ഒരുകാലത്തു ജയറാമിന്റെ സൂപ്പർഹിറ്റ് സിനിമകൾ മിക്കതും രാജസേനന്റെ സംവിധാനത്തിൽ ആയിരുന്നു. കടിഞ്ഞൂൽ കല്യാണത്തിൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നീട് അനവധി ചിത്രങ്ങളിലൂടെ നീണ്ടു. മേലേപ്പറമ്പിൽ ആൺവീടും ആദ്യത്തെ കണ്മണിയും അനിയൻ ബാവ ചേട്ടൻ ബാവയും കഥാനായകനും സ്വപ്നലോകത്തെ ബാലഭാസ്കറും കൊട്ടാരംവീട്ടിലെ അപ്പൂട്ടനും….. അങ്ങനെ പിന്നെയും അനവധി ആ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളും മലയാളി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ രസിപ്പിച്ച സിനിമകൾ തന്നെ ആയിരുന്നു. ജയറാമിന്റെ താരമൂല്യം ഉയർത്തുന്നതിൽ രാജസേനൻ ചിത്രങ്ങൾ വഹിച്ച പങ്കും ചെറുതല്ല. എന്നാൽ 2006 -ൽ ഇറങ്ങിയ കനകസിംഹാസനത്തിനു ശേഷം ആ കൂട്ട്കെട്ട് ഇല്ലതായി. ജയറാമിനെ സ്ഥിരം വേഷങ്ങളിൽ തന്നെ തളച്ചിടുന്നത് രാജസേനൻ ആണെന്നും ജയറാം അതിൽ നിന്ന് പുറത്തുകടക്കണം എന്നും പ്രേക്ഷാഭിപ്രായങ്ങൾ ഉയർന്നിരുന്നു. പദ്മരാജന്റെ അപരനിൽ തുടങ്ങിയ ജയറാമിന്റെ അഭിനയജീവിതം മികച്ച സംവിധായകരിലൂടെ തന്നെയാണ് കടന്നുപോയത്. എന്നാൽ രാജസേനൻ ചിത്രങ്ങൾ ആദ്യകാലത്തു മികച്ച വിജയങ്ങൾ നേടിയെങ്കിലും ജയറാമിനെ സ്ഥിരം ‘വളുപ്പ് ‘ വേഷങ്ങളിൽ തളച്ചിട്ടു. അത് ഒരു നടന്റെ പരാജയം തന്നെ ആയിരുന്നു. പിന്നീട് വന്ന ചില സംവിധായകർ രാജസേനന്റെ ശൈലി പിന്തുടർന്ന് ജയറാമിനെ അതെ രീതിയിൽ തന്നെ ഉപയോഗിച്ചു. പല ജൂനിയർ നടന്മാർ പോലും പരീക്ഷണ വേഷങ്ങൾ ചെയ്തു പേരുംപെരുമയും നേടിയിട്ടും ജയറാം എന്തുകൊണ്ട് അങ്ങനെ ആയില്ലെന്നു ആരാധകർ ചിന്തിച്ചു. ഇതാണ് ഫ്‌ളാഷ് ബാക് .
ഇപ്പോൾ രാജസേനന്റെ തുറന്നുപറച്ചിലാണ് ഈ പോസ്റ്റിനു കാരണം. താൻ ഫോണ്‍ വിളിക്കുന്നത് പോലും ജയറാമിന് ബുദ്ധിമുട്ടാണെന്നും എന്താണ് പ്രശ്‌നമെന്ന് അറിയില്ലെന്നും രാജസേനന്‍ പറഞ്ഞിരിക്കുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ’16 സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ഞങ്ങള്‍ ഇപ്പോള്‍ ഫോണില്‍ പോലും സംസാരിക്കാറില്ല. ഞാന്‍ ഫോണ്‍ വിളിക്കുന്നത് പോലും ജയറാമിന് ബുദ്ധിമുട്ടാണ്. എന്താണ് അതിന്റെ കാരണമെന്ന് എനിക്ക് അറിയില്ല’, എന്നാണ് രാജസേനന്‍ പറഞ്ഞത്.
രാജസേനന്റെ വാക്കുകൾ
“എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു കാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി പ്രതികരിക്കുന്നത്.സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും. എന്റെ ഫോണ്‍ കോള്‍ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നും എനിക്ക് തോന്നി. പല പ്രാവശ്യമായപ്പോള്‍ ഇത് തോന്നലല്ല എന്ന് എനിക്ക് മനസിലായി.”“വഴക്കോ, ആശയക്കുഴപ്പമോ, സാമ്പത്തിക ഇടപാടുകളോ രണ്ട് പേര്‍ക്കുമിടിയില്‍ ഉണ്ടായിട്ടില്ല.12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും സംസാരിക്കും. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ല.എന്താണ് പ്രശ്നമെന്ന് നേരിട്ട് പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചാനലിലൂടെ പറയാം. എന്നാല്‍ വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്. പക്ഷെ അവിടെ ബ്രില്യന്റായി ഊരി വരും.എന്നെക്കുറിച്ചുള്ള ചര്‍ച്ച അവിടെ അവസാനിപ്പിച്ച് എനിക്ക് പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കും. ഇത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്.”