Sukhil San സംവിധാനം ചെയ്ത ‘ശവപ്പെട്ടി’ വളരെ പ്രചോദനപ്രദമായൊരു ആശയത്തെയാണ് മുന്നിൽ വയ്ക്കുന്നത്. തീർന്നു എന്ന് കരുതിന്നിടത്തുനിന്നു തുടങ്ങുക , അവിടെ സാധ്യമാകുന്നത് പുനരുജ്ജീവനം തന്നെയാണ്. സമൂഹവും എന്തിനു കുടുംബവും വരെ ഒരുവനിൽ ചാർത്തുന്നത് ബന്ധനത്തിന്റെ ചങ്ങലകൾ തന്നെയാണ്. അത് ജീവിതാവസാനം വരെ തുടരുകയും ചെയുന്നു. എന്നാൽ പറക്കാൻ വെമ്പുന്ന ചിറകുകൾ ഉണ്ടായിട്ടും ചങ്ങലകളാൽ ബന്ധിച്ചാലോ … നിരാശയും നഷ്ടബോധവും തന്നയാണ് സന്തതസഹചാരികൾ ആയി ഉണ്ടാകുക.
‘മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു എന്നാൽ എല്ലായിടത്തും അവൻ ബന്ധനത്തിലാണ് ‘ എന്ന റൂസോയുടെ വാക്കുകൾ എക്കാലവും പ്രസക്തമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യ മോഹങ്ങളെ വരിഞ്ഞുമുറുക്കുന്ന ഒന്നാമത്തെ കണ്ണി കുടുംബം ആണ്. എന്നാൽ കുടുംബത്തിൽ സന്തോഷവും പ്രണയവും സ്നേഹവും ആണ് അംഗങ്ങൾ ആയി ഉള്ളതെങ്കിൽ നമ്മൾ സ്വാതന്ത്ര്യമോഹങ്ങളെ മറക്കുന്നു. തിക്താനുഭവങ്ങൾ ആണ് മനുഷ്യനിൽ ‘കുതറിമാറലുകൾ ‘ സൃഷ്ടിച്ചുകൊണ്ട് ‘ഒളിച്ചോട്ടത്തിന് ‘ ചുക്കാൻ പിടിക്കുന്നത്.
നമ്മുക്ക് അത്രമാത്രം പ്രിയപ്പെട്ടവർ ആയവർ കൂടെയുണ്ടെങ്കിൽ മേല്പറഞ്ഞപോലെ നമ്മുടെ ജീവിതം സന്തോഷപ്രദം ആകുന്നു. സന്തോഷത്തിൽ ഉപരിയായി എന്താണ് ഈ കാലഘട്ടത്തിൽ മനുഷ്യന് വേണ്ടത് അല്ലെ ? എന്നാൽ ഒരിക്കൽ ഒറ്റപ്പെടൽ എന്ന ഭീകരമായ സംഗതി നമ്മെ വേട്ടയാടുമ്പോൾ എന്നോ അടച്ചുവച്ച ചില മോഹങ്ങളും പ്രതീക്ഷകളും ചിലർ പൊടിതട്ടിയെടുക്കും. അത് ജീവിതത്തേക്കാൾ അതിജീവനമാണ് എന്ന് തന്നെ പറയേണ്ടതുണ്ട്.
പ്രായമായാൽ പിന്നെ സന്ധ്യാനാമമോ ബൈബിളോ ഒക്കെ ചൊല്ലണം എന്ന് കരുതുന്നൊരു സമൂഹമാണ് അസ്വാതന്ത്ര്യത്തിന്റെ രണ്ടാമത്തെ കണ്ണി. അതിപ്പോൾ പ്രായമായവർക്ക് മാത്രമല്ല, എല്ലാ മനുഷ്യർക്കും സമൂഹം ഓരോരോ കല്പനകൾ നൽകിയിട്ടുണ്ട്. അതിനൊത്തു ജീവിച്ചില്ല എങ്കിൽ അവരെ പുറന്തള്ളി അപവാദങ്ങളും പരിഹാസങ്ങളും കെട്ടഴിക്കും. സമൂഹത്തിന്റെ സദാചാരബോധങ്ങൾ അത്രമാത്രം ഭീകരമായൊരു സത്വമാണ്.
സമപ്രായക്കാരുടെ അന്ത്യയാത്രകൾ കണ്ടു സ്വന്തം ശവപ്പെട്ടിക്കു ഓർഡർ നൽകുന്ന ഒരു മനുഷ്യന്റെ മനസിനെ കുറിച്ച് നിങ്ങള്ക്ക് എന്താണ് പറയാനുള്ളത് ? ആ മനസാണ് അസ്വാതന്ത്യ്രത്തിന്റെ മൂന്നാമത്തെ കണ്ണി. ഇത്തരം മനസുള്ളവരുടെ ഈ ചിന്താഗതികൾ വയസാംകാലത്തു മാത്രമല്ല, അത് ചെറുപ്പകാലത്തു തന്നെ തുടങ്ങുന്ന ഒന്നാണ്. മനസുകൊണ്ട് ചടഞ്ഞിരിക്കുക , മനസുകൊണ്ട് മരണത്തെ വിളിക്കുക ..ഇവയെല്ലാം ഇത്തരക്കാരുടെ നൈരാശ്യതകളുടെ പ്രതിഫലനങ്ങൾ ആണ്.
ശവപ്പെട്ടി എന്ന ഷോർട്ട് മൂവിയിലെ സണ്ണിച്ചായൻ എന്ന വൃദ്ധകഥാപാത്രം മേല്പറഞ്ഞതുപോലെയൊക്കെ ഉള്ള ആളാണ്. യുവത്വത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു ജരാനരകളെ വ്യാപരിക്കാൻ തുറന്നുവിട്ട പ്രായം. പോരെങ്കിൽ വിഭാര്യനും. ഭാര്യ മരിച്ച ഭർത്താവിന്റെ അവസ്ഥയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പ്രത്യകിച്ചും ഒരു പ്രായമൊക്കെ പിന്നിടുന്ന സമായത്ത്. ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ദുരിതമാണ് അവരുടെ ജീവിതം. ഏകാന്തതയുടെ ആക്രമണം കൂടിയാകുമ്പോൾ ഒരാൾ ഫ്‌ളാറ്റ്.
സണ്ണിച്ചായൻ ചില സുഹൃത്തുക്കളുടെ വീട്ടിലൊക്കെ പോയി വെടിവട്ടം പറഞ്ഞിരിക്കാൻ ശ്രമിക്കുകയാണ്.. ഈ വാര്ധക്യജീവിതത്തെ ഒന്ന് തൃപ്തിപ്പെടുത്താൻ. എന്നാൽ ഓരോ ദിവസം ഓരോരുത്തരായി അങ്ങനെ ടൂർ പോകുകയാണ് (വിടവാങ്ങുകയാണ്) . അങ്ങനെ അവിടെയും അയാൾ തനിച്ചായിക്കൊണ്ടിരിക്കുകയാണ്. അന്യംവന്ന തന്റെ തലമുറയുടെ ഒരുവിലത്തെ പടനായകൻ ആയി ജീവിക്കുകയാണ് അയാൾ. ജീവിതമെന്ന യുദ്ധത്തിൽ പൊരുതിക്കൊണ്ടു. എന്നാൽ ആത്മവിശ്വാസത്തിന്റെ അഭാവം സൃഷ്ടിക്കുന്ന മരണഭയം അയാളെ ശവപ്പെട്ടി വിൽക്കുന്ന കടയിലേക്ക് സ്വയം ആനയിക്കുകയാണ് . ആരോരുമില്ലാത്തതുകൊണ്ടു താൻ തന്നെ ഓർഡർ ചെയ്തു വയ്ക്കാം എന്ന ചിന്തയിൽ.
അങ്ങനെയിരിക്കെയാണ് അയാളുടെ ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ടു സ്വന്തം സാറാമ്മയുടെ വരവ്. മാലാഖമാരെ പോലെ തോന്നിക്കുന്ന വെളുത്തപുകയുടെ അകമ്പടിയോടെ തന്റെ സാറാമ്മ നിറഞ്ഞ സ്നേഹത്തോടെ വിളിക്കുകയാണ്..ഇച്ചായാ എന്ന് . സാറാമ്മ സണ്ണിച്ചായന്റെ അടുത്തുവന്നിരിക്കുകയാണ്.. നിന്റെ അടുത്തേയ്ക്കു വരാൻ ഞാൻ ഒരുങ്ങുകയാണ് എന്ന സണ്ണിച്ചായന്റെ വാക്കുകളെ എതിർത്തുകൊണ്ട് ഇപ്പോൾ അങ്ങോട്ടൊന്നും വരണ്ട എന്നും എനിക്കും കുടുംബത്തിനും വേണ്ടി ഒരുപാട് കാലം കഷ്ടപ്പെട്ടതല്ലേ..അന്നേ പറയാറുള്ള യാത്രാമോഹം ഇനി പൊടിതട്ടി എടുത്തുകൂടേ എന്നും സാറാമ്മ ചോദിക്കുകയാണ്. ശരിയാണ് സണ്ണിച്ചായന്റെ ആഗ്രഹം ലോകം മുഴുവൻ സഞ്ചരിക്കണം എന്നായിരുന്നു . വാർദ്ധക്യം അതിനൊരു പ്രശ്നമാണോ ? അല്ലേയല്ല…
അയാൾക്കിനി ആരെ പേടിക്കാൻ… തന്റെ പ്രിയപ്പെട്ടവൾ വന്നല്ലേ പറഞ്ഞത്… പെട്ടന്ന് അയാൾക്ക് തന്റെ ഭാരം നഷ്ടപ്പെടുന്ന്തായി തോന്നിയേക്കാം… മേല്പറഞ്ഞ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കണ്ണികൾ അഴിച്ചുവച്ചതു കൊണ്ടാകാം… അയാൾക്കൊരു അപ്പൂപ്പന്താടിയുടെ ഭാരം മാത്രമാകുന്നു. അയാൾ മനസിലെ സ്വാത്രന്ത്രമായ കുളിർകാറ്റിന്റെ ദിശയ്ക്കൊപ്പം തന്നിലെ അപ്പൂപ്പന്താടിയെ പറത്തിവിടുകയാണ്. ലോകമെങ്ങുമുള്ള സ്വാതന്ത്ര്യമോഹികളുടെ കയ്യടികൾ അയാളുടെ ചെവിയിൽ മാത്രം മുഴങ്ങുകയാണ്. അയാൾ ഒരു ശവപ്പെട്ടിയുടെ ആറടിയിൽ ഇടംകണ്ടെത്തി ഭൂമിയുടെ ആഴങ്ങളിൽ അന്തർദ്ധാനം ചെയ്യാതെ മുന്നോട്ടു ചലിക്കുകയാണ്. ഇനി അയാൾക്കായി പണികഴിപ്പിക്കാൻ ഈ പ്രപഞ്ചത്തോളം വലിയ ശവപ്പെട്ടി പോലും തികയാതെ വരികയാണ്. ദിനരാത്രങ്ങളുടെ ഭാവപ്പകർച്ചയും പ്രകൃതിയുടെയും കാലത്തിന്റെയും സംവേദനങ്ങളും കണ്ടുംകേട്ടും അയാൾ സഞ്ചരിക്കുകയാണ്. എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര.
ശവപ്പെട്ടി കാണുക.. വിലയിരുത്തുക….
Written & Direction : Sukhil an
Produced By : Sijith Chandran
DOP : Hari Krishnan
BGM : Alan Paul Lal
Edit : Visakh Siva
Creative Director : Harshan Mu
Music & Singer : Arjun V Akshaya
Lyricist : Sabeesh
DI : Chandru Padmanabhan
Story : Visakh Siva & Sukhil San
SFX : Jonathan Joseph
Associate Camera : Sreevalsan
Ass Director : Ramis & Manu Chami
Art : Nikhil San
Design : Pulp Fiction
Copyright & Publishing : Muzik247