ഉഷാകുമാരിയുടെ അഹല്യമാർ – മലയാളം ചൊല്ലിയത്, തമിഴ് പേശിയത്
അന്താരാഷ്ട്ര വനിതാ ദിന സ്പെഷ്യൽ – 2
എഴുതിയത് – Romu Iyer
കടപ്പാട് : Malayalam Movie & Music DataBase (m3db)
ഒരു നടനോ, നടിയോ ഒരു ഭാഷയിൽ ചെയ്ത അതേ വേഷം പലപ്പോഴും മറ്റൊരു ഭാഷയിൽ ആ ചിത്രം റീമേക് ചെയ്യപ്പെടുമ്പോൾ വീണ്ടും ചെയ്തിട്ടുള്ളത് നാം കണ്ടിട്ടുള്ളതാണ്. അതുപോലെ തന്നെ, പുരാണങ്ങളിലെ ചില സംഭവങ്ങൾ / കഥകൾ നൃത്ത നാടകമായി പല സിനിമകളിലും അവതരിപ്പിച്ചിട്ടുള്ളതും നാം കണ്ടിട്ടുണ്ട് – ഉദാഹരണത്തിന് : ശാകുന്തളം, രാധാ-കൃഷ്ണ പ്രണയം, സത്യവാൻ-സാവിത്രി, പരമശിവന്റെ തപസ്സിന് ഭംഗം വരുത്താൻ വേണ്ടിയുള്ള രതി-മന്മഥ നൃത്തം, ശിവതാണ്ഡവം, ഇത്യാദി – അഭിനേതാക്കൾ ചിലപ്പോൾ ഒന്നായിരിക്കാം, ചിലപ്പോൾ മറ്റു പലരുമാവാം. ഇവയെല്ലാം പുരാണത്തിൽ എന്നിങ്ങനെയാണോ പറഞ്ഞിട്ടുള്ളത്, അതേപടിയുള്ള ആഖ്യാനമായിരിക്കും (നൃത്ത സംവിധായകന്റെ ഭാവനക്കനുസരിച്ച് ചെറിയ നൃത്താവിഷ്‌ക്കരണത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും എന്നല്ലാതെ) (ചില സിനിമകളിൽ കോമഡി സ്കിറ്റ് പോലെ അവതരിപ്പിച്ചിട്ടുള്ളത് പരിഗണിക്കുന്നില്ല – കാരണം, തമാശക്ക് വേണ്ടി സമകാലിക വിഷയങ്ങൾ അതിൽ കലർത്തി ഗാനമായോ, സംഭാഷണമായോ ചേർക്കാറുണ്ടെങ്കിലും, അവയൊന്നും പ്രധാന വിഷയത്തിൽ നിന്നും വ്യതിചലിക്കാറില്ല).
എന്നാൽ ഒരേ നടി, പുരാണത്തിലെ ഒരു കഥയുടെ നൃത്ത-നാടക ആവിഷ്കാരത്തിൽ പ്രധാന കഥാപാത്രത്തെ രണ്ടു വ്യത്യസ്ത ഭാഷാ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഒരുപക്ഷേ വളരെ അപൂർവ്വമാണ് – പ്രത്യേകിച്ച് റീമേക് അല്ലാത്ത പക്ഷവും, രണ്ടു സിനിമകൾക്കും യാതൊരു ബന്ധവും ഇല്ലാത്ത പക്ഷവും – ആകെയുള്ള സാമ്യത എന്നത് രണ്ടു ചിത്രങ്ങളിലും നായിക ഒരാളാണ് എന്നതും, പരാമർശിക്കപ്പെടുന്ന നൃത്ത-നാടകം രണ്ടു സിനിമകളിലും ഉണ്ടെന്നുള്ളതാണ്. പ്രത്യേകത അവിടത്തോടെ അവസാനിക്കുന്നില്ല – ഒരു ഭാഷയിൽ അതിന്റെ ആഖ്യാനം പുരാണത്തിൻറെ ചുവടുപറ്റി തന്നെയാവുമ്പോൾ, മറ്റൊരു ഭാഷയിൽ വിപ്ലവാത്മകമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്, പ്രത്യേകിച്ച് സ്ത്രീപക്ഷം പിടിച്ച്, സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് പോലെ.
ഏതാണ് ആ നടി? ഏതാണ് ആ നൃത്ത-നാടകം? ഏതൊക്കെയാണ് ആ ചിത്രങ്ങൾ?
നടി : ഉഷാകുമാരി
നൃത്തനാടകം : “അഹല്യാ ശാപം”
ചിത്രങ്ങൾ : ആശാചക്രം (മലയാളം) / അവൾ (തമിഴ്)
മലയാളത്തിൽ പുരാണത്തിന്റെ ചുവടുപറ്റി ആവിഷ്‌ക്കരിച്ചപ്പോൾ, തമിഴിൽ അല്പം വിപ്ലവാത്മകമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ വ്യത്യാസം എന്തെന്ന് വിശദീകരിക്കുന്നതിന് മുൻപ്, നടി “ഉഷാകുമാരി”യെക്കുറിച്ചൊരു ചെറിയ പരിചയപ്പെടുത്തൽ – ഉഷാകുമാരി “ടൂറിങ്ങ് ടാക്കീസ്” എന്ന യൂട്യൂബ് ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിൽ നിന്നും തയ്യാറാക്കിയത്.
സൗരാഷ്ട്ര സമുദായത്തിൽപ്പെട്ട ഉഷാകുമാരി ജനിച്ചു വളർന്നത് കുംഭകോണത്തിലായിരുന്നു. അവരുടെ യഥാർത്ഥ നാമം ശാന്തി എന്നാണ്. ഉഷാകുമാരിയുടെ അച്ഛൻ തഞ്ചാവൂർ കോടതിയിൽ ജൂറിയായിരുന്നു. അവരുടേത് വളരെ ഓർത്തഡോൿസ് ഫാമിലി ആയത് കാരണം ഉഷാകുമാരിയെ സ്കൂളിൽ അയച്ച് പഠിപ്പിക്കാതെ അദ്ധ്യാപകന്മാരെ വീട്ടിൽ വിളിച്ചുവരുത്തി വീട്ടിൽ വെച്ചു തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. അച്ഛന് കുംഭകോണത്തിൽ നിന്നും തഞ്ചാവൂരിലേക്ക് ദിവസേന യാത്ര ചെയ്തിരുന്ന റയിലിൽ വെച്ച് പ്രശസ്ത ഗവേഷകനായ വാസുദേവാചാര്യയുമായി സുഹൃത്ബന്ധം ഏർപ്പെടുന്നു. അദ്ദേഹം ഉഷാകുമാരിയുടെ അച്ഛനോട് ഭരതനാട്യം എന്ന ഉന്നത കലാരൂപത്തിനെക്കുറിച്ച് സ്ളാഘിച്ചു പറയുകയും, ചോഴ ചക്രവർത്തിയായ രാജരാജ ചോഴന്റെ മകളും തികഞ്ഞ ഒരു ഭരതനാട്യ നൃത്താംഗനയായിരുന്നു എന്നും പറഞ്ഞു കേട്ടപ്പോൾ ഏക മകളായ ഉഷാകുമാരിയെ നൃത്തം പഠിപ്പിക്കണം എന്നു തീരുമാനിച്ച് അത് പ്രാവർത്തികമാക്കുകയും ചെയ്തു. ബന്ധുക്കളെല്ലാം അതിനെ ശക്തമായി എതിർത്തത് കൊണ്ട് ആരുമായും ഒരു ബന്ധവുമില്ലാതെയാണ് മകളെ ആ അച്ഛൻ വളർത്തിയത്.
ഉഷാകുമാരിയുടെ ഒരു നൃത്ത പരിപാടി മദ്രാസിലെ ഒരു വലിയ സഭാ ഹാളിൽ വെച്ചു നടത്തിയെങ്കിലും കാണികൾ കുറവായിരുന്നു. അതിൽ അതീവ ദുഃഖിതനായ അച്ഛനോട് ആ സഭയുടെ സെക്രട്ടറി പറഞ്ഞു, സിനിമയുമായി കണക്ഷൻ ഉണ്ടെങ്കിൽ ആളുകൾ കൂടാൻ ഉപകരിക്കും എന്ന്. അതുവരെ സിനിമ എന്ന് പറയുന്നത് പോലും വിലക്കിയിരുന്ന അദ്ദേഹം, അതുകേട്ടതും സ്വന്തമായി ഒരു സിനിമ നിർമ്മിക്കണം എന്ന തീരുമാനത്തിലെത്തിച്ചേരുകയും, അതിൽ മകളുടെ ഒന്നു രണ്ടു നൃത്തങ്ങൾ ചേർക്കണം എന്നും തീരുമാനിച്ച് അതിനായി ഇറങ്ങിതിരിച്ചെങ്കിലും, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഇടപെട്ടത് കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഉഷാകുമാരി അഭിനേത്രിയും, നൃത്താംഗനയുമായ വൈജയന്തിമാലയുടെ നൃത്തവിദ്യാലയത്തിൽ ചേർന്ന് ദണ്ഡപാണി പിള്ളൈയുടെ ശിക്ഷണത്തിൽ നൃത്താഭ്യാസം തുടർന്നു.
ഉഷാകുമാരി ഒരിക്കൽ നവരാത്രി സമയത്ത് പ്രശസ്ത സംവിധായകനായ എം.വി.രാമൻറെ വീട്ടിൽ ഒരു നൃത്തം അവതരിപ്പിച്ചത് കാണാനിടയായ അദ്ദേഹം ഉഷാകുമാരിക്ക് അദ്ദേഹം അപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരുന്ന ഹിന്ദി ചിത്രമായ “ജ്വാലാ” എന്ന ചിത്രത്തിൽ ഒരു ഗാനത്തിന് നൃത്തം ചെയ്യിക്കാൻ തീരുമാനിച്ചു. മധുബാലാ നായികയായി അഭിനയിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ബോംബെയിലായിരുന്നു നടന്നത് (ചിത്രം 60 തുകളുടെ നടുക്ക് തുടങ്ങിയെങ്കിലും വളരെ വൈകി 1971 ലാണ് റിലീസ് ആയത്, മധുബാലയുടെ മരണത്തിന് ശേഷം. മധുബാലാ അഭിനയിച്ച ഏക വർണ്ണ ചിത്രം എന്ന ഖ്യാതി ആ ചിത്രത്തിനുണ്ട്). എന്നാൽ, ബോംബെയ്ക്ക് പോയി അഭിനയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും, അതേ സമയത്ത് തമിഴിൽ നിന്നും മറ്റൊരു ഓഫർ വന്നത് കൊണ്ടും ആ ഹിന്ദി ചിത്രം അവർ വേണ്ടെന്ന് വെക്കുകയാണുണ്ടായത്. തമിഴിൽ അവരെ തേടിയെത്തിയ ആ ഓഫർ, പ്രശസ്ത സംവിധായകൻ സി.വി.ശ്രീധർ സംവിധാനം ചെയ്ത “വെണ്ണിറ ആഡൈ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. അതിൽ, രണ്ടു നായികമാരിൽ ഒരാളായി ഉഷാകുമാരി തന്റെ സിനിമ രംഗത്തെ അരങ്ങേറ്റം കുറിച്ചു. അതിന് മുൻപ് ശ്രീധറിന്റെ തന്നെ “കാതലിക്ക നേരമില്ലൈ” എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്ന ഉഷാകുമാരിയെ, ആ കഥാപാത്രത്തിനു വേണ്ട പക്വത പോരാ, അടുത്ത പടം ചെയ്യുമ്പോൾ വിളിക്കാം എന്ന് പറഞ്ഞയക്കുകയാണുണ്ടായത്. ആ ചിത്രത്തിന് വേണ്ടി പേര് ശാന്തിയിൽ നിന്നും “നിർമ്മല”യാക്കി. പിന്നീട് തന്റെ ആദ്യ ചിത്രത്തിന്റെ പേരും ചേർത്ത് അവർ “വെണ്ണിറ ആഡൈ നിർമ്മല” എന്ന പേരിൽ അറിയപ്പെട്ടു.
ആദ്യ ചിത്രത്തിലെ തന്റെ പ്രകടനം അവർക്ക് പോലും ഇഷ്ടപ്പെടാത്തത് കൊണ്ട് ഇനി അഭിനയം വേണ്ടെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് മലയാളത്തിലെ പ്രശസ്തനായ കുഞ്ചാക്കോ അവരെ തന്റെ അടുത്ത ചിത്രമായ “കാട്ടുതുളസി”യിൽ അഭിനയിപ്പിക്കാനായി തേടിയെത്തുന്നത്. “വെണ്ണിറ ആഡൈ” കാണാനിടയായത് കൊണ്ടാണ് അദ്ദേഹം അവരെ തിരഞ്ഞെടുത്തത്. ഉഷാകുമാരി താൻ എടുത്ത തീരുമാനത്തെക്കുറിച്ച് അറിയിച്ചപ്പോൾ, ആ തീരുമാനത്തിലെത്താനുള്ള കാരണം തിരക്കി അദ്ദേഹം. ആ ചിത്രത്തിലെ തന്റെ പോരായ്മകളെക്കുറിച്ച് പറഞ്ഞ അവരോട്, അതെല്ലാം നികത്തി നല്ല പ്രകടനം കാഴ്ചവെക്കാനുള്ള ഗ്യാരണ്ടി ഞാൻ നൽകുന്നു, ഇപ്പൊ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ അവർ അഭിനയിക്കാൻ തയ്യാറായി. തമിഴിലെ നിർമ്മല മലയാളത്തിലെത്തിയപ്പോൾ “ഉഷാകുമാരി”യായി.
തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലെ ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഉഷാകുമാരി മൂന്ന് ഭാഷകളിലും തിരക്കേറിയ നടിയായി മാറി. മൂന്ന് ഭാഷകളിലും അന്നത്തെ മുൻ നിര നായകന്മാരുടെ നായികയായി പല ചിത്രങ്ങളിൽ അഭിനയിച്ചു. എന്നിരുന്നാലും, ആ കാലത്തിലെ മറ്റു നായികമാരെപ്പോലെ ഉഷാകുമാരിക്ക് ഒരിക്കലും ഒരു മുൻ നിര നായികയാവാൻ കഴിഞ്ഞില്ല. അതിനിടെ കന്നഡത്തിലും മുഖം കാണിച്ചു. 70 തുകളുടെ പകുതിയോടു കൂടി ഉഷാകുമാരിക്ക് അവസരങ്ങൾ കുറഞ്ഞു തുടങ്ങി. ഇതിനിടയിൽ പലരുടെയും പ്രലോഭനങ്ങളിൽ മയങ്ങി സ്വന്തമായി ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ പരാജയം അവരെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുകയും ചെയ്തു.ഒരിടവേളക്ക് ശേഷം അവർ ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ പ്രായമേറിയ വേഷങ്ങൾ ചെയ്തു തുടങ്ങി. ഇടയ്ക്ക് ചില സീരിയലുകളിലും അഭിനയിച്ചു. അവസരങ്ങൾ കുറഞ്ഞതോടുകൂടി അവർ ഒരു നൃത്താലയം ആരംഭിച്ച് ശ്രദ്ധ അതിലേക്ക് തിരിച്ചു വിട്ടു.
ഇനി നമുക്ക് ശീർഷക വിഷയത്തിലേക്ക് കടക്കാം.
60 തുകളുടെ പകുതിയിലെപ്പോഴോ ചിത്രീകരണം പൂർത്തിയാക്കിയ “ആശാചക്രം” പക്ഷേ റിലീസ് ആയതെന്തോ വളരെ വൈകിയാണ് – സത്യന്റെ മരണാനന്തരം 1973 ൽ. അതിന് ഒരു വർഷം മുൻപേ തമിഴ് ചിത്രം “അവൾ ” റിലീസ് ആയി. പ്രസിദ്ധ ഹിന്ദി ചിത്രം “ദോ രഹാ”യുടെ തമിഴ് റീമേക് ആണ് അവൾ (ഹിന്ദിയിൽ “അഹല്യ ശാപം”ത്തിന് സമാനമായി അവതരിപ്പിച്ചിരുന്നത് പരിഷ്കാരിയായ ഒരു യുവാവും, ഗോത്രവർഗ്ഗക്കാരിയായ ഒരു യുവതിയും തമ്മിലുള്ള പ്രണയമാണ്).
“ആശാചക്രം”ത്തിൽ മുകളിൽ സൂചിപ്പിച്ച പോലെ അഹല്യയുടെ കഥ പുരാണത്തിൽ എങ്ങിനെ വിവരിച്ചുണ്ടോ അതിന്റെ ചുവടുപറ്റി തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗദ്യവും, ഗാനങ്ങളും ഇടകലർന്ന രീതിയിലാണ് അവതരണം – അഹല്യ ശാപമേറ്റ് കല്ലായി മാറി, പിന്നീട് കാലങ്ങളോളം കാത്തിരുന്ന് ശ്രീരാമ പാദസ്പർശമേറ്റ് ശാപവിമോചിതാവുന്നത് വരെയുള്ളത് . സംഭാഷണങ്ങൾ ഇല്ല.
വർഷങ്ങളായി കിട്ടാക്കനിയായിരുന്ന ഈ ഗാനം ചില മാസങ്ങൾക്ക് മുൻപാണ് യൂട്യൂബിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് – ഓഡിയോ രൂപത്തിൽ മാത്രം. അല്പം മോശമായ ചിത്രത്തിന്റെ പ്രിന്റ് അതിനുമുൻപേ യൂട്യൂബിൽ വന്നിരുന്നുവെങ്കിലും, ആ ഗാനം വെട്ടി മാറ്റിയാണ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ആദ്യ വരികളായ “പൂങ്കോഴി തന്നുടെ കൂജനം കേട്ടില്ലേ, പൂജാ സമയമായ് ഉണരുണരൂ … ഉണരുണരൂ ….” എന്ന ഭാഗം വരെ മാത്രമേ ചിത്രത്തിന്റെ പ്രിന്റിൽ കാണുന്നുള്ളു. അതിൽ നിന്നുമാണ് ആ ഗാനരംഗത്ത് ഉഷാകുമാരിയാണ് അഭിനയിച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞത്.”അവൾ” എന്ന തമിഴ് ചിത്രത്തിൽ അഹല്യ ശാപമേറ്റു വാങ്ങുന്നത് വരെയേ അവതരിപ്പിച്ചിട്ടുള്ളു.
തമിഴിൽ ഈ നൃത്ത നാടകം ഇന്ദ്രൻ കോഴി കൂവുന്നത് പോലെ കൂവുന്നത് വരെയുള്ള ഭാഗം വിവരിക്കുന്നത് പിന്നണിയിൽ പി.ബി.ശ്രീനിവാസിന്റെ ശബ്ദത്തിൽ ഗദ്യ രൂപത്തിലാണ് – ഇത് മലയാളത്തിലേത് പോലെ തന്നെ രാഗമാലികയിലാണ്. പിന്നീടുള്ള ഭാഗം സംഭാഷണ രൂപത്തിലും. നൃത്ത നാടകം അവസാനിക്കുന്നത് വീണ്ടും പി.ബി.ശ്രീനിവാസിന്റെ ശബ്ദത്തിൽ ഗദ്യ ശകലത്തിലൂടെ.മലയാളത്തിൽ നിന്നും തമിഴ് വേർഷൻ വേറിടുന്നത് അഹല്യ ഋഷിയുടെ കാൽക്കൽ വീണ് മാപ്പ് ചോദിക്കുന്നത് തൊട്ടാണ്. ഇവിടെയാണ് വിപ്ലവാത്മക അവതരണത്തിലേക്ക് കടക്കുന്നത്. അഹല്യ, ഇവിടെ അവൾക്ക് വേണ്ടി മാത്രമല്ല വാദിക്കുന്നത്, മൊത്തം സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് അവൾ അപ്പോൾ ഗൗതമനോട് വാദിക്കുന്നത്.
അഹല്യയുടെ ഒരു ചോദ്യവും കുറിക്ക് കൊള്ളുന്നതും, ചിന്തോദ്ദീപകവുമാണ്. തെറ്റ് നടന്നു എന്ന സത്യത്തിൽ നിന്നും അവൾ ഒളിച്ചോടുന്നില്ല. തെറ്റിന്റെ തുല്യ പങ്ക് ഭർത്താവിനും കൂടിയുള്ളതാണ്. അങ്ങിനെയിരിക്കെ, ആണിനൊരു ന്യായം, പെണ്ണിനൊരു ന്യായം എന്ന പക്ഷഭേദം എന്തുകൊണ്ട് എന്നാണവളുടെ വാദം. എത്രയോ വർഷങ്ങളും, യുഗങ്ങളും കടന്നു പോയെങ്കിലും, ഈ ചോദ്യം ഇന്നും പ്രസക്തിയുള്ളതല്ലേ?
ആ സംഭാഷണം ഇങ്ങിനെ (ഓഡിയോ ക്ലിയർ അല്ലാത്തത് കൊണ്ട് ചില വാക്കുകൾ അത്ര സ്പഷ്ടമാവുന്നില്ല – അതുകൊണ്ട് അവ നീക്കം ചെയ്തിട്ടുണ്ട്) :
അഹല്യ, ഗൗതമൻറെ പാദം തൊടാൻ പോകുമ്പോൾ —
ഗൗതമൻ : പാദം തൊടാതെ പോ, പത്തടി എട്ടി നിൽ. മേനിയിൻ മണത്തിലെയേ വന്തവൻ കണവനാ ഇല്ലൈയാ എൻപതൈ തെരിന്തുകൊള്ള മുടിയാത നീ, ഒരു ഋഷി പത്തിനിയാ? (പാദം തൊട്ടു പോകരുത്, പത്തടി വിട്ട് വിട്ട് മാറി നിൽക്ക്. മേനിയുടെ ഗന്ധത്തിൽ നിന്ന് തന്നെ വന്നിരിക്കുന്നവൻ ഭർത്താവാണോ അല്ലയോ എന്നത് പോലും തിരിച്ചറിയാൻ കഴിയാത്ത നീയും ഒരു ഋഷി പത്നിയാണോ?)
അഹല്യ : മേനി പടാമലേയേ നീങ്കൾ ഇത്തനൈ നാൾ മോനത്തിൽ വാഴ്ന്തുവിട്ടീർകളെ സ്വാമി? തങ്കൾ പാദത്തൈ തൊട്ടിരുക്കിറേനെ തവിറ, ദേഹത്തൈ തൊട്ടതില്ലൈയെ. തങ്കൾ മേനി മണത്തൈ നാൻ എന്ന കണ്ടേൻ. (ദേഹം തൊടാതെ നിങ്ങൾ ഇത്രയും കാലം തപസ്സിൽ ജീവിക്കുകയായിരുന്നില്ലേ സ്വാമി? ഇതുവരെ താങ്കളുടെ പാദം മാത്രമല്ലേ ഞാൻ സ്പർശിച്ചിട്ടുള്ളു, ദേഹത്തിനെ ഇതുവരെ സ്പർശിച്ചിട്ടില്ലല്ലോ. താങ്കളുടെ മേനിയുടെ ഗന്ധം എന്താണെന്ന് ഞാൻ എങ്ങിനെ അറിയാനാ?)
ഗൗതമൻ ഇടയ്ക്ക് കയറി : നൈയ്യാണ്ടി സെയ്‌കിറായാ? (പരിഹസിക്കുകയാണോ?)
അഹല്യ : ന്യായം സൊൽകിറേൻ സ്വാമി. ഇത് അറിയാമൽ സെയ്‌ത പാപം. തെരിയാമൽ സെയ്‌ത ദ്രോഹം. എന്നൈ മന്നിത്ത് വിടുങ്കൾ സ്വാമി. (ന്യായം പറയുകയാണ് സ്വാമി. ഇത് അറിയാതെ ചെയ്തുപോയ പാവമാണ്. അറിയാതെ ചെയ്തുപോയ ദ്രോഹവും. എനിക്ക് മാപ്പു തരു സ്വാമി)
ഗൗതമൻ : ഉണർച്ചിയട്ര കല്ല്ക്ക് താൻ തന്നൈ തീണ്ടിയവൻ തീയവനാ, തൂയവനാ എൻട്രു തെരിയാത്. ആസൈക്ക് അടിപണിന്ത് അയലാനൈ അടൈന്ത നീ, ഉണർവില്ലാ കല്ലാക ഉരുമാറ് (വികാരമേതുമില്ലാത്ത കല്ലിനെ അതിനെ സ്പർശിച്ചയാൾ ദുഷ്ടനോ, പരിശുദ്ധനോ എന്ന് തിരിച്ചറിയാൻ കഴിയാതെ പോവുകയുള്ളു. മോഹത്തിന് കീഴടങ്ങിയ നീ, വികാരമേതുമില്ലാത്ത കല്ലായി മാറട്ടെ).
അഹല്യ : വാഴും പോത് മട്ടും നാൻ എന്ന പെണ്ണാകവാ വാഴ്ന്തേൻ? കല്ലാകത്താനെ ഇരുന്തേൻ. പോകട്ടും, ഒരു കേൾവി. കേവലം നാൻ താൻ അരസ മകൾ, അറിവിലി. മുക്കാലമും അറിന്ത മുഴു ജ്ഞാനിയേ, രാക്കാലം പോകവില്ലൈ, ഇന്നും വിഡിയവില്ലൈ, ഇതൈ തങ്കൾ പേരറിവ് ഉണരവില്ലൈയോ? വേണ്ടാം, മായ ഉരുവിൽ വരപ്പോകിറാൻ ഒരു തീയവൻ, ദ്രോഹി, മനൈവിയൈ പെൺടാഡപ്പോകിറാൻ എൻട്രു നീങ്കൾ പെരിതാക കൊണ്ടാടും ഉങ്കൾ തവജ്ഞാനം തെരിവിക്കവില്ലൈയോ? അഹല്യ കല്ലാക മാറലാം, വിത്തൈ തെരിന്തവർ നീർ, ആനാൽ വാഴപ്പോകും നീങ്കളും ഒരു നീതിയറിയാത കൽ താനേ? ഇവ്വുലകം എന്നൈ ശപിത്താലും, വരുങ്കാല ഉലകം ഇന്ത കണ്ണീർ കഥൈയ്ക്ക് ന്യായം കേട്ക്കത്താൻ പോകിറത്. എൻപിറാൻ നീതിദേവൻ, അവൻ പാതമേ എനക്ക് തുണൈ (ജീവിച്ചിരിക്കുമ്പോൾ മാത്രം ഞാനെന്താ പെണ്ണായാണോ ജീവിച്ചത്? കല്ലായല്ലോ ജീവിച്ചത്. പോട്ടെ, ഒരു ചോദ്യം. ഞാൻ കേവലമൊരു രാജാവിന്റെ മകൾ, അറിവില്ലാത്തവൾ.
എല്ലാം അറിഞ്ഞ ഒരു ജ്ഞാനിയേ, രാത്രിയുടെ മറ നീങ്ങിയിട്ടില്ല, നേരം പുലർന്നില്ല എന്നത് താങ്കളുടെ ജ്ഞാനം താങ്കളെ ഉണർത്തിയില്ലേ? വേണ്ടാ, ഒരു ദുഷ്ടൻ വേഷം മാറി വരാൻ പോകുന്നു, ഭാര്യയുടെ ചാരിത്യ്രം കവർന്നെടുക്കാൻ പോവുന്നു എന്ന വിവരം താങ്കളുടെ ജ്ഞാനം താങ്കളെ അറിയിച്ചില്ല? അഹല്യ കല്ലായി മാറാം, വിദ്യകൾ വശമുള്ളയാൾ താങ്കൾ, എന്നാൽ ജീവിക്കാൻ പോവുന്ന നിങ്ങളും നീതി എന്തെന്നറിയാത്ത കല്ല് തന്നെയല്ലേ? ഈ ലോകം എന്നെ ശപിക്കുമെങ്കിലും, വരാനിരിക്കുന്ന ലോകം ഈ കണ്ണീർക്കഥയ്ക്ക് തീർച്ചയായും ന്യായം ചോദിക്കും. എന്റീശൻ നീതിദേവനാണ്, ആ പാദം മാത്രമാണ് എനിക്ക് തുണ).
ഗൗതമൻ : (കോപാക്രാന്തനായി) അഹല്യാ…….. (ശപിച്ച് അഹല്യയുടെ ദേഹത്തു തീർത്ഥം തളിക്കുന്നു)
പിന്നണിയിൽ വീണ്ടും പി.ബി.ശ്രീനിവാസിന്റെ ശബ്ദത്തിൽ ഗദ്യം : മലരും കല്ലാനത്, ഗൗതമൻ മനമും കല്ലാനത്, പെൺമൈ മനതൈ പുരിയാത ദൈവം, അതുവും കല്ലാനത് (പൂവും – ഇവിടെ പൂ എന്നത് സ്ത്രീ – കല്ലായി, ഗൗതമൻറെ മനസ്സും കല്ലുപോലെ, പെണ്ണിന്റെ മനസ്സറിയാത്ത ദൈവത്തിന്റെ ഒരു കണക്കിന് കല്ല് തന്നെ).
ശ്രീരാമ പാദസ്പർശമേറ്റ് ശാപവിമോചിതയാവുന്ന അഹല്യയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പുരാണത്തിൽ എവിടെയും പരാമർശിച്ചതായി കണ്ടിട്ടില്ല (അതോ എന്റെ ശ്രദ്ധയിൽ പെടാത്തതാണോ?).
യുഗങ്ങളെത്രയോ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു, നമുക്കിടയിൽ ഇന്നും ഗൗതമന്മാരും, അഹല്യമാരും, ഇന്ദ്രന്മാരും ജീവിക്കുന്നു. അഹല്യയുടെ ആ ചോദ്യത്തിന് – “എന്തുകൊണ്ടാണ് ആണിനൊരു നീതിയും, പെണ്ണിനൊരു നീതിയും, എന്തിനാണീ പക്ഷഭേദം, പ്രത്യേകിച്ച് തെറ്റിൽ ഇരുകൂട്ടർക്കും സമമായ പങ്കുള്ളപ്പോൾ?” – ഇന്നും പ്രസക്തിയുണ്ട്. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി പോർക്കൊടി ഉയർത്തുന്ന ഈ കാലത്തും നീതിന്യായ വ്യവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ? ഗൗതമനെപ്പോലെ ഒരു ഭർത്താവിന്റെ കർത്തവ്യം നിറവേറ്റാത്ത പുരുഷന്മാർ ജന്മങ്ങളായി തുടരുമ്പോൾ, കൂടെ പ്രയാണം ചെയ്യുന്നത് ഭർതൃസുഖം എന്തെന്നറിയാത്ത അഹല്യമാരുമാണ്. യുഗങ്ങളായി ഇവർ തുടരുമ്പോൾ, ഇവരിൽ പല അഹല്യമാരെയും ചൂഷണം ചെയ്യാൻ ഇന്ദ്രന്മാർ ഇല്ലാതെ പോകുമോ? ഈ തെറ്റുകളെ ന്യായീകരിക്കുകയല്ല, മറിച്ച് ശിക്ഷയിൽ സമത്വം പാലിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
റോമു (രമണൻ കെ.ടി.)
“ആശാചക്രം”ത്തിലെ ഗാനത്തിന്റെ ഓഡിയോ മാത്രം കമന്റ് ബോക്സിൽ ചേർക്കുന്നു. “അവൾ”ളിലെ ഈ നൃത്തനാടക രംഗം സെപറേറ്റ് ആയിട്ട് ലഭ്യമല്ലാത്തത് കാരണം ചിത്രത്തിന്റെ ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു. ഈ ഗാനരംഗം 12.25 മിനുട്ട് തൊട്ട് 17.27 മിനുട്ട് വരെയുള്ള ഭാഗത്ത് കാണാൻ സാധിക്കും.