Entertainment
എന്തൊക്കെ പാളിച്ചകളുണ്ടെങ്കിൽ പോലും മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം മാത്രം മതി അതൊക്കെ മറക്കാൻ


Sanuj Suseelan
CAUTION : Spoilers ahead
Sanuj Suseelan
പുഴു ചൂടോടെ കണ്ടു തീർത്തു. തുടക്കം കാണുമ്പോൾ ഒരു ഗംഭീര സിനിമയാണ് പുറകെ വരുന്നതെന്നും പകുതി കണ്ടു കഴിയുമ്പോൾ ആ പ്രതീക്ഷ കുറച്ചൊക്കെ കുറയുകയും അവസാനമാകുമ്പോളേക്കും അത് പൂർണമായും ഇല്ലാതാവുകയും ചെയ്യുന്ന ഒരു അനുഭവമാണ് ഈ സിനിമ തന്നത്. എന്തിനോടെങ്കിലുമുള്ള മനുഷ്യന്റെ ഭയം എന്നത് ഏതൊരു കലാകാരനേയും പ്രലോഭിപ്പിക്കുന്ന ഒരു ആശയമാണ്. മമ്മൂട്ടി തന്നെ അവതരിപ്പിച്ച ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ അങ്ങനെയൊരാളായിരുന്നു. എന്നാൽ ഈ സിനിമയിലെ നായകൻ ഭയവിഹ്വലനാണെങ്കിലും ശക്തനാണ് എന്നൊരു വ്യത്യാസമുണ്ട്. ആ സിനിമയ്ക്ക് ശേഷം ഭയം പ്രധാന പ്രമേയമാക്കിയുള്ള പുതുമയുള്ള ഒരു കഥാതന്തു ഈ സിനിമയിലുണ്ട്.
ആദ്യത്തെ അരമണിക്കൂറിൽ അതിൽ പിടിച്ച് ഒരു ദുരൂഹത സൃഷ്ടിക്കുന്നതിൽ സിനിമ നന്നായി വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകന് ഒരു എത്തും പിടിയും കിട്ടാത്ത രീതിയിലാണ് കുട്ടൻ എന്ന കഥാപാത്രം സിനിമയിലേക്ക് വരുന്നത്. സ്വന്തം മകനോട് പോലും ഒരു ചൊറിയൻ പുഴുവിനെപ്പോലെ പെരുമാറുന്ന അയാൾ പാറ പോലെ ഉറച്ചയാളാണെന്നു തോന്നുമെങ്കിലും അജ്ഞാതമായ എന്തോ കാരണത്താൽ ഭയന്നു ഭയന്നാണ് ഓരോ നിമിഷവും അയാൾ തള്ളിനീക്കുന്നതെന്നും മറുവശത്ത് സിനിമ കാണിച്ചുതരുന്നുണ്ട്. അയാളൊരു സൈക്കോ ആണോ അതോ പേടി അയാളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതാണോ എന്നൊക്കെ നമുക്ക് സംശയം തോന്നുകയും ചെയ്യും. ഇങ്ങനെ സിനിമയുടെ ഒരു മൂഡും പശ്ചാത്തലവും കഥാപാത്രങ്ങളെയും അരമുക്കാൽ മണിക്കൂർ കൊണ്ട് മനോഹരമായി എസ്ടാബ്ലിഷ് ചെയ്തു കഴിഞ്ഞ ശേഷമാണ് ഇതെവിടെക്കൊണ്ടവസാനിപ്പിക്കും എന്ന ആശയക്കുഴപ്പത്തിലുള്ള സിനിമയുടെ അന്തവും കുന്തവുമില്ലാത്ത പോക്ക്.
നമ്മുടെ പുരാണങ്ങളിലുള്ള തക്ഷകന്റെയും പരീക്ഷിത്ത് രാജാവിന്റെയും കഥയുടെ റഫറൻസ് ഈ ചിത്രത്തിലുണ്ട്. കുട്ടൻ എന്ന കഥാപാത്രം പരീക്ഷിത്ത് തന്നെയാണ്. മഹാഭാരത കഥയിലെ ഏറ്റവും വലിയ വില്ലാളിവീരന്മാരിലൊരാളായ സാക്ഷാൽ അർജുനന്റെ ചെറുമകനാണ് പരീക്ഷിത്ത്. എന്നാൽ ഏഴുദിവസത്തിനുള്ളിൽ തന്നെ തക്ഷകൻ തീണ്ടുമെന്ന ബ്രാഹ്മണ ശാപം ഭയന്ന് ശക്തിശാലിയായ രാജാവ് ഒരു ഗോപുരം പണിത് അതിലൊളിക്കുകയാണ്. എന്നാൽ വിധിയെ തടുക്കാനാവുമോ എന്നതുപോലെ അവസാന ദിവസത്തിലെ അന്ത്യ യാമത്തിൽ ഒരു പുഴുവിന്റെ രൂപം പൂണ്ട് പഴത്തിലൊളിച്ചിരുന്ന തക്ഷകൻ അയാളെ കൊല്ലുക തന്നെ ചെയ്യുന്നു. ഈ ഒരു ത്രെഡ് ആണ് സിനിമയുടെയും അണിയറ പ്രവർത്തകർക്ക് പ്രചോദനമായതെന്ന് തോന്നുന്നു.
പുരാണകഥയിൽ ഒരു ബ്രാഹ്മണ ശാപത്തെത്തുടർന്നാണ് രാജാവിന് സർപ്പ ദംശനമേൽക്കുന്നത്. ഈ കഥയിലെ കുട്ടൻ ഒരു ബ്രാഹ്മണനാണ്. പുഴുവായി അയാളുടെ ഫ്ലാറ്റിൽ കയറിക്കൂടിയ അമീറാണ് അയാളെ കൊല്ലുന്നത്. ഭാരതത്തിലെ സാമുദായിക ധ്രുവീകരണങ്ങൾ വച്ച് നോക്കുമ്പോൾ നായകനായി ഒരു ബ്രാഹ്മണനും നിസ്സഹായനായ വില്ലനായി ഒരു മുസ്ലിമും അവനെ അതിനു പ്രേരിപ്പിക്കുന്ന കഥയുമൊക്കെ എന്തോ രാഷ്ട്രീയം പറയാൻ വേണ്ടി ചേർത്തതാണെന്നു തോന്നുന്നു. എന്തായാലും അത് ഒന്നാംതരം ഏച്ചുകെട്ടലായി മുഴച്ചു നിൽപ്പുണ്ട്. നായകന്റെയും വില്ലന്റെയും ജാതികൾ അങ്ങോട്ടുമിങ്ങോട്ടും മാറിയാൽ നിങ്ങൾക്ക് സമാധാനമാവുമോ എന്നാണ് ചോദ്യമെങ്കിലും ഇത് തന്നെയാണ് മറുപടി.
ഒറ്റനോട്ടത്തിൽ വളരെ ആലോചിച്ചെഴുതിയുണ്ടാക്കിയ ഒരു കഥാപാത്രമാണ് കുട്ടൻ എന്ന് തോന്നുമെങ്കിലും ഈ കഥാപാത്രത്തിന് ഒരു പൂർണതയുള്ളതായി തോന്നിയില്ല. കിച്ചുവിനോടുള്ള അയാളുടെ വിചിത്രമായ പെരുമാറ്റം, ബിസിനസ്സ് പങ്കാളികളോട് അയാൾ കാണിക്കുന്ന അകാരണമായ സ്പർദ്ധ എന്നതൊക്കെ സൂചിപ്പിക്കുന്നത് അയാളുടെ യഥാർത്ഥ സ്വഭാവമാണ്. മകനോടും അമ്മയോടുമെല്ലാം എപ്പോളും കണക്കു പറയുന്നുണ്ട് കുട്ടൻ. നിന്നെ വളർത്താൻ വേണ്ടി കഷ്ടപ്പെടുന്നു, വേറെ വിവാഹം കഴിച്ചില്ല, അനുജത്തിയെ നല്ലതു പോലെ നോക്കിയെങ്കിലും അവൾ ചതിച്ചു, എന്ന് തുടങ്ങി ജീവനുള്ള ഒരു കണക്കുപുസ്തകമാണ് കുട്ടൻ.
എന്നാൽ അനുജത്തിയോട് കടുത്ത വൈരാഗ്യവുമുള്ള അയാൾ അവൾ കൊണ്ട് വന്ന പായസം രുചിച്ചു നോക്കുന്നു. കുട്ടപ്പന് അവാർഡ് കിട്ടുമ്പോളുള്ള ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കുന്നു. കുട്ടി വരാൻ താമസിക്കുമ്പോൾ അവളോട് അത് പറയുന്നു. സ്വാഭാവികമായും അയാളുടെ വൈരാഗ്യം മുഴുവൻ കുട്ടപ്പനോടാണ് എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അങ്ങനെയിരിക്കെ അയാളെന്തിനാണ് അവർ രണ്ടുപേരെയും ഒറ്റയടിക്ക് കൊല്ലുന്നത് ? അവരുടെ വിവാഹത്തോടുള്ള പ്രതികരമാണെങ്കിൽ മുന്നേ അത് ചെയ്യാമായിരുന്നല്ലോ. അവർ ഫ്ലാറ്റിൽ താമസമാക്കിയ ശേഷവും അയാൾ അവരെ ശാരീരികമായി അക്രമിക്കാനോ ഒന്നും തുനിയുന്നില്ല. അവൾ ഗർഭിണി ആണെന്നറിയുമ്പോൾ ഒരു ഹീന ജാതിക്കാരന്റെ വിത്ത് അവളിൽ വളർന്നു തുടങ്ങി എന്ന് കണ്ണീരും കോപവുമായി അമ്മയോട് പറയുന്ന അയാൾ പിന്നീട് അവളുടെ ആഗ്രഹപ്രകാരം അവളെ അമ്മയെ കാണിക്കാൻ കൊണ്ടുപോവുക വരെ ചെയ്യുന്നുണ്ട്. പിന്നെന്തിനാവും അയാൾ ഈ കൊലപാതകം നടത്താനുണ്ടായ പ്രകോപനം ? കുട്ടപ്പന് അവാർഡ് കിട്ടുകയും അയാൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് കണ്മുന്നിൽ കാണുമ്പോളുണ്ടാവുന്ന വികാര വിക്ഷോഭമാണോ അതോ തന്റെ മകൾക്ക് നങ്ങേലി എന്ന് പേരിടാനുള്ള കുട്ടപ്പന്റെ ആഗ്രഹം അയാളുടെ നില തെറ്റിച്ചതാണോ ? കുട്ടനെന്ന കഥാപാത്രത്തിലെ ഈ സ്ഥിരതയില്ലായ്മ പലപ്പോളും ആസ്വാദനത്തിന് കല്ലുകടിയായി.
അതുപോലെ വേറൊരു സാധനമാണ് ഇതിലെ ജാതിയുടെ റെഫറൻസ്. കുട്ടപ്പൻ ഒരു കലാകാരനും സഹൃദയനുമാണെങ്കിലും ജാതീയമായ വിവേചനങ്ങൾ ഒരുപാടനുഭവിച്ചതിന്റെ തീ അയാളുടെ ഉള്ളിലുണ്ട്. എന്നാൽ അത് സ്ഥാപിക്കാൻ വേണ്ടി സിനിമയിൽ ചേർത്തിരിക്കുന്ന സീനുകളൊക്കെ ക്ലിഷേ ആയിട്ടുണ്ട്. കേരളത്തിൽ എവിടെയാണ് ഒരു അസിസ്റ്റന്റ് റെജിസ്ട്രർ ഒരു പെൺകുട്ടിയുടെ മുഖത്ത് നോക്കി ആ ഉപമ പറയാൻ ധൈര്യം കാണിക്കുന്നതെന്ന് എനിക്കറിയില്ല. എല്ലാം തികഞ്ഞ ഒരു പ്രദേശമൊന്നുമല്ല നമ്മുടെ കേരളമെങ്കിലും ഇതുപോലെ മുഖത്ത് നോക്കി പറയാൻ ഏതൊരാളും, പ്രത്യേകിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒന്ന് മടിക്കും എന്നാണ് എന്റെ തോന്നൽ. മുകളിൽ പറഞ്ഞത് പോലെ കുട്ടന്റെ വൈരാഗ്യം മുഴുവൻ കുട്ടപ്പനോടാണ്. അനുജത്തിയോട് അല്പമെങ്കിലും ക്ഷമിക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്.
എന്നാൽ സാന്ദർഭികമായി ഒരു കാര്യം കൂടി പറഞ്ഞോട്ടെ. കേരളത്തിലെ ബ്രാഹ്മണർ പൊതുവെ സാത്വികരാണ് എന്നാണ് എന്റെ അനുഭവം. വടക്കൻ സംസ്ഥാനങ്ങളിലെയോ എന്തിന് തമിഴ്നാട്ടിലേയോ ആന്ധ്രയിലെയോ കർണാടകയിലെയോ പോലും ബ്രാഹ്മണരുമായി തട്ടിച്ചു നോക്കിയാൽ പോലും ഹിംസാമനോഭാവമോ കുതന്ത്രങ്ങളോ ഒക്കെ കേരളത്തിലെ നമ്പൂതിരിമാരുടെയിടയിൽ വളരെ കുറവാണ്. എല്ലാത്തിലുമുള്ളതു പോലെ അതിലും എക്സ്പ്ഷൻസ് കാണുമായിരിക്കും. എന്നാലും തീരെക്കുറവാണ്.
എന്നാൽ കേരളത്തിൽ പണ്ട് ഒരു പിന്നോക്ക വിഭാഗമായിരുന്നതും എന്നാൽ ഇന്ന് അതിപ്രബലരുമായ സമുദായത്തിലുള്ളവർ അവരെക്കാൾ പിന്നോക്കമായ സമുദായങ്ങളോട് കാണിക്കുന്ന അപഹാസ്യമായ തീണ്ടാപ്പാടിനെയോ വിവേചനങ്ങളെയോ മലയാളത്തിലെ ഒരു സിനിമയും വിമർശിച്ചു കണ്ടിട്ടില്ല. കുട്ടപ്പനെ പോലൊരു കഥാപാത്രത്തെ വച്ചിട്ട് സോഷ്യൽ മീഡിയയിലും സമകാലിക പ്രസിദ്ധീകരണങ്ങളിലും സ്ഥിരം വരുന്ന ടെംപ്ളേറ്റുകൾ ഉപയോഗിച്ച് ഉപരിപ്ലവമായിട്ടാണ് ജാതി പോലൊരു ഗൗരവമുള്ള വിഷയത്തെ ഈ സിനിമ നോക്കിക്കാണുന്നത്. ഇക്കാരണത്താലാണ് ഈ സിനിമ ഉൾക്കൊള്ളുന്നു എന്ന് ഭാവിക്കുന്ന രാഷ്ട്രീയം ഉള്ളു പൊള്ളയായ വെറും ഏച്ചുകെട്ടലാണ് എന്ന് പറയേണ്ടി വരുന്നത്. സിനിമയുടെ അണിയറക്കാർക്ക് ഒരു അജണ്ട ഉണ്ടായിരുന്നു എന്നല്ല ഞാൻ വാദിക്കുന്നത്. മറിച്ച് ഈ വിഷയത്തിൽ ഒട്ടും സത്യസന്ധമല്ലാതെയും കേരളത്തിൽ വിറ്റു പോകുന്ന ഒരു പൊതുബോധത്തെ അതേപടി ആവർത്തിക്കാനും മാത്രമാണ് അവർ ശ്രമിച്ചിട്ടുള്ളത് എന്നാണ് എന്റെ പോയിന്റ്.
സാങ്കേതികമായി നല്ല നിലവാരമുള്ളതും അതേ സമയം തന്നെ മുകളിൽ പറഞ്ഞത് പോലെ കഥയിലെയും തിരക്കഥയിലെയും പാളിച്ചകൾ ഇല്ലായിരുന്നുവെങ്കിൽ മലയാളത്തിലിറങ്ങിയ എക്കാലത്തെയും നല്ല സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിക്കേണ്ടിയിരുന്ന ഒരു ചിത്രമാണ് പുഴു. എന്തായാലും കഥപറച്ചിൽ തനിക്കു വഴങ്ങുന്ന കലയാണെന്ന് ആദ്യചിത്രത്തിലൂടെ തന്നെ രതീന തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സിനിമയുടെ ആദ്യപകുതിയിൽ. പ്രതീക്ഷയുണർത്തുന്ന സംവിധായികയാണ് അവർ. തീർച്ചയായും ഭാവിയിൽ മികച്ച ചിത്രങ്ങൾ രതീനയിൽ നിന്നുണ്ടാവും എന്ന് കരുതുന്നു. ബോളിവുഡും ടോളിവുഡും ഒക്കെ നോക്കുമ്പോൾ മലയാളസിനിമയിലെ സാങ്കേതിക വിഭാഗത്തിൽ സ്ത്രീ സാന്നിദ്ധ്യം വളരെക്കുറവാണ്. രാതീനയെയും കുഞ്ഞിലാ മാസിലാമണിയേയും പോലുള്ളവരുടെ വരവ് ആ വിടവ് നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജേക്സ് ബിജോയിയുടെ സംഗീതം കൊള്ളാം. എന്നാൽ ഒരു ഓഫ്ബീറ്റ് ചിത്രമാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നോർമിപ്പിക്കാൻ വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ മ്യൂസിക് കയറ്റിയത് ശരിയായില്ല. കുട്ടൻ ഹരിച്ചേട്ടനുമായി വസ്തുക്കച്ചവടം സംസാരിക്കുന്നിടത്തു പോലും അതേ മ്യൂസിക് പശ്ചാത്തലത്തിൽ ഇടേണ്ട കാര്യമില്ല. നിശബ്ദതയും ചിലപ്പോൾ സംഗീതത്തിന്റെ ഫലം ചെയ്യും. പേരമ്പ്, അഴഗർ സാമിയിൻ കുതിരൈ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറിന്റെ നല്ലൊരു വർക്കാണ് പുഴു.
അഭിനേതാക്കളുടെ കാര്യം പറഞ്ഞാൽ പടം മുഴുവൻ മമ്മൂട്ടി കൊണ്ടുപോയി എന്ന് പറയേണ്ടി വരും. കഴിഞ്ഞ ഒരു പത്തുവർഷത്തെ മലയാള സിനിമകളെടുത്താൽ ഏതൊരു അഭിനേതാവിനെയും ബഹുദൂരം മാറ്റി നിർത്തുന്ന വിധത്തിലുള്ള പ്രകടനമാണ് അദ്ദേഹം ഈ സിനിമയിൽ പുറത്തെടുക്കുന്നത് . എഴുപതു വർഷത്തെ ജീവിതവും അമ്പതു വർഷത്തോളമെടുക്കുന്ന അഭിനയ ജീവിതവും പരന്ന വായനയും സൂക്ഷമായ നിരീക്ഷണ ശേഷിയും ഒക്കെ ചേർന്നുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ അനുഭവങ്ങൾ മുഴുവൻ ഇതിലെ കുട്ടനെന്ന കഥാപാത്രത്തെ അനശ്വരമാക്കുവാൻ മമ്മൂട്ടിയെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വയസ്സ് എടുത്തു പറഞ്ഞ് അദ്ദേഹത്തെ പുകഴ്ത്തുന്ന പരിപാടിയിൽ ഒട്ടും യോജിപ്പില്ലെങ്കിലും ഇവിടെ അത് പറയാൻ കാരണമുണ്ട്. സങ്കീർണമായ മനോനിലകളിൽ കൂടി കടന്നു പോകുന്ന ഒരു കഥാപാത്രമാണ് കുട്ടൻ. ഒരു നിശ്ചിത ഓർഡർ പിന്തുടരാതെ കുഴഞ്ഞു മറിഞ്ഞ രീതിയിൽ ചിത്രീകരിക്കപ്പെടുന്ന സിനിമ പോലൊരു കലാരൂപത്തിൽ അഭിനേതാവിന്റെ ഓർമ്മശക്തി ഒരു പ്രധാന ഘടകമാണ്. ഇന്ദ്രിയങ്ങളെല്ലാം ഒരുപോലെ പ്രവർത്തിക്കേണ്ട ഒരു ജോലിയാണത്.
എന്നാൽ അത്തരം സംശയങ്ങളെയൊക്കെ കാറ്റിൽപ്പറത്തി വെറുപ്പും വിഹ്വലതയും രോഷവും ഒക്കെ മിന്നിമറയുന്ന ഒരു കഥാപാത്രത്തെ നൂലിൽക്കെട്ടി നടത്തുന്നത് പോലെ അങ്ങോട്ടോ ഇങ്ങോട്ടോ ഒരിഞ്ചു മാറാതെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. തീയറ്റർ റിലീസായിരുന്നെങ്കിൽ പടം തീരുമ്പോൾ ജനം എഴുനേറ്റു നിന്ന് കയ്യടിച്ചേനെ എന്ന് തോന്നിപ്പിക്കുന്ന പ്രകടനം. Hats off . പാർവതി തിരുവോത്ത് നന്നായിട്ടുണ്ട്. അപ്പുണ്ണി ശശിയുടെ അഭിനയം തരക്കേടില്ല എന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹം തീർച്ചയായും അപാരമായ കഴിവുള്ള കലാകാരനാണ്. പക്ഷെ അദ്ദേഹം മുന്നേ അഭിനയിച്ച ഇന്ത്യൻ റുപ്പീ, ഷട്ടർ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്യാമറക്ക് വേണ്ടിയുള്ള അഭിനയം ആവശ്യമുള്ള ഒരു കഥാപാത്രമായിരുന്നു കുട്ടപ്പൻ. ക്ലോസ് ഷോട്ടുകൾക്കും വളരെ subtle ആയ ഭാവ പ്രകടനങ്ങൾ ആവശ്യമുള്ളതുമായ ഈ കഥാപാത്രത്തിൽ അല്പം നാടകീയത വന്നിട്ടുണ്ട്. കിച്ചുവിനെ അവതരിപ്പിച്ച വാസുദേവ് സജീഷും കൊള്ളാം.
ഈ ചിത്രത്തെക്കുറിച്ച് പുഴുവിനെപ്പോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സിനിമയെന്നുള്ള വിമർശനങ്ങൾ ഒരുപാടു കണ്ടിരുന്നു. ചില ഭാഗങ്ങളൊക്കെ അല്പം ട്രിം ചെയ്യാമായിരുന്നു എന്നതൊഴിച്ചാൽ എൻഗേജിങ് ആയ ചിത്രമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഇനി അങ്ങനെ എന്തൊക്കെ പാളിച്ചകളുണ്ടെങ്കിൽ പോലും മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം മാത്രം മതി അതൊക്കെ മറക്കാൻ
1,237 total views, 3 views today