Written by Ressel Ressi
റഷ്യയിലെ ദുബ്ന നഗരം
(My travel dairies)
വർഷങ്ങൾക്ക് മുമ്പ് ഉച്ചതിരിഞ്ഞ നേരത്ത് ഗേറ്റിന്റെ കരച്ചിലിനെ ഉണർത്തികൊണ്ട് പോസ്റ്റ്മാന്റെ ബെല്ലിന്റെ മണിമുഴക്കം. സാർ, നിങ്ങൾക്കൊരു കൊരിയറുണ്ട് എന്ന് ഫാം ഹൗസ് നടത്തിപ്പുകാരൻ ജേക്കപ്പച്ചായൻ്റെ വിളിയും .കത്തുകൾ പ്രതീക്ഷിക്കാത്ത തപാൽ പഴുതും ആകസ്മികമായിട്ടെങ്കിലും തൊട്ടുണർത്താൻ ശ്രമിക്കുന്ന സചേതന കരങ്ങളുടെ സ്പർശം അവഗണിച്ചു നിശബ്ദത തുടരാൻ വിധിക്കപ്പെട്ട കാളിങ് ബെല്ലും മുഖമുദ്രയാണ് എന്റെ മനസ്സ്.. .കാരണം ഞാൻ പ്രതീക്ഷ വെയ്ക്കുന്ന ഒന്നും തന്നെ എന്നെ തേടി വരാറില്ല..
ആ കൊരിയറിലേ അഡ്രസ്സ് കണ്ടപ്പോൾ തന്നെ മനസ്സ് ഏഴ് വർഷം പിന്നോട്ട് ഒഴുകി.ഒരു ചെറിയ ഗ്രിറ്റിംങ്ങ് കാർഡിന്റെ കൂടെ ഒരു മെഴുകിൽ തീർത്ത ക്രിസ്തുമസ് ട്രീ ഉണ്ടായിരുന്നു.. അതിന്റെ കൂടെ ചെറിയ ടാഗും വിസിറ്റ് എഗയ്ൻ ദുബ്ന ഹാപ്പി ക്രിസ്തുമസ് ചുവാക്ക് റഷ്യയിൽ ചുവാക്ക് എന്ന് വെച്ചാൽ സ്നേഹിതാ എന്നാണ് അർത്ഥം വരുന്നത്. .അത് എഴുതിയത് സോഫിയായിരുന്നു. ഡോക്ടർ സോഫിയ ഇവാൻ സ്മിർനോവ് അതായിരുന്നു അവളുടെ മുഴുവൻ പേര് …
മലായി എയർപ്പോർട്ടിൽ ജോലി ചെയ്തിരുന്ന കാലം..
റഷ്യക്കാരനും സോഫിയയുടെ കസിനുമായ മാകിസ് പെട്രോവ്, മലേഷ്യക്കാരിയായ നദാലിയ, ഇന്ത്യക്കാരനായ കാബ്ല ശർമ്മ, പിന്നെ ഐടിയിലേ മലയാളിയായ പ്രിൻസ് , ഞാനും മാകിസും ഒഴിച്ച് ബാക്കിയുള്ളവർ ഏയർപ്പോർട്ടിന്റെ വ്യത്യസ്ത ഡിപ്പാർട്ട്മെന്റിലാണെങ്കിലും, ഞങ്ങളെല്ലാം സുഹൃത്ത്കളായിരുന്നു.. അങ്ങനെയാണ് ആ സുഹൃത്ത് ബന്ധത്തിലേക്ക് ആറാമത്തായി അവിടെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ പാതോളജിസ്റ്റ് ഡോക്ടറായിരുന്ന സോഫിയ കടന്നു വരുന്നത് . ഒരിക്കലൊരു നിശാക്ലബിൽ വെച്ച് അവളുടെ കസിനായ മാർകിസ് തന്നെയാണ് അവളെ പരിചയപ്പെടുത്തുന്നതും.സാവധനം ആ ഫ്രണ്ട്ഷിപ്പ് വളർന്നു . പക്ഷേ പൊതുവേ ശാന്തത ഉള്ള വ്യക്തിതമാണ് സോഫിയെടുത്.. അധികമാരോടും സംസാരിക്കില്ല
എന്തെല്ലാം നിഗുഢതകൾ മൂടിവെച്ച സ്വഭാവം.പക്ഷേ ഒരു സുഹൃത്തിനു വേണ്ട എല്ലാം അവളിൽ ഉണ്ടായിരുന്നു. അവളുടെ ഭൂതക്കാലം ഒരു സംശയത്തിന്റെ നിഴലിൽ മാർകിസിനോട് ചോദിച്ചു.സംശയങ്ങളാണല്ലോ പലപ്പോഴും ശരികളാക്കുന്നത്.പക്ഷേ അത് ചോദിച്ചപ്പോൾ ചോദിക്കാൻ പാടില്ലാന്നു തോന്നിപ്പോയി…ഒരു മനുഷ്യജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും അനുഭവിക്കാൻ കഴിയുന്നതിലും കൂടുതൽ വേദന അവളെ കടന്നു പോയിരിക്കുന്നു…. റഷ്യൻ എഴുത്തുക്കാരനായ ലിയോ ടോൾസ്റ്റോയി പറഞ്ഞ കാര്യം എത്രയൊ ശരിയാണെന്ന് തോന്നി. “സന്തോഷം ഉള്ള മനുഷ്യർ എല്ലാം ഒരുപോലെയായിരിക്കും . എന്നാൽ ദുഃഖവും പ്രശ്നവും ഉള്ള ഓരോത്തരും അവരവരുടെ രീതികളിൽ വ്യത്യസ്തമായിരിക്കും” .
അങ്ങനെയൊരു വെക്കേഷനിൽ അവരുടെ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നത്.. ലോകത്തിലെ പല ദിക്കുകളിലും പല സുഹൃത്ത് ബന്ധങ്ങൾ ഇപ്പോഴും എനിക്കുണ്ട്. എന്നാൽ പെട്ടെന്ന് മനസ്സിലേക്ക് ഓടി വരുന്ന ഇങ്ങനത്തെ കുറച്ചു ;മുഖങ്ങളാണ്. കമ്പനിയിൽ നിന്ന് ബോണസും വെക്കേഷനും ഒരേ സമയം കിട്ടിയതു കൊണ്ട് ഈ പ്രാവശ്യത്തെ വെക്കേഷൻ മോസ്ക്കോയിലേ ദുബ്നയിലേക്ക് വെച്ചുപിടിച്ചു. വർഷത്തിൽ ഒരു ലോങ്ങ് ട്രിപ്പ് എനിക്കും അനിവര്യമാണ്… പ്രേതേകിച്ച് അടുത്ത മാസം ജോലി രാജിവെയ്ക്കുക കൂടിയാണ്. ഓർമ്മയിൽ സൂക്ഷിക്കാൻ എന്തെങ്കിലും വേണമെന്നെനിക്കും തോന്നി.
അങ്ങനെ മലായി വഴി ദുബൈയിൽ നിന്ന് റഷ്യൻ എയർലൈൻസിന്റെ എയറോഫ്ലോട്ട് വിമാനത്തിന്റെ ചിറകിൽ കയറി മോസ്കോയിലേക്ക് പറന്നു.ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ് റഷ്യ. രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ടെന്ന് പറഞ്ഞാൽ ഒരു പക്ഷേ അത്ഭുതമായി തോന്നാം..ലോകകപ്പ് ആരവം സിരകളിലേറ്റാത്ത നിശബ്ദമായ ഈ രാജ്യത്തെ ഋതുക്കള്‍ മാറുന്നതനുസരിച്ച് മനോഹരമായ ഇരുണ്ട സന്ധ്യകളും വെളുത്ത രാത്രികളും തളിരിടും. സാഹിത്യവും കമ്യൂണിസവും ഇടകലര്‍ന്ന് തഴച്ചുവളര്‍ന്ന ഈ രാജ്യം കേരള മണ്ണിലും ഒരു വികാരമായിരുന്നു
ലക്ഷകണക്കിനാളുടെ ജീവൻ കവർന്നതും ലോകത്തിൽ എറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും സൈനികർക്കും തീവ്രവാദികൾക്കും ഒരേപ്പോലെ പ്രിയപ്പെട്ട ആയുധമായ എ.കെ 47 എന്ന് ചുരുക്കപേരുള്ള സോവിയേറ്റ് അസാൾട്ട് റൈഫിളായ അവ്‌റ്റോമാറ്റ് കലാനിഷ്‌ക്കോവ് 47ൻ്റെ പിറവി ഈ മണ്ണിൽ നിന്നാണ്. യന്ത്രതോക്കുകളില്‍ കിരീടം വെക്കാത്ത രാജാവാണ് എ.കെ. 47… അതിന്റെ പിന്നിൽ പ്രവർത്തിച്ചത് മിഖായേല്‍ കലാഷ്‌നികോവ് എന്ന റഷ്യൻ തലച്ചോർ തന്നെയാണ്.. 94മത്തെ വയസ്സിൽ അദ്ദേഹം മരിക്കുമ്പോൾ പറഞ്ഞ കാര്യം ലോക പ്രശ്സതമാണ്.ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം സ്വന്തം കണ്ടുപിടുത്തത്തെ ചൊല്ലി വല്ലാതെ ദുഃഖിച്ചിരുന്നതായും കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ടിരുന്നതായും പറയപ്പെട്ടിരുന്നു. താന്‍ കണ്ടുപിടിച്ച തോക്ക് ഉപയോഗിച്ച് ലോകത്തെങ്ങും ലക്ഷക്കണക്കിന് ആളുകള്‍ കൊന്നൊടുക്കപ്പെടുന്നതില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കരുതി.ആര്‍ക്കും അനായാസം ഉപയോഗിക്കാവുന്ന തോക്ക് നിര്‍മ്മിച്ചതിനെപ്പറ്റി അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ;ഈ തോക്കുകൊണ്ട് ക്രിമിനലുകള്‍ വെടിയുതിര്‍ക്കുന്നതു കാണുമ്പോള്‍ വേദനയുണ്ടെന്നും ഇതിനേക്കാള്‍ പുല്‍ത്തകിട് വെട്ടാനുള്ള മോവറുണ്ടാക്കിയാല്‍ മതിയായിരുന്നു എന്നായിരുന്നു..
അങ്ങനെ നീണ്ട 6 മണീക്കൂർ ഇടവേളക്ക് ശേഷം ആ ഭീമൻ പക്ഷി റഷ്യന്റെ തലസ്ഥാനമായ മോസ്കോയിലെ ഷെറെമെറ്റീവോ ഇന്റർനാഷണൽ എയർപ്പോർട്ടിന്റെ റൺവേയിലേക്ക് വട്ടമിട്ടറങ്ങി..അവിടെ നിന്നിറങ്ങിയതിനു ശേഷം നൂറ്റിരുപത് കിലോമീറ്റർ അകലെയുള്ള ദുബ്നയിലുള്ള താമസസ്ഥലത്തേയ്ക്ക് എങ്ങനെ പോകണമെന്ന് പ്ലാൻ ചെയ്യുമ്പോൾ രണ്ട് ചോയിസ് മുന്നിലുണ്ടായിരുന്നള്ളു, ടാക്സി വിളിക്കണോ അതോ ട്രയിനോ? ‘
സത്യത്തിൽ ആ നീണ്ട വിമാനയാത്ര എല്ലാവരെയും വല്ലാതെ ക്ഷീണത്തിൽ താഴ്ത്തിരുന്നു. അങ്ങനെവസാനം ട്രയിനിൽ പോകാംമെന്നായി. എല്ലാവരും ഓരോ സിഗരറ്റിന് തീ കൊളുത്തികൊണ്ട് ചെറുതായി ആ തണുപ്പിൽ നിന്ന് റിഫ്രഷായായി… ഗ്രീസ് കഴിഞ്ഞാൽ ആൺ പെൺ വ്യത്യാസമില്ലാതെ എറ്റവും കൂടുതൽ സിഗരറ്റ് വലിക്കുന്നവർ റഷ്യക്കാരാണ്.പിന്നെ മിനറൽ വാട്ടർ പോലെ ഒരു ഒറ്റ ഷോപ്പിംങ്ങിൽ അര ഡസൻ മദ്യ കുപ്പികൾ വാങ്ങുന്നതും ഇവരുടെ മറ്റൊരു രീതിയാണ്. ഒരു പക്ഷേ ഇരച്ചുകയറുന്ന തണുപ്പിനെ അതീജീവിക്കാനാക്കും. ന്യൂസിലാന്റിലേപ്പോലെ രക്തത്തിലെ ആൽക്കോഹോളിക്ക് ശതമാനം നോക്കി കൊണ്ടാണ് ട്രാഫിക്ക് പോലീസ് കേസ് എടുക്കന്നത്.അതായത് 3 പെഗ്ഗ് കഴിച്ച് പേഴ്സണലി വാഹനം ഓടിച്ചാൽ പോലീസ് കേസ് അധികം എടുക്കാറില്ല .
അവിടെ നിന്ന് തൊട്ടടുത്തുള്ള സാവിയോലോവ്സ്കി മെട്രോ സ്‌റ്റേഷനിലേക്ക് ലക്ഷ്യമായി ഞങ്ങൾ രണ്ട് ടാക്സികളിലായി മുന്നേറി…
ആറുവരി പാതയിൽ വാഹനങ്ങൾ അതിശീഘം ഓടുന്നു . ഉച്ചയ്ക്ക് 2.30 മണിക്കും എല്ലാ വാഹനങ്ങളുടെയും ഹെഡ്ഡറ്റ് പ്രകാശിക്കുന്നുണ്ടായിരുന്നു . ദുബൈയിൽ കാണുന്നത്പ്പോലെ സ്വകാര്യ വാഹനങ്ങളെല്ലാം ലക്ഷങ്ങൾ വിലമതിക്കുന്നവയാണ് . അവയെല്ലാം കൂറ്റൻ വാഹനങ്ങളും . ആറുവരിപ്പാതയ്ക്കുമപ്പുറം മരങ്ങളുടെ നിബിഡതയാണ് . നഗരമധ്യത്തിലും കാടുകൾ സംരക്ഷിക്കപ്പെടുന്നു .
മോസ്കവ് നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്..റഷ്യയിലേ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസ്കോ തന്നെയാണ്.. ആ സഞ്ചാരത്തിനിടെ മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ക്രെംലിൻ
കോട്ട കാണനിടയായി.അമേരിക്കയിലെ വൈറ്റ് ഹൗസ് പോലെ റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനമാണിവിടം.
ഒരുവിധം സാവിയോലോവ്സ്കി റെയിൽവേ സ്‌റ്റേഷനിൽ എത്തി.മദ്രാസ്സ് റെയിൽവേ സ്റ്റേഷൻ എങ്ങനെയാണോ അതുപ്പോലെയിരിക്കും അതിന്റെ മുഖഭാവം.. ആറ് പ്ലാറ്റ്ഫോം പതിനൊന്ന് ട്രാക്കുമുള്ള വിശാലമായ മെട്രോ ആൻഡ് എക്സ്പ്രസ്സ് റെയിൽവേ സ്‌റ്റേഷൻ.. കേരളത്തിൽ മെട്രോ വന്നിട്ട് വിരലിൽ എണ്ണാവുന്ന വർഷമായിട്ടുള്ളു പക്ഷേ കമ്മ്യൂണിസത്തിന്റെ ചെങ്കൊടി പാറിച്ച റഷ്യയിൽ എൺപത് വർഷം മുമ്പ് മെട്രോ യാഥാർഥ്യമാക്കിയ ഒരു നഗരമുണ്ട്: അതാണ് ഞാൻ പറഞ്ഞ റഷ്യയുടെ തലസ്ഥാനമായ മോസ്കോ. അതിൻ്റെകത്തെ ചുമർചിത്രങ്ങൾ ഏതോരാളെയും കോരിതരിപ്പിക്കു.’ജോസഫ് സ്റ്റാലിനും ഒരിഞ്ചുമുന്നിലായി ലിയോൺ ട്രോട്സ്കി നിൽക്കുന്ന ഒരു ചിത്രം ഇന്നു ചരിത്ര പുസ്തകങ്ങൾ ചികഞ്ഞാൽ കിട്ടിയെന്നു വരില്ല. മോസ്കോ മെട്രോയുടെ ചുമരുകളിൽ നിന്നും ആ ചരിത്രം ആരും ഇനിയും മായ്ച്ചിട്ടില്ല. കാലത്തിൽ കൊത്തിയ കരവിരുതായി ആ ചുമർ ചിത്രം ഇന്നും എഴുതപ്പെട്ട ചരിത്രത്തെ വെല്ലുവിളിച്ചുകൊണ്ട് നിൽക്കുന്നുണ്ട്.
ട്രോട്സ്കി മാത്രമല്ല അവിടെയുള്ളത്. ലെനിനും സ്റ്റാലിനും തുടങ്ങി ഇന്നത്തെ സാർ ചക്രവർത്തി വ്ളാദിമിർ പുതിന്റെ റഷ്യ കുമ്പിട്ടു നിൽക്കാത്ത ഏഴുപതിറ്റാണ്ടുകാലത്തെ മുഴുവൻ സോവിയറ്റ് നേതാക്കളുടെയും കാല്പാടുകൾ മോസ്കോ മെട്രോയിലുണ്ട്. അത് ഒരേസമയം വലിയൊരു കാലത്തിന്റെ സാക്ഷ്യവും സ്മാരകവും റഷ്യയിലെ സാധാരണ മനുഷ്യരുടെ നിത്യജീവിത്തിലെ ഏറ്റവും വലിയ വഴികാട്ടിയുമാണ്..
മോസ്കോ നഗരമെന്നും ശാന്തമാണ്. ഒരു തിരക്കും ആ നഗരമറിയില്ല. അംബരചുംബികളായ കെട്ടിടങ്ങളില്ലാത്ത, കൊട്ടാരങ്ങളും പൗരാണികശില്പചാതുര്യമുള്ള കെട്ടിടങ്ങളും നിറഞ്ഞ പൂർണമായും ആസൂത്രണം ചെയ്യപ്പെട്ട നഗരമാണ്… തിരക്കുമുഴുവൻ ഏറ്റുവാങ്ങി ഭൂമിക്കടിയിലൂടെ ഒഴുകുന്ന മോസ്കോ മെട്രേവും ശാന്തമാണ്. എത്രയെത്ര പറഞ്ഞാലും തീരുകയില്ല മോസ്കോയിലെ കാഴ്ച്ചക്കൾ .യുദ്ധസ്മാരകങ്ങൾ, റെഡ് സ്വകയർ, സെന്റ് ബെസിൽ ചർച്ച്, ഗോർക്കി പാർക്ക്, ക്രംലിൻ കൊട്ടാരം, ഗം, ബോൾഷോൾ തീയ്യേറ്റർ, കണ്ടാലും മതിവരാത്ത അങ്ങനെയൊരു നീണ്ട നിര തന്നെവിടെയുണ്ട്…റഷ്യയുടെ ഭൂവിസ്തൃതിയിൽ നല്ലൊരു ഭാഗവും നദികളും തടാകങ്ങളും കാടുകളുമാണ്…
അവിടെ നിന്ന് പോകുന്തോറും ഞങ്ങൾക്കു മുമ്പിൽ മോസ്കോ അനാവൃതമാവുകയായിരുന്നു…
2.30 മണിക്കൂർ എക്സ്പ്രസ്സ് ട്രയിൻ യാത്രയ്ക്ക് ശേഷം ഞങ്ങൾ മാകിസിന്റെ ഫാം ഹൗസിൽ എത്തിപ്പെട്ടു. ദുബ്നയിലെ ഉളിസ്ഥ വെക്സലേറെ 9 ൽ ആയിരുന്നു ഫാം ഹൗസ് നിന്നിരുന്നത്…
ഫാം ഹൗസിൽ ഞങ്ങളെ സ്വീകരിക്കാൻ മാകിസിന്റെയും സോഫിയയുടെ മാതപിതാക്കൾ ഉണ്ടായിരുന്നു. എല്ലാവർക്കും സോഫിയോടായിരുന്നു ഇഷ്ട്ടം.. അവരുടെ സ്നേഹപ്രകടനങ്ങളിൽ നിന്ന് അത് വ്യക്തമാണ്.ഒരു കണക്കിന് അത് തന്നെയാണ് വേണ്ടതും.,.. ഞങ്ങൾ വരുമെന്ന് അറിഞ്ഞതുകൊണ്ട് അവിടെ എല്ലാവരും ഒത്ത് കൂടിയിരുന്നു.ഗ്രാമീണ ഭംഗി തുളുമ്പി നിൽക്കുന്ന പൗരണിക ഫാം ഹൗസ്.. എഴിലധികം മുറികളുള്ള ആ കൊട്ടര സമുച്ചയമായ അതിനകവും മേൽക്കൂരയുമെല്ലാം പൂർണ്ണമായും തടികളിലും ഓടുകൾ കൊണ്ടും നിർമ്മിതം ,തീ കായുന്ന ചിമിനികൾ, റാന്തലുകൾ എല്ലാം നമ്മുടെ പഴമയെ വിളിച്ചോതുന്നു… ഭിത്തിയിൽ നിലനിർത്തിട്ടുള്ള റഷ്യൻ ഗുഹാതുരതയുടെ ചിത്രങ്ങളും വയലിനും ഗീറ്റാറുകളും താഴെ ഹാളിലുള്ള വലിയ പിയാനയും മാസലാമയിലെ ഓർമ്മകളെയും സംഗീതത്തിനെയും ഒരുപോലെ ഉണർത്തുന്നു..
പെട്ടെന്നാണ് നീല പൂക്കളടങ്ങിയ ഒരു ജാർ പിയാനോയുടെ മുകളിലിരിക്കുന്നത് കണ്ടത്. ഒരു കൗതുകത്തിന് വേണ്ടി എന്ത് ഫ്ലവറാണെന്ന് ചോദിച്ചപ്പോഴാണ് സോഫിയുടെ മമ്മി അതിനെ പറ്റി പറയുന്നത്.
അത് പെരിവിങ്കിൾ (വിൻക) എന്നറിയപ്പെടുന്ന പൂക്കളായിരുന്നു. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ് .പെരിവിങ്കിൾ ചൈതന്യത്തിന്റെ പ്രതീകമായാണ് ഇവർ കാണുന്നത്
അതായത് യുവ പങ്കാളികളുടെ സന്തോഷത്തെയും ഐക്യത്തെയും പ്രതീകപ്പെടുത്തുന്നു,
ഇവരുടെ വിശ്വസ പ്രകാരം നിങ്ങളൊരു പൂചെട്ടിയിൽ ഒരു പെരിവിങ്കിൾ നടുകയാണെങ്കിൽ, അത് പൂവിട്ടാൽ സ്നേഹവും അഭിനിവേശവും കൈവരിക്കുമെന്നും. പെരിവിങ്കിൾ ആ കുടുംബത്തിൽ സ്നേഹം നിലനിർത്താൻ സഹായിക്കുമെന്നും മാത്രമല്ല, ദാമ്പത്യം നിലനിർത്താനും ദുരാത്മാക്കളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നാണ്.. ഇവരുടെ വിശ്വാസങ്ങൾ..
ഏത് യാത്ര പോകുമ്പോഴും എപ്പോഴും ബാഗിൽ എൻ്റെ പ്രിയപ്പെട്ടവളുടെ ഫ്രെയിം ചെയ്തൊരു ഫോട്ടോയുണ്ടാകും. കാരണം ഓരോ യാത്രയും എനിക്ക് പ്രിയപ്പെട്ടതാകുന്നത് അവളുടെ ഓർമ്മയും കൂടി കലരുമ്പോഴാണ്..ആ ഫോട്ടോ റൂമിലേ ടേബിൾ ലാംബിനരികിൽ വെച്ചുകൊണ്ട് ഒരു സിഗരറ്റിന് തീകൊളുത്തി.
കർട്ടൻ നീക്കി കൊണ്ട് മുകളിലെ ജാലകം തുറന്നു.
കണ്ണിലേക്ക് നേരെ പതിച്ചത് വോൾഗ നദിയായിരുന്നു.മഴക്കാലത്തിന്റെ വെള്ളപ്പെരുക്കം ആഘോഷമാക്കി
കുത്തിയൊഴുകി വരികയാണവൾ.. അവളുടെ മാറിൽ നിന്ന് വീശുന്ന മന്ദമാരുതനും പച്ച പുൽമേടുകളും എന്റെ കണ്ണിനും ഓർമ്മകൾക്കും കുളിർമ പകർന്ന് കടന്നു പോകുന്നു.. അതിൻ്റൊപ്പം അന്തരീക്ഷത്തിലേക്ക് ഊതിവിടുന്ന ഓരോ പുകചുരുളും സഞ്ചരിച്ചുകൊണ്ടിരുന്നു…
കാറ്റിൻ്റെ വേഗത കൂടുമ്പോൾ കരയിലെ വിശാലമായ പച്ചപുതച്ച പുൽമേടുകളിലെ കാട്ടുപൂക്കൾ തിരകൾ പോലെ പൊങ്ങിയമരുന്നതും ഇളം വെയിലിൽ പച്ചയുടെ പല വർണഭേദങ്ങൾ പകർന്ന് തിളങ്ങി നിൽക്കുന്ന ത്രികോൺഫ്ലവർ പൂക്കളും ഒരിക്കൽ കൂടി എനിക്ക് നിറ പകിട്ടാർന്നക്കാഴ്ച്ചകളൊരുകുന്നു.
വോൾഗനദി വാളിനോ ഗ്രാമത്തിലേക്ക് നിറഞ്ഞൊഴുകുകയാണ്. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയും കൂടിയാണ് വോൾഗ..റഷ്യയുടെ ദേശീയനദിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അണകൾ കെട്ടിയുണ്ടാക്കിയ പല വലിയ തടാകങ്ങളും വോൾഗയിലുടനീളമുണ്ട്. റഷ്യൻ സംസ്കാരത്തിൽ ഈ നദിക്ക് പ്രതീകാത്മകമായ സ്ഥാനമുണ്ട്. വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകള്‍ക്കിടയിലൂടെയൊഴുകുന്ന നദി സമൃദ്ധമായ നിരവധി കൃഷിയിടങ്ങളേയും ചരിത്രപ്രസിദ്ധമായ അനേകം നഗരങ്ങളേയും ജലസിക്തമാക്കികൊണ്ട് കടന്നുപോകുന്നു.
അതിനിടെയാണ് മാകിസ് ഭക്ഷണം കഴിക്കാൻ വിളിക്കുന്നത്.. സോഫിയയുടെ അമ്മ നന്നായി പാചകം ചെയ്യും , ഞങ്ങളെയുംകാത്ത് തീൻമേശയിൽ വിഭവങ്ങൾ നിരന്നിരുന്നു. നമ്മുക്ക് ചോറ് ദൈനംത്യന ജീവിതത്തിൽ എങ്ങനെയാണോ അതുപോലെയാണ് റഷ്യക്കാർക്ക് ഒഴിച്ചുകൂടാനാവത്ത ഒന്നാണ് ഗോതമ്പ്, ബാർലി, ഓട്സ്, റെയ് ധാന്യങ്ങൾ ഉപയോഗിച്ചുള്ള പരമ്പരാഗത കാഷയും (കഞ്ഞി)… കാഷയാണ് ഞങ്ങളുടെ അമ്മ, റൊട്ടിയാണ് ഞങ്ങളുടെ അച്ഛൻ എന്നൊരു പഴമൊഴി തന്നെ റഷ്യക്കാർക്കിടയിലുണ്ട്;.. ചൂടോട് കൂടി അത് രണ്ട് കവിൾ കൂടിക്കുമ്പോഴെക്കും തണുപ്പല്ലാം പോയി തീർത്തും ഉൻമേഷകരമായവസ്ഥ.. റെയ്റൊട്ടി, സ്ച്ചി, ട്യൂരിയ, കേക്കായ മാസ്ലെനിസ്റ്റ, പിന്നെ റഷ്യൻ വോഡ്ക ഞാൻ മദ്യം കഴിക്കതത്തുകൊണ്ട് അത് തൊട്ടില്ല.. കാരണം ചെറുപ്പം മുതൽ ആ ദുശീലം എനിക്കില്ല പക്ഷേ സിഗരറ്റ് അത് എനിക്ക് ഓർമ്മകളുടെ കൂട്ടായ്തുകൊണ്ട് നിർത്താനും കഴിയുന്നില്ല. യാത്രയുടെ ക്ഷീണം അന്നേരം എല്ലാവരെയും വരിഞ്ഞുമുറുക്കിയിരുന്നു ഭക്ഷണം കഴിച്ചതിന്റെ മത്ത് മറ്റുള്ളവർക്ക് വെറെയും പ്രിൻസെല്ലാം ക്ലബിൽ നിന്ന് കഴിക്കുന്നത്പോലെ ഷോട്ട് ചെയ്സർ രീതിയിലായിരുന്നു വോഡ്കയെ അഭിസംബോധന ചെയ്തത്.
അധികനേരം ഉറങ്ങാൻ എനിക്കായില്ല. രാത്രി ഒൻമ്പത് മണിയായപ്പോൾ ചെറുതായി മഴ പെയ്തു, വീശിയടിക്കുന്ന കാറ്റിന് തണുപ്പ് കൂടി വന്നു. ജാക്കറ്റും പുതപ്പും വരിഞ്ഞുമുറുക്കിയെങ്കിലും ഒരു രക്ഷയുംമില്ല.. എൻ്റെ മുറിയിലെ ഹീറ്റർ വർക്ക് ചെയ്യുന്നില്ലായിരുന്നു.
ബാക്കിയെല്ലാരും കമ്പളിയും പുതച്ച് ഹീറ്ററും ഓണാക്കി നല്ല ഉറക്കമാണ്… ഉറക്കം വരാത്തതു കൊണ്ട് താഴെക്കിറങ്ങി, അവിടെ ഡൈനിംങ്ങിൽ വിറക്കിട്ട് ചൂട് കായുന്ന ഇഷ്ട്ടിക്കയിൽ നിർമ്മിച്ച പുകക്കുഴലുള്ള ചിമ്മിനിയുണ്ട്… അതിന്റെ അടുത്തുള്ള സോഫയിൽ കിടക്കാംമെന്ന് കരുതി. അതെല്ലാം ഇവിടെയല്ലേ ആസ്വാദിക്കാൻ കഴിയു… എന്ന് കരുതി വന്നപ്പോൾ സോഫിയയും അവളുടെ മമ്മയും റഷ്യ ഭാഷയിൽ എന്തൊക്കെവിടെയിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഞാനും അവരുടെ കൂടെ കൂടി,ഞാൻ വന്നപ്പോൾ ഇംഗ്ലിഷിലായി… അവളുടെ മമ്മയ്ക്ക് സ്വന്തമായി അവിടെ തന്നെ ക്ലിനിക്കുണ്ട് അതിലവർ ഡോക്ടർ കൂടിയാണ് .. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ ഗുഡ് നൈറ്റ് പറഞ്ഞ് അവർ അവിടെന്ന് പോയി.. ഞാനും സോഫിയയും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു.
ആ സംസാരത്തിനിടയിൽ അവൾ എന്റെ പേഴ്സിലുള്ള ഫോട്ടോ ആരൂടേതാന്ന് ചോദിച്ചു… എയർപ്പോർട്ടിൽ വെച്ച് റിംഗറ്റ് റഷ്യൻ റൂബിളിലോട്ട് മാറ്റുന്നിടെ അവൾ കണ്ടിരുന്നു. വ്യക്തമല്ലാത ഉത്തരം നൽകികൊണ്ട് ഞാൻ വിഷയം മാറ്റി.
വെറുതെ ഒന്നും അറിയാത്തതുപ്പോലെ ഞാൻ തിരിച്ചു അവളോട് ചോദിച്ചു ഇത്രയും ഭംഗിയുള്ള നാടും വീടും ഉപേക്ഷിച്ച് എന്തിനാ അവിടെ വന്ന് കൂടിയേറി പാർക്കുന്നത് ?
മാകിസ് പ്രൊഫഷണൽ കരിയറാണെന്ന് വെക്കാം, നിനയ്ക്കെല്ലാം ഇവിടെയും നല്ല ശമ്പളത്തിൽ ജോലി ചെയ്യാല്ലോ?
എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൾ ചിരിക്കുകയാണുണ്ടയത്. അവൾ അവിടെന്ന് എഴുന്നേറ്റു ആ ഇരുണ്ട വെളിച്ചത്തിൽ ടേബിളിൽ നിന്ന് ഒരു പെഗ്ഗ് വോഡ്ക ഗ്ലാസിലേക്ക് കമിഴ്ത്തി അതിലൊരു കവിൾ കുടിച്ചിട്ട് പറഞ്ഞു.. ശമ്പളം അതു മാത്രമാണോ റസ്സൽ ജീവിതം. സമാധനം അതും കൂടി വേണം ജീവിതത്തിൽ ..ഇവിടെ നിൽക്കുമ്പോൾ അതെല്ലാം നഷ്ട്ടപ്പെടുന്നുവെന്ന് തോന്നുന്നു. കാരണം നിന്നെ വലയ്ക്കുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് എന്നെയും വലക്കുന്നത് ഓർമ്മകൾ;..
The hottest love has the coldest end… സോക്രട്ടിയസ്സ് പറഞ്ഞത് കേട്ടിട്ടില്ലേ നിനയ്ക്കും എനിക്കും നഷ്ട്ടമായത് പ്രണയം, ദി ഹോട്ടസ്റ്റ് ലൗവ്.. അന്ന് അവൾ രണ്ട് തുള്ളി കണ്ണുനീരിൽ തന്നെ എല്ലാം കാര്യങ്ങളും പറഞ്ഞു.. അങ്ങനെയെങ്കിലും ആ ഭാരത്തെവൾ അഴിക്കട്ടെന്ന് ഞാനും കരുതി.
റാഡ്വിച്ചുമായി ഒൻമ്പത് കൊല്ലത്തെ ടീനേജ് പ്രണയം, പക്ഷേ ഒന്നര വർഷത്തെ ദാമ്പത്യ ജീവിതമേ അവർ തമ്മിലുണ്ടായിരുന്നുള്ളു… ജീവിച്ചു തുടങ്ങും മുമ്പേ വിധി വന്നത് ഒരു വാഹനപകടത്തിലായിരുന്നു. അതിൽ റാഡ്‌വിച്ചും അദ്ദേഹത്തിന്റെ സഹോദരനും മരണപ്പെടുകയായിരുന്നു… അന്ന് സോഫിയ നാല് മാസം പ്രഗ്നന്റായിരുന്നു. തന്റെ ഭർത്താവിന്റെ വേർപ്പാട് സോഫിയയെ കടുത്ത ഡിപ്രഷനിൽ താഴ്ത്തി. അത് തന്റെ കുഞ്ഞിനെയും കൂടി ബാധിച്ചുവെന്ന് സോഫി വൈകി മനസ്സിലാക്കിയപ്പോഴെക്കും കുഞ്ഞിന്റെ ഹൃദയം മിടിപ്പും നിലച്ചിരുന്നു… പുലർച്ചെ മൂന്നര മണിയോളം ഞങ്ങൾ അന്ന് സംസാരിച്ചിരുന്നു.. അവസാനം ഗുഡ്നൈറ്റ് പറഞ്ഞു പിരിയുന്നതിനു മുമ്പ് സോഫി ഉറക്കത്തിലേക്ക് വഴുതിരുന്നു..മകൾക്ക് വന്ന വിധിയെ ഓർത്ത്കൊണ്ട് രണ്ട് തുള്ളി കണ്ണ് നനച്ച് കൊണ്ട് ഇതെല്ലാം കേട്ട് അവളുടെ അമ്മയും വാതിലിനരികെയുണ്ടായിരുന്നു..
പിറ്റേ ദിവസം നദാലിയയുടെ വയലിൻ കേട്ടിട്ടാണ് ഉറക്കം ഉണരുന്നത്. നോക്കുമ്പോൾ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. എന്നാലും അന്തരീക്ഷം മഞ്ഞിൽ മൂടിക്കെട്ടിരിക്കുന്നു. കുളിച്ച് ഫ്രഷായി താഴെക്ക് വരുമ്പോൾ അവിടെ ഓരോ കലാപരിപ്പാടികളും ആഘോഷങ്ങളും നടക്കുന്നു. ഞാൻ യാത്ര ക്ഷീണത്തിലാക്കുമെന്ന് കരുതിയാകും അവർ എന്നെ വിളിക്കാത്തയിരുന്നത്..ചൂട് കാപ്പിയും കുടിച്ച് ഞാനും അവരോടൊപ്പം കൂടി .കൂടെ പാലിൽ മുക്കിയുണ്ടാക്കിയ ഗോതാമ്പ് ദോശ തേനിൽ മുക്കി രണ്ടെണ്ണം കഴിക്കുകയും ചെയ്തു.
രണ്ട് മണിക്ക് ദുബ്ന നഗരത്തിലേ ഹൃദയത്തിലേക്ക് ഞങ്ങൾ വീണ്ടും ചുവട് വെച്ചു.വോൾഗാ നദിക്കരയിൽ പൈൻ മരക്കാടുകൾക്കുനടുവിൽ ഒരു സുന്ദരിപ്പൂവുപോലെ വിരിഞ്ഞുനിൽക്കുന്ന ദുബ്ന. ശൈത്യകാലത്ത് ദുബ്നയിലെ പ്രഭാതങ്ങൾ വിശാലമായ ഒരു കാൻവാസിൽ വരച്ച അതിസുന്ദരമായ പ്രകൃതിദൃശ്യങ്ങളായി മാറുന്നു.
ദുബ് എന്ന വാക്കിന് ഓക്ക് എന്നാണർഥം. ഓക്ക് മരങ്ങളുടെ നാട് എന്നർഥത്തിൽ ഇവിടത്തുകാർ ദുബ്‌നി എന്നും നഗരത്തെ വിളിക്കാറുണ്ട്.കേരളം പിറവികൊണ്ട അതേ വർഷം ദുബ്നയും ജനിച്ചുവെന്നാണ് മറ്റൊരു സവിശേഷത- ശാസ്ത്രനഗരമായ ദുബ്ന!.മോസ്കോ ഒബ്‌ലാസറ്റിന്റെ വടക്കേ അറ്റത്തുള്ള നഗരം കൂടിയാണ്.
പിരിയോഡിക് ടേബിളിലെ 105-ാം നമ്പർ മൂലകത്തിന് ഈ നഗരത്തിൻ്റെ പേരാണ് ദുബ്‌നിയം (Db) എന്നുള്ളത് എത്ര പേർക്കറിയാം. കൂടാതെ.വിശ്വവിഖ്യാത ശാസ്ത്ര നഗരമെന്നു പേരു കേട്ട ഈ നഗരത്തിലാണ് അന്താരാഷ്ട്ര ന്യൂക്ലിയർ ഫിസിക്സ് പഠന കേന്ദ്രം) സ്ഥിതി ചെയ്യുന്നത്.നഗരാതിർത്തിയിൽ വോൾഗയ്ക്കു കുറുകെയുള്ള ഹൈഡ്രോ ഇലക്ട്രിക് ഡാം മിൽ ഇവാൻകോവോ റിസർവയർ ഉണ്ട്. വോൾഗയുടെ ഇരു തീരങ്ങളിലായാണ്. രണ്ടിനെയും ബന്ധിപ്പിക്കുന്ന ഏക പാലമാണ് ഈ ഡാം.
വോൾഗ നദിയുടെ തീരത്തുകൂടിയുള്ള യാത്രയിൽ ഇളം ചുവപ്പാർന്ന ബിർച്ച് മരങ്ങൾ മഞ്ഞിന്റെ തൂവെള്ളക്കമ്പളം പുതച്ചുനില്ക്കുന്ന കാഴ്ച ഉടനീളം തെളിഞ്ഞു വന്നു..അടുക്കുംചിട്ടയുമുള്ള കെട്ടിടങ്ങളും വിശാലമായ റോഡും വൃത്തിയുള്ള നടപ്പാതകളുമൊക്കെയായി ഒരു ചലച്ചിത്രദൃശ്യം പോലെ ദുബ്നയിലെവീഥികൾ ഞങ്ങളെ വരവേറ്റു.. വാസ്തുവിദഗ്ദ്ധൻ മിഷിരിയാക്കോ മിഖായേലാണ് വെള്ളത്താൽ ചുറ്റപ്പെട്ട ഈ നഗരത്തിന്റെ ശില്പി. കാലാവസ്ഥ അനുഗൃഹീതമായതിനാൽ കടുത്തവേനലിവിടെ അനുഭവപ്പെടാറില്ല. കുറ്റകൃത്യനിരക്ക് കുറവായതിനാൽ സ്വതന്ത്രവിഹാരമുള്ള വഴിയോരങ്ങൾ.
സംഗീതവും കലയും സാഹിത്യവും ശാസ്ത്രവും ഒരുപോലെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ജനതയെയും അവിടെ കാണാം..വോൾഗയ്ക്ക് അഭിമുഖമായി നിൽക്കുന്ന വിപ്ലവശില്പി ലെനിന്റെ പടുകൂറ്റൻ കരിങ്കൽ പ്രതിമയും വിഖ്യാതഗായകൻ വ്ലാദിമിർ സെമിനോവിച്ച് വിസോട്സ്കിയുടെ ശിൽപവുംമെല്ലാം ചരിത്രത്തിൻ്റെ സമാരകങ്ങളായി തോന്നി.
നിങ്ങൾക്ക് കല്ലുകൊണ്ടു കയറുണ്ടാക്കാൻ കഴിയുമോയെന്നു ചോദിച്ചാൽ നിങ്ങളൊന്ന് അമ്പരക്കും. പക്ഷേ അതുസാധ്യമാണെന്ന് ദുബ്ന തെളിയിക്കുന്നു. കളിക്കോപ്പു നിർമാണം മുതൽ ആണവപരീക്ഷണം വരെ മനുഷ്യജീവിതത്തിനുവേണ്ട എല്ലാറ്റിനെക്കുറിച്ചും പഠനങ്ങളും ഉത്പാദനവും ഇവിടെ നടക്കുന്നു.കൂടാതെ വാണിജ്യ-വ്യവസായശാലകളുടെ വലിയ സമുച്ചയങ്ങളും കാണാം. പക്ഷേ ലോകത്തിനു വഴികാട്ടിയായ ഈ നഗരത്തിൻ്റെ എറ്റവും പ്രത്യേകത ഇവിടെ വായുവിൽ വിഷം തുപ്പുന്ന പുകക്കുഴലുകൾ കാണാനാവില്ലാന്നാണ്. കാരണം ആരാഞ്ഞപ്പോൾ പരിസ്ഥിതിക്കുദോഷമുണ്ടാക്കുന്ന ഒരു വ്യവസായവും ദുബ്നയിലെ സർക്കാർ അനുവദിക്കില്ലത്ര..
പിന്നീടെനിക്ക് മറക്കാൻ കഴിയാത്തത് ഒരു ദേവാലയ കാഴ്ച്ചയാണ്.
ഓക്കു മരങ്ങൾക്കുനടുവിൽ പ്രൗഢഗംഭീരമായ ഒരു ഓർത്തഡോക്സ് ദേവാലയം.ക്രൈസ്തവചരിത്രത്തിന്റെ ദൃശ്യവത്കരണമാണ് ഈ പള്ളിയുടെ പ്രത്യേകത..അവിടെക്കൊരു പുലർക്കാല വേളയിൽ സോഫിയയുടെ കൂടെ ഒരു കൂട്ടം മെഴുക്കുതിരിക്കളും പൂക്കളുമായി ഞാൻ പോയിട്ടുണ്ട്. നീണ്ട പ്രാർത്ഥനകൊടുവിൽ അവൾ പൂക്കളുമായി എന്നെ കൊണ്ട് നടന്നു കയറിയത് റാഡ്വിച്ച് ഉറങ്ങുന്ന കല്ലറയുടെ അരികിലേയ്ക്കായിരുന്നു… ആ കണ്ണുകൾ വീണ്ടും നിരാശയിൽ നിറയുന്നത് ഞാൻ കണ്ടു.ആഴത്തിൽ എന്തിറങ്ങിയാലും പിന്നെ പറിച്ചുമാറ്റാൻ പാടാണ് , അത് മണ്ണിലായാലും മനസ്സിലായാലും … പക്ഷേ സഹിക്കാൻ പറ്റാത്തതു പലതും സഹിക്കാൻ പഠിപ്പിക്കുന്ന ഒന്നില്ലേ സാഹചര്യം അതിനൊടു പതിയെ പൊരുത്തപ്പെടാനെ കഴിയു.രാത്രി കാലങ്ങളിൽ ക്യാമ്പ്ഫയറും ആട്ടവും പാട്ടും പട്ടാളത്തിലായിരുന്ന മാർകിസിന്റെ ഫാദറിന്റെ കഥകളുമായി ദിവസങ്ങൾ മുന്നേറികൊണ്ടിരുന്നു.ജനങ്ങൾ പകലന്തിയോളം പണിയെടുത്തും സായന്തനങ്ങളിൽ വിനോദങ്ങളിൽ മുഴുകിയും ഒറ്റയ്ക്കും കൂട്ടായും ആഘോഷങ്ങളൊഴിയാത്ത നഗരംകൂടിയാണ് ദുബ്ന..
ദുബ്ന നദിയിലെ വഞ്ചി യാത്രകൾ ;എനിക്ക് എക്കാലവും മറക്കാൻ പറ്റാത്ത അനുഭവങ്ങളിനൊന്നാണ്.. ഇടയ്ക്കിടെ ഞങ്ങൾ തോണിയെടുത്ത് ഒത്തിരി ദൂരം തുഴയുമായിരുന്നു… എല്ലാം തവണയും ഞാൻ വഞ്ചിന്റെ ;മുൻഭാഗത്തായിരുന്നു സ്ഥാനം പിടിച്ചിരുന്നത്..ഏഴുപേർക്ക് സഞ്ചരിക്കാവുന്ന തുഴ വഞ്ചിയായിരുന്നു.. അതു കൊണ്ട് എല്ലാവർക്കും മാറി മാറി തുഴയാം. അതു കൊണ്ട് ആരെയും ക്ഷീണവും ബാധിച്ചില്ല..പെഡൽ ബോഡിൽ ഇടയ്ക്ക് ഇടയ്ക്ക് ചുറ്റിയടിക്കാറുണ്ട്. . പക്ഷേ തുഴ വഞ്ചിയുടെ ഫീൽ വെറെ തന്നെയായിരുന്നു.എന്തായാലും നീന്താനറിയാത്തത് കൊണ്ടാവണം, എല്ലായിപ്പോഴും ലൈഫ് ജാക്കറ്റ് ഞാൻ മാത്രം ധരിച്ചത്. പക്ഷേ അത്രയും അടുത്ത് വെള്ളം കണ്ടിട്ടും തെല്ലും പേടി തോന്നിയില്ല. നദിയുടെ രണ്ട് ഭാഗത്തും മരങ്ങൾ ഇടതൂർന്ന് കാടുകളായി നിൽക്കുന്നതും മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന കാഴ്ച്ചകൾ ഒരിക്കലും പറഞ്ഞറയിക്കാൻ കഴില്ല.നാലുദിക്കിലും കടലുകൾ അതിരിടുന്ന റഷ്യയുടെ ഭൂവിസ്തൃതിയിൽ നല്ലൊരു ഭാഗവും നദികളും തടാകങ്ങളും കാടുകളുമാണ്. ഇതുകൊണ്ടു തന്നെ മീനും മൃഗങ്ങളും ബെറികളും ഇവിടെ സുലഭമായി കാണുന്നു… അരുവികളും കാടിന്റെ കമനീയ കാനന ഭംഗിയും ആസ്വദിച്ച ആ യാത്ര ശരിക്കും വിസ്മയമായി തോന്നി. ദുബ്ന അതിർ വരമ്പുകളില്ലാതെ ഒഴുകി കൊണ്ടിരിക്കും. പൂക്കളും ഇലകളും പൊഴിച്ച് മരങ്ങൾ കരയുമ്പോൾ ഏറ്റുവാങ്ങി പുതുജീവനേകുന്ന ദുബ്ന. കൗമാരക്കാരിയാകുന്നൊരു പുഴ. രണ്ട് ഭാഗത്തും വന വിസ്മയത്തിന് പൊന്നാടചാർത്തിയപോലെ കാടിന്റെ കാനനഛായ… ഒരു റഷ്യൻ പഴഞ്ചൊല്ല് പറയുന്നതുപോലെ, ഒരു സംഗതിയെക്കുറിച്ചു നൂറ് തവണ കേൾക്കുന്നതിനെക്കാൾ ഏറെ നല്ലത് സ്വന്തം കണ്ണുകൊണ്ട് ഒരു തവണ കാണുന്നതാണ്.
അന്നേരം നദിയിൽ വീശിയിരുന്ന തണുത്ത കാറ്റ് പെട്ടെന്ന് നിശ്ചലമായി തുടർന്ന് ഇടതുർന്ന മരങ്ങളുടെ ചില്ലകൾ ചലനരഹിതമായി .., പുഴയുടെ കള കള ശബ്ദത്തിൽ മിനുസമായ പ്രതലത്തിൽ ആകാശത്തിന്റെ നീല നിറം പ്രതിഫലിപ്പിക്കുന്നത് കാണാമായിരുന്നു. നദിയുടെ ഒഴുക്ക് തീർത്തും ശാന്തതയിൽ തന്നെ.. അവൾ എപ്പോഴും മുന്നോട്ട് പോകുന്നത്, സാധാരണയായി സമുദ്രത്തിലേക്ക്. ജീവനുള്ള ജീവിയെപ്പോലെ തന്നെയാണ്, നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു. അതിൽ എല്ലായ്പ്പോഴും ആവേശം, ചലനം, ശാന്തത, കവിഞ്ഞൊഴുകുന്നു. ദുബ്ന നദിയുടെ ഒഴുക്കിന്റെ അനുഭവമാണ് ഇത്.
ഇതിനിടെ വോഡ്കയും നുണഞ്ഞ് ചുണ്ടൽ ഇടുന്നിടെ കാംബ്ല കാലു തെന്നി വെള്ളത്തിൽ വീണു… ഞങ്ങൾക്കൊരു തമാശയായിരുന്നു. അവൻക്ക് ജീവൻമരണ പോരാട്ടവും ഞങ്ങൾക്ക് തമാശയും. പ്രിൻസും നദാലിയയും ആ തടിയനെ വലിച്ചു വഞ്ചിയിലിട്ടു.അപ്പോൾ ഒരു കാര്യം മനസ്സിലായി ഇവനും നീന്തലറിയില്ലാന്ന്.. വെള്ളത്തിൽ നിന്ന് നേരെ വന്ന് ശരീരം ചൂടാക്കണമെന്ന് പറഞ്ഞ് വായിലേക്ക് കമിഴ്ത്തിയത് വോഡ്ക തന്നെയായിരുന്നു. അപ്പോഴും കള്ളിനോട് തന്നെ ആർത്തി…
തന്റെ ജീവൻ തിരിച്ചു നൽകിയ എപ്പോഴും ശാന്തമായിരിക്കുന്ന ദുബ്നയെ പുള്ളിക്ക് വല്ലാത്തെയിഷ്ട്ടമായിരുന്നു. അധിക സമയവും ഞങ്ങൾ ചെലവിട്ടതും ക്യാപ് ഫയറും ടെന്റെല്ലാം അടിച്ചിരുന്നതും ആ നദിയുടെ അരികിൽ തന്നെയായിരുന്നു
തന്റെ രണ്ടാം ജന്മത്തിന്റെ ഓർമ്മയ്ക്കും ജീവിതത്തിൽ എറ്റവും കൂടുതൽ സ്വാധീനിച്ച നഗരമായതുകൊണ്ടും രണ്ടാമത്തെ. മകൾക്ക് അദ്ദേഹം ദുബ്നയെന്ന് പേര് നൽകികൊണ്ടാണ് ആ നഗരത്തിനോടുള്ള സ്നേഹത്തെ ഓർമ്മകളിൽ തഴുക്കിയത്…
പത്ത് ദിവസങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല… എല്ലാംവർക്കും അന്ന് ഡൈസൻ ലീവടക്കം 45 ദിവസമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും സങ്കടത്തോടെയാണ് വിട പറഞ്ഞത്, ആർക്കും തിരികെ പോകാൻ വല്ല താൽപ്പര്യമില്ലായിരുന്നു. ഒരു മാസത്തിനു ശേഷം വീണ്ടും മാലായിൽ വെച്ച് കാണാം എന്ന ആശ്വസത്തിൽ ഞങ്ങൾ മടങ്ങി. അന്ന് മാകിസും സോഫിയയും ലീവ് കഴിഞ്ഞു മടങ്ങുക ഉണ്ടായിരുന്നുള്ളു…
ഞങ്ങൾ നാല് പേർ ദുബായിലെത്തിയ ശേഷം എല്ലാവരും അവരുടെ രാജ്യത്തിലേക്കുള്ള ഇമിഗ്രേഷൻ കൗണ്ടറിലേക്കും നീങ്ങി.ഞാൻ മലേഷ്യയിലേക്കും തിരിച്ചു.കാരണം അടുത്തമാസം എന്റെ ഒഫിഷ്യലി റിസൈനിങ്ങായിരുന്നു. ..
ഇന്ന് എന്റെ ഓർമ്മകൾക്ക് കനം കൂടി വരികയാണ് നൊമ്പരങ്ങൾ പടർന്നു പന്തലിക്കുകയും ചെയ്യുന്നു..എങ്ങും നിശബ്ദ ശോകം മാത്രം . . . ഈയിടെയായി ഇതൊരു പതിവായ് മാറിയിരിക്കുന്നു . . . ഓർമ്മകളുടെ സാമ്രാജ്യം അടക്കിഭരിച്ച് അവിടുത്തെ ചക്രവർത്തിയായ് വാഴുമ്പോൾ ഇതെല്ലം ഇന്നലെ കഴിഞ്ഞതുപ്പോലെ എന്നിൽ പ്രതിധ്വാനിക്കുന്നു.വർഷങ്ങൾ ഒരുപാട് കടന്നു പോയിരിക്കുന്നു.. അവരെല്ലാം എവിടെയാണെന്ന് ഞാനിപ്പോൾ തിരക്കാറില്ല.. ഏഴ് വർഷം മുമ്പ് അവരുമായുള്ള ബന്ധങ്ങൾ ഏതോ കോണിലേക്ക് ഒഴുകി.. അതിനിടയിൽ മൂന്ന് രാജ്യങ്ങൾ ഞാൻ മാറി മാറി ജോലി ചെയ്തു.ഓരോ രാജ്യങ്ങളിൽ നിന്ന് വിട പറയുമ്പോൾ അവിടെയുള്ളത് അവിടെ തന്നെ വിട്ടു പോകാറാണ് പതിവ് .. എക്കാലവും ഓർമ്മകളിൽ ഇതുപോലെ ഒരു മാറ്റും കൂടാതെ അവയെ കോർത്തിണക്കുന്നു .
പക്ഷേ തിരിച്ചു വരുമ്പോൾ വെറുതെ നൽകിയ വയനാട്ടിലെ ഫാം ഹൗസിൻ്റെ മേൽവിലാസത്തിന് ഓർമ്മയുടെ മറ്റൊലി ജനിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല.അന്ന് ലഭിച്ച ആ ക്രിസ്തുമസ് സമ്മാനം ഞാൻ കുറേനാൾ ആനിയുടെ ഓർമ്മകളടങ്ങിയ പെട്ടിയിൽ സൂക്ഷിച്ചു വച്ചു, അവസാനം പഴക്കം വന്ന് അത് ദ്രവിച്ച് പോകുകയായിരുന്നു. എങ്കിലും അതിലെ ക്രിസ്തുമസ് ട്രീയുടെയും ഒളിമങ്ങാത്തെ നിൽക്കുന്ന ദുബ്നയുടെയും ചിത്രം എന്റെ മനസ്സിൽ മായാതെ ബാക്കി നിൽക്കുന്നു, ഇന്നും ഓർത്തുവയ്ക്കുന്ന ഒരു ക്രിസ്തുമസ് സമ്മാനമായി..