സംഗീത് ശേഖർ
ഒരു ദിവസം ,അന്ന് സംഭവിച്ച തിരുത്താന്‍ കഴിയാത്തൊരു തെറ്റ് ..ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു മത്സരം പക്ഷെ ഒരു ദുരന്തത്തിന്‍റെ പ്രതീകമായാണ് ഓര്‍മിക്കപ്പെടുന്നത് എന്ന് മാത്രം.തലക്ക് മുകളില്‍ വന്നു കാത്തു നില്‍ക്കുകയായിരുന്ന ചോക്കെഴ്സ് എന്ന ടാഗ് സൌത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം എടുത്തണിഞ്ഞ ദിവസം കടന്നു പോയിട്ട് 20 കൊല്ലം ആകുന്നു . 1999 ജൂൺ 17 .ലോകകപ്പ് സെമിഫൈനല്‍ . എഡ്ജ് ബാസ്റ്റന്‍ മറവിയിലേക്ക് നീങ്ങുകയാണെങ്കിലും ലാന്‍സ് ക്ലൂസ്നര്‍ ആ ദിവസമെങ്ങനെ മറക്കും ?ടോസ് ജയിച്ചു സൌത്ത് ആഫ്രിക്ക ഓസ്ട്രേലിയയെ ബാറ്റ് ചെയ്യാന്‍ അയക്കുന്നു .ഷോണ്‍ പൊള്ളോക്ക് മാര്‍ക്ക് വോയുടെ ബാറ്റിന്റെ എഡ്ജ് പരിശോധിച്ച് കൊണ്ട് തന്‍റെ മാന്ത്രിക സ്പെല്‍ തുടങ്ങുന്നു.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ ,മൈക്കല്‍ ബെവന്‍ ക്രീസില്‍ എത്തുമ്പോള്‍ ഓസ്ട്രേലിയ തകര്‍ച്ചയുടെ വക്കില്‍ ആയിരുന്നു .ബെവന് പരിചിതമായ സാഹചര്യം .കരിയറിലുടനീളം അയാള്‍ പൊരുതിയത് ഇത്തരം പ്രതികൂല സാഹചര്യങ്ങളോടായിരുന്നു .തകര്‍ന്നു കൊണ്ടിരുന്ന കപ്പല്‍ പതിയെ സിംഗിളുകളും ഡബിളുകളും എടുത്ത് സ്റ്റീവന്‍ വോയുടെ സഹായത്തോടെ ബെവോ കരക്കടുപ്പിച്ചു .വീണ്ടും പൊള്ളോക്ക് മടങ്ങിയെത്തുന്നു. തുടരെ രണ്ടു ദ്വാരമിടുന്നു .ഓസീസ് കപ്പല്‍ മുങ്ങുന്നു .213 എന്ന സ്കോര്‍ ഒട്ടും പോരാതെ വരുമെന്ന് ഉറപ്പിക്കാം .ട്രിക്കി ചേസിംഗ് എന്ന വാക്ക് പോലും ആരും ഉച്ചരിക്കുന്നില്ല.നാല് ദിവസം മുന്നേ ഇതേ ബൌളിംഗ് നിരക്കെതിരെ 271 റണ്‍സ് അടിച്ച ബാറ്റിംഗ് നിരയില്‍ വിശ്വാസമാണു എല്ലാവര്‍ക്കും.
ഷെയിന്‍ വോണ്‍ എന്ന മന്ത്രവാദി രംഗത്ത് വരുന്നത് വരെ മത്സരം സൌത്ത് ആഫ്രിക്കയുടെ കയ്യിലായിരുന്നു .നിമിഷ നേരം കൊണ്ട് അയാള്‍ യുദ്ധത്തിന്റെ ഗതി മാറ്റി കളഞ്ഞു .അയാളുടെ വിരലുകളില്‍ നിന്നും ചാട്ടുളികള്‍ പോലെ പെയ്തിറങ്ങിയ ഗോളങ്ങളുടെ ദിശ നിര്‍ണയിക്കാന്‍ സൌത്ത് ആഫ്രിക്കയുടെ കരുത്തന്മാര്‍ക്ക് കഴിഞ്ഞില്ല .വോണിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഒരു പന്ത് ഹെര്‍ഷല്‍ ഗിബ്ബ്സിന്റെ കഥ കഴിച്ചു .ലെഗ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റമ്പ് ഇളക്കുമ്പോള്‍ ഗിബ്ബ്സ് വിശ്വസിക്കാനാകാതെ നിന്ന് പോയി .വോണിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പന്ത് .അതെറിഞ്ഞ സമയം ,സന്ദര്‍ഭം ഇതൊക്കെ കൂടെയാണു ഷെയിന്‍ വോണ്‍ എന്ന ബൌളറെ സ്പിന്നര്‍മാരിലെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണവും .ഗാരി ക്രിസ്റ്റന്‍ വീണതും അതെ പോലൊരു പന്തിലായിരുന്നു . ഹാൻസി ക്രോണ്യ പതിവ് പോലെ വോണിനു മുന്നില്‍ വട്ടം കറങ്ങി . ഡാരിൽ കളിനലിനെ ബെവൻ റണ്ണൗട്ടാക്കുകയും ചെയ്തു .ഒടുവില്‍ റോഡ്സും കല്ലിസും ചേര്‍ന്ന് കരകയറ്റല്‍ ജോലി തുടങ്ങുന്നു.എന്നാൽ ഈ കൂട്ട്കെട്ടിൻ അധികം ആയുസ് ണ്ടായില്ല , സ്കോർ 145 / 4 നിൽക്കുമ്പോൾ റോഡ്സിനെ പോൾ റിഫൽ വീഴ്ത്തുകയും ചെയ്തു . സ്കോർ 175-ൽ നിൽക്കുമ്പോൾ കല്ലിസിനെ വീഴ്ത്തി വോണ്‍ കളി വീണ്ടും ഓസ്ട്രലിയക്ക് അനുകൂലമാക്കി തിരിക്കുന്നു …… തുടർന്ന് ……..,
ക്രീസിലേക്ക് ലാന്‍സ് ക്ലൂസ്നാര്‍ എത്തുന്നു ,തീര്‍ത്തും അക്ഷോഭ്യനായി .അയാളുടെ ബാറ്റില്‍ നിന്നും അത് വരെ മടിച്ചു നിന്ന ബൌണ്ടറികള്‍ പറക്കാന്‍ തുടങ്ങുന്നു. വിധിനിര്‍ണായകമായ അവസാനത്തെ ഓവര്‍ .നേരിടുന്നത് ലാന്‍സ് ക്ളൂസ്നര്‍ .മത്സരത്തിലുടനീളം ക്ളൂസ്നര്‍ക്കെതിരെ ഓസ്ട്രേലിയയുടെ പ്ളാന്‍ ഓഫ് സ്റ്റമ്പിനു പുറത്ത് യോര്‍ക്കര്‍ എറിയുക എന്നതായിരുന്നു .അവസാന ഓവറില്‍ ഡാമിയന്‍ ഫ്ലെമിംഗ് ക്ര്യത്യമായി ഈ പ്ളാന്‍ നടപ്പാക്കുകയും ചെയ്തു .ആദ്യ രണ്ടു പന്തുകളും ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത ഓള്‍ മോസ്റ്റ് യോര്‍ക്കറുകള്‍ ആയിരുന്നു .കണ്ണടച്ചു തുറക്കുന്നതിനു മുന്നേ ക്ളൂസ്നര്‍ രണ്ടു പന്തുകളും ബൌണ്ടറി കടത്തി . ഫീല്‍ഡര്‍മാര്‍ക്ക് അനങ്ങാനുള്ള സമയം പോലും കിട്ടിയില്ല .അപാരമായ ടൈമിംഗ് ആയിരുന്നു അയാള്‍ക്ക് .സനത് ജയസൂര്യ ,അഫ്രിദി ,സെവാഗ് എന്നീ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരെ കുറെ കണ്ടിട്ടുണ്ടെങ്കിലും ആ ഒരു ലോകകപ്പില്‍ ഈ മനുഷ്യന്‍ ഒരു വിസ്മയ കാഴ്ചയായിരുന്നു.ചെറിയ,പക്ഷെ നിര്‍ണായകമായ ഒരു പിടി തകര്‍പ്പന്‍ ഇന്നിംഗ്സുകള്‍ .. അവസാന നാല് പന്തുകളില്‍ ജയിക്കാന്‍ 1 റണ്‍ മാത്രം വേണം എന്നിരിക്കെ ഓസ്ട്രേലിയ പരാജയം ഉറപ്പിച്ചു . കുശാഗ്ര ബുദ്ദിമാനും തന്ത്രജ്ഞനുമായ സ്റ്റീവോ നിർണ്ണായക സിംഗിൾ തടയാൻ ഫീൽഡർമാരെയെല്ലാം ക്ലോസ് ഫീൽഡിലേക് വിന്യസിച്ചു . തൊട്ടടുത്ത പന്ത് റൺ ഔട്ടിൽ തീരേണ്ടിയിരുന്നു .മിഡ് ഓണിൽ നിന്നും ലീമാൻറെ ത്രോ നോൺ സ്‌ട്രൈക്കർ വിക്കറ്റ് തൊട്ടു തൊട്ടില്ല എന്ന് പോയി ,ഡൊണാൾഡ് ഭാഗ്യം കൊണ്ട് രക്ഷപെട്ടു .
നാലാമത്തെ പന്ത് അക്ഷമനായ ക്ലൂസ്നർ മിഡ് ഓഫിലേക് തട്ടി ഇട്ട് ഡൊണാൾഡിനെ ശ്രദ്ധിക്കാതെ റണ്ണിന് ഓടി .ഒരു റണ്ണിന് സാധ്യത കാണാത്തതു കൊണ്ട് അലൻ ഡൊണാൾഡ് അനങ്ങിയില്ല . രണ്ടാളും നോൺ സ്‌ട്രൈക്കർ എൻഡിൽ …… പന്ത് കളക്ട് ചെയ്തു മാർക്ക് വോ ഫ്ലെമിങ്ങിനു നല്കുന്നു .അദ്ദേഹം കീപ്പർ ഗില്ലിയുടെ കൈകളിലേക്കും ,ഡൊണാൾഡ് ഓടി എത്തുന്നതിനു മുൻപേ റൺ ഔട്ട് .അപ്പോഴും രണ്ടു പന്തുകൾ ബാക്കി നിൽക്കുന്നുണ്ടായിരുന്നു.
ഡോണാള്‍ഡ് പക്ഷെ പ്രതികരിക്കാന്‍ വൈകിപോയി. ആയാൾ ഓടി തുടങ്ങുമ്പോയേക്കും പന്ത് കീപ്പറുടെ കൈയിലെത്തിയിരുന്നു , ചിത്രത്തിൽ കാണുന്നിലെ അയാളുടെ ഓട്ടം .എന്ത് സംഭവിച്ചു എന്ന് തിരിഞ്ഞു പോലും നോക്കാതെ ലാന്‍സ് ക്ളൂസ്നര്‍ പവലിയനിലേക്ക് ഓടിപോയി .പതിയെ ക്രിക്കറ്റില്‍ നിന്നും മാഞ്ഞു പോകുകയും ചെയ്തു .തന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റ് സംഭവിച്ചു കഴിഞ്ഞു എന്ന് വേദനയോടെ മനസ്സിലാക്കി കൊണ്ട് തന്നെയാണ് ക്ളൂസ്നര്‍ രംഗം വിട്ടത് .തിരുത്താന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അയാള്‍ക്ക് തിരുത്താന്‍ കഴിയാത്ത ഒരു തെറ്റ് .പിന്നീടൊരിക്കലും ക്ളൂസ്നര്‍ക്ക് അതുപോലെ കളിക്കാനും കഴിഞ്ഞിട്ടില്ല .മത്സരം ടൈ ആയിരുന്നെങ്കിലും സൂപ്പര്‍ സിക്സ് പ്രകടനത്തിന്‍റെ ബലത്തില്‍ ഓസീസ് ഫൈനലിലേക്കും പിന്നെ കിരീടത്തിലേക്കും നടന്നു ചെന്നു ….