Sanal Kumar Padmanabhan
പഞ്ചാബി പാട്ടുകളുടെ താളത്തോട് കിട പിടിക്കുന്ന സ്റ്റെപ്പുകളുമായി കാഴ്ചക്കാരെ ഞെട്ടിച്ച സികന്ദർ സിംഗ് …. ( ഉദിച്ച ചന്ദിരന്റെ , ബല്ല ബല്ല ബല്ല ഹേ ) ചടുലമായ ചുവടുകളോടെ കാണികളെ ഒന്നനങ്ങാൻ വിടാതെ അയാളുടെ പിറകെ തന്നെ കൂട്ടിയ പാർത്ഥൻ ( മായ ദേവകിക്ക് മകൻ പിറന്നേ , ബം ബട്ടു ഹുടുഹി ) സന്തോഷം വന്നാൽ കരയുകയും ദുഃഖം വന്നാൽ ചിരിക്കുകയും ചെയ്യുന്ന ഒരല്പം പിരി പോയ മനുഷ്യന്റെ അബ്നോര്മൽ സ്റ്റെപ്പുകളുമായി പ്രേക്ഷകരെ രസിപ്പിച്ച ഹരികൃഷ്ണൻ ( രാക്കടമ്പിന് ചെങ്ങില തൂക്കും , പവിഴ മലര് പെൺകൊടി )
സ്നേഹം വന്നാലും ദേഷ്യം വന്നാലും തല്ലി തീർക്കുന്ന സ്വഭാവമുള്ള കെ ഡി ആൻഡ് കമ്പനിയിലെ പാർട്ണർ, തീ പാറുന്ന സ്റ്റെപ്പുകളുമായി കാണികളെ ആകർഷിച്ച ദാസപ്പൻ … ( കട മിഴിയിൽ കമലദളം ) കോഴിപോരിനെ അനുസ്മരിപ്പിക്കുന്ന വെറൈറ്റി സ്റ്റെപ്പുകളുമായി കണ്ടിരിക്കുന്നവരെ അമ്പരിപ്പിച്ച മാണിക്യൻ . ( പൂ പറിക്കാൻ പോരുമോ പോരുമോ … കണ്ണകി ) , കല്യാണ തലേന്നിന്റെ ഓളത്തിന് ഒരു കുറവും വരാതിരിക്കുവാനായി അനിയൻ രാമൻകുട്ടിയോടും സുഹൃത്തുക്കളോടുമൊപ്പം മുണ്ടും മടക്കി കുത്തിയിറങ്ങി ആഘോഷ ചുവടുകൾ വക്കുന്ന അച്ചു .. ( തിങ്കളെ പൂത്തിങ്കളെ )
അപകടത്തിൽ ഒരു കൈ പോയെങ്കിലും വീട്ടിൽ ഒരു നല്ല കാര്യം നടക്കുമ്പോൾ ചുമ്മാ നോക്കി നിക്കുവാൻ പറ്റുമോ എന്നും ചോദിച്ചു ഒറ്റ കയ്യും വീശി സ്റ്റെപ് ഇടുന്ന കരുണൻ ( തേവര തെരുവിൽ ) ഡാൻസ് മാസ്റ്റർ വിക്രവും യൂണിറ്റിലെ എല്ലാവരും ഡാൻസും പാട്ടുമായി ആഘോഷിക്കുമ്പോൾ ആക്കൂട്ടത്തിലേക്കു ചുവടുകളുമായി തെന്നി കയറുന്ന സംവിധായകൻ ഹരികൃഷ്ണൻ ( കാക്കൊതി കാവിലെ )
കയ്യൂക്കിന്റെ ഭാഷ മാത്രം സംസാരിക്കാൻ അറിയാവുന്ന , പാട്ട് കേട്ടാൽ കാടൻ സ്റ്റെപ്പുകൾ വീശുന്ന തൊമ്മന്റെ മകൻ സത്യൻ ( ഇന്ത ഉലകിനിലെ വാഴും ) . ലാൽ…..❤️
അയാളിലെ നടനെ പ്രശംസിക്കാൻ നമ്മളൊരിക്കലും മടി കാണിച്ചിട്ടില്ലെങ്കിലും അയാളിലെ ഡാൻസർക്ക് നമ്മൾ അർഹിക്കുന്ന പരിഗണന കൊടുത്തിട്ടുണ്ടോ എന്നത് സംശയമാണ് .
***
ലാൽ എന്ന തിരക്കഥാകൃത്ത്, സഹസംവിധായകൻ, സംവിധായകൻ, നടൻ
നടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് ലാൽ. എറണാകുളം സ്വദേശിയാണ്.മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻവിജയങ്ങളായിരുന്നു. തുടർന്ന് നിർമ്മാണരംഗത്തും അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച ലാൽ പടിപടിയായി വളർന്ന് ഇന്ന് മലയാളചലച്ചിത്രരംഗത്തെ മുൻനിര വ്യവസായികളിൽ ഒരാളാണ്. അഭിനേതാവ് എന്ന നിലയിൽ തമിഴ് സിനിമയിലും സജീവസാന്നിധ്യമറിയിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്രസംഘടനകളിൽ അംഗത്വമുള്ള അപൂർവം ചിലരിൽ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.
കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ലാലിന്റെ വരവ്. പിതാവ് പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത് തബല പഠിക്കുന്നതിന് അവിടെ ചേർന്നു. പോൾ-ഫിലോമിന ദമ്പതികളുടെ നാലുമക്കളിൽ മൂത്തവനാണ് മൈക്കിൾ എന്ന ലാൽ.കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ് പരേഡ് എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു.
ഫാസിലിന്റെ നോക്കെത്താദൂരത്തു കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ ചിത്രങ്ങളിൽ സഹസംവിധായകരായാണ് ലാലും കലാഭവനിലെ സഹപ്രവർത്തകനായിരുന്ന സിദ്ദിഖും സിനിമാ രംഗത്ത് എത്തിയത്. തുടർന്ന് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന് കഥയെഴുതി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിന്റെ അണിയറയിലും ഇരുവരും ഉണ്ടായിരുന്നു.
ഫാസിലിന്റെ നിർദ്ദേശപ്രകരമാണ് ലാലും സിദ്ദിഖും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവ് സ്പീക്കിംഗ് ക്ലിക്കായി. തുടർന്ന് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബുളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു.
സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാൽ അഭിനയത്തിൽ ശ്രദ്ധപതിപ്പിച്ചു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിൽ പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന അരങ്ങേറ്റം. ജോണി വാക്കർ എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രം.
കന്മദം, ഓർമച്ചെപ്പ്, പഞ്ചാബി ഹൗസ്, ദയ, അരയന്നങ്ങളുടെ വീട്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മഴ, രണ്ടാം ഭാവം, തെങ്കാശിപ്പട്ടണം, ഉന്നതങ്ങളിൽ, നക്ഷത്രങ്ങൾ പറയാതിരുന്നത് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് ശക്തമായ സന്നിധ്യമറിയിച്ച ലാലിന് അടിപൊളി നൃത്തരംഗങ്ങൾ മികവുറ്റതാക്കുന്നതിനുള്ള മികവ് മുതൽക്കൂട്ടായി.താൻ ഒരിക്കലും നൃത്തം അഭ്യസിച്ചിട്ടില്ലെന്ന് ലാൽ പറയുന്നു.
രഞ്ജിത്തിന്റെ ബ്ലാക്കിലെ വില്ലൻ വേഷവും ഷാഫിയുടെ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ കഥാപാത്രവും ലാലിന്റെ താരമൂല്യം ഗണ്യമായി ഉയർത്തി. ശാന്തിവിള ദിനേശ് സംവിധാനംചെയ്ത ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിൽ ഡബിൾ റോളിൽ അഭിനയിച്ച ലാലിന്റെ വൃദ്ധ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കൾ അണ്ണ എന്ന ചിത്രത്തിലൂടെ തമിഴിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു. 2013 ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ‘അയാൾ’, ‘സക്കറിയായുടെ ഗർഭിണികൾ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലാലിന് ലഭിച്ചു.
2008 ലും മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹത്തിനായിരുന്നു .’തലപ്പാവ്’ ലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം .
2009 ൽ ലാൽ സ്വന്തമായി ടു ഹരിഹർ നഗർ എന്ന സിനിമ സംവിധാനം ചെയ്തു. ലാലിന്റെ തിരിച്ചുവരവായിരുന്നു ഈ ചിത്രം. 1990ൽ സിദ്ദീഖ് ലാൽ കൂട്ടു കെട്ടിൽ പുറത്ത് വന്ന ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. 2009 ഏപ്രിൽ 1 ന് ഈ സിനിമ തിയ്യേറ്ററുകളിലെത്തി. ആദ്യ ഭാഗത്തെ പോലെ തന്നെ ഇതും വിജയമായിരുന്നു.അതിനുശേഷം അദ്ദേഹം ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന പേരിൽ ഒരു മൂന്നാം ഭാഗം സൃഷ്ടിച്ചു. 2010 മാർച്ച് 25 ന് ഈ സിനിമ തിയ്യേറ്ററുകളിലെത്തി. ഇതും വിജയമായി തുടരുന്നു.
1996ൽ സിദ്ദിഖ് സംവിധാനംചെയ്ത ഹിറ്റ്ലർ എന്ന ചിത്രത്തിലൂടെയാണ് ലാൽ ക്രിയേഷൻസ് എന്ന സിനിമാനിർമ്മാണകമ്പനിയുടെ തുടക്കം. പിന്നീട് ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, ചാന്ത്‌പൊട്ട്, പോത്തൻ വാവ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമ്മാണ സ്ഥാപനമായി വളർന്നു.
ലാൽ നായകനായ ഓർമച്ചെപ്പ് വിതരണം ചെയ്തുകൊണ്ട് തുടക്കമിട്ട ലാൽ റിലീസും ഇന്ന് ഏറെ സജീവമാണ്.
ചതിക്കാത്ത ചന്തുവിലൂടെ ഇളയസഹോദരൻ അലക്സ് പോളിനെയും ലാൽ സിനിമാ രംഗത്തു കൊണ്ടുവന്നു.
സിനിമയുടെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന ലാലിന്റെ വാക്കുകൾക്ക് മലയാളചലച്ചിത്ര ലോകം ഏറെ വില കൽപ്പിക്കുന്നു. 2005ൽ വിവിധ ചലച്ചിത്രസംഘടനകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്ന വേളയിൽ ലാലിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്.