Entertainment
ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

Rejith Leela Reveendran
‘ഉടൽ ‘ (സ്പോയിലേഴ്സ് അലർട് )
‘അഞ്ചാംപാതിര’ എന്ന സിനിമയിൽ റിപ്പർ രവിയായി അഭിനയിച്ചു നിർത്തിയിടത്തുനിന്ന് കുട്ടിച്ചായനായി ഇന്ദ്രൻസ് ജീവിച്ചു തുടങ്ങുകയാണ് ‘ഉടൽ’ എന്ന സിനിമയിൽ.ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ നിലവാരം എത്ര മുകളിലാണെന്ന് ഓരോ ഫ്രെയിമിലും കാണാനാകുന്നുണ്ട്.അമാനുഷിക കാര്യങ്ങൾ അമാനുഷികത ഫീൽ ചെയ്യിപ്പിക്കാതെ സ്ക്രീനിൽ കൃത്യമായി ചെയ്യുന്നുണ്ട് അയാൾ.
വയലൻസും സെക്സും നിറഞ്ഞൊരു കഥ വളരെ എൻഗേജ്ഡ് ആയി കൃത്യമായ ചലച്ചിത്ര ഭാഷയിൽ കാണികളോട് പറയുവാൻ സാധിക്കുന്നുണ്ട് ‘ഉടൽ’ എന്ന സിനിമയ്ക്ക്.ദുർഗ എന്ന നടി ഇന്ദ്രൻസിനോട് മത്സരിച്ചഭിനയിക്കുന്നുണ്ട് പല സീനുകളിലും. ധ്യാൻ മോശമാക്കിയില്ല.ധ്യാനിന്റെ കൂട്ടുകാരായി വരുന്നവർ ഒട്ടും സിനിമാറ്റിക് അഭിനയങ്ങളോ, ഭാവമോ ഇല്ലാത്ത നമ്മുടെ നാട്ടിൻപുറത്തെ കടകളിലും, മരച്ചുവട്ടിലും കാണുന്ന ചെറുപ്പക്കാരെ ഓർമിപ്പിക്കുന്നവർ. ഒ ടി ടി പ്ലാറ്റ്ഫോമിൽ കാണേണ്ട സിനിമയേയല്ല ‘ഉടൽ’, അത് തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്നുണ്ട്. ഇന്റർവെൽ പഞ്ച് ഉൾപ്പെടെയുള്ള പല രംഗങ്ങളുടെയും മേക്കിങ് എണ്ണം പറഞ്ഞതാണ്. സ്ക്രീനിൽ നിന്നൊരു സെക്കന്റ് കണ്ണെടുക്കാതെയിരിക്കാൻ തോന്നിക്കാത്ത വിധത്തിലുള്ള സൂക്ഷ്മതയും , കൃത്യതയുമുള്ള ഫ്രയിമുകൾ .
കൃത്യമായ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട് സിനിമ. മറ്റൊരാൾക്കുവേണ്ടി എല്ലാ ദിവസവും, എല്ലാ നേരവും കഷ്ടപ്പെടാനും,തന്റെ ജീവിതംഎത്ര കാലമെന്നറിയാതെ അയാൾക്ക് വേണ്ടി വീടിന്റെ അകത്തു തളച്ചിടേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ ‘ഉടൽ’ ചർച്ച ചെയ്യുന്നു.വീട്ടിൽ നിന്നും അകന്നു നിന്ന് കഷ്ടപാടുകളിലോ, ബുദ്ധിമുട്ടുകളിലോ ഇടപെടാതെയിരിക്കുന്ന റെജിച്ചായന്മാർക്കെന്നും സ്വന്തമായ വിശുദ്ധ പദവി ഉടലിന്റെ അവസാന സീനിൽ എത്തുമ്പോൾ നമ്മൾ കാണുന്നുണ്ട്. എല്ലാവരും തന്മയത്വത്തോടെ ഒഴിഞ്ഞു പോകുമ്പോഴും,തനിക്ക് മാത്രം അതിൽ നിന്ന് രക്ഷപ്പെടുവാൻ സാധിക്കാത്തതിനെ പറ്റി,ഒരു ഗ്ലാസ് വെള്ളം തൃപ്തിയോടെ കുടിക്കുവാൻ പറ്റാത്തതിനെ കുറിച്ച്, ഇനിയുമെത്ര കാലം ഈ സ്ഥിതി തുടരുമെന്നറിയാത്തതിനെ പറ്റി ആകുലപ്പെടുന്നുണ്ട് ദുർഗയുടെ ഷൈനി. ഭാരങ്ങൾ അവളുടെ തലയിലേക്ക് മാറ്റുന്ന കുടുംബവും, സമൂഹവും അവളോടൊപ്പം ഒന്നിച്ചെത്തുക അവളെ വിധിക്കാൻ മാത്രമാണ്. ഇത് കൃത്യമായി അറിയാവുന്നവൾ ആയതുകൊണ്ടാണ് അവൾ അവസാന ശ്വാസം വരെ നിലനിൽപ്പിനും,അതിജീവനത്തിനുമായി ഒറ്റക്ക് പോരാടുന്നത്.
സ്നേഹം,പരസ്പര വിശ്വാസം എത്രയെളുപ്പമാണ് മനുഷ്യർക്കിടയിൽ ഇവ ഇല്ലാതായി പോകുന്നതെന്ന് ഉടൽ കാട്ടിത്തരുന്നു. അവസാനം തനിക്കു രക്ഷപ്പെടുവാൻ ഇതു മാത്രമാണ് വഴി എന്നു വരുമ്പോൾ കൂടെ നിന്നവനെ നിഷ്പ്രയാസം തള്ളിപ്പറയാൻ കഴിയുന്ന മനുഷ്യ മനസ്സിനെ നമുക്ക് കാണാം. അത്തരം സന്ദർഭങ്ങളിൽ മനുഷ്യരുടെ മനസ്സിലുണ്ടാകുന്ന കണക്കുകൂട്ടലുകൾ അവരുടെ മുഖത്ത് കാണിച്ചു തരുന്നു.
ഒരു തെറ്റ് ചെയ്യുവാൻ മനുഷ്യൻ തീരുമാനിച്ചാൽ ആ തെറ്റിൽനിന്നും വലിയ തെറ്റുകളിലേക്ക്, കൊടിയ പാപങ്ങളിലേക്ക് എത്ര എളുപ്പമാണ്,എത്ര വേഗത്തിലാണ് വഴുതി വീഴുന്നത്. ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ, ചുമതലകളുടെ ഭാരത്താൽ മനസ്സ് മടുത്തു പൊറുതി മുട്ടി നിൽക്കുന്ന മനസ്സുകളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കുതറി ചാട്ടത്തിന്റെ പ്രഖ്യാപനം കൂടിയാകുന്നണ്ടത്.
അപശബ്ദങ്ങൾ ഒന്നും പുറപ്പെടുവിക്കാതെ അങ്ങേയറ്റം നിശബ്ദരായിരുന്നു ‘ഉടലിനെ’ കണ്ട തിരുവന്തപുരം കാര്യവട്ടത്തെ കാർണിവൽ ഗ്രീൻഫീൽഡ് മൾട്ടിപ്ലക്സ് പ്രേക്ഷകർ കൂടിയാണ് സിനിമാനുഭവത്തെ മികച്ചതാക്കിയത്. രതീഷ് രഘുനന്ദൻ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമയാണ് ‘ഉടൽ’ എന്നത് കൊണ്ടു തന്നെ ‘ബ്രില്യന്റ്’ എന്നു പറയണം.
പ്രായപൂർത്തിയാകാത്ത കുട്ടികളുമൊത്ത് ഈ സിനിമ കാണരുത്, എന്നാൽ വയലൻസ്, ത്രില്ലെർ മൂവികൾ ഇഷ്ടമുള്ളവർ തിയേറ്ററിൽ നഷ്ടപ്പെടുത്തരുതാത്ത സിനിമ കൂടിയാകുന്നു ‘ഉടൽ’. അതായത് എന്നെ പോലുള്ള പ്രേക്ഷകർക്ക് ‘മസ്റ്റ് വാച്ച്’.
860 total views, 4 views today