അന്താരാഷ്ട്ര വനിതാ ദിന സ്പെഷ്യൽ – 1
എഴുതിയത് : Romu Iyer
കടപ്പാട് : Malayalam Movie & Music DataBase (m3db)
ഈ സുദിനത്തിൽ സ്ത്രീയുടെ രണ്ടു വ്യത്യസ്ത ഭാവങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന രണ്ടു ഗാനങ്ങളുമായിട്ടാണ് ഞാനിന്ന് വന്നിരിക്കുന്നത്.സ്ത്രീയെന്നു പറയുമ്പോൾ എല്ലാവരും ഏകകണ്ഠമായി ഓർക്കുന്നത്- സുശീല, സൗമ്യവതി, പ്രിയംവദ, സ്നേഹമയി, ശാന്തതയുടെ/ ത്യാഗത്തിന്റെ / സ്നേഹത്തിന്റെ/ വാത്സല്യം / കരുണയുടെ പ്രതീകം, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നവൾ, എല്ലാവരെയും അനുസരിച്ചു പോകുന്നവൾ, സഹനശക്തിയുള്ളവൾ എന്നൊക്കെയാണല്ലോ (ലോല, അബല എന്നത് തൽക്കാലം മറന്നേക്കാം). ഇവയ്ക്ക് ഉദാഹരണമായിത്തിളങ്ങുന്നവരാണല്ലോ പുരാണങ്ങളിലെ സീതാ, ദമയന്തി, അനുസൂയ പോലുള്ളവർ.
അടുത്തതായി ഓർക്കുന്നത്- ഇതൊക്കെയാണെങ്കിലും, വേണ്ടിവന്നാൽ ചെറുത്തു നിൽക്കാൻ ഏതറ്റം വരെയും പോകാൻ കരുത്തുള്ളവൾ, ചണ്ടിയായും/ ദുർഗ്ഗയായും മാറുന്നവൾ എന്നുംകൂടിയാണല്ലോ. പുരാണങ്ങളിലെ തന്നെ കൈകേയി(രഥത്തിന്റെ അച്ചാണി വീണുപോയപ്പോൾ തന്റെ വിരൽ അച്ചാണിയാക്കി രഥം നയിക്കാൻ ദശരഥന് കൂട്ടുനിന്നവളാണല്ലോ), സത്യഭാമാ(നരകാസുരനുമായുള്ള യുദ്ധത്തിനിടയിൽ ശ്രീകൃഷ്ണൻ മയങ്ങി വീഴുമ്പോൾ സത്യഭാമയാണല്ലോ യുദ്ധം തുടരുന്നത്) എണ്ണിയവരാണല്ലോ ഇതിന് ഉത്തമ ഉദാഹരണങ്ങൾ. കൂടാതെ, ഭർത്താവിന്റെ ജീവൻ തിരിച്ചു വാങ്ങാൻ യമന്റെ പുറകെ പോയി വാദിച്ച സാവിത്രിയും. കൂടാതെ, നമ്മുടെ ചരിത്രത്തിലുമുണ്ടല്ലോ വീര വനിതകൾ റാണി ചെന്നമ്മ, റാണി അഹില്യബായ്, ഝാൻസി റാണി പോലുള്ളവർ. സംഘകാലം പരിശോധിച്ചാലുമുണ്ട് മുറം കൊണ്ട് പുലിയെ വിരട്ടിയോടിച്ച വീര വനിതയെക്കുറിച്ചുള്ള പരാമർശം.
1.ഉണരുണരൂ… ഉണ്ണിപ്പൂവേ.. കരിക്കൊടി തണലത്തു
ആദ്യത്തെ വിശേഷണങ്ങളെ ബന്ധിപ്പിക്കുന്ന ഗാനത്തിലേക്ക് കടക്കാം. “അമ്മയെ കാണാൻ” എന്ന ചിത്രത്തിലെ എസ്.ജാനകി ആലപിച്ച”ഉണരുണരൂ …. ഉണ്ണിപ്പൂവേ…” എന്ന ഗാനം. നായികയായ അംബികയുടെ ഇൻട്രോ ഗാനമാണിത്. ഗാനത്തിന്റെ സവിശേഷതകളിലേക്ക് കടക്കും മുമ്പ് ചിത്രത്തിന്റെ കഥ വിവരിക്കുന്നതാണല്ലോ എന്റെ ഒരു രീതി. ഈ ഗാനത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യം വരുന്നില്ല. ഈ ഗാനം ആലപിക്കുന്ന നായികയുടെ സ്വഭാവത്തെക്കുറിച്ച് മാത്രം മനസ്സിലാക്കിയാൽ മതിയാവും- അതാവട്ടെ ആദ്യം സൂചിപ്പിച്ച വിശേഷണങ്ങൾ ഒത്തിണങ്ങിയവളാണ്- സുശീല, സൗമ്യവതി, പ്രിയംവദ, സ്നേഹമയി, ശാന്തതയുടെ/ ത്യാഗത്തിന്റെ / സ്നേഹത്തിന്റെ/ വാത്സല്യം / കരുണയുടെ പ്രതീകം, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നവൾ, എല്ലാവരെയും അനുസരിച്ചു പോകുന്നവൾ, സഹനശക്തിയുള്ളവൾ. ഇതിന്റെ കൂടെ മറ്റൊരു വിശേഷണവും കൂടിയുണ്ട്- കടത്തുകാരനായ അച്ഛന് കടത്തുവള്ളം തുഴയാൻ കഴിയാതെ വരുമ്പോൾ വള്ളം തുഴയാനും ധൈര്യം കാണിക്കുന്നവൾ(വീര ധീര സാഹസത്തിനൊന്നും തുനിഞ്ഞിറങ്ങാത്തവളാണെങ്കിൽപ്പോലും).
ഈ ഗാനത്തിൽ അവൾ ഒരു അമ്മയുടെ സ്നേഹം, വാത്സല്യം, കരുണ പ്രകടിപ്പിക്കുന്നു- ഓർമ്മിക്കണം അവൾ ഒരു അമ്മയല്ല- ഈ പറഞ്ഞതൊക്കെ അവൾ പ്രകടിപ്പിക്കുന്നത് പ്രകൃതിയോടാണ്, പ്രകൃതിയിലെ ജീവജാലങ്ങളോടാണ്. അമ്മ തന്റെ മക്കളെയും, ഉറ്റവരെയും എണീൽപ്പിക്കുമ്പോൾ വളരെ സ്നേഹത്തോടെ, പതുക്കെ തൊട്ടാണല്ലോ വിളിച്ചിണർത്തുന്നത്. അതേ ഭാവത്തിലാണ് ഇവൾ പ്രകൃതിയെ വിളിച്ചുണർത്തുന്നത്- ഒരേയൊരു വ്യത്യാസം മാത്രം. വീട്ടിലുള്ളവരെ വിളിച്ചുണർത്തുമ്പോൾ പതിഞ്ഞ സ്വരത്തിലാണല്ലോ വിളിക്കുന്നത്- എന്നാൽ ഇവിടെ ഉച്ചത്തിലാണ് വിളിക്കുന്നത്, കാരണം ഇവരൊന്നും തൊട്ടടുത്തുള്ളവരല്ലല്ലോ, എവിടെയോ കണ്ണെത്താ ദൂരത്താണ്- അവരിലേക്ക് ഇവളുടെ വിളി എത്തണ്ടേ. അപ്പോഴും ഒരു കാര്യം ശ്രദ്ധിക്കണം- ഉച്ചത്തിലാണെങ്കിലും വളരെ മധുരമായിട്ടാണവൾ വിളിക്കുന്നത്. വെള്ള കീറുന്നതിന് മുൻപേ അവൾ വള്ളമിറക്കിക്കഴിഞ്ഞു.ഗാനത്തിലൂടെ തൊട്ടുപോവുന്നത് വിവിധ സീസൺ / കാലാവസ്ഥകളെയാണ്. ഗാനത്തിലേക്ക് വിശദമായിട്ട് കടക്കാം..
ഉണരുണരൂ… ഉണ്ണിപ്പൂവേ..
ആ… ആ….ആ….
കരിക്കൊടി തണലത്തു –
കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ
(കരിക്കൊടി… )
പ്രത്യേകമായി ഇതിനൊരർത്ഥവും പറയാനില്ല – കരിക്കൊടി വള്ളിയുടെ തണലിൽ കാട്ടിലെ കിളിയുടെ താരാട്ടു പാട്ടും കേട്ട് ഉറങ്ങിക്കിടക്കുന്ന ഉണ്ണിപ്പൂവിനെ വിളിച്ചുണർത്തുകയാണ്. എന്തിന്?
കന്നിക്കൊയ്ത്തടുത്തൊരു
കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ
കന്നിക്കൊയ്ത്തടുത്തൊരു
കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ
ഉണരുണരൂ…. കുഞ്ഞിക്കാറ്റേ..
കന്നിക്കൊയ്ത്തിനായി കതിരണിഞ്ഞു നിൽക്കുന്ന വയൽ കണികാണാൻ വേണ്ടി. എന്ത്കൊണ്ട് പ്രത്യേകമായി കന്നിക്കൊയ്ത്ത് എന്ന് സൂചിപ്പിക്കാൻ കാരണം – ചിങ്ങക്കൊയ്‌ത്തെന്നോ, മകരക്കൊയ്‌ത്തെന്നോ എന്തുകൊണ്ട് സൂചിപ്പിച്ചില്ല? കാരണമുണ്ട്, അവിടെയാണ് കവി ഈ ഗാനത്തിനെ കഥയുമായി ബന്ധിപ്പിക്കുന്നത്. കന്നിക്കൊയ്ത്ത് നടക്കുന്നത് സെപ്റ്റംബർ മാസത്തതാണല്ലോ – സെപ്റ്റംബർ പകുതിയിൽ. ചിത്രത്തിൽ നായകൻ നായിക താമസിക്കുന്ന പ്രദേശത്തേക്ക് വെക്കേഷനിൽ വരുന്നത് സെപ്റ്റംബർ മാസത്തിലാണ്. അവിടെ വന്ന അടുത്ത ദിവസം അവൻ ഉണരുന്നത് അവളുടെ ഈ പാട്ട് കേട്ടുകൊണ്ടാണ്. ആ പാട്ടിൽ ആകൃഷ്ടനായി അവളെ ആദ്യമായി കാണുന്നതും ഈ ഗാനത്തിലൂടെയാണ്.
ചരണത്തിന്റെ അവസാനം അടുത്ത ആളെ വിളിച്ചു ഉണർത്തുകയാണ് – കുഞ്ഞിക്കാറ്റിനെ. എന്തിന്?
കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
തോളിലേറ്റി കാവടിയാടുന്ന കാറ്റേ
കാവടിയാടുന്ന കാറ്റേ
കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ (2)
ഉണരുണരൂ…..കരിമുകിലേ…
കരിനീല കരിമ്പിന്റെ കാവടി തോളിലേറ്റി ആടാനും, തിരയുടെ തളയിട്ട കളിയാട്ടം കാണാനും വേണ്ടി! ഇവിടെ കവി അടുത്ത സീസൺ / കാലാവസ്ഥയിലേക്ക് / വിളവെടുപ്പിലേക്ക് മാറുകയായി – കരിമ്പിന്റെ സീസൺ ഒക്ടോബർ തൊട്ട് ഡിസംബർ വരെയാണ്. ഒക്ടോബറിൽ കേരളത്തിൽ വീശുന്ന കാറ്റിനെ “തെക്കൻ കാറ്റ്” എന്നാണ് വിശേഷിപ്പിക്കാറ്. കേരളത്തിന്റെ തെക്ക് ഭാഗത്തു നിന്നും വീശുന്ന കാറ്റായത് കൊണ്ടാണ് ഈ വിശേഷണം. ഈ കാറ്റ് വളരെ മന്ദമായി / തലോടൽ പോലെ വീശുന്ന കാറ്റാണ്. “തെക്ക് ഭാഗ”ത്തിനെ കവി വീണ്ടും കഥയുമായി ബന്ധിപ്പിക്കുന്നു – കഥയിൽ നായികയുടെ ഈ പ്രദേശം കേരളത്തിന്റെ തെക്ക് ഭാഗത്തിലാണ്, അവിടേക്കാണ് നായകൻ വെക്കേഷൻ ചിലവഴിക്കാൻ വരുന്നത്.
ഇളം കാറ്റിൽ വിളഞ്ഞു നിൽക്കുന്ന കരിമ്പിൻ തണ്ടുകൾ വളഞ്ഞ് “റ” ആകൃതിയിൽ കാവടി പോലെ ആടിയുലയുന്നത് നാം കണ്ടിട്ടുണ്ടാവുമല്ലോ. അതുപോലെ, ഇളംകാറ്റ് കായലെ തഴുകുമ്പോൾ അതിൽ കുഞ്ഞോളങ്ങൾ തള കിലുക്കുന്ന ശബ്ദം സൃഷ്ടിക്കുമല്ലോ. അങ്ങിനെ, കരിമ്പിൻ കാവടി തോളിലേറ്റി ആടുന്ന കാറ്റിനെ ആടുന്നത് നിർത്തി തിരയുടെ കളിയാട്ടം കാണാൻ ഉണർത്തുകയാണ്.
ചരണത്തിന്റെ അവസാനം അടുത്ത ആളെ വിളിച്ചു ഉണർത്തുകയാണ് – കരിമുകിലിനെ. എന്തിന്?
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (2)
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (2)
മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലുനനയ്ക്കടി മുകിലേ (2)
ഉണരുണരൂ… ഉണ്ണിപ്പൂവേ…..
ഇവിടെ കവി അടുത്ത സീസണിലേക്ക് കടക്കുകയാണ്. ക്രമപ്രകാരം, വസന്തം / വേനല്ക്കാലത്തെയാണ് പ്രതിപാദിക്കേണ്ടിയിരുന്നത്. പക്ഷേ, അതിന് പകരം അദ്ദേഹം പ്രതിപാദിക്കുന്നത് ജൂൺ-ജൂലൈ-ആഗസ്റ്റ് വരെയുള്ള കാലത്തെയാണ്. എന്തുകൊണ്ടായിരിക്കും അങ്ങിനെ? അതിന് ഞാൻ കണ്ടെത്തിയ ഒരു കാരണം ഈ ചരണത്തിനുള്ള വിശദീകരണത്തിന് ശേഷം താഴെ വിശദീകരിക്കാം.
കേരളത്തിലെ കാലവർഷത്തിനെയും, അതിനു ശേഷമുള്ള ചാറ്റൽ മഴയെയും കുറിച്ചുള്ള എന്ത് മനോഹരമായ ഭാവനയാണ് കവിയുടേത്. അറബിക്കടലിൽ നിന്നും ജലം ശേഖരിച്ച്, പശ്ചിമഘട്ടത്തിന്റെ പടവുകൾ കയറി വരുന്ന മേഘങ്ങൾ!!!!! ആ മുകിലിനോട് അവൾ എന്താണ് നിർദേശിക്കുന്നത്? മഴവില്ല് നനയ്ക്കുവാൻ! മഴവില്ല് സാധാരണ രൂപപ്പെടുന്നത് ചെറിയൊരു മഴ പെയ്ത ശേഷം അന്തരീക്ഷത്തിൽ ഈർപ്പമുള്ളപ്പോൾ അതിൽ സൂര്യകിരണങ്ങൾ പതിക്കുമ്പോഴാണല്ലോ. ഇത് സാധാരണയായിട്ട് നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് ഓണസമയത്ത് – അതായത് ആഗസ്റ്റ് മാസത്തിൽ.
ഇനി കവി വസന്തകാലത്തിനെ എന്തുകൊണ്ടായിരിക്കും ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത് എന്ന് നോക്കാം.
കൊയ്ത്തിന് തയ്യാറായി നിൽക്കുന്ന കതിരണിഞ്ഞ നെൽപ്പാടങ്ങളെപ്പോലെ വിവാഹപ്രായത്തിലെത്തി നിൽക്കുന്ന നായികയെ സെപ്റ്റംബർ മാസത്തിലെത്തുന്ന നായകൻ ഒക്ടോബർ മാസത്തിലെ ഇളംകാറ്റ് പോലെ തഴുകി (അവളുമായി ശാരീരികമായി ബന്ധപ്പെട്ട ശേഷം, ആരുമറിയാതെ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കുന്നു, ആ കാര്യം തൽക്കാലം ആരെയും അറിയിക്കേണ്ടെന്നും പറയുന്നു), അവളെ നേരിട്ട് അറിയിക്കാൻ കഴിയാതെ അവിടെ നിന്നും അവൻ തിരിച്ചു പോവുന്നത് ഒക്ടോബർ മാസത്തിലാണ്. ഗർഭിണിയായ അവൾ, അവൻ ഏതു ദേശത്തുകാരനെന്നോ, അവന്റെ വിലാസം എന്തെന്നോ അറിയാതെ ഉഴലുന്നു, പിഴച്ചവൾ എന്ന പേരും പേറി. കുഞ്ഞിനെ പ്രസവിച്ച് അനാഥാലയത്തിൽ ഉപേക്ഷിക്കുന്നു. ചാറ്റൽ മഴയിൽ തെളിയുന്ന മഴവില്ല് പോലെ കഥയുടെ അവസാനം അവൾ വീണ്ടും നായകനെ കണ്ടുമുട്ടി അവനോടൊപ്പം ഒന്നിക്കുന്നത് വരെ അവളുടെ ജീവിതം കാർമേഘം പോലെ ഇരുണ്ടതാണ്, കർക്കടകം പോലെ ദുരിതപൂർണ്ണമാണ്. ഇത്രയും കാലയളവിൽ അവളുടെ ജീവിതത്തിൽ വസന്തമില്ല. അവളുടെ ഈ ജീവിതത്തിനെയാണ് കവി സിംബോളിക് ആയിട്ട് ഈ ഗാനത്തിലൂടെ നമുക്ക് വരച്ചു കാണിക്കുന്നത്. വസന്തതിനെ കവി ഗാനത്തിൽ ഉൾക്കൊള്ളിക്കാത്തതിന്റെ കാരണവും അതുകൊണ്ട് തന്നെ. (സ്ക്രിപ്റ്റിൽ പക്ഷേ ഒന്ന് രണ്ടു വലിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട് – നായകൻ അവളുടെ ദേശത്തേക്ക് വരുന്നത് സെപ്റ്റംബർ മാസത്തിലാണെന്ന് നായകന്റെ സഹോദരി സൂചിപ്പിക്കുന്നുണ്ട്. അങ്ങിനെയിരിക്കെ, നായകൻ ഒരു ദിവസം നായികയുടെ വീട്ടിലേക്ക് വരുമ്പോൾ ശക്തമായ മഴ കാരണം ആ രാത്രി അവിടെ താമസിക്കാൻ ഇടവരുന്നു. അവൻ ആ മഴയത്ത് തിരിച്ചു പോവാൻ ഒരുങ്ങുമ്പോൾ നായിക അവനോട് പറയുന്നത് “പക്ഷേ, ഇടവപ്പാതി സമയത്ത് വേമ്പനാട്ടു കായലിൽക്കൂടെ വഞ്ചി വലിക്കാൻ ഒരു മനുഷ്യ ജീവിയേയും കിട്ടില്ല” എന്നാണ്. സെപ്റ്റംബറിൽ ചിങ്ങം പകുതിയും, കന്നി പകുതിയുമായിരിക്കവേ ഇടവപ്പാതി എവിടന്ന് വന്നു?
തുലാവർഷം എന്നുകൂടി പറയാൻ കഴിയില്ല. മറ്റൊന്ന്, നായകൻ തിരിച്ചു പോവുന്നതിന് തൊട്ടു മുൻപ് നായിക പാടുന്ന പാട്ട് “കൊന്നപ്പൂവേ, കൊങ്ങിണിപ്പൂവേ” എന്ന ഗാനമാണ്. സെപ്റ്റംബറിൽ എവിടുന്നാണ് കൊന്ന പൂക്കുന്നത് – ഇന്നത്തെ പരിതസ്ഥിതിയിൽ കാലം തെറ്റി പൂത്തു എന്നുവേണമെങ്കിൽ പറയാം, പക്ഷേ, അന്ന് അങ്ങിനെയായിരുന്നില്ലല്ലോ. ഗാനാലാപനത്തിലും ഒരു ചെറിയ പിഴവ് പറ്റിയിട്ടുണ്ട്. പല്ലവി രണ്ടു പ്രാവശ്യം പാടുന്നുണ്ടല്ലോ. അതിൽ “കവിത കേട്ടുറങ്ങുന്ന പൂവേ” എന്ന വരി ഓരോ പ്രാവശ്യവും രണ്ടു തവണ പാടുന്നുണ്ടല്ലോ. അങ്ങിനെ പാടിയതിൽ ഓരോ ആദ്യത്തെ വരിയിലും തെറ്റായാണ് പാടിയിട്ടുള്ളത്, അതായത് “കവിത കേട്ടുരങ്ങുന്ന പൂവേ” എന്ന്. അതേ വാരി രണ്ടാമത്തെ പ്രാവശ്യം പാടിയത് ശരിയായിട്ടും, അതായത് “കവിത കേട്ടുറങ്ങുന്ന പൂവേ” എന്നും. ഈ തെറ്റ് ഇതുവരെ ആരും ചൂണ്ടിക്കാണിച്ചതായി കണ്ടിട്ടില്ല).
പതിവായി കേൾക്കുന്ന ഒരു ഫോർമാറ്റിലല്ലാ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് ഗാനം കേൾക്കുമ്പോൾ തന്നെ മനസ്സിലാവുമല്ലോ. ഉന്മേഷവും, ഊർജ്ജവും, കോരിത്തരിപ്പും പകർന്നു തരുന്ന ഈ ഗാനത്തിൽ “ക്ലാരിനെറ്റ്” പീസിലൂടെ അവളെ കാത്തിരിക്കുന്ന ദുഃഖത്തിന്റെ സൂചന ശ്രോതാക്കൾക്ക് സംഗീത സംവിധായകൻ ചെറിയ തോതിൽ നൽകുന്നു.പ്രകൃതിയെ വിളിച്ചുണർത്തുന്ന ഗാനമായത് കൊണ്ട് തുടക്കം മുതൽ അവസാനം വരെ ഉച്ഛസ്ഥായിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്, എന്നാലും അതിൽ നിറഞ്ഞു നിൽക്കുന്നത് സ്നേഹവും, വാത്സല്യവുമാണ്, ഒപ്പം മാധുര്യവും.
2.കണ്ണാ ആലിലക്കണ്ണാ
“ഉണരുണരൂ….” സ്ത്രീയുടെ സൗമ്യഭാവത്തെ ഹൈലൈറ്റ് ചെയ്യുന്നുവെങ്കിൽ, “കണ്ണാ. ആലിലക്കണ്ണാ…” ഹൈലൈറ്റ് ചെയ്യുന്നത് സ്ത്രീയുടെ ധീരതയെയാണ്, കരുത്തിനെയാണ്, ശക്തിയെയാണ്. അതുകൊണ്ട് തന്നെ “ഉണരുണരൂ….”വിനെപ്പോലെ ഈ ഗാനവും തുടക്കം മുതൽ അവസാനം വരെ ഉച്ഛസ്ഥായിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനത്തിലും വാത്സല്യവും, സ്നേഹവും ഇഴചേർന്നിട്ടുണ്ടെങ്കിലും, അതിന്റെ അളവ് താരതമ്യേന കുറവാണ്. മറിച്ച് ധീരതയും, ആത്മധൈര്യവും, ശക്തിയും പകരുന്ന വിധത്തിലുള്ള ആലാപനമാണ്. കാരണം, കടൽക്ഷോപത്തിലകപ്പെട്ട ഒരുവനെ രക്ഷിക്കാൻ വേണ്ടി, ആണുങ്ങൾ പോലും വള്ളമിറക്കാൻ ധൈര്യം കാണിക്കാത്ത ഒരു സാഹചര്യത്തിൽ, ധീരതയോടെ വള്ളമിറക്കി, വിഷമിക്കണ്ട ഞാനിതാ വരുന്നു നിന്നെ രക്ഷിക്കാൻ എന്ന് പാട്ടിലൂടെ സന്ദേശം അയക്കുന്ന സന്ദർഭമാണ്. ദേവിയുടെ മാഹാത്മ്യം വിവരിക്കുന്ന കൊച്ചു കൊച്ചു കഥകളിലെ, ഒരു കഥയുടെ ഭാഗമായിട്ടാണ് ഈ ഗാനം വരുന്നത്.
കണ്ണാ.. ആ…..
കണ്ണാ ആലിലക്കണ്ണാ
പാലാഴി തിരയിലൊഴുകും ആലിലക്കണ്ണാ
ഞാനൊരു കന്നിമുക്കുവപ്പെണ്ണ്
എന്റെ തോണിയിലെ പൊന്നു വേണോ പൊന്ന്
(കണ്ണാ…)
മഹാവിഷ്ണു മാർക്കണ്ഡേയ മഹർഷിക്ക് ആലിലക്കണ്ണനായി ദർശനം നൽകി എന്നൊരു ഐതീഹ്യമുണ്ടല്ലോ അതിനെയാണ് പല്ലവിയിൽ പ്രതിപാദിക്കുന്നത്.
നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു
നിന്റെ യൗവനം തുഴഞ്ഞുവന്ന നീരാഴി
അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ
പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി
നീന്തിവാ – നിന്റെ പൊക്കിള്‍
താമരപ്പൂ എനിക്കുതാ – എനിക്കുതാ
(കണ്ണാ..)
ഭാഗവതത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രളയത്തിന് ശേഷം മനു രാജാവ് വഴി പ്രപഞ്ചം വീണ്ടും സൃഷ്ടിക്കപ്പെട്ട ഐതീഹ്യമാണിവിടെ പ്രതിപാദിക്കുന്നത്. ഒരു കുഞ്ഞ് മത്സ്യം മറ്റു വല്യ മത്സ്യങ്ങൾ ഭക്ഷിക്കുന്നതിൽ നിന്നും തന്നെ രക്ഷിച്ചാൽ പ്രളയകാലത്ത് ഞാൻ നിന്നെ രക്ഷിക്കാം എന്ന് അപേക്ഷിച്ചത് കൊണ്ട് അതിനെ തന്റെ സംരക്ഷണത്തിൽ വളർത്തി, അത് വളർന്ന് വലുതായതും അതിനെ വീണ്ടും കടലിൽ ഉപേക്ഷിച്ചുവെന്നും, കടലിലേക്ക് പോവുന്നതിന് മുൻപ് മനുവിനോട് ഒരു വലിയ വള്ളം തയ്യാറാക്കി വെച്ചോളു അതിനുള്ള ആവശ്യം വരും എന്ന് പറഞ്ഞുവെന്നും, പിന്നീട് വാക്ക് കൊടുത്തത് പോലെ ആ മത്സ്യം (തിമിംഗലം) പ്രളയകാലത്ത് മനുവിനെത്തേടിയെത്തി എന്നും, മനു ഭൂലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും ബീജങ്ങളുടെ നേരത്തെ തയ്യാറാക്കി വെച്ച വള്ളത്തിൽ കേറി, വള്ളത്തിനെ മത്സ്യത്തിന്റെ കൊമ്പിൽ കെട്ടി തെക്ക് ഭാഗത്തിനിന്നും യാത്ര തിരിച്ച് വടക്ക് ഭാഗത്തുള്ള സുരക്ഷിതമായ ഒരു സ്ഥലത്തിൽ എത്തിച്ചേർന്നു എന്നും പോകുന്നു ആ ഐതീഹ്യം. ആ മത്സ്യം മറ്റാരുമല്ല മഹാവിഷ്ണുവാണെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ ഉയർന്നു നിൽക്കുന്ന താമരയിലാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്‌മാവ് വസിക്കുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.
നീ പണ്ടൊരു മുനികുമാരനായി അന്നു
നിന്റെ വെണ്മഴു പറന്നുവീണ നീരാഴി
അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ
പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണു കെട്ടീ
നീന്തിവാ – നിന്റെ മെത്തപ്പൊന്മുടി-
മുത്തെനിയ്ക്കു താ – എനിയ്ക്കു താ
(കണ്ണാ..)
ഇവിടെ പ്രതിപാദിക്കപ്പെടുന്നത് പരശുരാമനെക്കുറിച്ചും, കേരളം രൂപപ്പെട്ടതിനെക്കുറിച്ചും, കന്യാകുമാരി പ്രതിഷ്ഠയെക്കുറിച്ചുമാണ്. പരശുരാമൻ മഴുവെറിഞ്ഞുണ്ടായതാണ് കേരളം എന്നൊരു വിശ്വാസമുണ്ടല്ലോ. ആ കേരളത്തിൽ ദേവി കന്യാകുമാരിയുടെ പ്രതിഷ്ഠ നടത്തിയതും പരശുരാമൻ ആണെന്നാണ് വിശാസം(ഇന്ന് കന്യാകുമാരി തമിഴ്‌നാടിന് കൈമാറിക്കഴിഞ്ഞുവെങ്കിലും, മുൻപ് കേരളത്തിലായിരുന്നല്ലോ).
അങ്ങിനെ മഹാവിഷ്ണുവിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങളെ/ അവതാരങ്ങളെ കവി ഈ ഗാനത്തിലൂടെ വരച്ചു കാണിക്കുന്നു.
ഇനി സംഗീത സംവിധായകൻ ഈ ഗാനത്തിൽ ചെയ്തിട്ടുള്ള സവിശേഷതകളെക്കുറിച്ച് നോക്കാം.
നേരത്തെ സൂചിപ്പിച്ചത് പോലെ ആപത്തിലകപ്പെട്ട വ്യക്തിക്ക് ആത്മധൈര്യവും പകരുന്നതോടൊപ്പം അവളുടെ ശക്തിയും, കരുത്തും തെളിയിക്കേണ്ടതായത് കൊണ്ട് വളരെ പവർഫുൾ ആയിട്ടാണ് ഈ ഗാനം പാടിച്ചിട്ടുള്ളത്- അതിനു ചേർന്ന ശബ്ദം പി.മാധുരിയുടേത് തന്നെയാണ് – ഇവിടെ “ഉണരുണരൂ … ഉണ്ണിപ്പൂവേ” എന്ന ഗാനത്തിൽ നിറഞ്ഞു നിൽക്കുന്ന മാധുര്യത്തെക്കാൾ (അത്രയും ലോലമായ ശബ്ദം ഈ ഗാനത്തിന് ചേരില്ല) വേണ്ടത് ശക്തമാവും ഓപ്പൺ ത്രോട്ട് വോയ്‌സുമാണ് (അതിന്റർത്ഥം മാധുരിയുടെ ശബ്ദത്തിൽ മാധുര്യം കുറവ് എന്നല്ല). പവർഫുൾ + ഉച്ഛസ്ഥായിയിൽ പാടിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്- കാറ്റിനെയും, കോളിനെയും, ആർത്തലാക്കുന്ന കടലിന്റെ ഇരമ്പലിനെയും അതിജീവിച്ച് / കീറിമുറിച്ച് വഴിയറിയാതെ ഉഴലുന്ന വ്യക്തിയുടെയടുത്തേക്ക് വരെ അവളുടെ ശബ്ദം എത്തണമല്ലോ. പല വാക്കുകളും സസ്‌റ്റൈൻ ആയിട്ട് പാടിച്ചിട്ടുള്ളതും ഈ കാരണം കൊണ്ടാണ്.
ഇവയ്ക്ക് പുറമെ ഗാനത്തിൽ പ്രധാനമായും എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ് ചില വാക്കുകൾക്ക് കൊടുത്തിട്ടുള്ള”വിഭ്രാറ്റോ”. അവ ഗാനത്തിന് ഭംഗി ചേർക്കാൻ വേണ്ടിയിട്ടല്ല ചെയ്തിരിക്കുന്നത്, മറിച്ച് അതിലൂടെ സംഗീത സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത് ആ വാക്കുകൾ സൂചിപ്പിക്കുന്ന സംഭവ വികാസത്തെയാണ്. അത്തരം സംഭവ വികാസങ്ങളെ ചിത്രീകരിച്ചു കാണിക്കാം, പക്ഷേ, സംഗീത ശകലങ്ങളിലൂടെ സംഗീതാത്മമായും സൂചിപ്പിക്കാം. എന്നാൽ, ആലാപനത്തിൽ അതെങ്ങിനെ സൂചിപ്പിക്കാൻ കഴിയും? അത്”വിഭ്രാറ്റോ” എന്ന പ്രയോഗത്തിലൂടെ സാധിച്ചെടുക്കാൻ കഴിയും, അതാണ് അദ്ദേഹം ചെയ്തു കാണിച്ചിരിക്കുന്നത്. ആ വാക്കുകൾ ഏതൊക്കെയെന്ന് നോക്കാം:
ചരണങ്ങളിലെ “കൊത്തി”, “കണ്ണുപൊത്തി”, “മുട്ടി”, “മണ്ണു കെട്ടീ” എന്നിവയാണ് ആ വാക്കുകൾ. ചൂണ്ടയിൽ മീൻ കുടുങ്ങുമ്പോൾ അതൊന്ന് പിടയില്ലേ / ഓർക്കാപ്പുറത്ത് ആരെങ്കിലും വന്ന് കണ്ണു പൊത്തുമ്പോൾ കണ്ണു തുറക്കാൻ വേണ്ടി പോളകൾ കിടന്ന് പിടയ്ക്കില്ലേ / അത്യാവശ്യ കാര്യത്തിനായി ആരെങ്കിലും വന്ന് വാതിൽ മുട്ടുമ്പോൾ ചെറുതായൊന്നു മുട്ടാതെ വെപ്രാളത്തിൽ ചറപറാന്ന് തുടർന്ന് മുട്ടില്ലേ / രണ്ടാമത്തെ ചരണത്തിൽ പരശുരാമനെക്കുറിച്ചാണല്ലോ പ്രതിപാതിക്കുന്നത് – അദ്ദേഹം മഴു എറിഞ്ഞുണ്ടായതാണല്ലോ കേരളം – ആ മഴു ദൂരത്ത് നിന്ന് മണ്ണിൽ വന്ന് പതിക്കുമ്പോൾ മണ്ണിൽ പതിച്ചതും കുറച്ചു നേരം, വൈബ്രേറ്റ് ചെയ്ത ശേഷമല്ലേ നിശ്ചലമാകുള്ളു – ആ മഴുവിന്റെ വൈബ്രേഷൻ ആണ്.
തത്സമയം നടന്നുകൊണ്ടിരിക്കുന്ന ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥി ഈ ഗാനം ആലപിച്ചപ്പോൾ അതിലെ ജഡ്‌ജുമാർ പറഞ്ഞ കാര്യമാണ് എന്നെ അതിശയിപ്പിച്ചത് – മുകളിൽ സൂചിപ്പിച്ച വാക്കുകളിലെ “വിഭ്രാറ്റോ” പ്രയോഗം എന്തിനാണെന്ന് മനസ്സിലായില്ല എന്നാണ് അവർ പറഞ്ഞത്, ചെയ്തത് ദേവരാജൻ മാസ്റ്റർ ആയത് കൊണ്ട് അദ്ദേഹം വെറുതെ ഭംഗിക്കുവേണ്ടി അത് ചെയ്‌തിരിക്കില്ലാ എന്ന് മാത്രം ഉറപ്പുണ്ട് എന്നും. ഇപ്പറഞ്ഞ എല്ലാവരും അറിയപ്പെടുന്ന സംഗീതജ്ഞരാണ് – എന്നിട്ടും ആ പ്രയോഗം എന്തിനാണെന്ന് മനസ്സിലായില്ല എന്നു പറയുമ്പോൾ, എന്ത് പറയാനാണ് – ചിരിക്കണോ അതോ കരയണോ? എങ്കിലും, അതിലെ ഒരു ജഡ്‌ജ് മാത്രം അല്പം തമാശരൂപേണ ആണെങ്കിൽ പോലും ഒരു കാര്യം പറഞ്ഞു – “പിടയുന്ന” പോലെ അഭിനയിച്ചു കാണിച്ചു കൊണ്ട്, ഒരുപക്ഷെ ഇതായിരിക്കും എന്ന് – സത്യത്തിൽ ആ പറഞ്ഞത് തന്നെയാണ് സംഗതി. അതിനെയാണ് മ്യൂസിക്കൽ ന്യുവൻസ് / ഇൻട്രിക്കസി എന്നു പറയുന്നത്.
ഇതുപോലും മനസ്സിലാക്കാൻ കഴിയാത്തവരാണോ ഇന്നത്തെ സംഗീതജ്ഞന്മാർ?
“നീന്തി വാ……….” എന്നതിലെ സസ്‌റ്റൈൻ മറ്റും ഗ്ലൈഡ് ശ്രദ്ധിക്കുക – അവൾക്കും അവനും തമ്മിൽ ഒരുപാട് ദൂരമുണ്ട്, കടലാണെങ്കിൽ പ്രക്ഷുബ്ധവുമാണ്. ആയത് കൊണ്ട് ശക്തിയോടുകൂടി വേണം നീന്താൻ. കൂടെ തിരമാലകളിലൂടെ മുങ്ങിയും, പൊന്തിയും. ഈ പ്രക്രിയ എത്ര മനോഹരമായിട്ടാണ് ആലാപനത്തിലൂടെ നമുക്ക് വരിച്ചു കാണിക്കുന്നത്. അതുപോലെ “എനിക്ക് താ……..” എന്ന ഭാഗവും ശ്രദ്ധിക്കുക – ഒരാൾക്ക് ഒരു വസ്തു കൊടുക്കുന്നത് ആ വ്യക്തിയുടെ അടുത്ത് വന്ന ശേഷമല്ലേ – അതുകൊണ്ട് “എനിക്ക് താ” എന്ന് രണ്ടാമത്തെ പ്രാവശ്യം റിപീറ്റ് ചെയ്യുമ്പോൾ അത് സസ്‌റ്റൈൻ ചെയ്യാതെ അബ്‌റപ്റ്റ് ആയിട്ടാണ് നിർത്തുന്നത് – അടുപ്പം ഹൈലൈറ്റ് ചെയ്യാൻ വേണ്ടി.
കടൽക്ഷോപത്തിൽ അകപ്പെട്ട വ്യക്തിയുടെ നിസ്സഹായതയും, ദയനീയാവസ്ഥയുമാണ് ഓർക്കസ്ട്രേഷനിലൂടെ വരച്ചു കാണിക്കുന്നത്. കടലിന്റെ സാന്നിധ്യം ജലതരംഗം + തബലാ തരംഗിലൂടെയും അറിയിക്കുന്നു. തബലാ തരംഗ് ദൈവത്തിന്റെ സാന്നിധ്യത്തിനെയും പ്രതിനിധീകരിക്കുന്നു.
വീണ്ടും മറ്റൊരു ഗാനവുമായെത്തുന്നത് വരെ നിങ്ങളോടു നന്ദി പറഞ്ഞു വിടവാങ്ങുന്നത്,
നിങ്ങളുടെ സ്വന്തം,
“റോമു” അഥവാ “രമണൻ കെ.ടി.”
ചിത്രങ്ങൾ / വീഡിയോ : കടപ്പാട്