Sanal Kumar Padmanabhan
ആക്ഷൻ ഹീറോ ബിജു വിലേക്കുള്ള പുതുമുഖങ്ങൾക്ക് വേണ്ടിയുള്ള ഓഡീഷൻ നടക്കുകയാണ് .റോഡ് സൈഡിൽ മദ്യപിച്ചു ബോധമില്ലാതെ ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൊണ്ട് നിൽക്കുന്നൊരു കുടിയനെ നോക്കി നിന്ന് ചിരിക്കുകയും കമന്റുകൾ പറഞ്ഞു രസിക്കുകയും ചെയ്യുന്നൊരു ആൾക്കൂട്ടത്തിലൊരാളായി അഭിനയിക്കേണ്ട രംഗം അവിടെ തടിച്ചു കൂടിയവർക്കായി സംവിധായകൻ നൽകുകയാണ്..
ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന ഒരാൾക്ക് നിവിൻ പോളിയുടെ കൂടെ ഒരു കോമ്പിനേഷൻ സീനും സംവിധായകൻ ഓഫർ ചെയ്യുന്നുണ്ട് !അതിൽ തന്റെ ഭാഗ്യം പരീക്ഷിക്കുവാനായി അതിനു മുൻപ് 26 ഓളം സിനിമകളിൽ ആൾക്കൂട്ടത്തിലൊരാളായി മുഖം കാണിച്ചു പരിചയമുള്ള ..അയാൾക്ക് മാത്രം “പുതുമുഖം ” അല്ലാത്തൊരു നെടുമങ്ങാട് കാരനും പുതുമുഖമായി പങ്കെടുക്കുകയാണ് ..എല്ലാവരും തങ്ങളുടെ അവസരത്തിൽ മുഖത്ത് ഭാവങ്ങൾ വാരി വിതറിയും സ്പോട് കൗണ്ടറുകൾ വീശിയും സംവിധായകനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ” ഒരു ഭാവവുമില്ലാതെ , ഒന്നും മിണ്ടാതെ വെറുതെ ഒരു പേപ്പറും വായിച്ചിരിക്കുന്ന “അയാളിൽ എബ്രിഡിന്റെ കണ്ണുകൾ പതിയുകയാണ്
“നിങ്ങൾക്കെന്താണ് ഒന്നും ചെയ്യാനും പറയാനുമില്ലേ “? എന്നൊരു ചോദ്യവുമായി..
“സാർ എല്ലാ നാട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടാകും ഒരു കഷ്ണം പേപ്പർ കിട്ടിയാൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണുകയും കേൾക്കുകയും ഇല്ലാത്തൊരാൾ!!! ഞാൻ അങ്ങനെയൊരാളെ കാണിക്കുവാൻ ആണ് ശ്രമിച്ചത് ”
ഇതായിരുന്നു എബ്രിഡ് ഷൈൻ ന്റെ ചോദ്യത്തിന് അയാളുടെ മറുപടി !
പൊട്ടിച്ചിരിയോടെ അയാളെ ചേർത്ത് പിടിക്കാൻ എബ്രിഡിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല !
അങ്ങനെ …
“പോലീസ് വന്നാൽ നമ്മൾ എന്തിനാണ് പേടിക്കുന്നത് നമ്മൾ നല്ല സ്ട്രോങ്ങ് ആയി നിൽക്കണം” എന്നും പറഞ്ഞു ചീട്ട് കളിക്കിടെ കൂടെയുള്ളവർക്ക് ധൈര്യം കൊടുത്തു കൊണ്ടിരുന്ന , അവർക്കിടയിലേക്ക് പോലീസ് കടന്നു വരുമ്പോൾ “അയ്യോ ” എന്നും പറഞ്ഞു ഒരു വീട്ടിലേക്കു “ഇച്ചിരി ചോറ് താ ചേച്ചി ” എന്നൊരു ഐഡിയയുമായി ഓടികയറിയ ,പിടിക്കപ്പെട്ടു പോലീസ് ജീപ്പിലിരുന്നു തന്റെ ഐക്കോണിക് എക്സ്പ്രേഷൻ ഇട്ടു കൊണ്ടു കാണികളെ മൊത്തം പൊട്ടിച്ചിരിപ്പിച്ചു കൊണ്ടു അയാൾ തന്റെ ഇരുപത്തേഴാമത്തെ ചിത്രത്തിലൂടെ പുതുമുഖമായി അയാൾ അരങ്ങേറ്റം കുറിക്കുകയാണ്……!
ഊരും പേരുമില്ലാത്തൊരു കഥാപാത്രത്തിന്റെ , ഒരു മിനിറ്റിൽ താഴെ മാത്രം ധൈര്ഖ്യമുള്ള ചെറു രംഗത്തി ലൂടെ അയാൾ പ്രേക്ഷകരുടെ മനസ്സിൽ അയാളുടെ മുഖം പച്ച കുത്തുന്ന കാഴ്ച..
പ്രതിഭയുണ്ടെന്നു തെളിയിച്ചിട്ടും പിന്നീടും അയാളെ തേടിയെത്തുന്നത് വഴി പോക്കന്റെയും ആൾക്കൂട്ടത്തിലൊരാളുടെയും വേഷങ്ങൾ മാത്രമാണ് ..വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ ” വൺ ” സിനിമയിൽ “പേരില്ലാത്ത” ഒരു ഓട്ടോ ഡ്രൈവറുടെ രണ്ടു മിനിറ്റിൽ താഴെയുള്ള വേഷം അയാളെ തേടിയെത്തുമ്പോൾ അതും ഗംഭീരമാക്കി കൊണ്ടു അയാൾ തന്റെ പ്രതിഭ ഒരിക്കൽ കൂടെ വെളിവാക്കുന്നുണ്ട് ..അങ്ങനെ ഒരുപാട് കാലത്തെ അലച്ചലിനും തിരച്ചിലിനും ശേഷം ഊരും പേരുമുള്ള ഒരു മുഴുനീള കഥാപാത്രം അയാളെ തേടിയെത്തുകയാണ്…ജയ ജയ ഹേ യിലെ അനിയണ്ണൻ … !
അസാധ്യ പ്രതിഭയായിരുന്നിട്ടു പോലും ഇന്ത്യൻ ടീമിന്റെ പടി വാതിൽ കടക്കാൻ 31 വയസു വരെ കാത്തിരിക്കേണ്ടി വന്ന സൂര്യ കുമാർ യാദവ് എന്ന മനുഷ്യൻ, അതു വരെ അയാൾ നേരിട്ട എല്ലാ ഫ്രാസ്ട്രെഷനും രാജ്യന്തര അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്സറിനു പറത്തി തീർത്തത് പോലെ….വർഷങ്ങൾക്ക് ശേഷം തനിക്ക് ലഭിച്ച…”ഇപ്പോൾ ഭാരതം കുറച്ചു പിറകിൽ ആണെങ്കിലും സമീപ ഭാവിയിൽ നമ്പർ 1 ആകുമെന്ന ശുഭപ്രതീക്ഷയിൽ ജീവിക്കുമ്പോഴും പെട്രോളിന്റെ വില കൂടിയോ ആവോ ” എന്ന് ആശങ്കപ്പെടുന്ന, വീട്ടിൽ എന്ത് പ്രശ്നം വന്നാലും അമ്മയോട് ” അമ്മ ഒരു 30 സെക്കന്റ് തരു ” എല്ലാം ശരിയാക്കാം എന്ന് പറയുന്ന ,എല്ലാ കാര്യത്തിനും അനിയൻ രാജേഷിന്റെ വഴികാട്ടിയായി കൂടെ കട്ടക്ക് നിൽക്കുന്ന…അനിയണ്ണന്റെ വേഷം അയാൾ ഗംഭീരമാക്കുകയാണ് … !പ്രിയ അസീസ് ഇക്ക , നല്ല വേഷങ്ങൾ തേടിയുള്ള നിങ്ങളുടെ വനവാസകാലം അനിയണ്ണനിലൂടെ പൂർത്തിയാവട്ടെ ….ഇതൊരു തുടക്കമാകട്ടെ …
എല്ലാ വിധ ആശംസകളും ..ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ കോമഡി കസിൻ എന്ന ടീമിന് വേണ്ടി നിങ്ങൾ കെട്ടിയാടിയ വേഷങ്ങൾ ഇന്നുമോർമയിൽ അലകൾ തീർക്കുന്നത് കൊണ്ടു തന്നെ ഞങ്ങൾക്കുറപ്പുണ്ട് ഭായ്..നിങ്ങളുടെ പേരും മുഖവും ഏറെക്കാലം സെല്ലുലോയിട് കാഴ്ചകളെ അലങ്കരിക്കുക തന്നെ ചെയ്യും …