ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയ്ക്കും ഭരണഘടനയ്ക്കും പകരം മനുസ്മൃതി ഉയർത്തിപ്പിടിച്ചു സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കുന്ന സംഘപരിവാർ സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ പ്രക്ഷോഭം ആണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ ആയി രാജ്യത്തുടനീളം നടന്നു വരുന്നത്. നൂറ്റൻപതിലേറെ രക്തസാക്ഷികൾ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞ വിപ്ലവ സമരത്തിന്റെ കരുത്തു റിപ്ലബിക് ദിനത്തിൽ കൂടുതൽ പ്രകടമാവുകയാണ്, ലക്ഷക്കണക്കിന് ട്രാക്ടറുകൾ അണിനിരത്തി ഈ രാജ്യത്തിന്റെ അന്ന ദാതാക്കളായ കർഷകർ റിപ്ലബിക് ദിനത്തിൽ രാജ്യത്തുടനീളം നടത്തുന്ന പരേഡ് കടന്നു പോകുന്നത് അടിച്ചമർത്തൽ മാത്രം ശീലിച്ചിട്ടുള്ള സംഘപരിവാറിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ നെഞ്ചിലൂടെ ആണ്. വർഗീയത പറഞ്ഞ് നമ്മുടെ രാജ്യത്തിന്റെ ഭരണം കയ്യടക്കിയ, ഏകാധിപത്യ നയങ്ങൾ കൊണ്ട് നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ വില്പനക്ക് വച്ച, കോർപറേറ്റുകൾക്ക് വേണ്ടി രാജ്യം വിറ്റു തുലയ്ക്കുന്ന വലതുപക്ഷ തീവ്ര വാദ നയങ്ങൾക്കെതിരെ നെഞ്ച് വിരിച്ചു നിന്ന് തെരുവിൽ യുദ്ധം ചെയ്യുന്ന ഓരോ സമര സഖാക്കളോടും ഐക്യപ്പെടുക എന്നത് നമ്മുടെ മൗലികമായ ഉത്തരവാദിത്തമാണ്.
സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിന്റെ ഉരുക്കു മുഷ്ടികളിൽ പെട്ടു ശ്വാസം മുട്ടുന്ന ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ജീവശ്വാസം പകരുന്ന വർഗ സമരമാണ് കർഷകർ നയിച്ചു കൊണ്ടിരിക്കുന്നത്. കോർപറേറ്റുകളെ സകല പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കൈ കടത്താൻ അനുവദിച്ചുകൊണ്ട്, രാജ്യത്തിന്റെ സമ്പത് വ്യവസ്ഥിതിയെ തകിടം മറിച്ചു സ്വന്തം ലാഭം മാത്രം നോക്കി ഒരു ഭരണകൂടം മുന്നോട്ട് പോകുമ്പോൾ ഉയരുന്ന എതിർശബ്ദങ്ങളെ അവർ അമർച്ച ചെയ്യുന്നത് വർഗീയത കൊണ്ടാണ്. മതേതര മൂല്യങ്ങളെ തകർത്തെറിഞ്ഞും, രാമരാജ്യത്തിന് പ്രധാനമന്ത്രി തന്നെ വന്നു തറക്കല്ലിട്ടു കൊടുത്തും, തീവ്ര ദേശീയത പടർത്തി സ്വയം ദേശസ്നേഹികളായി അവരോധിച്ചുമാണ് സംഘ പരിവാർ അവരുടെ അജണ്ടകൾ നടപ്പിലാക്കുന്നത്. എതിർക്കുന്നവർ തീവ്രവാദികളാകും, പൊതുബോധത്താൽ കല്ലെറിയപ്പെടും. അത്രമാത്രം ആഴത്തിലാണ് നമ്മുടെ നാട്ടിലെ ജനങ്ങളിലേക്ക് വിചാരധാരയുടെ നെറികെട്ട മൂല്യങ്ങൾ സംഘപരിവാർ പടർത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ വിളമ്പിക്കൊടുത്ത വർഗീയത ഭക്ഷിച്ചു ഈ നാട്ടിലെ ജനങ്ങൾ മണ്ടന്മാരായി എന്ന ബോധ്യത്തിൽ ആണ് ഓരോ നയങ്ങളും സംഘപരിവാർ നടപ്പിലാക്കി വരുന്നത്. അങ്ങനെ ഒന്നായിരുന്നു കാർഷിക ബില്ലും.
എന്നാൽ വർഗീയ സർക്കാരിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നു ഈ നാട്ടിലെ കർഷകർ സമരത്തിനിറങ്ങിയത്. ജാതി മത വ്യത്യാസങ്ങളില്ലാതെ അവർ ഒന്നിച്ചു വന്നു സംഘപരിവാറിനോട് കൊമ്പ് കോർത്തു. തോറ്റു മടങ്ങാനല്ല ഞങ്ങൾ വന്നത് എന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടേ ഇരുന്നു. സുപ്രീം കോടതിയും സർക്കാരും ഉൾപ്പെടെ സമവായത്തിന് പലകുറി ശ്രമിച്ചിട്ടും വഴങ്ങാതെ ഞങ്ങളെ തെരുവിലിറക്കിയ നിയമങ്ങൾ എല്ലാം പിൻവലിക്കണമെന്നവർ കർശനമായ നിലപാടെടുത്തു. കാർഷിക നിയമങ്ങൾ നടപ്പിലായാൽ കൃഷിയിടങ്ങളിലേക്ക് മടങ്ങി പോയിട്ട് കാര്യമില്ല എന്നറിയാവുന്ന, അവിടെ കാത്തിരിക്കുന്നത് ആത്മഹത്യ ചെയ്യാനുള്ള കയറു മാത്രമാണെന്ന് തിരിച്ചറിവുള്ള കർഷകർ എല്ലാമുപേക്ഷിച്ചു നിലനിൽപിന് വേണ്ടിയുള്ള സമരഭൂമിയിലേക്ക് ഇറങ്ങി വന്നു പോരടിക്കുമ്പോൾ, ഏറ്റവും കൂടുതൽ അവഗണനകൾ നേരിട്ടിട്ടുള്ള ഈ വർഗം അവരുടെ ചരിത്രപരമായ സമര ഊർജം കൊണ്ട് ഇന്ത്യയെ വീണ്ടെടുക്കുകയാണ്. വലതുപക്ഷ തീവ്രവാദത്തിന്റെ ഏറ്റവും മൂർച്ചയെറിയ ആയുധമാണ് വർഗീയ ധ്രുവീകരണം. പക്ഷെ ജാതി മത ഭേദങ്ങളില്ലാതെ ഒന്നിച്ചു ചേർന്ന വർഗ സമരത്തിന്റെ പോരാളികൾക്ക് മുന്നിൽ സംഘപരിവാറിന്റെ എല്ലാ ബ്രഹ്മസ്ത്രങ്ങളും നിർവീര്യമായി പോകുന്ന മനോഹര കാഴ്ചയാണ് രാജ്യതലസ്ഥാനത്തു നമ്മൾ കാണുന്നത്.
കർഷക സമരങ്ങളോട് നമ്മൾ ഓരോരുത്തരും ഐക്യപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവിശ്യകതയാണ്. നമുക്ക് അന്നം തരുന്നവരുടെ സമരത്തിനോട് നമ്മളോരുരുത്തരും ഐക്യപ്പെടുമ്പോൾ അവിടെ തകർന്നു വീഴുന്നത് കോർപറേറ്റുകളുടെ കാർഷിക മേഖല കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ മാത്രമല്ല, ഇന്ത്യൻ ജനാധിപ്പത്യത്തിനെ കശാപ്പ് ചെയ്യുന്ന സംഘപരിവാറിന്റെ തീവ്ര വലതുപക്ഷ നയങ്ങൾ കൂടി ആയിരിക്കും. വർഗീയത കൊണ്ട് സംഘപരിവാർ വേലികെട്ടി തിരിച്ച ഇന്ത്യൻ ജനതയക്ക് മനസ്സിൽ കുടിയേറിയ മത രാഷ്ട്രീയം വലിച്ചെറിഞ്ഞു ജനാധിപത്യത്തിനും മാനുഷികതയ്ക്കും വേണ്ടി നിലകൊള്ളുവാൻ ലഭിക്കുന്ന സുവർണാവസരം കൂടിയാണ് കർഷക സമരം. മുപ്പതു കോടി വരുന്ന ജനതയെ പട്ടിണി അറിയാതെ തീറ്റിപോറ്റുന്ന കർഷക വർഗ്ഗത്തിന്റെ സമര വീര്യത്തിനു മുന്നിൽ തോറ്റു പോകുന്ന മതരാഷ്ട്രീയം മനോഹരമായ ഒരു കാഴ്ചയാണ്. ജനങ്ങളുടെ അടിസ്ഥാന ആവിശ്യങ്ങളോട് കണ്ണടച്ച് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഠിന പ്രയത്നം നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ട്രാക്റ്ററിൽ കെട്ടി വലിച്ചു കർഷകർ രാജ്യത്തുടനീളം റാലി നടത്തുമ്പോൾ ജനാധിപത്യ വിശ്വാസികളുടെ മനസ്സിൽ പ്രതീക്ഷകൾ ജനിക്കുന്നുണ്ട്.
“തോൽക്കയില്ല തോൽക്കുവാനോ മനസ്സില്ല തോറ്റുവെങ്കിൽ തോറ്റു കാലം “, വിപ്ലവഗാനത്തിന്റെ ഈ വരികളാണ് മനസ്സിലേക്ക് വരുന്നത്. നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി നമ്മുടെ അഭിമാനമായ ജനാധിപത്യ മതേതര വ്യവസ്ഥക്ക് വേണ്ടിയാണു അതി ശൈത്യത്തെയും സംഘപരിവാറിനെയും വെല്ലുവിളിച്ചുകൊണ്ട് കർഷകർ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത്. സമരസഖാക്കളോട് ഐക്യപ്പെടുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. തോൽക്കാൻ മനസ്സില്ലാത്ത തൊഴിലാളികളുടെ ഈ പോരാട്ടം ചരിത്രത്തിന്റെ താളുകളിൽ ഇടം നേടുമ്പോൾ നമുക്കൊരോരുത്തർക്കും അഭിമാനിക്കാൻ സാധിക്കണം. നമ്മുടെ നാടിന്റെ അസ്തിത്വത്തെ താങ്ങി നിർത്തുന്ന കർഷക പ്രസ്ഥാനങ്ങളോടും അവർ നടത്തുന്ന ചരിത്രപരമായ സമരത്തിനോടും മൂവി സ്ട്രീറ്റ് ഉപാധികളില്ലാതെ ഐക്യപ്പെടുന്നു. അനുകമ്പയിൽ ചാലിച്ച കവിതകൾ അല്ല ഉപാധികൾ ഇല്ലാത്ത ഐക്യപ്പെടൽ ആണ് കാലഘട്ടം ആവിശ്യപ്പെടുന്നത്.
*
നിഷാ നാരായണന്റെ ഒരു സമരകവിത
നിണംചോരുമിടംകാലില് കരുത്തുകെട്ടി
തയമ്പേറും വലംപാദപ്പെരുമ കാട്ടി
ഇരുകൈകളിരുമ്പിന്റെ ചുരികയാക്കി
വരുന്നുണ്ടേ നവലോകമുഴുതു കൊയ്തോര്..
കരിന്തണ്ടാ മതി നിന്റെ കരിയെഴുത്ത്
കെണിയേറും കോര്പറേറ്റിന് വിലയെഴുത്ത്.
കുതന്ത്രങ്ങളിണചേര്ക്കേ മനസ്സില് വെച്ചോ
കതിര്കൊയ്യും കരങ്ങള്ക്കു കുതിപ്പ് മാത്രം.
നിലയ്ക്കാത്ത തെരുവതിന്നടുപ്പുകല്ലിന്
കരിപൂശിപ്പശി മാറ്റിയതില് ചരിപ്പോര്
അവരുടെ കുരലിനിയടയുകില്ല
തെരുവിന്റെ സ്വരമത്,അമരുകില്ല.
കൊടുംകൈകളിനി വേണ്ട കടുംനയവും
നെടുതായിയിവിടുണ്ടാം ജനാധിപത്യം?
തടുക്കണ്ട കുരയ്ക്കണ്ടയിനിയതുപോല്
മുടക്കുകയതും വേണ്ട,ഉണര്വ്വു ഞങ്ങള്.