് ഇങ്ങനെ വിവാഹാഭ്യർത്ഥന നടത്തിയിരിക്കുക എന്ന് ചേട്ടൻ പറഞ്ഞു. ഇനി അവൻ്റെ അടുത്ത നീക്കം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല എന്ന് മാധവൻ അനിയത്തി രാധയോട് പറഞ്ഞു.
മദർ സുപ്പീരിയർ ആയി കത്തെഴുതിത്തുടങ്ങി. ആദ്യ വരികൾ എഴുതിയപ്പോൾ തന്നെ തോരാമഴയായിരുന്നു. കത്തു നനഞ്ഞത് ഒപ്പിയെടുത്തു. പിറ്റേന്ന് പോസ്റ്റ് ചെയ്തു. ഒരാഴ്ചയായപ്പോൾ ക്ലാരയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്നു കന്യാസ്ത്രീയാകാൻ പോകുന്നു എന്ന് അച്ഛനെ തെറ്റിദ്ധരിപ്പിച്ച് രണ്ടാനമ്മയാണ് ഇറക്കി കൊണ്ടുവന്നത് ‘
.ജയകൃഷ്ണനെ തടി കോൺട്രാക്ടറാക്കി വേഷം കെട്ടിച്ച് ക്ലാരയുടെ ഉള്ളിലിപ്പ് അറിയാൻ കുരിക്കൾ എന്ന തങ്ങൾ മാഷ് സ്റ്റാർ ഹോട്ടൽ മുറിയിലേക്ക് പറഞ്ഞ് വിട്ടു. വേശ്യാവൃത്തി തുടർന്നു പോകുമോ അതോ ഏതെങ്കിലും മുതലാളിമാരുടെ മാത്രം ആയി മാറുമോ എന്നറിയാനാണ് ജയകൃഷ്ണനെ ഏർപ്പാടാക്കിയത്.ജയകൃഷ്ണൻ ക്ലാരയുമായി വളരെ അടുത്തു .അവർ മനസ്സും ശരീരവും പങ്കുവച്ചു. പക്ഷേ ക്ലാരയ്ക്കും ആദ്യ അനുഭവമാണ് എന്നറിഞ്ഞ ജയകൃഷ്ണന് വല്ലാത്ത കുറ്റബോധമായി.” താൻ മൂലം ഒരു യുവതിയുടെ കന്യകാത്വം നഷ്ടപ്പെട്ടാൽ അവളെ മാത്രമേ ജീവിതസഖിയാക്കൂ എന്ന ഒരു പ്രതിജ്ഞ എടുത്ത കാര്യം ക്ലാരയോട് പറഞ്ഞു.
അതിനാൽ ആ പ്രതിജ്ഞ നിറവേറ്റാൻ ക്ലാരയെ ഞാൻ വിവാഹം കഴിക്കട്ടെ എന്ന് ചോദിച്ചു.ആദ്യമായി രാധയോട് പ്രണയം തോന്നിയതും കോളേജിൽ ഉണ്ടായ സംഭവവും പറഞ്ഞു.’ താനാണ് മദർ സുപ്പീരിയർ എന്ന കാര്യവും പറഞ്ഞു. ജയകൃഷ്ണൻ തങ്ങളെ കാണാൻ വന്ന സമയത്ത് ക്ലാര ഹോട്ടലിൽ നിന്ന് മുങ്ങി. മറ്റൊരു മുറിയിൽ താമസിച്ചിരുന്ന രണ്ടാനമ്മ ബഹളമുണ്ടാക്കി. ട്രെയിൻ്റെ സമയം റിസപ്ഷനിൽ നിന്ന് വിളിച്ചു ചോദിച്ച കാര്യം ജീവനക്കാർ പറഞ്ഞു.രാധയുടെ മുത്തശ്ശിയുടെ സപ്തതി ദിവസമായി ‘ജയകൃഷ്ണൻ്റെ അമ്മയും ചേച്ചിയും എല്ലാം എത്തിയിരുന്നു.ചടങ്ങുകൾക്ക് ജയകൃഷ്ണൻ വരുമെന്ന പ്രതീക്ഷയിൽ രാധ കാത്തിരുന്നു’ വന്നാൽ ക്ഷമ ചോദിക്കാനും വിവാഹത്തിന് സമ്മതമാണെന്ന് പറയാനും ആയിരുന്നു.വിവരം ചേച്ചിയോട് പറഞ്ഞു.ജാതകം നോക്കാൻ രാധയുടെ അച്ഛനും പറഞ്ഞു.മാധവൻ ഇക്കാര്യം പറയാൻ ജയ കൃഷ്ണൻ്റെ വീട്ടിലെത്തി. ജയകൃഷ്ണൻ പറഞ്ഞു.രാധ ചൊവ്വാഴ്ച വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാൻ വരുന്ന കാര്യം പറഞ്ഞു.രാധയുമായി സംസാരിക്കാൻ മാധവൻ നിർദ്ദേശിച്ചു.
അടുത്ത ചൊവ്വാഴ്ച്ച വടക്കുംനാഥ ക്ഷേത്രസന്നിധിയിൽ വച്ച് ഇരുവരും കണ്ടുമുട്ടി’ ഉള്ളുതുറന്ന് സംസാരിച്ചു.രാധയുമായുള്ള സംഭവ ശേഷം ക്ലാരയെ കണ്ടുമുട്ടിയതും താൻ മൂലം അവളുടെ കന്യകാത്വം നഷ്ടമായതും വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞിട്ടും അവൾ പോയതും രാധയോട് പറഞ്ഞു’.
മറ്റൊരു മഴ ദിവസം ജയകൃഷ്ണന് ഒരു ടെലഗ്രാം വന്നു. ക്ലാര എത്തുന്ന വിവരം.റെയിൽവേ സ്റ്റേഷനിൽ പോയി സ്വീകരിച്ചു. കടപ്പുറത്തും കുന്നിൻ മുകളിലും ചുറ്റിക്കറങ്ങി ക്ലാര തിരിച്ചു പോയി.രാധയോട് പറഞ്ഞപ്പോൾ ഇനി വരില്ല എന്ന് തറപ്പിച്ചു പറഞ്ഞു.ഇനി ക്ലാരയെ കാണരുതെന്ന് രാധ തീർത്തു പറഞ്ഞു. കയ്യിൽ തൊട്ട് സത്യം പറയാൻ പറഞ്ഞത് അനുസരിച്ചു.അതിനിടെ വിവാഹ നിശ്ചയവും കഴിഞ്ഞു. കുടികിടപ്പുകാൻ രാവുണ്ണി നായരെ ജയ കൃഷ്ണൻ്റെ കൂട്ടുകാരും കൂടി വന്ന് കാറിൽ കയ്യും കാലും കൂട്ടിക്കെട്ടി കൊണ്ടു പോയി ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചു. രാത്രിയിൽ ജയകൃഷ്ണന് ഫോൺ വന്നു. ക്ലാര ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തുന്നു എന്ന്. വരുന്ന സമയം ടെലഗ്രാം ആയി അറിയിച്ചു.രാധ വിവരം അറിഞ്ഞ് കോപാകുലയായി. വിവാഹം കുറച്ചു കഴിഞ്ഞ് മതി എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു കാരണം പറഞ്ഞില്ല. സംസാരിക്കാൻ ചേട്ടൻ മാധവൻ വരാമെന്ന് ഫോൺ വിളിച്ചു പറഞ്ഞു. ആരും ഇങ്ങോട്ട് വരേണ്ട എന്ന് ജയകൃഷ്ണൻ വലിയ ദേഷ്യത്തിൽ പറഞ്ഞു.
അടുത്ത ദിവസം ക്ഷേത്ര ദർശനത്തിന് പോയ രാധയെ ജയകൃഷ്ണൻ കാറിൽ നിർബന്ധിച്ച് വിളിച്ചു കൊണ്ടു പോയി.കൂട്ടുകാരൻ്റെ വീട്ടിൽ റജിസ്ട്രാറും വന്നിട്ടുണ്ടായിരുന്നു. ഒരു ഉറപ്പിന് വേണ്ടി റജിസ്ട്രർ വിവാഹം ചെയ്യാൻ ഒപ്പിടാൻ പറഞ്ഞെങ്കിലും വേണ്ട എന്ന് പറഞ്ഞു.അടുത്ത ദിവസം ക്ലാര ഒറ്റപ്പാലം റയിൽവേ സ്റ്റേഷനിൽ എത്തി .കാണാൻ ജയകൃഷ്ണനും.രാധ ഇവരുടെ ശ്രദ്ധയിൽ പെടാതെ എത്തി. മറഞ്ഞു നിന്നു.ക്ലാര ട്രെയിനിൽ നിന്നിറങ്ങി – പിന്നാലെ ഭർത്താവ് കൈക്കുഞ്ഞുമായി .അവരുടെ അവസാന കൂടിക്കാഴ്ച. സാക്ഷിയായി അവരൊന്നും കാണാതെ രാധയും ക്ലാരയും ഭർത്താവും തിരിച്ചു പോയി. ട്രെയിൻ അകന്നകന്നു പോയിക്കൊണ്ടിക്കെ ജയകൃഷ്ണൻ തിരിഞ്ഞു നോക്കിയപ്പോൾ രാധയെ കണ്ടു .അവിടെ രാധയും കൃഷ്ണനും (ജയകൃഷ്ണൻ ) എല്ലാ പിണക്കങ്ങളും തീർത്ത് ജീവിത പാളങ്ങളിലൂടെ പുതിയ യാത്ര തുടങ്ങുന്നു. തൂവാനത്തുമ്പിക്ക് തിരശ്ശീല വീഴുന്നു.
ഓരോ കാലവർഷക്കാലത്തും തുലാമഴ കോരിച്ചൊരിയുമ്പോഴും. ആർത്തിരമ്പുന്ന കടൽ കാണുമ്പോഴും തൂവാനത്തുമ്പികളും ജയകൃഷ്ണനും ക്ലാരയും നമ്മുടെ മനസ്സിൽ വീണ്ടും വീണ്ടും കയറിക്കൂടും.ക്ലാരയും ജയകൃഷ്ണനും കുന്നിൻ മുകളിൽ ഇരിക്കുമ്പോൾ കെട്ടിയിട്ട ചങ്ങല കൊളുത്തുകൾ വ്രണത്തിൽ തട്ടി അങ്ങകലെ ഒരു ഭ്രാന്തൻ്റെ ദീനരോദനം മാറ്റൊലിക്കൊള്ളുമ്പോൾ നമ്മുടെ മനസ്സും ഒരു നിമിഷം നൊമ്പരപ്പെടും. ആ അദൃശ്യകഥാപാത്രത്തെ നമ്മൾ കൺമുന്നിൽ കാണും. ഈ കഥാപാത്രങ്ങളുടെയെല്ലാം സ്രഷ്ടാവായ പത്മരാജൻ വിടവാങ്ങി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവില്ല.
സസ്നേഹം
രാഗനാഥൻ വയക്കാട്ടിൽ