പണി തീരാത്ത വീടും, എന്റെ വീര ധീര സാഹസവും.
“പണി തീരാത്ത വീട്”-ടിന് 50 വയസ്സ്.
റോമു (രമണൻ കെ.ടി.)
ഈ ശീർഷകം കാണുമ്പോ മിക്കവരും കരുതിയേക്കും “പണി തീരാത്ത വീട്” എന്ന സിനിമയുമായി എനിക്ക് ഏതോ ബന്ധമുണ്ടെന്നും, ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ ഏതെങ്കിലും വീര ധീര സാഹസം നടത്തിയിട്ടുണ്ടാവും എന്നും. എന്നാൽ നിങ്ങൾക്ക് തെറ്റി, ആ സിനിമയുമായി എനിക്കൊരു ബന്ധവുമില്ല എന്നുമാത്രമല്ല, സിനിമ മേഖലയുമായും എനിക്ക് യാതൊരു ബന്ധവുമില്ല. അപ്പോൾ പലരും ഊഹിക്കും ആ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോയിട്ടുണ്ടാവാം എന്നും, അതിൽ അഭിനയിച്ച അഭിനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഞാൻ വല്ല പോക്രിത്തരവും കാണിച്ചിരിക്കാം എന്നും. ആ ഊഹവും പൊളിയുന്നു. “പണി തീരാത്ത വീട്” മാത്രമല്ല, ഒരു സിനിമയുടെ ഷൂട്ടിങ്ങും ഞാൻ കണ്ടിട്ടില്ല. അപ്പോൾ ഉദിച്ചു വരുന്നത് ഒരു ചോദ്യമായിരിക്കും – പിന്നെന്തിനാ ഇങ്ങിനൊരു ശീർഷകം എന്ന്. കാരണമുണ്ട് – അത് വേറൊന്നുമല്ല – ആ ചിത്രം കാണാൻ വേണ്ടി ഞാൻ നടത്തിയ പരാക്രമം തന്നെയാണ് അങ്ങിനൊരു ശീർഷകം നൽകാനുള്ള കാരണം.
ഈ ചിത്രം ഇറങ്ങുന്നത് 1973-ലാണല്ലോ, അന്നെനിക്ക് 9 വയസ്സ് പ്രായം. “A” സർട്ടിഫിക്കറ്റ് ചിത്രമല്ലായിരുന്നു എങ്കിലും, ചിത്രത്തിന്റെ content കൊച്ചുകുട്ടികൾക്കുള്ളതായിരുന്നില്ലല്ലോ – അല്ലെങ്കിൽ, അവർക്ക് ഗ്രഹിച്ചെടുക്കാനോ / ഉൾക്കൊള്ളാനോ കഴിയാത്ത പ്രമേയം – ചിത്രത്തിൽ ഒരു കൊച്ചുകുട്ടിയും പ്രധാന കഥാപാത്രമായിരുന്നു + കുട്ടികൾക്കുള്ള മൂന്ന് ഗാനങ്ങളും ഉണ്ടായിരുന്നു എങ്കിൽപ്പോലും. ആയതിനാൽ, മിക്കവരും അത്തരം സിനിമകൾ കാണാൻ പോകുമ്പോൾ കുട്ടികളെ കൊണ്ടുപോവാതിരിക്കുകയാണല്ലോ പതിവ്.
എന്റെ ബാല്യം തൊട്ട് കൗമാരത്തിന്റെ മുക്കാൽ ഭാഗം വരെ അധികം ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. അതിന് പ്രധാന കാരണം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ. പിന്നെ, കണ്ടിട്ടുള്ള ചിത്രങ്ങളിൽ മിക്കതും ഭക്തി ചിത്രങ്ങളോ (തമിഴ്), ശിവാജി / കെ.ആർ.വിജയയുടെ കുടുംബ ചിത്രങ്ങളോ (തമിഴ്) ആണ്. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളെ കണ്ടിട്ടുള്ളു – അവയും ഭൂരിഭാഗവും ഭക്തി ചിത്രങ്ങൾ തന്നെ (പ്രീഡിഗ്രി പഠന കാലത്താണ് ലിസ, അവനോ അതോ അവളോ, തച്ചോളി അമ്പു പോലുള്ള പടങ്ങൾ കാണുന്നത്).
അങ്ങിനെയിരിക്കെ, ഈ ചിത്രം കാണാനുള്ള സാഹചര്യം ഒരുക്കുന്നത് എന്റെ കുഞ്ഞമ്മമാരാണ് (ചെറിയമ്മ – അമ്മയുടെ കസിൻസ്). കുഞ്ഞമ്മമാർ രണ്ടുപേർ എന്റെ രണ്ടാമത്തെ ചേച്ചിയുടെ അതേ പ്രായക്കാരാണ്. അവരിൽ ഇളയത് ഒരു സിനിമാഭ്രാന്തിയായിരുന്നു – റിലീസ് ആവുന്ന ഒട്ടുമിക്ക തമിഴ്, മലയാളം ചിത്രങ്ങളും കാണും. ആ രണ്ടുപേരിൽ മൂത്തയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഞങ്ങളുടെ സമുദായത്തിൽ വിവാഹം നിശ്ചയിച്ച പെണ്ണിന്റെ ബന്ധുക്കൾ – പ്രത്യേകിച്ച് വിവാഹിതരായ സഹോദരിമാർ, അമ്മാവന്മാർ, വിവാഹിതയായ അച്ഛന്റെ പെങ്ങൾ, etc എന്നിവർ വിവാഹത്തിന്റെ ഏതാനും മുൻപുള്ള ദിവസങ്ങളിൽ പെണ്ണിനെ ക്ഷണിച്ച് അവൾക്ക് മൈലാഞ്ചി / കുപ്പിവളകൾ അണിയിച്ച്, വിരുന്നു നൽകി, തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ വസ്ത്രങ്ങളോ / ആഭരണങ്ങളോ നൽകി പറഞ്ഞയക്കുന്ന ഒരു ആചാരമുണ്ട്. അതുകൊണ്ട്, എന്റെ അമ്മ മൂത്ത സഹോദരിയായതിനാൽ വിവാഹം നിശ്ചയിച്ചിരുന്ന കുഞ്ഞമ്മയെ വിരുന്നിന് ക്ഷണിച്ചിരുന്നു – അവരുടെ കൂടെ സിനിമാഭ്രാന്തിയായ കുഞ്ഞമ്മയെയും.
അവർ രണ്ടുപേരും രാവിലെ തന്നെ ഞങ്ങളുടെ വീട്ടിൽ എത്തി. അന്ന് അവധി ദിവസമായിരുന്നതിനാൽ ഞാനും വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇവർ വന്നപാടെ അമ്മ വിവാഹം നിശ്ചയിച്ചിരിക്കുന്ന കുഞ്ഞമ്മയുടെ കൈകളിൽ വളകൾ അണിയിച്ച ശേഷം എല്ലാവരും ആഹാരം (സദ്യ) കഴിക്കാനിരുന്നു – അന്നൊക്കെ അവധി ദിവസങ്ങളിൽ രാവിലെ 10.30 ആവുമ്പോഴേക്കും ആഹാരം കഴിക്കുന്ന പതിവായിരുന്നു – സ്കൂൾ ഉള്ള ദിവസങ്ങളിൽ ഉച്ചക്ക് 1 മണിക്കും (അന്നത്തെ ദിവസം ഇവർ സിനിമയ്ക്ക് പോവാനും തീരുമാനിച്ചിരുന്നത് കൊണ്ട് നേരത്തെ ഭക്ഷണം കഴിക്കുകയും വേണമല്ലോ). ആഹാരം കഴിച്ച ശേഷം അവർ രണ്ടു പേർക്കും, എന്റെ രണ്ടു സഹോദരിമാർക്കും അമ്മ മൈലാഞ്ചി അണിയിച്ചു. അതുണങ്ങാൻ വേണ്ടി കാത്തിരിക്കുമ്പോൾ തുടങ്ങി അവരും, എന്റെ ചേച്ചിമാരും തമ്മിൽ എന്തോ കുശുകുശുപ്പ്. ആ പ്രായത്തിൽ ഞാൻ എന്റെ രണ്ടാമത്തെ ചേച്ചിയുടെ ഒട്ടുണ്ണിയായിരുന്നു – ഒരേട്ടൻ എനിക്കുണ്ടെങ്കിലും, അവൻ എന്നെ ഒരിക്കലും എവിടേക്കും കൂടെക്കൊണ്ടു പോവുന്ന പതിവില്ലായിരുന്നു. ആ ദിവസം പതിവിനും വിപരീതമായി എന്റെ ചേച്ചി എന്നെ അകറ്റി നിർത്തുകയായിരുന്നു. ഇതെന്താ ഇങ്ങിനെയെന്ന് ഞാൻ കുഴങ്ങിപ്പോയി. കൂടാതെ, അമ്മയും ഞാനിവരുടെ അടുത്തു പോയിരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ എന്നെ പിടിച്ചു മാറ്റി “നീ തൊടിയിൽ പോയി കളിക്ക്” എന്നു പറഞ്ഞ് തൊടിയിൽ കൊണ്ടാക്കിക്കൊണ്ടിരുന്നു. അമ്മ ഇങ്ങിനെ ചെയ്യുന്ന പതിവേ ഇല്ലായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നത് അഗ്രഹാരമായിരുന്നതിനാൽ (ഇപ്പോഴും അവിടെ തന്നെ), ഞങ്ങളുടെ വീടുകൾക്ക് ഒരു പ്രത്യേകതയുണ്ട് – റോഡിനോട് ചേർന്നതായിരിക്കും വീടിന്റെ ഉമ്മറം – വീടിന്റെ മുൻവശത്ത് തൊടിയുണ്ടാവില്ല – വീടിന്റെ പുറകു വശത്തായിരിക്കും തൊടി – ഉമ്മറ വാതിലിന്റെ നേർക്കായിരിക്കും തൊടിയിലേക്ക് പോവാനുള്ള വാതിൽ ക്രമീകരിച്ചിരിക്കുന്നത് (ഇന്നെന്റെ വീടിന് അല്പം മാറ്റമുണ്ട് – പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വീട് പൊളിച്ചു പണിതപ്പോൾ വീടിന്റെ മുൻവശത്ത് ചെറിയൊരു portico + ഗാർഡൻ എന്നീ സെറ്റപ്പോടുകൂടിയാണ് പണിതിരിക്കുന്നത്). അന്നൊക്കെ പകൽ മുഴുവനും ഈ രണ്ടു വാതിലുകളും തുറന്നു തന്നെ കിടക്കുന്നതാണ് പതിവ്.
അവരെല്ലാം ചേർന്ന് ഉച്ചയ്ക്കുള്ള 2.30 ഷോ കാണാനുള്ള പരിപാടിയായിരുന്നു പ്ലാൻ ചെയ്തുകൊണ്ടിരുന്നത്. എന്നെ ഒഴിവാക്കി എങ്ങിനെ കടന്നു കളയാം എന്നും, അതിനു പ്രധാന കാരണം ചിത്രം matured audience -സിനുള്ളതായിരുന്നത് കൊണ്ടാണ്. എന്റെ രണ്ടാമത്തെ ചേച്ചിക്ക് സിനിമ കാണാനൊന്നും അത്ര താല്പര്യമില്ലായിരുന്നു – അവരുടെ നിർബന്ധം കൊണ്ടുമാത്രമാണ് ചേച്ചി അവരോടൊപ്പം പോകാൻ തയ്യാറായത്. ചേച്ചിക്ക് എന്നെ മാറ്റി നിർത്തുന്നതിലും ഒരുപാട് വിഷമമുണ്ടായിരുന്നു, പക്ഷെ, വേറെ വഴിയില്ലല്ലോ. എനിക്കെന്തോ പന്തികേടുണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടെക്കൂടെ തൊടിയിൽ നിന്നും അകത്തേക്ക് വന്നു അവരുടെ പക്കൽ പോകാനൊരുങ്ങുമ്പോഴൊക്കെ അമ്മ പാറാവുകാരിയെപ്പോലെ എന്റെ പുറകെ ഓടിയെത്തി വീണ്ടും തൊടിയിൽ കൊണ്ടാക്കി, വാ ഇന്ന് ഞാനും നിന്റെ കൂടെ കളിക്കാൻ കൂടാം എന്ന് പറഞ്ഞ് കൂടെ ഇരിക്കുന്നത് വളരെ വിചിത്രമായി തോന്നി എനിക്ക്, കാരണം, ആ പതിവ് തീരെയില്ലായിരുന്നല്ലോ. ഇവരുടെ അടക്കം പറച്ചിലും, വിപരീതമായ അമ്മയുടെ പെരുമാറ്റവും എന്റെ സംശയത്തിന് ആക്കം കൂട്ടി.
ഇവരുടെ പ്ലാൻ ഉച്ചക്ക് 1.15 -നുള്ള ബസ്സ് പിടിച്ച് 1.45 -ലിനുള്ളിൽ തിയ്യറ്ററിൽ എത്തി ടിക്കറ്റ് എടുക്കണം എന്നായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്ററോളം നടന്നാൽ ബസ്സ് സ്റ്റോപ്പ് ആയി – രണ്ടു മൂന്ന് വളവുകൾ തിരിഞ്ഞു വേണം പോവാൻ. ഒരു ഗണപതി അമ്പലത്തിന്റെ മുന്നിലാണ് സ്റ്റോപ്പ്. ആ ബസ്സിന് ആ ചിത്രം പ്രദർശിപ്പിച്ചിരുന്ന തിയ്യറ്ററിന്റെ മുന്നിൽ തന്നെ സ്റ്റോപ്പ് ഉണ്ടായിരുന്നു. സിനിമയ്ക്ക് പോകണം എന്നത് കൊണ്ട് എന്റെ ചേച്ചിമാർ നേരത്തെ തന്നെ നല്ല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് – അവർ വസ്ത്രം മാറുന്നത് ഞാൻ കാണാനിട വന്നാൽ എന്റെ സംശയം വർദ്ധിക്കുമല്ലോ – അതൊഴിവാക്കാനാണ് നേരത്തെ തന്നെ അണിഞ്ഞൊരുങ്ങിയിരുന്നത്.
എന്റെ വീട് സ്ഥിതി ചെയ്യുന്ന തെരുവിന്റെ വളവ് കഴിഞ്ഞാൽ മുക്കാൽ ഭാഗവും നെൽപ്പാടങ്ങളായിരുന്നു (ഇന്നവവിടെ മൊത്തം പല കോളനികളാണ്) – ഇടയ്ക്ക് അവിടവിടെയായിട്ട് ചില വീടുകൾ മാത്രം. ജനുവരി മാസം ആയത് കൊണ്ട് പാടങ്ങളിലെല്ലാം നെൽച്ചെടികൾ വളർന്ന് കതിര് പിടിച്ചിരുന്ന സമയം. പൊതുവെ എന്റെ വീട്ടിൽ നിന്നും ആ ബസ്സ് സ്റ്റോപ്പ് വരെയുള്ള ഈ വഴിയിൽ അധികം ആൾ സഞ്ചാരം ഉണ്ടാവാറില്ല – പ്രത്യേകിച്ച് ഉച്ച സമയത്ത്.
ബസ്സ് പിടിക്കാൻ ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങും എന്നും, അതുവരെ എന്നെ അവരുടെ മുന്നിൽപ്പെടാതെ സൂക്ഷിക്കണം എന്നും എല്ലാവരും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. എല്ലാവരും പ്രായമായ പെൺകുട്ടികൾ എന്നതിനാൽ അവരെ ഒറ്റയ്ക്ക് സിനിമയ്ക്ക് പറഞ്ഞുവിടാൻ അമ്മയ്ക്ക് മനസ്സില്ലാതിരുന്നത് കൊണ്ട് തുണയ്ക്ക് അയലത്തെ പ്രായം ചെന്ന ഒരു സ്ത്രീയെയും അവരുടെ കൂടെ പറഞ്ഞയക്കാൻ ഏർപ്പാടാക്കിയിരുന്നു. ആ സ്ത്രീയ്ക്ക് കേൾവിശക്തി അത്ര പോരായിരുന്നു, എന്നാലും അവർക്കും സിനിമ എന്ന് പറഞ്ഞാൽ ഭ്രാന്തായിരുന്നു. നിശ്ചയിച്ച പോലെ അവരെല്ലാം ഒരു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ തൊടിയിലായിരുന്നുവെങ്കിലും എന്റെ മനസ്സ് മുഴുവനും ഇവരുടെ പക്കലായിരുന്നു.
ഇവരെന്തായിരിക്കും പ്ലാൻ ചെയ്യുന്നത്, എന്തിനാണ് എന്നെ അകറ്റി നിർത്തുന്നത് എന്നൊക്കെ ചിന്തിച്ച്. തൊടിയിലായിരുന്നാലും ഇവരുടെ സംസാരം സ്പഷ്ടമല്ലെങ്കിലും ശബ്ദം കേൾക്കാമായിരുന്നു – പ്രത്യേകിച്ച് സിനിമാ ഭ്രാന്തിയായ കുഞ്ഞമ്മയുടെ ഉറക്കെയുള്ള ചിരി. ഒരു മണി കഴിഞ്ഞതോടെ അകത്ത് യാതൊരു അനക്കവും കേൾക്കാതായപ്പോൾ എനിക്ക് സംശയം കൂടിവന്നു. ഞാൻ അമ്മയുടെ പിടിയിൽ നിന്നും കുതറി അകത്തേക്കോടി വന്നു. എന്റെ അതേ വേഗത്തിൽ അമ്മയ്ക്ക് ഓടാൻ കഴിയില്ലല്ലോ. ഞാൻ അന്ന് ധരിച്ചിരുന്നത് അല്പം മുഷിഞ്ഞ വസ്ത്രമായിരുന്നു. ഷർട്ടിലെ ചില ബട്ടണുകളൊക്കെ വീണു പോയിരുന്നു, നിക്കറിയിലും വയറിൽ ലോക്ക് ചെയ്യുന്ന ബക്കിളും വീണു പോയിരുന്നു. ആയതിനാൽ നിക്കർ അരക്കെട്ടിൽ നിൽക്കാതെ കൂടെക്കൂടെ വഴുതിക്കൊണ്ടിരുന്നു.
തൊടിയിൽ നിന്നും അകത്തേക്ക് വന്ന ഞാൻ അവരെ ആരെയും കാണാത്തതിനാൽ പരിഭ്രാന്തനായി വീടിന്റെ പുറത്തേക്ക് വന്നു നോക്കി. അവിടെയും അവരെ കാണാത്തപ്പോൾ അവർ പുറത്തേക്ക് പോയി എന്നുറപ്പായതുകൊണ്ട് രണ്ടും കല്പിച്ച് ഞാൻ ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഓടിത്തുടങ്ങി. സാധാരണയായിട്ട് ഞാൻ ഒറ്റയ്ക്ക് എന്റെ വീടിന്റെ തെരുവ് വിട്ട് എങ്ങോട്ടും പോവാറില്ലായിരുന്നു, അഥവാ പോകാൻ അനുവദിക്കില്ലായിരുന്നു. അമ്മയ്ക്ക് എന്റെ പുറകെ വരണം എന്നുണ്ടെങ്കിലും വീട് അങ്ങിനെ തുറന്നിട്ട് വരാൻ കഴിയില്ലല്ലോ. അതിനാൽ അയലത്തെ അമ്മൂമ്മയോട് വീട് നോക്കാൻ പറഞ്ഞിട്ട് വരുമ്പോഴേക്കും ഞാൻ പകുതി ദൂരം പിന്നിട്ടിരുന്നു. കരഞ്ഞുകൊണ്ടേ, അരയിൽ നിന്നും ഊരിപ്പോവുന്ന നിക്കറും കൈകൊണ്ട് മുറുക്കെ പിടിച്ചുകൊണ്ട് ഞാൻ ഓടി.
ആ ബസ്സ് സ്റ്റോപ്പിന് മുൻപിലുള്ള ഒരു വളവിൽ എന്റെ മൂത്ത ചേച്ചിയെ പഠിപ്പിച്ച ഒരു ടീച്ചറുടെ വീടുണ്ടായിരുന്നു (ഒന്നു രണ്ടു വർഷങ്ങൾക്ക് മുൻപാണ് ആ വീട് പൊളിച്ചത് – പുതുക്കി പണിയാൻ വേണ്ടി, പക്ഷേ ഇതുവരെ പണി തുടങ്ങിയിട്ടില്ല). അവർ എന്റെ ചേച്ചിമാരും മറ്റുള്ളവരും ഉച്ചക്ക് നടന്നു പോവുന്നത് കണ്ട് എവിടേക്കാണ് പോവുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നു. അവർ പോയി ഒരല്പം സമയത്തിനുള്ളിൽ ഞാൻ കരഞ്ഞുകൊണ്ട് ഓടി വരുന്നത് കണ്ട അവർ പറഞ്ഞു “മോനെ, നീയെന്താ ഇങ്ങിനെ കരഞ്ഞുകൊണ്ട് ഓടി വരുന്നത്, ചേച്ചിമാരെ തിരഞ്ഞുകൊണ്ടാണോ? ഒറ്റയ്ക്കാണോ വന്നത്? അവര് ചിലപ്പോ ബസ്സിൽ കേറിക്കാണുമല്ലോ, നില്ല് മോനെ, ഞാനും വരാം” എന്ന് പറഞ്ഞ് അവരും എന്റെ പുറകെ വന്നു. അവർക്ക് പേടി എന്തെന്നാൽ സിനിമയ്ക്ക് പോയവർ ബസ്സിൽ കേറി പോയിരുന്നെങ്കിൽ ഞാൻ അവരെക്കാണാതെ അവിടെ കരഞ്ഞു നിൽക്കുമല്ലോ എന്നും, അവിടെ വാഹനങ്ങളുടെ ഓട്ടം അധികം ഉള്ളത് കൊണ്ട് എനിക്ക് വല്ല അപകടവും സംഭവിച്ചാലോ എന്നും, ആരുമില്ലാതെ കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ ആരെങ്കിലും പിടിച്ചോണ്ട് പോയാലോ എന്നുമായിരുന്നു. അതിന് കാരണമുണ്ട് – എന്റെ മൂന്നാമത്തെ ചേച്ചി കൊച്ചായിരിക്കുമ്പോൾ അവളെ ആരോ പിടിച്ചുകൊണ്ട് പോവുന്നത് കണ്ട് അയാളോട് വഴക്കിട്ട് ചേച്ചിയെ അയാളിൽ നിന്നും രക്ഷിച്ചിരുന്നു അവർ.
വളവ് തിരിഞ്ഞ് ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി. എന്റെ ഭാഗ്യത്തിന് ബസ്സ് വന്നിരുന്നില്ല. അവരെ അവിടെക്കണ്ടതും എനിക്കാശ്വാസമായി. എന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ അവരുടെ മുന്നിൽ ഞാൻ എത്തിയപ്പോൾ അവരാകെ ചമ്മി ഒരു പരുവത്തിലാക്കി. എന്താ പറയേണ്ടത്, എന്താ ചെയ്യേണ്ടത് എന്നറിയാതെ അവർ കുഴങ്ങി. എന്റെ രണ്ടാമത്തെ ചേച്ചിക്ക് ആകെ പശ്ചാത്താപം. അവർ ഉടനെ പറഞ്ഞു, ഞാൻ വരുന്നില്ലെടി, ഇവനെ വിട്ടേച്ച് വരുന്നതിൽ എനിക്ക് തീരെ യോജിപ്പില്ലായിരുന്നു, പക്ഷേ, നിങ്ങളൊക്കെ നിർബന്ധിച്ചത് കൊണ്ടുമാത്രമാണ് ഞാൻ കൂടെക്കൂടിയത്, ഞാൻ ഇവനെയും കൂട്ടി വീട്ടിൽ പോവുന്നു, നിങ്ങൾ പൊയ്‌ക്കോളൂ എന്ന്. അതുകണ്ട ആ പ്രായം ചെന്ന സ്ത്രീ പറഞ്ഞു, വേണ്ടെടി അവനും പോന്നോട്ടെ, പാവം ഈ വെയിലത്ത് ഓടിവന്നതല്ലേ എന്ന്. അപ്പോൾ ചേച്ചി പറഞ്ഞു അവന്റെ കോലം കണ്ടില്ലേ, ഷർട്ടിൽ ബട്ടൻസ് ഇല്ല, നിക്കർ അരയിൽ നിൽക്കുന്നില്ല. അതിനും അവർ പോംവഴി കണ്ടെത്തി – സേഫ്റ്റി പിൻ കുത്തിവെച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു, നീ വാ, ബസ്സ് വരാറായി എന്നവർ പറഞ്ഞു സേഫ്റ്റി പിൻ എടുത്ത് ഷർട്ടിലും, നിക്കറിലും കുത്തി. അപ്പോ ചേച്ചി പറഞ്ഞു, ഇവൻ തീർച്ചയായും അമ്മടെ കണ്ണുവെട്ടിച്ചായിരിക്കും ഓടി വന്നിരിക്കുന്നത്, അമ്മ ഇവനെ തിരയുന്നുണ്ടാവും എന്ന്. അന്നേരം, ആ ടീച്ചർ പറഞ്ഞു, നിങ്ങൾ വിഷമിക്കണ്ടാ, എന്റെ ഊഹം ശരിയാണെങ്കിൽ അമ്മ ഇപ്പോ ഇവനെയും തിരഞ്ഞ് വരുന്നുണ്ടായിരിക്കും, അവരോട് ഞാൻ പറഞ്ഞോളാം, നിങ്ങൾ പോയ് വരൂ. അപ്പോഴേക്കും ബസ്സ് വന്നു, ഞങ്ങൾ ബസ്സിൽക്കേറി പോയി.
അങ്ങിനെ എന്നെ ഒഴിവാക്കി പടം കാണാൻ അവർ നടത്തിയ എല്ലാ പ്ലാനുകളും തകർത്ത് തരിപ്പണമാക്കി ഞാൻ ആരാ മോൻ എന്ന് കാണിച്ച് വിജയശ്രീലാളിതനായി ഞാൻ പടം കണ്ടു. “പണി തീരാത്ത വീട്” ആണ് ചിത്രം എന്ന് പോസ്റ്റർ കണ്ടു മനസ്സിലാക്കിയ ഞാൻ സന്തോഷവാനായി – കാരണം, അതിനുള്ളിൽ തന്നെ ചിത്രത്തിലെ മിക്ക ഗാനങ്ങളും ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു. കൊച്ചുകുട്ടിയായിരുന്ന എന്നെ അന്ന് കൂടുതൽ ആകർഷിച്ചത് “വാ മമ്മി വാ മമ്മി വാ”, “കാറ്റുമൊഴുക്കും കിഴക്കോട്ട്”, “അണിയം മണിയം” എന്നീ ഗാനങ്ങളായിരുന്നു. കാരണം, ഞാൻ പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ – ഈ മൂന്ന് ഗാനങ്ങളും കൊച്ചുകുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണല്ലോ, അതുകൊണ്ട് തന്നെ. കൂടാതെ, ഈ ഗാനങ്ങൾ പാടി രണ്ടാമത്തെ ചേച്ചി എന്നോടൊപ്പം കളിക്കുമായിരുന്നു, ഒപ്പം കുട്ടി പാടുന്ന പോർഷൻ ഞാനും പാടുമായിരുന്നു. തിരശ്ശീലയിൽ ഈ മൂന്നു ഗാനങ്ങളും തെളിഞ്ഞപ്പോൾ ഞാൻ വളരെ കൗതുകത്തോടും, അതീവ സന്തോഷത്തോടുംകൂടി കൈയ്യടിച്ചു ആസ്വദിച്ചു.
ചിത്രത്തിന്റെ സീരിയസ്‌നസ്സ് ഒന്നും മനസ്സിലാക്കിയെടുക്കാനുള്ള പ്രായമൊന്നുമായിരുന്നില്ലല്ലോ അത്. എങ്കിലും, ചില വികാരതീവ്രമായ രംഗങ്ങൾ എന്റെ കുഞ്ഞു മനസ്സിൽ വല്ലാത്ത ആഘാതം ഏൽപ്പിച്ചിരുന്നു – പ്രത്യേകിച്ച് ക്‌ളൈമാക്സിലെ രണ്ടു രംഗങ്ങൾ – “ചെമ്പരത്തി” ശോഭനയെ വളർത്തമ്മ ബലം പ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടു എസ്റ്റേറ്റ് മുതലാളിക്ക് അവളെ കാഴ്ചവെക്കാൻ പോവുമ്പോൾ “അണ്ണാ, അണ്ണാ, അയ്യോ അമ്മേ എന്നെ വീടു, ഞാൻ പോവില്ല….” എന്നുള്ള ശോഭനയുടെ നിലവിളി – ജോസിനോട് (നസീർ) തന്നെ രക്ഷിക്കാനായി – my goodness, വര്ഷങ്ങളെത്ര കടന്നുപോയി, ഇന്നും ആ നിലവിളി എന്നെ haunt ചെയ്യുന്നു, വല്ലാതെ അലോസരപ്പെടുത്തുന്നു. ഇത് പറയുമ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാൻ കഴിയും, ആ കുരുന്നു മനസ്സിൽ ആ രംഗം എത്രത്തോളം ആഘാതം ഏൽപ്പിച്ചു എന്ന്.
അതുപോലെ മനസ്സിൽ ആഘാതമേല്പിച്ച മറ്റൊരു രംഗം ക്‌ളൈമാക്സിലെ അവസാനത്തെ സീൻ – നസീർ കയറിയ ട്രെയിൻ പുറപ്പെട്ടു പോയ ശേഷം ഓടിക്കിതച്ചെത്തുന്ന നന്ദിതാ ബോസും, മകൾ ബേബി സുമതിയും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന രംഗം.
പച്ചമരത്തിൽ ആണി അടിച്ചതുപോലെ മനസ്സിൽ പതിഞ്ഞ മറ്റൊരു രംഗം – സിംബോളിക് ഷോട്ട് ആണ് – നസീറിന് നന്ദിതാ ബോസിനോട് പ്രേമം മൊട്ടിട്ടതും അതേക്കുറിച്ച് ഓർക്കുമ്പോൾ കടിഞ്ഞാണില്ലാത്ത ഒരു കുതിര ലക്കും ലഗാനുമില്ലാതെ ഓടുന്ന പോലത്തെ ഷോട്ട്. ഇതേ കുതിര, നന്ദിതാ ബോസ് നസീറിനെ തന്റെ സഹോദരനായി കാണുന്നു എന്ന് പറയുമ്പോൾ തിരിഞ്ഞു ഓടുന്ന പോലത്തെ ഷോട്ട്. അന്ന് അതിന്റെ പൊരുൾ ഒന്നും മനസ്സിലായില്ലെങ്കിലും, ആ ഷോട്ട് മനസ്സിൽ വല്ലാതെ പതിഞ്ഞു പോയിരുന്നു.
ആകർഷണീയമായി തോന്നിയ മറ്റൊരു രംഗം കാബറെയും, ഭരതനാട്യവും ഫ്യൂഷൻ ചെയ്തുള്ള നൃത്ത രംഗം. വളരെ പ്രത്യേകതയുള്ളതായി തോന്നി.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെപ്പോലെ നമ്മളും പല സന്ദർഭങ്ങളിൽ പലരെയും സഹായിക്കണം / അനീതിക്കെതിരെ പ്രവർത്തിക്കണം എന്ന് മനസ്സിൽ കരുതുമെങ്കിലും നമ്മുടെ സാഹചര്യങ്ങൾ / പ്രാരബ്ധങ്ങൾ നമ്മളെ അതിന് അനുവദിക്കാതെ കൈകൾ ബന്ധിക്കപ്പെട്ടവരായി നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ടാവും. ആ വേദനയിൽ നമ്മൾ അനുദിനം നീറുന്നുമുണ്ടാവും.
ഈ ചിത്രം പിന്നീട് 90 -റുകളിലാണ് വീണ്ടും കാണാനുള്ള സന്ദർഭം ഒത്തുവരുന്നത് – ദൂരദർശനിലൂടെ. അതാവട്ടെ, പത്തിരുപതു വർഷത്തിലേറെ മനസ്സിൽ പേറി നടക്കുന്ന നൊമ്പരത്തിന് ആക്കംകൂട്ടുകയാണുണ്ടായത്. ഒമ്പത് വയസ്സിൽ കേട്ട “അണ്ണാ… അണ്ണാ… അമ്മേ എന്നെ വീടു, ഞാൻ പോവില്ല….” എന്ന ലീലയുടെ (ചെമ്പരത്തി ശോഭന) രോദനം പൂർവാധികം ശക്തിയോടെ മുഴങ്ങിക്കൊണ്ടിരിക്കാൻ വഴിയൊരുക്കുകയും ചെയ്തു. എന്റെ ഓർമ്മയ്ക്ക് മങ്ങലേൽക്കുംവരെ ആ രോദനം മുഴങ്ങിക്കൊണ്ടിരിക്കും.
“പണി തീരാത്ത വീട്” റിലീസ് ആയിട്ട് ഇക്കഴിഞ്ഞ ജനുവരി 19 ന്, അമ്പത് വർഷങ്ങൾ തികച്ചിരിക്കിന്നു – ആ ചിത്രം അമ്പത് വർഷങ്ങൾക്ക് മുൻപ് എന്റെ കുഞ്ഞു മനസ്സിൽ സൃഷ്‌ടിച്ച മുറിവ് ഇന്നും ഉണങ്ങാതെ തന്നെ നിൽക്കുന്നു.