എനിക്ക് ഇവിടെ മാത്രമല്ലെടാ ഡൽഹിയിലും ഉണ്ടെടാ പിടി
റോബിൻ കെ മാത്യു
വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിൽ ശ്രീനിവാസൻ തമാശ പറഞ്ഞിട്ട്, “ശോഭ ചിരിക്കുന്നില്ലേ” എന്ന ഡയലോഗ് നമ്മൾ എല്ലാവരും ഓര്‍ക്കുന്നതാണ്. എന്നാൽ അവിടെ ശ്രീനിവാസൻ പറയുന്നത്, “ശോഭക്ക് തമാശ ശരിക്ക് അങ്ങോട്ട് മനസിലായില്ല അല്ലേ, എന്നാണ്. ഒരു CBI ഡയറിക്കുറിപ്പിൽ പ്രതാപ് ചന്ദ്രൻ, “എനിക്ക് ഇവിടെ മാത്രമല്ലെടാ ഡൽഹിയിലും ഉണ്ടെടാ പിടി” എന്ന ഡയലോഗ് യഥാർത്ഥത്തിൽ ഇങ്ങനെയാണ്. “എടാ തിരുവനന്തപുരത്തു മാത്രമല്ലെടാ ഡൽഹിയും ഉണ്ടെടാ എനിക്ക് വേണ്ടപ്പെട്ടവർ” എന്നാണ്.
ഇങ്ങനെ ഒരുപാട് ഡയലോഗ് നമ്മൾ തെറ്റായിട്ടാണ് ഓർത്തിരിക്കുന്നത്.നാടോടി കാറ്റിലെ നമ്മൾ എന്നും കൊണ്ടാടുന്ന ഒരു ഡയലോഗ് ആണ് “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ” എന്നത് .എന്നാൽ വാസ്തവത്തിൽ അതിങ്ങനെയാണ് -“ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനെ” എന്നാണ് .
യോദ്ധായിലെ “കുട്ടിമാമാമാ ഞാൻ ഞെട്ടി മാമാ” എന്ന ഡയലോഗ് നോക്കാം.അത് ശരിക്കും ഇങ്ങനെയാണ് -“കുട്ടി മാമക്ക് എന്നെ വിശ്വാസമില്ലെന്നോർത്തപ്പോൾ ഞാൻ ഞെട്ടി മാമ.” എന്നാണ് .
” തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ” എന്ന ഷക്കീല ഡയലോഗ് ഇങ്ങനെയാണ് “എടാ മോനെ തെറ്റ് ചെയ്യാത്തത് ആരാടാ ?
കഥപറയുമ്പോഴിലെ “എന്നോടാ ബാലാ” എന്ന ഡയലോഗ് ഏ വരും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന ഒന്നാണ്-വാസ്തവത്തിൽ മമ്മൂട്ടി പറയുന്നത് “എന്റെ മുൻപിലോ ബാല” എന്നാണ്.
ഇത് മണ്ടേല ഇഫക്ക്റ്റ് എന്നൊരു കോഗ്നിറ്റിവ് ബയസ് ആണ് . മനുഷ്യമസ്തിഷ്ക്കം നമ്മളെ കബളിപ്പിക്കുന്ന ഇത്തരം രസകരമായ 101 കോഗ്നിറ്റിവ് ബയസുകളെ കുറിച്ച് -“ചെകുത്താന്റെ പണിപ്പുര” എന്ന മനശാസ്ത്ര ഗ്രന്ഥത്തിൽ ഉദാഹരണ സഹിതം രസകരമായ അവതരിപ്പിച്ചിട്ടുണ്ട്.പുസ്തകം ആമസോണിൽ ലഭ്യമാണ്.ലിങ്ക് > ചെകുത്താന്‍റെ പണിപ്പുര
മണ്ടേല പ്രഭാവം
Mandela Effect
ഒരു വ്യക്തി തന്‍റെ വികലമായ ഓർമകൾ വെച്ച് ഒരു കാര്യം യഥാർഥത്തിൽ സംഭവിച്ചതാണ് എന്ന് വിശ്വസിക്കുന്നതിനെയാണ് Mandela Effect, മണ്ടേല പ്രഭാവം എന്ന് പറയുന്നത്. തികച്ചും വ്യത്യസ്‌തമായി നടന്ന സംഭവങ്ങളോ, ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളോ അവർക്ക് വ്യക്തമായി ഓർക്കാൻ കഴിയും. മണ്ടേല ഇഫക്റ്റിൽ നുണയും വഞ്ചനയും ഒന്നുമില്ല എന്നതാണ് സത്യം. മണ്ടേല പ്രഭാവത്തിൽ ഒരിക്കലും നടക്കാതെ ഒരു സംഭവം നടന്നതായി ഒരു വലിയ ജനക്കൂട്ടം വിശ്വസിക്കും.
മണ്ടേല പ്രഭാവത്തിന്‍റെ ഉത്ഭവം
‘മണ്ടേല ഇഫക്റ്റ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 2009-ൽ ഫിയോണ ബ്രൂം ആണ്. ഈ പ്രതിഭാസത്തെക്കുറിച്ച് വിശദമായ ഒരു വെബ്സൈറ്റ് തന്നെ അവർ സൃഷ്ടിച്ചു. ഒരു കോൺഫറൻസിൽ ബ്രൂം സംസാരിക്കുകയായിരുന്നു. 1980കളിൽ ദക്ഷിണാഫ്രിക്കൻ ജയിലിൽ വെച്ച് മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് നെൽസൺ മണ്ടേലയുടെ മരണത്തിന്‍റെ ദുരന്തം താൻ എങ്ങനെ ഓർക്കുന്നു എന്നതിനെക്കുറിച്ച് അവർ വാചാലയായി. വാസ്തവത്തിൽ നെൽസൺ മണ്ടേല 1980-കളിൽ ജയിലിൽ വെച്ചല്ല മരിക്കുന്നത്. ജയിൽമോചിതനായി ആ രാജ്യത്തിന്‍റെ പ്രസിഡന്‍റും ആയതിന് ശേഷം 2013 ൽ ആൺ അദ്ദേഹം മരിക്കുന്നത്.
ബ്രൂം തന്‍റെ ഓർമകളെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ, താൻ തനിച്ചല്ലെന്ന് അവര്‍ മനസ്സിലാക്കി. അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ചുള്ള വാർത്തകളും അദ്ദേഹത്തിന്‍റെ വിധവയുടെ പ്രസംഗവും കണ്ടതായി മറ്റുള്ളവർ അപ്പോൾ ഓർത്തെടുത്തു. ഒരിക്കലും നടക്കാത്ത ഒരു സംഭവത്തെ കുറിച്ച് ഇത്രയധികം ആളുകൾക്ക് ഇത്ര വിശദമായി ഓർത്തെടുക്കാൻ സാധിക്കുന്നത് ബ്രൂമിനെ ഞെട്ടിച്ചു.
മനഃശാസ്ത്രത്തിൽ, തെറ്റായ ഓർമ എന്നത് സംഭവിക്കാത്ത ഒരു കാര്യം ആരെങ്കിലും ഓർക്കുകയോ യഥാർഥത്തിൽ സംഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി അത് ഓർമിക്കുകയോ ചെയ്യുന്ന ഒരു പ്രതിഭാസമാണ്.
തെറ്റായ റിപ്പോർട്ടിങ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി മരിച്ചു എന്ന വ്യാജ വാർത്തകൾ എത്ര തവണ നിങ്ങൾ കേട്ടിട്ടുണ്ടാവും? അത് മനഃപൂർവമോ ആകസ്മികമോ ആവട്ടെ, തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് സത്യമല്ലാത്ത എന്തെങ്കിലും വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കും. കിംവദന്തികൾ പ്രചരിപ്പിക്കാനും കഴിയുന്ന സോഷ്യൽ മീഡിയ ഇത് കൂടുതൽ വഷളാക്കി. കാരണം ഇവിടെ ആർക്കും എന്തും പടച്ചുവിടാൻ ഉള്ള അവസരം ഉണ്ട്. നമ്മുടെ ഓർമകളിൽ വിവരങ്ങൾ ഒരു ഡിജിറ്റൽ റിക്കോർഡർ പോലെ സൂക്ഷിച്ചുവെക്കപ്പെടുന്നില്ല.
ഒരേ സംഭവത്തെപ്പറ്റി പല ആളുകൾ പല തരത്തിൽ വിവരണം നൽകുന്നത് സാധാരണയാണ്. ഒരേ കാര്യത്തെപ്പറ്റി ഒരു വ്യക്തി തന്നെ പല സമയത്തു പല തരത്തിലുള്ള വിവരങ്ങൾ തരുന്നതും നമ്മൾ ശ്രദ്ധിക്കാറുണ്ട്. ഇത് ഒരു വ്യക്തി അറിഞ്ഞുകൊണ്ട് വരുത്തുന്ന ഒരു കഥ മെനയൽ തന്ത്രമായി നമ്മൾ ഇതിനെ വ്യാഖ്യാനിക്കാറുമുണ്ട്. നമ്മുടെ ഓർമശക്തിക്ക് നമ്മൾ നൽകിയിരിക്കുന്ന വിശേഷണങ്ങളും വിശ്വാസ്യതയും തികച്ചും അയാഥാർഥ്യം ആണ്. ഓർമയെന്നു പറയുന്നത് ഒരു ഡിജിറ്റൽ റെക്കോർഡർ പോലെ കാര്യങ്ങൾ ഒപ്പിയെടുക്കുകയും അത് തികഞ്ഞ പരിപൂർണതയോടെ സൂക്ഷിച്ചുവെക്കുകയും ഒട്ടും പോറലേൽക്കാതെ വീണ്ടെടുക്കുകയും ചെയ്യുന്ന ഒന്നല്ല. നമ്മുടെ ഓർമയെന്ന് പറയുന്നത് അവിടെയും ഇവിടെയും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും വികാരങ്ങളും എല്ലാം കൂടിയ ഒരു ആകെത്തുക മാത്രമാണ്. ഈ വിവരങ്ങൾ ഇടയ്ക്കിടെ തിരുത്തി എഴുതപ്പെടുകയും ചെയ്യും. നമ്മുടെ അനുഭവങ്ങൾ, മാനസികവും ശാരീരികവും ആരോഗ്യപരമായ നമ്മുടെ അവസ്ഥകൾ, നമ്മുടെ വിശ്വാസസംഹിതകൾ, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയവയെല്ലാം ഈ ഓർമകളുടെ ക്രമത്തെ തിരുത്തിയെഴുതുന്നതിൽ സ്വാധീനം ചെലുത്തുന്നു.
“ചെകുത്താന്റെ പണിപ്പുര” എന്ന പുസ്തകത്തിൽ ഇതുപോലുള്ള രസകരമായ 101 കോഗ്നിട്ടിവ് ബയസുകളെ പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മസ്തിഷ്കം എങ്ങനെയാണ് നിങ്ങളെ ചതിക്കുന്നതെന്നും ബാക്കിയുള്ളവർ ,അതിൽ പ്രത്യേകിച്ചും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കോർപ്പറേറ്റുകളും പരസ്യ കമ്പനിക്കാരും എങ്ങനെയാണ് നമ്മളെ പറ്റിക്കുന്നത് എന്നതും ശാസ്ത്രീയമായി വിശദീകരിച്ചിരിക്കുന്നു ഈ പുസ്തകം.. ആമസോണിൽ ലഭ്യമാണ്. .ലിങ്ക് > ചെകുത്താന്‍റെ പണിപ്പുര