എന്താണ് “Senegalisation”?
നിസ്സാര തുക ലൈസൻസ് ഫീ നൽകി സെനഗാളിെൻറ കടലിൽ പ്രവർത്തിച്ച സ്പാനിഷ് ട്രാളറുകൾ അവിടത്തെ കടൽ തൂത്തുവാരി.1994ൽ സെനഗലിലെ തൊഴിലാളികൾ 95,000. ടൺ മത്സ്യം പിടിച്ചത് പത്ത് വർഷം കഴിഞ്ഞപ്പോൾ നേർപകുതിയായി. മത്സ്യസംസ്കരണ ശാലകളിലെ 50–60 ശതമാനം പേരെയും പിരിച്ചുവിട്ടു.തുടർന്ന് സെനഗാൾ മത്സ്യസഹകരണ കരാറിൽനിന്നു പിൻമാറി. ‘സെനഗാൾ വത്കരണം’ എന്നു മത്സ്യ ഗവേഷകർ വിളിക്കുന്ന ഈ ദുരന്തം തൊട്ടടുത്ത രാജ്യങ്ങളായ മൊറോക്കോ, സിയറാലിയോൺ, കേപ് വെർദെ എന്നീ രാജ്യങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
യൂറോപ്പിലെ കടലുകളിലെ 82 ശതമാനം മത്സ്യങ്ങളും അമിതചൂഷണത്തിനു വിധേയമായി തകർന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് കപ്പൽ സമൂഹം നീങ്ങുകയാണ്.ലോകത്തെ പ്രധാനപ്പെട്ട 15 ഫിഷിങ് ഗ്രൗണ്ടുകളിൽ പതിമൂന്നും അമിതചൂഷണത്തിന് വിധേയമായി കഴിഞ്ഞിരിക്കുന്നു. മത്സ്യം അവശേഷിക്കുന്ന രണ്ടു കടലുകൾ അറബിക്കടലും ബംഗാൾ ഉൾക്കടലുമാണ്.അറബിക്കടലിലെ മത്സ്യങ്ങൾക്ക് രുചി കൂടുതലാണെന്നും താരതമ്യേന മാലിന്യരഹിതവുമാണെന്നതും വിദേശികൾക്ക് പ്രത്യേകിച്ച് അമേരിക്കക്കാർക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്നു.
സാങ്കേതികവിദ്യ കൂടുതൽ വികസിക്കുകയും മത്സ്യബന്ധനത്തിൽ കൂടുതൽ നിക്ഷേപം നടക്കുകയും ചെയ്യുന്നുവെങ്കിലും മത്സ്യോൽപാദനം കുറയുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. കഴിഞ്ഞ 20 വർഷമായി ആഗോള സമുദ്ര മത്സ്യോൽപാദനം ശരാശരി 86 ദശലക്ഷം ടണ്ണിൽ സ്ഥായിയായി നിൽക്കുന്നു. 2010 ൽ അത് 90 ദശലക്ഷം ടൺ വരെ എത്തിയെങ്കിലും ഇപ്പോൾ 80 ദശലക്ഷം ടണ്ണായി ഇടിഞ്ഞിരിക്കുന്നു. മത്സ്യ ഉപഭോഗമാകട്ടെ, ഇക്കാലയളവിനുള്ളിൽ 47 ദശലക്ഷം ടണ്ണിൽ നിന്നും 180 ദശലക്ഷം ടണ്ണായി വർധിച്ചു.കൂടുതൽ സബ്സിഡികൾ നൽകി, അക്വാകൾച്ചറിലൂടെ ഉൽപാദനം വർധിപ്പിച്ചു പ്രശ്നം പരിഹരിക്കാനാണ് മുതലാളിത്തരാജ്യങ്ങൾ ശ്രമിക്കുന്നത്.
ഇന്നത്തെ രീതിയിലുള്ള മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048 ആകുമ്പോഴേക്കും ഭക്ഷ്യയോഗ്യ മത്സ്യങ്ങൾ അപ്രത്യക്ഷമാകുമെന്ന് ആറ് രാജ്യങ്ങളിലെ പതിനാല് ഗവേഷകർ ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച ‘നേച്വർ’ മാസിക പറയുന്നു.മത്സ്യബന്ധനത്തിെൻറ മാരകസ്വഭാവവും സാങ്കേതികവിദ്യ വികസിച്ചതോടെ വർധിച്ചു.12 ജംബോ ജെറ്റുകൾ ഒന്നിച്ചു കയറാവുന്ന വാ വിസ്തൃതിയുള്ള ട്രാൾവലകളാണ് യൂറോപ്പിലെ കപ്പൽസമൂഹങ്ങൾ ഉപയോഗിക്കുന്നത്. 60 കിലോമീറ്റർ വരെ നീളമുള്ള ‘മരണത്തിെൻറ ഭിത്തി’ എന്നു വിളിക്കുന്ന ഡ്രിഫ്റ്റ് നെറ്റാണ് ജപ്പാനിൽ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് കടലാമകളും ഡോൾഫിനുകളും സസ്തനികളും തിമിംഗലങ്ങളും ഇതിൽ കുടുങ്ങി ചാവാറുണ്ട്.
ടൂണയെ പിടിക്കാൻ അവർ ഉപയോഗിക്കുന്ന 120 കിലോമീറ്റർ വരെയുള്ള ലോങ് ലൈനർ വലകളിൽ കുടുങ്ങി പ്രതിവർഷം 44,000 ആൽബേട്രാസ് പക്ഷികളും ചത്തൊടുങ്ങുന്നു. ഈ സാഹചര്യത്തിൽ യൂറോപ്പും അമേരിക്കയും ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമുണ്ടാക്കി.മത്സ്യബന്ധനം, വിപണനം, സംസ്കരണം, കയറ്റുമതി, അടിസ്ഥാന വികസനം എന്നീ മേഖലകളിൽ വൻ നിക്ഷേപത്തിെൻറ സമഗ്ര പദ്ധതിയുമായാണ് ഇപ്പോൾ അമേരിക്കൻ,യൂറോപ്യൻ സ്ഥാപനങ്ങൾ ഇൻഡോ-പസിഫിക് മേഖലയിൽ കറങ്ങി നടക്കുന്നത്.