Shibu Gopalakrishnan
നാല്പതാമത്തെ വയസ്സിൽ ടെന്നീസ് കോർട്ട് കണ്ട ഏറ്റവും ബലിഷ്ഠമായ കരങ്ങളുടെ ഉടമ സെറീന വില്യംസ് തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മകൾ ഒളിമ്പിയയെ ഒപ്പം നിർത്തി പറയുന്നു.
“ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു”
ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച സെറീനയുടെ 23 സിംഗിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ടെന്നീസിലെ മഹാത്ഭുതമാണ്, പുരുഷ ടെന്നീസ് കളിക്കാർക്കു പോലും അവരുടെ തലയുയർത്തി നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന ഉയരം. വിജയികളുടെ ഈ നിരയിൽ റാഫേൽ നദാലും ദോക്യോവിച്ചും റോജൻ ഫെഡററും സെറീനയ്‌ക്കു പിന്നിലാണ് റാക്കറ്റുമായി നിൽക്കുന്നത്. 4 ഒളിമ്പിക് സ്വർണം, 14 ഡബിൾ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, ആകെമൊത്തം 73 സിംഗിൾ കിരീടങ്ങൾ! ലോകചാമ്പ്യനായി സ്വന്തം പേര് ഏറ്റവും ഉയരത്തിൽ എഴുതിച്ചേർത്ത 2233 ദിവസങ്ങൾ! എന്തൊരു ഉശിരുള്ള, ഉയരമുള്ള, കരിയർ!!
കറുത്ത വംശത്തിൽ ജനിച്ച പെൺകുട്ടികൾക്കും വിജയിക്കാനാകുമെന്ന്, അവരുടെ ജൈത്രയാത്രകൾക്കും അതിരുകൾ ഇല്ലെന്ന്, അവർക്കും ലോകത്തിന്റെ ചാമ്പ്യനാകാൻ കഴിയുമെന്ന്, അവരുടെ മുടിക്കും കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാകാൻ കഴിയുമെന്ന്, അവരുടെ നിറത്തിനും ലോകത്തെ സൗന്ദര്യപ്പെടുത്താൻ കഴിയുമെന്ന്.. രണ്ടു പതിറ്റാണ്ടോളം ടെന്നീസ് കോർട്ടിനു പുറത്തേക്കും കുതിച്ചുപാഞ്ഞ വിജയത്തിന്റെയും പ്രചോദനത്തിന്റെയും പേരാണ് സെറീന.
കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല, ഇനിയും റാക്കറ്റുമായി കളിക്കളത്തിൽ തുടരാൻ ആഗ്രഹിച്ച, വിരമിക്കൽ എന്ന വാക്കുപോലും ഇഷ്ടപ്പെടാത്ത, ഒളിമ്പിയയുടെ ഒളിമ്പ്യനായ അമ്മ പറയുന്നു:
“ഞാൻ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു”
**************
Sreechithran Mj
സെറീനയുടെ വിരമിക്കൽ പ്രഖ്യാപനം ഒരുതരം നിർവികാരതയോടെയാണ് കണ്ടുകൊണ്ടിരുന്നത്. കാലം അതിവേഗം സഞ്ചരിക്കുന്നു. മാർട്ടിനയും സ്റ്റെഫിയുമെല്ലാം അരങ്ങുവാണ ടെന്നീസ് കോർട്ടിലേക്ക് “ഇവർ ഇപ്പോൾ എവിടെ നിന്ന് വന്നു !” എന്ന് അത്ഭുതം തോന്നും മട്ടിൽ രണ്ട് കറുത്ത സഹോദരിമാർ കയറിവന്ന ദൃശ്യം അത്ര പഴയതായി തീർന്നോ? എവിടെ ചെന്ന് പതിക്കും എന്ന് ആർക്കും പ്രവചിക്കാനാവാത്ത സർവുകളും ഇടിമിന്നൽ പോലെയുള്ള ബാക്ക് ഹാൻഡുകളും കൊണ്ട് കളം നിറഞ്ഞ സറീന ഒരു വിന്റേജ് കാഴ്ചയായി മാറിയോ ? എനിക്കറിയില്ല. അറിയാവുന്ന പുതിയ ടെന്നീസ് കുട്ടികൾപോലും സറീനയുടെ ആരാധകരാണ്. എന്നിട്ടും എന്തിന്? എന്തുകൊണ്ട് ?
മറുപടി സറീന തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
“If I were a guy, I wouldn’t be writing this because I’d be out there playing and winning while my wife was doing the physical labor of expanding our family. Maybe I’d be more of a Tom Brady if I had that opportunity. Don’t get me wrong: I love being a woman, and I loved every second of being pregnant with Olympia….I had my chances after coming back from giving birth. I went from a C-section to a second pulmonary embolism to a grand slam final. I played while breastfeeding. I played through postpartum depression. But I didn’t get there. Shoulda, woulda, coulda. I didn’t show up the way I should have or could have. But I showed up 23 times, and that’s fine. Actually it’s extraordinary. But these days, if I have to choose between building my tennis résumé and building my family, I choose the latter…”
ഇന്ന് ഭൂഗോളത്തിൽ ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ ബ്ലാക്ക് ആണെങ്കിൽ പോലും ഏറ്റവും പ്രിവിലേജ്ഡ് ആയ , ഏതു നിലയ്ക്കുള്ള സപ്പോർട്ട് സിസ്റ്റവും ലഭ്യമാകുന്ന അപൂർവ്വം സ്ത്രീകളിൽ ഒരാളായ സറീനക്ക് പറയാനുള്ളത് ഇതാണ്. താൻ ഒരു പുരുഷനായിരുന്നെങ്കിൽ! ഫെമിനിസത്തിന് അർത്ഥമില്ലെന്നും ഇന്നത്തെ കാലത്ത് സ്ത്രീയും പുരുഷനും തമ്മിൽ പ്രത്യേകിച്ച് ഒരു അന്തരവും ഇല്ലെന്നും വാദിക്കുന്നവർ കേൾക്കുക . വീണ്ടും വീണ്ടും വായിക്കുക. ചിലപ്പോൾ നിങ്ങൾക്ക് ലോക യാഥാർത്ഥ്യം തിരിഞ്ഞേക്കും.
ടെന്നീസിലെ പോരാട്ടവീര്യത്തിന്റെ പര്യായമായി എല്ലാവരും ആദ്യം ഓർക്കുക നാദാലിനെയാണ്. യഥാർത്ഥത്തിൽ അതിലും എത്രയോ വലിയ പോരാളിയായിരുന്നു സറീന . പലതവണ ഫോം നഷ്ടങ്ങൾ . കയ്യെത്തി പിടിക്കും മുമ്പ് കൊഴിഞ്ഞുപോയ ഗ്രാന്റ് സ്ലാം കിരീടങ്ങൾ . ഗർഭധാരണത്തിനും ഒളിമ്പിയയുടെ പിറവിക്കും ശേഷം നേരിട്ട എണ്ണിയാൽ ഒടുങ്ങാത്ത ആരോഗ്യ പ്രശ്നങ്ങൾ . പോസ്റ്റ്പാർട്ടം ഡിപ്രഷന്റെയും പൾമണറി എംബോളിസത്തിന്റെയും ദുരിതകാലങ്ങൾ . ഇവയെല്ലാം മറികടന്നും സെറീന കോർട്ടിലേക്ക് പറന്നെത്തി. എന്നിട്ടും വിരമിക്കുന്ന നിമിഷം ബാക്കിയാവുന്നത് ഈ വാക്കുകളാണ്. കുടുംബമോ പ്രൊഫഷനോ ? തന്റെ മകൾക്ക് ഒരു സഹോദരി വേണമോ? ഇവിടെ തീരുന്നു ടെന്നീസ് ചരിത്രം കണ്ട എക്കാലത്തെയും വലിയ പോരാട്ടത്തിന്റെ ദിഗ്വിജയം. കോർട്ടിൽ സറീന അജയ്യയായിരുന്നു. കോർട്ടിന് പുറത്തുള്ള ലോകത്ത് സെറീനയും ഒരു സ്ത്രീ ആകുന്നു. എത്ര ഉയർന്നു പറന്നാലും ആൺകോയമയുടെ സമൂഹം അദൃശ്യമായ ചരട്ടുകളാൽ താഴേക്ക് വലിച്ചിടുന്ന സ്ത്രീ .
വീനസും സെറീനയും ചേർന്ന് കളിക്കുമ്പോൾ കണ്ടിരുന്ന അസാധ്യമായ ലയം ഓർമ്മയുണ്ടോ ? മനോഹരമായ യുഗ്മഗാനമായിരുന്നു അത്. 20 വയസ്സിന് താഴെ അവർ രണ്ടുപേരും ചേർന്ന നേടിയ ഡബിൾസ് കിരീടങ്ങൾ, വിംബിൾഡണിലും ഒളിമ്പിക്സിലും അവരെയല്ലാതെ മറ്റൊന്നും കാണാനില്ല എന്ന മട്ടിൽ അവർ തന്നെ സ്വയം മറന്ന് ആസ്വദിച്ചു കളിച്ച കാലം. പിന്നീട് സറീന രചിച്ച വനിതാ ടെന്നീസ് ചരിത്രം അവൾ നേടിയ ഗ്രാൻഡ്‌സ്ലാം എണ്ണ കണക്കുകളിൽ നിൽക്കില്ല. ഗ്രാൻഡ്‌സ്ലാം എണ്ണങ്ങളെല്ലാം അവസാനത്തെ ചില ഫലങ്ങളുടെ സൂചകങ്ങൾ മാത്രം. അതിനുള്ളിൽ അവൾ നടത്തിയ അവിശ്വസനീയമായ പോരാട്ടങ്ങൾ . ഓർത്താൽ തലകറങ്ങുന്ന പ്രൊഫഷണൽ ജീവിതം .
തൻറെ ദിവസത്തിൽ സറീനയുടെ ഒരു സർവും പാഴായിരുന്നില്ല. ഷറപ്പോവയെ പോലെ കോർട്ട് നിറഞ്ഞ വേഗതയെ പോലും അമ്പരപ്പിക്കുന്ന എയ്സുകൾ . അസാധ്യമായ ഗ്രൗണ്ട് സ്ട്രോക്കുകൾ . തൻറെ മാത്രം ശൈലിയിലുള്ള സ്ലൈസുകൾ കൊണ്ട് ആരെയും വീഴ്ത്താനുള്ള കഴിവ് . ഫോർഹാൻഡിലും ബാക്ക്ഹാൻഡിലും ഒരുപോലെ സവ്യസാചിത്വം. അമ്പരപ്പിക്കുന്ന ബാലൻസിംഗ് ആണ് സറീനയുടെത് . ഒരുപക്ഷേ ഒരു ഘട്ടത്തിൽ ഫെഡററിൽ മാത്രം കണ്ടിരുന്ന വിധം ബാലൻസ് . റാലി വന്നാൽ പോയിന്റ് നോക്കണ്ട, അത് സെറീന കൊണ്ടുപോകും എന്ന് ഷറപ്പോവയുടെ ആരാധകനായ എൻറെ ഒരു സുഹൃത്ത് പോലും പറയുമായിരുന്നു. ഏത് പാതാളത്തിൽ നിന്നും സറീന തിരിച്ചുവരുന്നത് എത്ര തവണ കണ്ടിട്ടുണ്ട് !
ആ സറീന, അതേ സറീന ഇന്ന് പറയുന്നു, എനിക്കിപ്പോഴും കളി അവസാനിപ്പിക്കണമെന്നുണ്ടായിട്ടല്ല, ഞാനൊരു പുരുഷനായിരുന്നെങ്കിൽ എന്ന് ! സിസേറിയൻ മുതൽ വിഷാദരോഗവും ത്രോമ്പോസിസും വരെയുള്ള എതിരാളികൾക്ക് തോൽപ്പിക്കാനാവാത്ത സറീനയേയും തോൽപ്പിക്കുന്ന ഒന്ന് ഈ ലോകത്തിലുണ്ട്. അതാണ് പുരുഷാധിപത്യം . കുട്ടിക്കാലത്ത് മുതൽ വംശീയ വിവേചനം അടക്കം അമേരിക്കൻ ബ്ലാക്ക് നേരിടാവുന്ന സകലതും നേരിട്ട് സറീന പൊരുതി നേടിയവക്ക് ഒപ്പമല്ല ഇന്നത്തെ ലോക ടെന്നിസിൽ ആരുടെയും നേട്ടങ്ങൾ . സറീന ഒരു ചരിത്രം രചിച്ചവളല്ല . സെറീന തന്നെ ഒരു ചരിത്രമാണ്.