ബൽഗാമിലെ ദേവദാസികൾ

Ressel Ressi
ദേവദാസികളെ കണ്ടിട്ടുണ്ടോ ? സത്യത്തിൽ ആരാണ് ദേവദാസി .. ഓരോ യാത്രയുടെ അവസാനം പ്രകൃതി എനിക്ക് വേണ്ടി എന്തെങ്കിലും ഒരു അനുഭവം മാറ്റി വെക്കുന്നതായി തോന്നിട്ടുണ്ട്. നഷ്ടപ്രണയം യാത്രയോട് തുന്നിക്കെട്ടിയതോടെ പിന്നെയൊരു ഒഴുക്കായിരുന്നു.. ഓർമ്മകൾ മനസ്സിനെ വെട്ടികീറുമ്പോൾ നിർത്താതെ എരിക്കുന്ന സിഗരറ്റും യാത്രയുമായിരുന്നു ആശ്വസം എന്ന മറുലഹരിയെ സമ്മാനിച്ചിരുന്നത്…
വർഷങ്ങൾക്കു മുമ്പുള്ള ഒരു അർദ്ധരാത്രി ഓർമ്മകൾ കൊണ്ട് മനസ്സ് വെട്ടി കീറിയപ്പോഴാണ് മറ്റൊന്ന് ചിന്തിക്കാതെ എന്നത്തെയും പോലെ യാത്രയെന്ന ലഹരിയെ തേടിയിറങ്ങിയത്… അന്ന് മലപ്പുറത്തെ ഒരു പ്രമുഖ കോളേജിൽ ജൂനിയർ ലക്ച്ചറും കൂടിയായിരുന്നു. അർദ്ധരാത്രി ഫോൺ വിളിച്ച് പ്രിൻസിപ്പാളിനോട് ലീവ് പറഞ്ഞതും നട്ടപ്പാതിരക്കാടോ മനുഷ്യ തൻ്റെ ലീവ്..എന്ന് അദ്ദേഹം മറുതല പറഞ്ഞത് ഇന്നെനിക്ക് ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ കഴിയുന്നുണ്ട്… അന്നൊക്കെ ഇടക്കിടെ ഇങ്ങനത്തെ ഒളിച്ചോട്ടം പതിവുള്ളതായിരുന്നു.
ഗിയർ ഫസ്റ്റിലോട്ട് തട്ടി മീറ്റർ സൂചികളെ ഉയർത്തികൊണ്ട് മഹാരാഷ്ട്രയിലെ രത്നവാഡിയിലേക്ക് വെച്ചു നീങ്ങി.. പിറ്റേ ദിവസം പുലർച്ചെയാണ് യാത്രാമധ്യേ കർണ്ണാടകയിലെ ബൽഗാമിൽ എത്തിചേരുന്നത്… പ്രകൃതി കൊണ്ടും പുരാണവൃത്തങ്ങൾ കൊണ്ടും അനുഗ്രഹിതമായ ഒരു കൊച്ചു നഗരമാണിവിടം. സംസ്കൃതത്തിലെ ‘വേണുഗ്രാമം’ എന്ന പേരിൽ നിന്നാണ് ബൽഗാം എന്ന പേര് വന്നത് .. മഹാരാഷ്ട്രയുമായും, ഗോവയുമായും ഈ നഗരം അതിർത്തി പങ്കിടുന്നുണ്ട്… പക്ഷേ പണ്ട് മുല്ലപെരിയാറിൻ്റെ പേരിൽ മലയാളികളും തമിഴരും ഉണ്ടായ പ്രശ്നം പോലെയാണ്..ബൽഗാമിൻ്റെ അതിർത്തിയുടെ പേരിൽ മഹാരാഷ്ട്രയും കർണ്ണാടകയും ഇപ്പോഴും വഴക്കിടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങൾക്ക് ബെൽഗാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഒട്ടേറെ സമര സേനാനികൾ തടവിലാക്കപ്പെട്ട കുപ്രസിദ്ധമായ ബെൽഗാം സെന്ററൽ ജയിൽ മുതൽ ബൽഗാം ഫോർട്ട് വരെ ഇവിടെയാണ് നിലകൊള്ളുന്നത്. കൂടാതെ ചരിത്ര ഗവേഷകരുടെയും പുരാവസ്തു ഗവേഷകരുടെയും പറുദീസയാണ് ഇവിടം.. ഇവിടെയുള്ള ഭൂരിഭാഗ പേരും മാറാത്തി ഭാഷയാണ് സംസാരിക്കുന്നത്.
മഹാലിംഗേശ്വര ക്ഷേത്രത്തിനരികിലായി നൂറ്റിയമ്പത് അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഗോകക് വെള്ളച്ചാട്ടം കാണേണ്ട കാഴ്ച്ച തന്നെയാണ്.ഘട്ടപ്രഭ നദിയിൽ സ്ഥിതി ചെയ്യുന്ന ബെൽഗാമിലെ ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഗോകക് വെള്ളച്ചാട്ടത്തിന് മുകളിൽ ഒരു തൂക്കുപാലമുണ്ട്, അവിടെ നിന്ന് കാസ്കേഡിംഗ് അരുവിയുടെ അതിശയകരമായ കാഴ്ചകൾ കാണാനാകും.. ഇങ്ങനെ പ്രകൃതിയിലലിഞ്ഞ പത്ത് മുപ്പതിയഞ്ചോളം സ്ഥലങ്ങൾ ഇവിടെയുണ്ട്. ഞാൻ യാത്ര ചെയ്യുന്നത് കണ്ണിനെയും മനസ്സിനെയും മാത്രം കുളിരക്കാൻ വേണ്ടിയാണെന്ന് കരുതരുത് ജീവിതങ്ങൾ, ആ നാടിൻ്റെ സംസ്കാരം, പൈതൃകം ചരിത്രന്വേക്ഷണം ഇതെല്ലാം തേടിയാണ്.. അന്നും ഇന്നും എറ്റവും ഇഷ്ടം പഴമയുടെ ഗന്ധം ആയതുകൊണ്ട് തന്നെ പുരാതനകാലഘട്ടത്തെ പറ്റിയറിയാനാണ് കൂടുതൽ താൽപ്പര്യം.
പക്ഷേ ഞാനറിയാൻ വൈകിയ മറ്റൊരു മുഖമുണ്ട് ബൽഗാമിന് .. മുമ്പ് ഒരുപാട് കന്നട ഗ്രാമ വീഥികളിലൂടെ അലഞ്ഞിട്ടുണ്ട്. മടിക്കിരി ,കൂർഗ്. മൈസൂർ,ഗുണ്ടൽപ്പേട്ട, ബന്ദിപ്പൂർ, ഇങ്ങനെ ഒരുപാട് അറിഞ്ഞതും അറിയാത്തയിടങ്ങളിൽ പലതിലൂടെയും തേരോട്ടിയിട്ടുണ്ട്. പക്ഷേ ഇതും എന്നെ അപേക്ഷിച്ച് ഒരു പുതനുഭവമായിരുന്നു.ബൽഗാമിൽ എങ്ങോട്ട് എന്നില്ലാതെ അലയുമ്പോഴാണ് റാറ്റ് രാജവംശത്തിലെ ഭരണാധികാരികളുടെ കാലഘട്ടത്തിൽ പണിത ബൽഗവി കോട്ട കാണാൻ ടിക്കറ്റും എടുത്ത് കുറച്ച് ചരിത്ര വിദ്യാർത്ഥികൾക്കൊപ്പം കയറുന്നത്. ഇതും ബൽഗാമിലെ എറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ്. പ്രവേശന കവാടത്തിൽ ദുർഗാദേവിയുടെയും ഗണപതിയുടെയും രൂപങ്ങൾ കൊത്തിവെച്ചതു കാണാം.. ആ കോട്ടയിൽ മുഴുനീളം കാണാനാവുന്ന വാസ്തുവിദ്യാ എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. ചാലൂക്യൻ, ഡെക്കാൻ, ഇന്തോ-സരസെനിക് കലാരൂപങ്ങളുടെ സംയോജനവും മുഖാമന്തപയിലെ അവിശ്വസനീയമായ താമര രൂപകൽപ്പനയും എവരേയും അമ്പരപ്പിക്കുന്നു.
പഴമയുടെ ഗന്ധവുമേന്തി പുറത്തേക്കിറങ്ങുമ്പോൾ ”ഭയ്യാ” എന്ന വിളികേട്ട് വലത്തോട്ട് തിരിയുന്നത്..
ഒരു ഒമ്പത് പത്ത് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കൊച്ചു സുന്ദരി .. നിറം മങ്ങിയ കുപ്പായവും മെലിഞ്ഞ ശരീരവും എണ്ണയുടെ കാലംകണ്ട ചെമ്പൻമുടിയിഴകളുമായിരുന്നു അവളുടെ കോലം. തോളിൽ ഒരു തുണി സഞ്ചിയുണ്ട്.
അവൾ വീണ്ടും വിളിച്ചു ഭയ്യാ പേന വേണോ? 10 പേനക്ക് 90 രൂപയുള്ളു.. പക്ഷേ അത് രണ്ട് രൂപയുടെ പേനയാണെന്ന് ഒറ്റയടിക്ക് മനസ്സിലായി.
നഹി ചാഹിയേ ബേട്ടി,, (എനിക്ക് വേണ്ട മോളെ)
ഭയ്യാ ഒരു പെട്ടി മേടിക്ക്…. നല്ലതാ… ഭയ്യയുടെ കുട്ടിക്ക് കൊടുക്കാല്ലോ?
എനിക്ക് കുട്ടിയില്ല.
എന്നാൽ ഭാര്യക്ക് കൊടുക്കാല്ലോ?
ഞാൻ കല്യാണം കഴിച്ചിട്ടില്ല.
മേടിക്ക് ഭയ്യാ .. ദയവായി ഒന്ന് മേടിക്ക് ഭയ്യാ.. രാവിലെ മുതൽ ഒന്നുപോലും വിറ്റ് പോയിട്ടില്ല…സെൻ്റിമെൻസിലൂടെ എന്നെ തളർത്താൻ നോക്കി. ഞാൻ വീണു…
(അവൾ ഭിക്ഷയല്ലല്ലോ യാചിക്കുന്നത് എന്ന ചിന്ത എന്നിൽ ഉടലെടുത്തു…. പക്ഷേ ഇതുപ്പോലെ കുട്ടികളെ കച്ചവട തന്ത്രത്തിന് ഉപയോഗിക്കുന്നവരുടെ വിഹാരകേന്ദ്രമാണ് നോർത്തിലേക്ക് കടക്കുമ്പോൾ കാണാനാവുക )
എന്തോ അവളെ കണ്ടപ്പോൾ പണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മയുടെ നാട്ടിൽ സർക്കസ്സ് കളിക്കാൻ വന്ന നടോടി കുട്ടിയെ ഓർമ്മ വന്നു. അന്ന് വേനൽ അവധി ആയതു കൊണ്ട് ഞാനും പേരറിയാത്ത നാടോടിക്കുട്ടിയും വലിയ കൂട്ടായിരുന്നു.. പിന്നെ ഇപ്പോഴൊ ഒരു യാത്രമൊഴി പോലും പറയാതെ ആ നാടും ഉപേക്ഷിച്ച് അവളും പോയി.
ഞാൻ മൂന്ന് പെട്ടി മേടിക്കാം… പക്ഷേ എനിക്ക് ഒരു പേന മതി ബാക്കിയുള്ള ഇരുപതിയൊമ്പതെണ്ണം ഫ്രിയായിട്ട് രെണ്ണം വെച്ച് ഇവിടെയുള്ളവർക്ക് കൊടുക്കണം… പറ്റുമോ?
“സൗധാ യാ നഹി സൗധാ(deal or no deal)”
ആ കൊച്ചു ബിസിനസ്സ്ക്കാരി ഡീൽ പറഞ്ഞു. ഞാൻ ഓടി പോകുമോ എന്നുള്ള അവളുടെ പേടി കാരണം 200 രൂപ അഡ്വാൻസ് കൊടുത്തു.
ചാടി കയറി കാണുന്നവർക്കെല്ലാം പേന ഫ്രിയായിട്ട് നൽകാൻ തുടങ്ങി. ചിലവർക്ക് കൊടുക്കുമ്പോൾ ഞാനാ സ്പോൺസർ എന്ന് കാണിക്കാൻ എൻ്റെ നേരെ വിരൽ ചൂണ്ടുന്നുണ്ടായിരുന്നു.. നേരത്തെ ബൽഗാമിലെ ഫോർട്ടിലേക്ക് കയറുമ്പോൾ കുറച്ച് ചരിത്ര വിദ്യാർത്ഥികൾക്കൊപ്പം കണ്ടിരുന്ന ഒരു ലോക്കൽ ഗൈഡ് അവൾ നൽകിയ പേനയും പോക്കറ്റിൽ വെച്ചിട്ട് ചിരിച്ചു കൊണ്ട് ഒരു താങ്ക്സ് പറഞ്ഞ് എൻ്റെരികിലേക്ക് വന്നു.
അവസാന പേനയും വിറ്റതിനു ശേഷം താമസിയാതെ അവളും എൻ്റെ അരികിൽ വന്നു.
പേനയെല്ലാം വിറ്റു ബാക്കി പൈസ താ ഭയ്യാ..
ഞാൻ വീണ്ടും നൂറ് രൂപ അവൾക്ക് നേരെ നീട്ടി,.. അതും മേടിച്ച ബാക്കി പൈസ തരാൻ നേരം ഞാൻ പറഞ്ഞു അതു വേണ്ടാ നീ വെച്ചോ. പക്ഷേ ഒരു ചോദ്യം ചോദിക്കും…
ഓക്കെ ഭയ്യാന്ന് പറഞ്ഞ് തല കുലുക്കി
ആപ്പിളിൻ്റെ സ്പെല്ലിംങ്ങ് പറ
അവൾക്ക് ഉത്തരം മുട്ടി. മോളെ, നീ സ്കൂളിൽ പോകാറില്ലേ?
ഇല്ല ഭയ്യാ ഞാൻ സ്കൂളിൽ പോയിട്ടില്ലാ ഇതുവരെ…
പേന മാത്രം വിറ്റാൽ പോരല്ലോ? അതു വെച്ച് എഴുതി പഠിക്കേണ്ടേ തനിക്ക് .
അച്ഛന് ജോലിയൊന്നുമില്ലേ അയാൾ എന്ത് ചെയ്യുന്നു എന്ന ചോദ്യം അവളെ ഉത്തരം മുട്ടിച്ചിരിക്കണം.. അതുവരെ വെണ്ണിലാവ് പോലെ ഉദിച്ച മുഖം പെട്ടെന്ന് അമവാസിയിലെ ഇരുട്ടിലേക്ക് കുപ്പ് കുത്തിയതുപോലെ തോന്നി.
നന്ദി ഭയ്യാ … ഞാൻ പോകുന്നുവെന്ന് പറഞ്ഞ് അവിടെന്ന് അവൾ ഓടിപ്പോയി.
ആ ഗൈഡും അന്നേരം എൻ്റെ തൊട്ടരികിലുണ്ടായിരുന്നു..
സാബ്,അവളുടെ അമ്മക്ക് പോലും ഉറപ്പില്ലാ അവളുടെ അച്ഛൻ ആരായിരുന്നുവെന്ന്… എന്തിന് അച്ഛൻ്റെ പേര് പോലുമറിയില്ല…കാരണം വിരൽ ചൂണ്ടുവാൻ ഒത്തിരി പേരുണ്ട്. പിന്നെ എങ്ങനെ ഒമ്പത് വയസ്സ്ക്കാരിക്ക് അറിയും അവളുടെ അച്ഛൻ ആരെന്ന്…അതേ സാബ് അവളുടെ അമ്മ തേവിടിശ്ശിയായിരുന്നു.. താങ്കൾ ദേവദാസിയെന്ന് കേട്ടിട്ടില്ലേ….
ഉം,
അതായിരുന്നു അവളുടെ അമ്മയും, എനിക്ക് ആ കൊച്ചിനെ കാലങ്ങളായി അറിയാം.
അതൊക്കെ നിരോധിച്ചതല്ലേ
അയാൾ എന്നെ നോക്കി കൊണ്ട് ചിരിച്ചു.
സാബ്, പരസ്യമില്ലാത്ത രഹസ്യം പോലെ അതൊക്കെ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരക്കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ച കിത്തൂരിലെ റാണി ചെന്നമ്മ ജനിച്ച മണ്ണിലാണോ ഇങ്ങനെ ഒരു സമ്പ്രദായം നിലനിന്നിരുന്നതെന്ന് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു.ഇവിടെ നിന്നൊരു എഴുപതിയഞ്ച് കിലോമീറ്ററോളം പോയാൽ സൗണ്ടാട്ടി എന്നൊരു ഗ്രാമം ഉണ്ട്. അവിടത്തെ യെല്ലമ്മ ക്ഷേത്രത്തിൻ്റെ ചരിത്രം ഈ ദേവദാസികളെക്കുറിച്ച് മാത്രമാണ്. അയാൾ പറഞ്ഞത് ശരിയായിരുന്നു.ബെൽഗാം ജില്ലയിലെ സൗണ്ടാട്ടി പട്ടണത്തിലെ പ്രധാപ്പെട്ട ഹിന്ദു ആരാധനാലയമാണ് യെല്ലമ്മ ക്ഷേത്രം. ഇതിനെ രേണുക ക്ഷേത്രം എന്നും വിളിക്കുന്നു. യെല്ലമ്മ ഗുഡി അഥവാ സിദ്ധചാൽ പർവത് എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലപ്രഭ നദിയെ മറികടന്ന് ഏതൊരു യാത്രികനും ഈ ക്ഷേത്രത്തിൽ നിന്ന് മനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. ഫലഭൂയിഷ്ഠതയുടെ ദേവതയായ യെല്ലമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം.
ചെറുപ്പക്കാരികളായ പെൺകുട്ടികളെ ക്ഷേത്രത്തിനായി സമർപ്പിക്കുന്ന ഒരു രീതിയായ ദേവദാസി പ്രചാരത്തിലുണ്ടായിരുന്ന കാലത്തേക്കാണ് ക്ഷേത്രത്തിന്റെ മുഴുചരിത്രം. ദേവദാസികള്‍ക്കായി എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ജത്രാസ് എന്ന ആചാരപരിപാടിയും നടക്കാറുണ്ട്.പെൺകുട്ടികൾക്ക് തലമുടിയിൽ ജഢ പിടിക്കാൻ തുടങ്ങിയാൽ അവളെ ദേവദാസികളുടെ കുലദേവതയായ യെല്ലമ്മ ദേവി ആഗ്രഹിക്കുന്നു എന്നതാണ് ഇവിടത്തെ അന്ധവിശ്വാസം. അത്യാവശ്യത്തിന് പോലും ശുദ്ധജലം ലഭ്യമല്ലാത്ത, പട്ടിണിയും പരിവട്ടങ്ങളുമൊക്കെ നിത്യക്കാഴ്ച്ചയായ വൃത്തിഹീനമായ ഗ്രാമങ്ങളിൽ, ഒരു പെൺകുട്ടിയുടെ നീളമുള്ള മുടി ജഢ പിടിക്കാനാണോ ബുദ്ധിമുട്ട് ..
ദേവദാസികൾ രാജസദസ്സുകളിൽ നൃത്തമാടുന്ന കലാനിപുണകൾ എന്നാണ് നമ്മൾ പഠിച്ചുവച്ചിരിക്കുന്നതെങ്കിലും കർണാടകയിലെ സ്‌ഥിതി തികച്ചും വ്യത്യസ്‌തം. പൊതുവേ വാത്മീകി, കാംബ്ലേ, മാതിക തുടങ്ങിയ പിന്നാക്ക സമുദായങ്ങളിലാണ് ഈ ദേവദാസി കെണിയിൽപെടുന്നത് പെൺകുട്ടികളെ പോറ്റാൻ ശേഷിയില്ലാത്ത പിന്നാക്കക്കാർ ഈ സമ്പ്രദായത്തെ അന്നു സൗകര്യമായി കണ്ടിരുന്നു എന്നതും മറ്റൊരു വാസ്‌തവം തന്നെയാണ്..പണ്ട്, മാഘപൗർണമി നാളിൽ യെല്ലമ്മ ക്ഷേത്രങ്ങളിലെത്തിച്ചാണ് പെൺകുട്ടികളെ ദേവദാസികളാക്കിയിരുന്നത്. ദേവദാസി സമ്പ്രദായം കർണാടകയിൽ നിരോധിച്ചെങ്കിലും ഗൈഡ് പറഞ്ഞതു പോലെ പലയിടത്തും ദേവദാസിയാക്കൽ ചടങ്ങുകൾ പിന്നെയും നടക്കാറുണ്ടായിരുന്നു. ബല്‍ഗാമിലെ സോന്തത്തി, കൊകത്‌നൂര്‍ ഗ്രാമങ്ങളിലാണ് ദേവദാസി സമ്പ്രദായം വ്യാപകമായി നടക്കുന്നത്..കൊട്ടും കുരവയുമായി വലിയ ആഘോഷത്തോടെയാണ് മാഘപൗര്‍ണ മിയെ വരവേല്‍ക്കുന്നത്. അന്നാണ് ദരിദ്ര കുടുംബത്തില്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ ശരീരം നേര്‍ച്ചയാക്കുന്നത്.
ഇവിടെ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന സമയത്താണ് പെണ്‍കുട്ടികളെ ദേവി യെല്ലമ്മയ്ക്ക് സമര്‍പ്പിക്കുക. സൗന്തതി ഉത്സവത്തിന്റെ അന്നാണ് ഈ ചടങ്ങുകള്‍ നടക്കുക. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിശേഷമായി കരുതുന്ന ഒരു ദിവസത്തിലായിരിക്കും ഈ ചടങ്ങ് നടക്കുക. ഈ ദിവസം പച്ച വസ്ത്രമണിഞ്ഞെത്തുന്ന പെണ്‍കുട്ടികളെ മുതിര്‍ന്ന ദേവദാസികള്‍ ദേവിക്ക് സമര്‍പ്പിക്കും.പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കറുത്ത രുദ്രാക്ഷമാല അണിയുകയും അത് ക്ഷേത്രത്തില്‍ പൂജക്ക് നല്‍കുകയും ചെയ്യും തുടര്‍ന്ന് ഈ മാല പെണ്‍കുട്ടി അണിയുന്നതോടെ അവള്‍ ദേവദാസിയായി മാറുകയും വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
പക്ഷേ ഉച്ചുംഗി മലയിലെ ദുര്‍ഗാക്ഷേത്രത്തിൽ വ്യത്യസ്തമായ ആചാരത്തിലാണ് ഇത് വിപുലമായി കൊണ്ടാടുന്നത്. മാഘപൗര്‍ണമിയുടെ തലേന്നുമുതല്‍ ക്ഷേത്രത്തിലേക്ക് ആളുകളുടെ ഒഴുക്കായിരിക്കും. അപരിചിതര്‍ക്ക് പെട്ടെന്നെത്തിപ്പെടാനാവാത്ത ഊടുവഴിയിലൂടെയാണ് ഉച്ചുംഗി മലയിലെത്തിച്ചേരുക. അവിടെ ദരിദ്രരായ മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍കുട്ടികളുമായി എത്തുന്നു. ക്ഷേത്രത്തിനകത്തെ ഒരു മുറിയിലാണ് പൂജകള്‍ നടക്കു ന്നത്. പൂജിച്ച തളികയില്‍ ഋതുമതികളായ പെണ്‍കുട്ടികളെ നഗ്‌നരായി ഇരുത്തിയാണ് പൂജ നിര്‍വഹിക്കുന്നത്. മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും പൂജാരികളും മാത്രമാണിവിടെ ഉണ്ടാ വുക. അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. പുണ്യതീര്‍ത്ഥമായി വിശേഷിപ്പിക്കപ്പെടുന്ന ‘ആനക്കൊണ്ട'(ആനക്കുളം)യില്‍ കുളിപ്പിച്ചാണ് പെണ്‍കുട്ടികളെ ശ്രീകോവിലിലേക്ക് ആനയിക്കു ന്നത്. ദേവദാസിയാക്കല്‍ ചടങ്ങ് കഴിഞ്ഞാല്‍ പൂക്കളും വിവിധ വര്‍ണങ്ങളിലുള്ള പൊടികളും കൊണ്ട് ‘ഹുദാ ഹുദാ’ എന്നുറക്കെ വിളിച്ചുകൂവി സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് ഓടിയെത്തുന്നു.
ക്ഷേത്രത്തില്‍ പ്രതിഷ്ഠയുടെ പുറകിലാണ് ഇവരുടെ ആരാധന. പഴവും പൂക്കളും കോപത്തോടെ തറയില്‍ ആഞ്ഞടിച്ചാണ് പ്രാര്‍ത്ഥന. മുമ്പ് ദേവദാസിയാക്കപ്പെട്ടവരാണ് ഇങ്ങനെയെത്തുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും. ചടങ്ങ് കഴിഞ്ഞാല്‍ ഇവര്‍ക്ക് മടങ്ങാം. നേര്‍ച്ചയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പൂജ കഴിയുന്നതോടെ നാട്ടുപ്രമാണിമാരുടെ ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത അവകാശമായിത്തീരുന്നു! ഈ പെണ്‍കുട്ടിയെ പിന്നീട് ഏതെങ്കിലും ജന്‍മി ഏറ്റെടുക്കുന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ആ വ്യക്തി ഏറ്റെടുക്കുമെന്നാണ് ആചാരം. പക്ഷേ നടക്കുന്ന മറ്റൊന്നാണെന്ന് മാത്രം. ചുരുക്കം പറഞ്ഞാൽ അവൾക്കൊരു വിലയിട്ടു വിറ്റു. തെളിച്ചു പറഞ്ഞാൽ പെണ്ണിനെ ദൈവത്തിന്റെ ദാസിയെന്ന പേരില്‍ ആണിന്റെ വേശ്യയാക്കുന്ന വൃത്തികെട്ട വ്യഭിചാര സമ്പ്രദായം..പിന്നീട് ദേവദാസികള്‍ ആകുന്ന പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകാന്‍ മുംബൈ, ഗോവ പോലുള്ള വന്‍ നഗരങ്ങളില്‍ നിന്നായി നിരവധി സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ ഗ്രാമങ്ങളില്‍ വരും. ‘
ക്ഷേത്രങ്ങളിൽ നിയന്ത്രണം വന്നപ്പോൾ ചടങ്ങുകൾ മെല്ലെ മെല്ലെ വീടുകളിലേക്കു മാറി. ദേവദാസിയായശേഷം സ്വന്തം വീടുകളിൽ തന്നെ താമസിച്ച പെൺകുട്ടികളെ അവിടെയെത്തി പലരും ഉപയോഗപ്പെടുത്തി. വീട്ടുകാർ ഒരർഥത്തിൽ ഇതിനു മൗനാനുവാദം നൽകി. ദേവദാസികൾ വിവാഹം കഴിക്കാതെ ജീവിക്കണമെന്ന വിശ്വാസം ചൂഷണത്തിനു ബലം നൽകി. അങ്ങനെ അവിവാഹിത അമ്മമാർ പെരുകി.
സത്യത്തിൽ ആരാണ് ദേവദാസി
അഥര്‍വ വേദ കാലം മുതലേ നിലനിന്നിരുന്ന ഒരു ദുരാചാരമാണ് ദേവദാസി സമ്പ്രദായം. ശൂദ്ര സ്ത്രീകളാണ് ദേവന്‍മാരുടെ ദാസികളായി ക്ഷേത്രങ്ങളിലേക്ക് അര്‍പിക്കപ്പെട്ടിരുന്നത്. ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവള്‍ എന്നാണ് ദേവദാസി എന്ന പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനും വേണ്ടി ദേവന നേര്‍ച്ചയായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നു ഈ സ്ത്രീകള്‍. ഭാരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നുണ്ട്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ ദേവദാസികള്‍ക്ക് ബാധകമായിരുന്നില്ല..സംസ്‌കൃതത്തില്‍ ഏഴുതരം സംസ്‌കൃത കൃതികളില്‍ ഏഴു ദേവദാസികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്., ദേവനു സമര്‍പ്പിച്ചവള്‍, ദേവനു വില്‍ക്കപ്പെട്ടവള്‍, ദേവനെ പരിചരിക്കുന്നവള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍, രാജാവ് സമര്‍പ്പിക്കുന്ന കലാമികവുള്ളവള്‍, പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവന സമര്‍പ്പിക്കപ്പെട്ടവള്‍, പ്രതിഫലം പറ്റി ക്ഷേത്രത്തില്‍ പാടുന്നവള്‍ എന്നിങ്ങനെയാണ് അര്‍ഥമാക്കുന്നത്.
ആദ്യകാലത്ത് ദേവദാസികൾ എന്നാൽ സമൂഹത്തിൽ ‘അന്തസ്സുള്ള’ ഒരു വിഭാഗമായിരുന്നു. അവർ കലാനിപുണരായിരുന്നു. ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ട് താലിക്കല്യാണ ചടങ്ങ് നടന്നാൽ ഉടനെ തന്നെ നട്ടുവൻ അവളെ കലയുടെ പാഠങ്ങൾ പഠിപ്പിച്ച് തുടങ്ങും. രതിയുടെ പാഠങ്ങൾ പഠിപ്പിക്കാൻ പ്രായം ചെന്ന ജോഗിതി എന്ന ദേവദാസിമാരും ഉണ്ടായിരിക്കും. സംഗീതം നൃത്തം (ഭരതനാട്യം തമിഴ്‌നാട്ടിലെ ദേവദാസികളുടെ നൃത്തമായിരുന്നു.) എന്നതൊക്കെ കൂടാതെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനുമൊക്കെ അറിയുന്നവരായിരുന്നു ദേവദാസികൾ. സമൂഹത്തിലെ ഉന്നതർ വരെ ദേവദാസി വീടുകളിൽ അഭിമാനത്തോടെ ചെല്ലുകയും പ്രാപിക്കുകയും ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു.
കാലം കടന്നുപോയതോടെ ദേവദാസികൾക്ക് കലയുമായുള്ള ബന്ധമൊക്കെ വിച്ഛേദിക്കപ്പെടുന്നു. ദേവദാസിയായി സമർപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ഗോവയിലേയും മറ്റ് നഗരങ്ങളിലേയും വേശ്യാഗൃഹങ്ങളിലേക്ക് കയറ്റി അയക്കപ്പെടാൻ തുടങ്ങുന്നു. സത്യത്തിൽ സമൂഹത്തില്‍ അവഗണിക്കപ്പെട്ടിരുന്ന വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഭംഗിയുള്ളൊരു പേരിനു കീഴില്‍ അണി നിരത്തിക്കൊണ്ടുള്ള വേശ്യാവൃത്തിയുടെ സ്ഥാപനവല്‍ക്കരണം മാത്രമായിരുന്നു ദേവദാസി സമ്പ്രദായം. പ്രായമേറും തോറും ആര്‍ക്കും വേണ്ടാത്തവരായി അവര്‍ മാറു മെന്നിരിക്കെ, പശിയടക്കാന്‍ ആര്‍ക്കും എപ്പോഴും വഴങ്ങേണ്ടിവരുമെന്നിരിക്കെ സ്വപ്നം കാണാന്‍ ഭാവിയൊന്നില്ലാത്തവരായി, നടവഴികളില്‍ പുഴുവരിച്ച് തീരാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ദേവദാസികള്‍. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എക്കാലത്തെയും പ്രതിനിധികളാണ് ആർശ ഭാരതത്തിലെ ദേവദാസികള്‍. അന്നൊക്കെ എന്തിനായിരുന്നു മഴയുംനനഞ്ഞ് നഷ്ടപ്രണയത്തിന്റെ ഓർമ്മയിൽ ദിക്കറിയാത്ത ഏകാന്ത യാത്രകളെന്ന് പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഉത്തരം ഒന്നു തന്നെയാണ് .ചുമരിൽ പടമാകുന്നതിനു മുമ്പ് ആരോഗ്യം ക്ഷയിച്ച് ജരാനരകൾ ബാധിച്ച് വാർദ്ധക്യത്തിന്റെ പിടിയിലൊതുങ്ങുമ്പോൾ ഉമ്മറപ്പടിയിലെ ചാരുകസേരയിലിരുന്ന് പുറത്തേ മഴയും ഇടിയും മിന്നലും കണ്ണിന് കുളിരേകുമ്പോൾ തലയിലേക്ക് പെയ്തിറങ്ങുന്ന അവളുടെ ഓർമ്മകളുടെ കൂട്ടിന് ഓർക്കാൻ കുറച്ച് നല്ല ഓർമ്മകൾക്ക് വേണ്ടി മാത്രമായിരുന്നു എന്റെ സഞ്ചാരങ്ങൾ.
ഈ യാത്രാനുഭവം പൂർണ്ണതയിൽ എത്തിക്കാൻ സഹായിച്ച എല്ലാം സുഹൃത്തുക്കളോടും പി സുരേന്ദ്രൻ്റെ ദേവദാസി തെരുവികളിലൂടെ എന്ന ഗ്രന്ഥത്തിനും കടപ്പാട് രേഖപ്പെടുത്തുന്നു.. Ressel Ressi