ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ സിനിമയാണ് അർച്ചന 31 നോട്ട് ഔട്ട്. സ്ത്രീപക്ഷ പുരോഗമനാത്മകമായ ആശയം കൈകാര്യം ചെയ്തു എന്നതുതന്നെയാണ് സിനിമയുടെ വിജയം. അനീഷ് നിർമ്മലൻ പങ്കുവച്ച ആസ്വാദനകുറിപ്പ് വായിക്കാം
അർച്ചന 31 നോട്ട് ഔട്ട് : അർച്ചനയുടെ ഇന്നിങ്ങ്സ്സിനും ടീമിനെ സമനിലയിൽ എത്തിക്കാനേ കഴിഞ്ഞിട്ടുള്ളൂ. (കുറച്ച് സ്പോയിലേർസ് ഉണ്ട് കേട്ടോ.)
ഈ തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിന്റെ ശബ്ദം മാത്രം കേട്ട്, ആകാശത്ത് വർണ്ണങ്ങൾ വിരിയുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് തോന്നും? നമ്മുക്ക് സംഭവത്തിന്റെ ഇന്റൻസിറ്റി മനസ്സിലാകും. എന്നാലും ഒരു തൃപ്തി കിട്ടില്ല. ഗീതു unchained അടക്കമുള്ള അഖിലിന്റെ ഷോർട്ട് മൂവീകളുടെ ആരാധകൻ ആയത് കൊണ്ടാകും അഖിലിന്റെ ഫുൾ ലെങ്ത് സിനിമയായ അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിൽ നിന്നും ഇതിലും ഒരുപാട് പ്രതീക്ഷിച്ചത്. വളരെ റിലവന്റ ആയൊരു സബ്ജെക്ട്, ഐശ്വര്യ ലക്ഷ്മിയുടെ മികച്ച പ്രകടനം, രാജേഷ് മാധവനും, ഇന്ദ്രൻസ്സും പോലെയുള്ള നടന്മാരുടെ സ്ക്രീൻ പ്രസൻസ് , പിന്നെ ഫ്രീക്കൻ വയസ്സന്മാരുടെ കൂട്ടം, ഇടവേളക്ക് ശേഷമുള്ള അർച്ചനയുടെ ചിന്തകൾ, അവൾക്കൊരു പ്രശ്നം വരുമ്പോൾ vulnerable ആകുന്നുണ്ടെങ്കിലും പിന്നെ ഉചിതമായ തീരുമാനം എടുക്കുന്നത്, അവസാനത്തെ അർച്ചനയുടെ സംഭാഷണങ്ങൾ, ക്ലൈമാക്സിൽ കാണിക്കുന്ന നർമ്മ ട്വിസ്റ്റ് അങ്ങനെ ഒരുപാട് രസകരമായ കാര്യങ്ങൾ അഖിലിന്റെ ഈ സിനിമയിലുണ്ട്. പക്ഷേ മുപ്പത് മിനുട്ടിൽ ഗീതുവിലൂടെ പറഞ്ഞ ആ സംഭവം ഏകദേശം ഒന്നേ മുക്കാൽ മണിക്കൂറിൽ പറയാൻ ശ്രമിച്ചപ്പോൾ പല കഥാപാത്രങ്ങളും വേണ്ട രീതിയിൽ രജിസ്റ്റർ ചെയ്തില്ല. പിഷാരടിയുടെ കഥാപാത്രത്തിന്റെ പാട്ടൊക്കെ കണ്ടപ്പോൾ ആ കഥാപാത്രത്തിൽ നിന്നൊക്കെ കുറച്ച് കൂടി പ്രതീക്ഷിച്ചിരുന്നു.
അർച്ചന കല്ല്യാണം കഴിക്കുമോ, ഇല്ലയോ എന്നത് തന്നെയാണ് പ്രധാന കഥാതന്തു. വലിയ സ്വപ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുന്ന, എന്നാൽ അച്ഛനമ്മമാരുടെ സന്തോഷത്തിനായി ഒരു കല്ല്യാണം കഴിക്കാം എന്ന് തീരുമാനിക്കുന്ന, അതിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്ന അർച്ചന ഐശ്വര്യ ലക്ഷ്മിയുടെ വളരെ ശക്തമായ ഒരു കഥാപാത്രമാണ്. അവരത് മനോഹരമാക്കിയിട്ടുമുണ്ട്. ഒരു രീതിയിൽ നോക്കിയാൽ അഖിൽ ശ്രമിച്ചിട്ടുള്ളത് സിനിമയുടെ ആദ്യത്തെ ഒരര മണിക്കൂർ കഴിയുമ്പോൾ നമ്മളെയും അർച്ചനയുടെ കല്ല്യാണവീട്ടിലേക്ക് കൊണ്ട് പോകാൻ തന്നെയാണ്. അത് കൊണ്ടായിരിക്കാം പല കഥാപാത്രങ്ങളെയും ഒരാൾക്കൂട്ടത്തിന്റെ ഇടയിലേക്ക് വന്ന് കയറി പോകുന്നതായി പ്ലേസ്സ് ചെയ്യാൻ ശ്രമിച്ചത്. നമ്മുക്ക് വളരെ പരിചയം തോന്നുന്ന ഒരു ഉൾഗ്രാമത്തെയാണ് അർച്ചനയുടെ ചുറ്റുപ്പാടുകളിലൂടെ അഖിൽ വരച്ചിട്ടിരിക്കുന്നത്. (അങ്ങനെയൊക്കെ ചെയ്യുമ്പോൾ റഫറൻസ് എടുക്കാൻ കഴിയുന്ന ഒരു സിനിമയാണ് കെ ജി ജോർജ്ജിന്റെ കോലങ്ങൾ. ഒരു സീനിൽ വന്ന് പോകുന്ന കഥാപാത്രത്തിന് പോലും ശരിക്കും രജിസ്റ്റർ ചെയ്ത് പോകുന്നത് നമ്മുക്ക് കാണാൻ കഴിയും. ഈയിടെ അങ്ങനെ കഥാപാത്രങ്ങളെ ശരിക്കും രജിസ്റ്റർ ചെയ്യിപ്പിച്ച് കണ്ട മറ്റൊരു സിനിമയായിരുന്നു തിങ്കളാഴ്ച്ച നിശ്ചയം.) രഞ്ജിത്ത് ശേഖർ നായർ, ലുക്മാൻ അവറാൻ, ഹക്കീം ഷാജഹാൻ, സുനിൽ സുഖദ തുടങ്ങിയവരും ഈ സിനിമയിലുണ്ട്.
ആദ്യത്തെ ഒരു മുഴുനീള ചിത്രം എന്ന നിലയിൽ അഖിൽ അനിൽ കുമാറിന്റെ മോശമല്ലാത്ത ഒരു attempt തന്നെയാണ് അർച്ചന 31 നോട്ട് ഔട്ട്. അവസാന രണ്ട് ഓവറുകളിൽ ടീമിനെ ജയിപ്പിച്ച ആ അർച്ചനയെ അവൾ തന്നെ തിരിച്ച് അറിയുന്നിടത്താണ് സിനിമയുടെ അവസാനം. അത് നൽകുന്നത് നല്ലൊരു സന്ദേശം തന്നെയാണ്. പൊട്ടിത്തെറിച്ചു തെറി പറഞ്ഞ് ഇറങ്ങി പോകുന്ന ഗീതുവിന്റെ, വളരെ mature ആയി തീരുമാനം എടുക്കുന്ന ഒരു പതിപ്പാണ് അർച്ചന. എല്ലാവരേയും വെടി വെച്ച് താഴെയിടാനുള്ള ചിന്തയൊക്കെ ഉണ്ടെങ്കിലും അർച്ചന അവളോടും, പ്രകൃതിയോടും (ചിലർ അതിനെ ദൈവമെന്ന് വിളിക്കും) ഒക്കെ സംസാരിച്ചിട്ടാണ് വളരെ പാകതയുള്ള തീരുമാനത്തിലേക്കെത്തുന്നത്. മറ്റൊരു തീരുമാനം വേണമെങ്കിൽ എടുക്കാനുള്ള ഒരു സാദ്ധ്യത കൊടുത്തും, അതിലും നല്ലൊരു തീരുമാനം അർച്ചനയെ കൊണ്ടെടുപ്പിച്ച അഖിലിനും, ടീമിനും അഭിനന്ദനങ്ങൾ.
My rating: 3/5